Video Stories
മക്കന്‍പൂര്‍ കനാലില്‍ ബാക്കിയായ ജീവിതം

റവാസ് ആട്ടീരി
മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍ തോലണിഞ്ഞ അന്വേഷണ അധമന്മാരും ആവുന്നത്ര അടയിരുന്നിട്ടും തേച്ചുമായ്ക്കാനാവാത്ത കിരാതത്വത്തിന്റെ ഏടുകളില്‍ നീതിവീഴ്ചയുടെ ചോരപ്പാടുകളേറെയുണ്ട്. നിയമവ്യവസ്ഥക്ക് കാവലിരിക്കാന്‍ കല്‍പ്പിക്കപ്പെട്ടവര്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കശാപ്പുചെയ്ത ഹാഷിംപൂര്‍ കൂട്ടക്കൊലയുടെ നിര്‍ണായക തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 30 വര്‍ഷമായി ഇരുള്‍മുറികളിലെവിടെയോ പൊടിപിടിച്ചുകിടന്നിരുന്ന കേസ് ഡയറി ‘യോഗി’ കാലത്തു തന്നെ വെളിച്ചം കണ്ടതിലെ യുക്തി ഡയറിത്താളുകള്‍ മറിച്ചുനോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളൂ. 30 വര്‍ഷമായി ‘കാണാനില്ല’ എന്നു ഉത്തര്‍പ്രദേശ് പൊലീസ് ആവര്‍ത്തിച്ച് കോടതിയെ ബോധ്യപ്പെടുത്തുകയും ഇക്കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ പ്രതികളും രക്ഷപ്പെടുകയും ചെയ്തതിലെ ‘കേസ് ഡയറി’ അസമയത്തല്ല പുറത്തുവന്നതെന്നതര്‍ത്ഥം. കേന്ദ്രവും സംസ്ഥാനവും വരച്ചുവെച്ച നിയമപരിരക്ഷക്കപ്പുറത്തേക്ക് കൂട്ടക്കൊലയുടെ നേര്‍ചിത്രങ്ങളെ കൊണ്ടുപോകാതിരിക്കാനുള്ള അന്തര്‍നാടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകാം. പതിനാറു പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയല്ലാതെ മക്കന്‍പൂര്‍ കനാലില്‍ പിടഞ്ഞുവീണു മരിച്ചവര്‍ക്കു മറ്റാരുമില്ലെന്ന സത്യം ഭരണകൂടങ്ങള്‍ക്കു നന്നായറിയാം. അര്‍ധ സൈനിക വേഷത്തിനുള്ളിലെ ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അടയാളമായി അവശേഷിക്കുന്ന ഹാഷിംപൂര്‍ കൂട്ടക്കൊലക്കേസിന്റെ അനന്തരവും അവ്യക്തമായി തുടരുമോ എന്നാണ് ഇനി അടുത്തറിയേണ്ടത്.
രാജ്യം കണ്ട ഏറ്റവും വലിയ പൊലീസ് ഭീകരതയാണ് ഹാഷിംപൂര്‍ കൂട്ടക്കൊല. 42 മുസ്‌ലിംകളെയാണ് അര്‍ധസൈനിക വിഭാഗം വെടിവെച്ചു കൊന്നത്. 1987 മെയ് 22ലെ ഈ നരനായാട്ടിനോളം വലിയ കാട്ടാളത്തം അത്യപൂര്‍വമായിരിക്കും. ബ്രിട്ടീഷ് പട്ടാളത്തിന്റെ പോക്കിരിത്തരത്തിന് സമാനമായിരുന്നു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തിന്റെ വെടിവെപ്പ്. ഡല്‍ഹിയില്‍ നിന്ന് 80 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഹാഷിംപുരയില്‍ മുസ്‌ലിംകള്‍ക്കു നേരെ പട്ടാളം നടത്തിയ തേരോട്ടത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 1986ലെ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് വളപ്പിനകത്ത് പൂജ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ച കാലത്താണ് ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനി മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന കിംവദന്തിക്കു പിന്നാലെ കലാപം കത്തിപ്പടര്‍ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ആര്യസമാജിന്റെ സജീവ കര്‍മഭൂമിയായ മീറത്തും സഹാറാന്‍പൂരും തരണ്‍തരണുമൊക്കെ നിലകൊള്ളുന്ന പ്രദേശം പെട്ടെന്ന് പ്രക്ഷുബ്ധമായി. 1987 മേയ് 19നു പ്രഭാത് കൗശിക് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതാണ് കലാപത്തിനു കാരണം. കൊലക്കു പിന്നില്‍ ഹാഷിംപുരയിലെ മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അര്‍ധ സൈനിക വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനുനേരെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. പൊലീസ് വെടിവെപ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സയ്യിദ് ശഹാബുദ്ദീനും സുല്‍ഫിക്കറുമാണ് ഹൃദയഭേദകമായ വര്‍ഗീയതയുടെ രൗദ്രഭാവം പിന്നീട് പുറംലോകത്തെ അറിയിച്ചത്.
ആര്‍.എസ്.എസുകാരനായ സ്വന്തം സഹോദരന്‍ കൊല്ലപ്പെട്ടതറിഞ്ഞ് മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികാരദാഹവുമായി ഹാഷിംപൂരിലെ മൊഹല്ലയിലെത്തി. മേജര്‍ ബി.എസ് പത്താനിയ, കേണല്‍ പി.പി സിങ് എന്നിവരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. വൈകുന്നേരത്തോടെ ഹാഷിംപുര പട്ടാളം വളഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. സഹോദരന്റെ സംസ്‌കാരം കഴിഞ്ഞ ഉടന്‍ ഇവര്‍ സൈന്യത്തിന്റെയും പി.എ.സി ജവാന്മാരുടെയും സഹായത്തോടെ മുസ്‌ലിം വേട്ടക്കിറങ്ങി. നോമ്പുതുറന്ന് കുടിലുകളില്‍ വിശ്രമിക്കുകയായിരുന്ന മുഴുവന്‍ ചെറുപ്പക്കാരെയും ഇവര്‍ പുറത്തേക്ക് കൊണ്ടുവന്നു പള്ളിക്കുമുന്നില്‍ കൂട്ടമായി നിര്‍ത്തി. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് 18നും 25നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനൊടുവില്‍ ട്രക്കുകളില്‍ കുത്തിനിറച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. 18ാമത്തെ ട്രക്കില്‍ അമ്പതോളം പേരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. യു.ആര്‍.യു 1493 നമ്പര്‍ മഞ്ഞ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയവര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവരെ മുറാദാബാദ്-ഗാസിയാബാദ് റോഡില്‍ മുറാദ് നഗറിലെ മക്കന്‍പൂര്‍ അപ്പര്‍ ഗംഗാ കനാലിന്റെ തീരത്തേക്കാണ് കൊണ്ടുവന്നത്. കൂരാകൂരിരുട്ടില്‍ വിജനതയുടെ മൂകതയില്‍ നിര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ക്കു നേരെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ കാഞ്ചിവലിച്ചു സതീഷ് ചന്ദ്ര കൗശികും സംഘവും. വെടിയേറ്റവരെല്ലാം പ്രാണവേദന സഹിക്കവയ്യാതെ കനാലിലേക്കു എടുത്തുചാടി. കൂട്ടനിലവിളിയോടെ അവര്‍ മരിച്ചുവീണു. രണ്ടുപേര്‍ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവച്ഛവമായി കിടന്നു; സുല്‍ഫിക്കറും ശഹാബുദ്ദീനും. 24 പേരെ ഹിന്ദോണ്‍ നദിക്കരയിലേക്കാണ് കൊണ്ടുവന്നത്. ട്രക്കില്‍നിന്നിറക്കി ഓരോരുത്തരെയായി വെടിവച്ചുകൊന്ന് കനാലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പ് വരുത്തിയാണ് സൈനികര്‍ പിന്‍വാങ്ങിയത്.
വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി വിഭൂതി നാരായണ്‍ റായും ജില്ലാ കലക്ടര്‍ നസീം സൈദിയും ട്രക് പോയ വഴികളിലെത്തിയപ്പോഴാണ് ശഹാബുദ്ദീന്റെ ഞരക്കം കേള്‍ക്കുന്നത്. പട്ടാളക്കാരാണെന്ന് പേടിച്ച് ശഹാബുദ്ദീന്‍ കരകയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയാണെന്നും രക്ഷപ്പെടുത്താനാണ് വന്നതെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ് യുവാവ് കരയ്‌ക്കെത്തിയത്. ഇയാളില്‍ നിന്ന് വിഭൂതി നാരായണ്‍ റായി സംഭവം ചോദിച്ചറിഞ്ഞു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ആസ്ഥാനത്തെത്തിയ ജില്ലാ പൊലീസ് മേധാവി നിരവധി തെളിവുകള്‍ ശേഖരിച്ചു. മഞ്ഞ ട്രക്കും രക്തക്കറയും സംഭവ ദിവസം അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങളുടെ ചുമതലകളുടെ വിവരവുമെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കം കുറിക്കും മുമ്പെ വിഭൂതി നാരായണ്‍ റായിയെ അവിടെ നിന്നു സ്ഥലമാറ്റിക്കഴിഞ്ഞിരുന്നു. പിന്നീട് കേസ് സി.ഐ.ഡി ഏറ്റെടുത്തെങ്കിലും ഫലം കണ്ടില്ല. സി.ഐ.ഡി എസ്.പിയായിരുന്ന എസ്.കെ റിസ്‌വി 1989 ജൂണ്‍ 22നു നല്‍കിയ റിപ്പോര്‍ട്ടിലും ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ചും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കൈമാറിയ റിപ്പോര്‍ട്ടിലും കൂട്ടക്കൊല ആസൂത്രണം ചെയ്തത് മേജര്‍ കൗശിക് ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി പതിനാറ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. കൊലപാതകം നടത്തിയത് പി.എ.സി 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായത്. അതിശക്തമായ തെളിവുകളുണ്ടായിട്ടും അവ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിയില്ലെന്നു മാത്രമല്ല, ലഭ്യമായ തെളിവുകള്‍വെച്ച് സത്യസന്ധമായി കേസ് കൈകാര്യം ചെയ്യാന്‍ നീതിപീഠം കൂട്ടാക്കിയില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. പ്രതികളില്‍ മേജര്‍ കൗശികിന്റെ പേര് എഴുതിച്ചേര്‍ക്കാത്ത കൗശലം കാണിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് തേച്ചുമായ്ച്ചത്. കലാപം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ എഴുതിയിരുന്ന ഡയറി പൂഴ്ത്തിവച്ച് കേസിന് പൂട്ടിടാന്‍ പൊലീസ് മിടുക്ക് കാണിക്കുകയും ചെയ്തു.
പതിനാറ് പ്രതികളുടെ പേരുള്‍പ്പെടെ കൂട്ടക്കൊലയില്‍ പങ്കെടുത്തവരെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയാണ് ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മീറത്തില്‍ നിയമിക്കപ്പെട്ട പൊലീസ് സംഘത്തിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഡയറിയിലുണ്ട്. കമാന്‍ഡര്‍ സുരേന്ദ്രര്‍ പാല്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നിരഞ്ജന്‍ ലാല്‍, കമല്‍ സിങ്, ശ്രാവണ്‍കുമാര്‍, കുഷ്‌കുമാര്‍, എസ്.സി ശര്‍മ, കോണ്‍സ്റ്റബിള്‍മാരായ ഓംപ്രകാശ്, ഷമീഉല്ല, ജയ്പാല്‍, മഹേഷ് പ്രസാദ്, രാംധന്യാന്‍, ലീലാധര്‍, ഹംബീര്‍ സിങ്, സുന്‍വാര്‍ പാല്‍, ബുധാ സിങ്, ബസന്ത് ഭല്ലബ്, നായിക് രണ്‍ഭീര്‍ സിങ് എന്നിവരുടെ പേരുകളാണ് ഡയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേജര്‍ കൗശികിന്റെ പേരില്ലെങ്കിലും കേസ് ഡയറി വച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോയാല്‍ കലാപത്തിന്റെ മുഖ്യസൂത്രധാരനെ കോടതിക്ക് കണ്ടെത്താനാവുമെന്ന കാര്യത്തില്‍ സംശയമില്ല. മരണത്തെ മുഖാമുഖം കണ്ട് ‘കലിമ’ ചൊല്ലി ജീവച്ഛവമായി കിടന്ന ശഹാബുദ്ദീന്റെയും സുല്‍ഫിക്കറിന്റെയും വെളിപ്പെടുത്തലുകളും കലാപത്തെ നേര്‍ക്കുനേര്‍ വരച്ചുവച്ച മാധ്യമങ്ങളും കേസ് ഡയറിക്ക് ബലമേകുന്ന തെളുവകളായി കോടതിക്കു ബോധ്യപ്പെട്ടാല്‍ ഹാഷിംപുര കൂട്ടക്കൊലയിലെ സത്യം ഇനിയും മൂടിവെക്കാനാവില്ലെന്ന കാര്യം തീര്‍ച്ച.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ