Connect with us

Views

ഭിന്നിപ്പിച്ച് ഭരിക്കാന്‍ കളമൊരുക്കി സംഘ്പരിവാര്‍

Published

on

അഡ്വ. പ്രശാന്ത് ഭൂഷണ്‍

ഗാന്ധിയില്‍ നിന്ന് ഗൗരിയിലെത്തിനില്‍ക്കുന്ന ഫാഷിസ്റ്റ് കാലത്താണ് നാം ജീവിക്കുന്നത്. ഗാന്ധിയെ കൊന്നതാരാണന്ന് നമുക്കൊക്കെ അറിയാം. ഗൗരി ലങ്കേഷിനെ കൊന്നതാരാണെന്നറിയില്ലെങ്കിലും അവരുടെ കൊലപാതകത്തില്‍ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കുകയും ഗര്‍വ്വ് പ്രകടിപ്പിക്കുകയും ചെയ്യുന്നവരില്‍ പ്രധാനമന്ത്രി ഫോളോചെയ്യുന്നവരെയും കാണാം. പ്രധാനമന്ത്രി തങ്ങളെ ഫോളോ ചയ്യുന്നുണ്ട് എന്നവര്‍ ട്വിറ്ററില്‍ അഭിമാനത്തോടെ എഴുതിവെക്കുന്നുമുണ്ട്. ഇത്തരക്കാരെ ഫോളോ ചെയ്യുന്നു എന്നത് ഇവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു തുല്യമല്ല എന്നാണ് ബി.ജെ.പിയുടെ ഐ.ടി തലവന്‍ അമിത് മാളവ്യ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അവരെ ട്വിറ്ററില്‍ ഫോളോ ചെയ്യുക മാത്രമല്ല വീട്ടില്‍ ചായസല്‍ക്കാരം നടത്തുകയും അവരോടൊപ്പം ഫോട്ടോയെടുക്കുകയും അതവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അവസരം ഒരുക്കികൊടുക്കുകയുമാണ് ചെയ്തത്. ബി.ജെ.പിയുടെ ട്രോള്‍ ആര്‍മിയെ തന്നെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നേരിട്ടാണെന്നത് വ്യക്തമാണ്. പതിനായിരക്കണക്കിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജ പ്രൊഫൈലുകളിലൂടെ നൂറുകണക്കിനു വ്യാജ വാര്‍ത്തകളും വിദ്വേഷം ജനിപ്പിക്കുന്ന ചിത്രങ്ങളും ദിനേന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്? എങ്ങനെയാണ് സംഘ്പരിവാരത്തിന്റെ ട്രോള്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാതി ചതുര്‍വേദിയുടെ പുതുതായി പുറത്തിറങ്ങിയ ‘ഞാനൊരു ട്രോള്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നമ്മളെല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നാണ് എന്റെ അഭിപ്രായം. നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വാതി ചതുര്‍വേദി സമര്‍ത്ഥിക്കുന്നത് പ്രധാനമന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ പ്രചാരണങ്ങളെ നയിക്കുന്നതും നിയന്ത്രിക്കുന്നതും എന്നാണ്. ഏത് വ്യക്തിയെയാണ് ഇന്ന് തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കേണ്ടതെന്നും ഏത് തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കേണ്ടതെന്നും കേന്ദ്രീകൃതമായി തീരുമാനിച്ചു നടപ്പിലാക്കിയാണ് സംഘ്പരിവാരം സോഷ്യല്‍ മീഡിയയെ തങ്ങളുടെ ആശയ പ്രചാരണത്തിനു ഉപയോഗിക്കുന്നത്. എന്നാല്‍ ട്രോള്‍ ആര്‍മി സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യയിലോ വ്യാജപ്രചാരണങ്ങളിലോ അവസാനിക്കുന്ന ഒന്നല്ല. അവരുടെ പ്രചാരണങ്ങള്‍ നിരവധി ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഗൗരിലങ്കേഷും ധബോല്‍കറും പന്‍സാരെയും മത്രമല്ല രാജ്യത്തെ മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ദിനേനയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളുടെ ഇരകളാണ്.

വിയോജിപ്പികളെ നിശബ്ദമാക്കാനും ന്യൂനപക്ഷങ്ങളെ അവമതിക്കാനുമുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. കനയ്യകുമാറും ജെ.എന്‍.യുവുമൊക്കെ ആക്രമിക്കപ്പെട്ടതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. നാസി ജര്‍മനിയില്‍ എന്താണോ പതിറ്റാണ്ടുകള്‍ക്കുമുമ്പ് അരങ്ങേറിയത് സമാനമായ സംഭവവികാസങ്ങള്‍ക്കാണ് നമ്മുടെ രാജ്യവും സാക്ഷിയാവുന്നത്. 1930-40കളില്‍ ജര്‍മ്മനിയിലും ഇറ്റലിയിലും നാസികളും ഫാഷിസ്റ്റുകളും പയറ്റിയ അതെ പ്രത്യയശാസ്ത്രവും രീതിശാസ്ത്രവും ആയുധവുമാണ് സംഘ്പരിവാരം നമ്മുടെ രാജ്യത്തും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എല്ലാത്തിനേയും ഇല്ലാതാക്കുക എന്നത് ഫാഷിസത്തിന്റെ പൊതു സ്വഭാവമാണ്. ചിന്താപരമായ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യാനാണ് സംഘ്പരിവാരം ഇന്ത്യയില്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ജെ.എന്‍. യുവും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും ബനാറസ് ഹിന്ദു സര്‍വകലാശാലയുമൊക്കെ അക്രമിക്കപ്പെട്ടത്. കാര്യങ്ങളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുന്നവരേക്കാള്‍ ഉത്തരവുകള്‍ മറു ചോദ്യമില്ലാതെ സ്വീകരിക്കാന്‍ മാത്രം ശീലിച്ച മെഷീനുകളും റോബോട്ടുകളുമാണ് ഫാഷിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത്. രാജ്യം ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നത് പൂര്‍ണ്ണമായി ഫാഷിസ്റ്റ് ഭരണകൂടമെന്നതില്‍ സംശയമില്ല. പാഠപുസ്തകത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് ചരിത്രത്തെ ഹിന്ദുത്വവത്കരിക്കാനും അന്ധവിശ്വാസങ്ങളെ പുനരവതിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്.

രാഷ്ട്രനിര്‍മ്മിതിക്കത്യാവശ്യമായ സ്വതന്ത്ര റെഗുലേറ്ററി സ്ഥാപനങ്ങളെ പതുക്കെ പതുക്കെ ഇല്ലാതാക്കി രാജ്യത്തെ പിറകോട്ട് വലിക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ലോക്പാല്‍ നിയമനം നടത്താതെയും കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ അഴിമതിക്കാരെ നിയമിച്ചും സര്‍ക്കാര്‍ റെഗുലേറ്ററി സ്ഥാപനങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായവരെ സി.ബി.ഐ തലപ്പത്ത് നിയമിക്കുകവഴി ഏജന്‍സിയുടെ പരിമിതമായെങ്കിലും ഉണ്ടായിരുന്ന അധികാരത്തെകൂടി അപകടത്തിലാക്കിയിരിക്കുകയാണ്. നാലായിരം കോടി കള്ളപ്പണം വെളുപ്പിച്ചെടുത്തതിനു ശിക്ഷിക്കപ്പെട്ട സ്റ്റെര്‍ലിന്‍ ബയോടെക് കമ്പനിയുടെ ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാകേഷ് അസ്താനയെപോലുള്ളവരെ സി.ബി. ഐ തലപ്പത്ത് നിയമിക്കുക വഴി അഴിമതി പുറത്ത്‌കൊണ്ട് വരേണ്ട ഏജന്‍സിയെ അഴിമതിക്കാരുടെ താവളമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നീതിന്യായ സംവിധാനങ്ങളെപോലും നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സത്യസന്ധരായ ന്യായാധിപരുടെ പേരുകള്‍ നിയമനത്തിനു സുപ്രീകോടതി കോളീജിയം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമ്പോള്‍ നിയമന നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമായവരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സംഘ്പരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിലവര്‍ പലപ്പോഴും വിജയിക്കാറുമുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ രാജ്യം പൂര്‍ണ്ണമായ ഫാഷിസത്തിലേക്ക് വഴുതി വീഴുകയാണോ എന്ന് സംശയിക്കാറുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണ്ണമായി എടുത്തുകളയപ്പെടുമോ എന്ന് ഭയപ്പെടാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ പൊതുജനാഭിപ്രായം ക്രമേണ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാവുന്നതിന്റെ ലക്ഷണങ്ങളാണു കണ്ടുകൊണ്ടിരിക്കുന്നത്. പൊതുസമൂഹം സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെറുത്ത്‌നില്‍പ്പ് ശക്തമായിക്കിരിക്കുന്നതായി കാണാന്‍ സാധിക്കും. ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളെയും ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ സര്‍ക്കാര്‍ ചൊല്‍പ്പടിയിലാക്കിയിരിക്കുന്നതായി കാണാം. ചിലതിനെ റിലയന്‍സ് അടക്കമുള്ള കോര്‍പറേറ്റ് ശക്തികള്‍ വഴി വിലക്കെടുത്തെങ്കില്‍ മറ്റു ചിലതിനെ ഗവണ്‍മെന്റ്് ഏജന്‍സികള്‍ വഴി ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും ചൊല്‍പ്പിടിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നവമാധ്യമങ്ങളുടെ രംഗപ്രവേശം തെല്ലൊന്നുമല്ല സംഘ്പരിവാര്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്.

വയര്‍.ഇന്‍, സ്‌ക്രോള്‍.ഇന്‍, ക്യാച്ച് ന്യൂസ്, ക്വിന്റ്, ന്യൂസ് ലോണ്ടറി തുടങ്ങിയ വെബ്‌പോര്‍ട്ടലുകള്‍ സംഘ്പരിവാരത്തിന്റെ ദേശവിരുദ്ധതയെ തുറന്ന് കാണിക്കാന്‍ മടിയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ചങ്കൂറ്റത്തോടെ സത്യം വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയ സഹായത്തോടെ ഇത്തരം വെബ്‌പോര്‍ട്ടലുകളിലെ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയിലേക്ക് സംഘ്പരിവാരത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്ന് കാണിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സംഘ്പരിവാരത്തിന്റെ പിടിയില്‍ നിന്നു വഴുതിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അത്‌കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ അപകടങ്ങളെപറ്റി കരുതിയിരിക്കാന്‍ അമിത്ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയെ തികച്ചും മോശമായി തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചവര്‍ തന്നെ ഇന്ന് സോഷ്യല്‍ മീഡിയയുടെ ‘അപകടങ്ങളെ’ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വൈരുധ്യം.

വ്യാജവാര്‍ത്തകളെ തുറന്ന്കാട്ടുന്ന വെബ്‌പോര്‍ട്ടലുകള്‍ സജീവമായി രംഗത്ത് വന്നതോടുകൂടി സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാര്‍ അപ്രമാഥിത്യത്തിനു ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയക്കുന്ന വാര്‍ത്തകള്‍ വെബ്‌പോര്‍ട്ടലുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത് ആശാവഹം തന്നെയാണ്. അമിത്ഷായുടെ മകന്‍ ജയ് അമിത്ഷാ നടത്തിയ അഴിമതിക്കഥകള്‍ പുറത്ത് വിടാന്‍ സിദ്ധാര്‍ഥ് വരദരാജന്റെ വയര്‍.ഇന്‍ കാട്ടിയ തന്റേടം പല മുഖ്യധാരാ പത്ര-മാധ്യമങ്ങള്‍ക്കുമില്ലാതെ പോയി എന്നത് സംഘ്പരിവാരം മാധ്യമങ്ങളെ എത്രത്തോളം നിയന്ത്രണത്തിലാക്കി എന്നത് വിളിച്ചോതുന്നുണ്ട്.

സഹാറാ ഗ്രൂപ്പില്‍ നിന്ന് 2014 ഇലക്ഷന്‍ ഫണ്ടിലേക്ക് മോദി നാല്‍പ്പത് കോടി വാങ്ങിയെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമായിരുന്നിട്ട്കൂടി മാധ്യമങ്ങളത് വാര്‍ത്തയാക്കാന്‍ തയ്യാറായില്ല. തങ്ങളില്‍ ചിലര്‍ വിഷയം കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അമിത്ഷായുടെ മകനെതിരെയുള്ള അഴിമതി ആരോപണം ‘വയര്‍.ഇന്‍’ പുറത്ത് വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും തുടര്‍ന്ന് ബി.ജെ.പി പ്രതിരോധത്തിലാവുകയുമാണുണ്ടായത്. സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന സമ്മര്‍ദ്ദം ഒന്ന് മാത്രമാണ് പിയൂഷ് ഗോയലിന് പത്രസമ്മേളനം നടത്തി വിഷയം വിശദീകരിക്കേണ്ടിടത്തേക്ക് വരെ കാര്യങ്ങളെത്തിച്ചത്. ബി.ജെ.പിയുടെയും സംഘ്പരിവാരത്തിന്റെയും കൊള്ളരുതായ്മകള്‍ തുറന്ന് കാട്ടപ്പെടുകയും പൊതുജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നാട്ടില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നോട്ട് നിരോധനവും വളരെ മോശം രീതിയില്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയുമൊക്കെ രാജ്യത്തെ വലിയ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയും മറ്റും സൃഷ്ടിച്ചിട്ടുള്ള ഭരണ പ്രതിസന്ധി ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ ഭരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്. വികസനത്തെ മുന്‍നിര്‍ത്തി തെരഞ്ഞടുപ്പ് പ്രചാരണം നടത്താന്‍ ബി.ജെ.പിക്ക് 2019ല്‍ കഴിയില്ല. കാരണം ബി.ജെ.പിയുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ പകരം ഉയര്‍ത്താന്‍ ശ്രമിക്കുക വര്‍ഗീയ വിഷയങ്ങളാണ്. ഹിന്ദുവിനേയും മുസ്‌ലിമിനേയും തമ്മിലടിപ്പിച്ച് ഭരണം പിടിക്കാനാണവര്‍ ശ്രമിക്കുക. ഇതിനെതിരെ ശക്തമായ പൊതുസമൂഹ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം.

ബി.ജെ.പി അനുകൂല ചാനലുകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വാര്‍ത്തകളാണ് പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്ത്‌തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍ നടത്തിയ മൊഹബ്ബത്തെ കാരവണ്‍ പ്രശംസനീയമായ നീക്കമാണ്. താഴെ തട്ടില്‍ ഹിന്ദു-മുസ്‌ലിം യോജിപ്പ് ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ജില്ലാ തലങ്ങളില്‍ അമന്‍ കമ്മറ്റി (സമാധാന കമ്മറ്റി) രൂപീകരിക്കാന്‍ ശ്രമിക്കണം. രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന കര്‍ഷക പ്രസ്ഥാനങ്ങളേയും വിദ്യാര്‍ത്ഥി -യുവജന മുന്നേറ്റങ്ങളേയും യോജിപ്പിച്ചുനിര്‍ത്തി ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ സാധിക്കണം. സംഘ്പരിവാരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കാണിക്കുന്നത് രാജ്യം അതിന്റെ മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കും എന്നു തന്നെയാണ്.

(ഡല്‍ഹി കെ.എം.സി.സി സി.എച്ച് മെമ്മേറിയല്‍ ലക്ചറില്‍ നടത്തിയ പ്രസംഗം. തയാറാക്കിയത്: ഷംസീര്‍ കേളോത്ത്)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.