Connect with us

Health

ജാഗ്രത കൈവിടരുത്, കാന്‍സറിനെ വരെ തോല്‍പിക്കാം; അനുഭവ കുറിപ്പ്

രോഗം വന്നാല്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും തിട്ടമില്ല. ജീവിതത്തില്‍ കാന്‍സറിനോട് പോരാടിയ ജുവൈരിയ പികെ തന്റെ അനുഭവം വിവരിക്കുകയാണിവിടെ

Published

on

നടി ശരണ്യയുടെ വിയോഗത്തോടെ കാന്‍സര്‍ നമ്മുടെ ഗൗരവതരമായ ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്. രോഗം വന്നാല്‍ എന്തു ചെയ്യണം എന്ന് പലര്‍ക്കും തിട്ടമില്ല. ജീവിതത്തില്‍ കാന്‍സറിനോട് പോരാടിയ ജുവൈരിയ പികെ തന്റെ അനുഭവം വിവരിക്കുകയാണിവിടെ. അതിജീവനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജൂവൈരിയ പങ്കുവെച്ച കുറിപ്പ് ചുവടെ.

അനുഭവം 1

കഥാപാത്രം ഞാന്‍ തന്നെ.
മോനു 2 വയസ് 4 മാസം. മുലകുടിയുണ്ട്.. ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മുലപ്പാല്‍ നിറഞ്ഞു തുളുമ്പും. മോന്‍ കുടിച്ചു കഴിഞ്ഞാല്‍ കല്ലുപോലെയുള്ള മാറിടം പതിയെ അയയും.. എന്നാല്‍ ചെറിയ ഒരു ഭാഗത്തു മാത്രം അയയുന്നില്ല.. ഒരു ഉറപ്പ് പോലെ. ചിലപ്പോള്‍ തോന്നിയതാവും… ഒരാഴ്ച നിരീക്ഷിച്ചു.. തോന്നിയതല്ല. ഭര്‍ത്താവ് കൂടെയില്ല… ആര്‍കെങ്കിലും കാണിച്ചു കൊടുത്താല്‍ നിസ്സാരമായി തള്ളിക്കളയും.. അല്ലെങ്കില്‍ പറഞ്ഞു ചിരിക്കും. സ്തനാര്‍ബുദ ചികിത്സ തേടിയ ബന്ധുവിനെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു. വേദന ഉണ്ടോ, ചുവപ്പ് ഉണ്ടോ, തോളില്‍ മുഴ പോലെ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക് അങ്ങനെ ഒന്നുമില്ല എന്ന ഉത്തരം. എങ്കില്‍ പാല്‍ കെട്ടികിടന്നത്, ചിലപ്പോള്‍ തോന്നല്‍ മാത്രം.. അങ്ങനെ അശ്വസിപ്പിച്ചു.. എന്നാല്‍ ആ ആശ്വാസവാചകം എന്നെ ഒട്ടും സാന്ത്വനിപ്പിച്ചില്ല.. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ nurse നെ വിളിച്ചു കാര്യം പറഞ്ഞു.. അവരും പറഞ്ഞു അതെ വാക്കുകള്‍. ഇനി എന്ത് ചെയ്യും.. കൊറോണ യുടെ ഭയാനകത പേടിച്ചു വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കുന്ന കാലം… ഉമ്മനോട് പറഞ്ഞാല്‍ നേരിടാന്‍ പറ്റില്ല.. മനസ്സില്‍ ഉറപ്പിച്ച പോലെ ആയിരുന്നു പിനീടുള്ള നീക്കങ്ങള്‍.. ഭര്‍ത്താവും കാര്യം പറഞ്ഞപ്പോള്‍ നിസാരമായി തള്ളിക്കളഞ്ഞു. തുടര്‍ന്നു gynech നെ കണ്ടു.. സര്‍ജനെ കണ്ടു മാമോഗ്രാം ബയോപ്‌സി അങ്ങനെ അങ്ങനെ… ചികിത്സ തേടുമ്പോള്‍ 2 മാസം പിന്നിട്ടു സ്റ്റേജ് 3 യില്‍ എത്തിച്ചേര്‍ന്നു. Chemo ഡോക്ടര്‍ ചോദിച്ചു എന്തുകൊണ്ട് ഇത്ര വൈകി… അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഇതിലും വേഗത്തില്‍ ഞാന്‍ മുന്നിട്ടു ഇറങ്ങേണ്ടതായിരുന്നു.

അനുഭവം 2

കല്യാണത്തിന് പോവാന്‍ ഒരുങ്ങുന്ന അമ്പത് വയസ് പ്രായമുള്ള അമ്മയും അവരുടെ മകളും. അമ്മ ബ്ലൗസ് ന്റെ ആദ്യ ബട്ടണ്‍ ഇടുന്നില്ല. പലപ്പോഴായി മകള്‍ അത് ശ്രദ്ധയില്‍ പെടുത്തി .. മകള്‍ അതിടാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റി. കാര്യം ചോദിച്ചപ്പോള്‍ ചെറിയ വേദന ഉണ്ടെന്നു പറഞ്ഞു.. കൂടുതല്‍ പറയുന്നില്ല.. മകള്‍ എളേമയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.. അവര്‍ ഇടപെട്ട് ശരീരം പരിശോധിച്ചു. മുഴുവന്‍ ചുവന്നു പൊട്ടിയിരിക്കുന്നു.. സ്റ്റേജ് നാല്. തുടര്‍ന്നു 6 മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.

അനുഭവം 3

എനിക്ക് Biospy റിസള്‍ട്ട് ജില്ലാ ആശുപത്രിയില്‍ നിന്നും എത്തിച്ചു തന്നത് അവിടത്തെ നഴ്‌സിംഗ് അസിസ്റ്റന്റ് ആണ്.. എന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍ പിനീട് എന്റെ ചികിത്സ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. റേഡിയേഷന്‍ ചെയ്ത്‌കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഒരു സംശയവുമായി എന്നെ തേടിയെത്തിയത്… ഒരു തടിപ്പ് അവരുടെ മാറിലും… എന്റെ അനുഭവം കേട്ടത് കാരണം സംശയം ആയിരിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.. ആശുപത്രിയില്‍ ജോലി ചെയുന്ന അവരോട് സംശയം തീര്‍ക്കണം എന്ന് തന്നെ ഞാന്‍ പറഞ്ഞു.. സര്‍ജനെ കാണിക്കണം അതെ.. കണ്ടു. ആദ്യപടി biospy എടുത്തു.. കാന്‍സര്‍ തന്നെ.. തുടക്കം മാത്രം. ഇപ്പോള്‍ അഞ്ചാമത്തെ chemo പൂര്‍ത്തിയായി..

ഇവിടെ എവിടെയാണ് എനിക്ക് ജാഗ്രത കുറവ് സംഭവിച്ചത്.. തുടക്കം മുതല്‍ ബാത്‌റൂമിലെ നീളമുള്ള വലിയ കണ്ണാടിയില്‍ നോക്കി ഞാന്‍ നിരീക്ഷിക്കുമായിരുന്നു.. എന്നിട്ടും ഒരു ഫിസിഷ്യനെ കാണാന്‍ മടിച്ചു.. നിസാരവത്കരണം ആവാം. ഇനി വിഷയത്തിലേക് കടന്നു വരാം… രണ്ടാമത്തെ അനുഭവമാണ് കൂടുതല്‍ ഭയക്കേണ്ടത്.. ഭര്‍ത്താവ് കൂടെയില്ലാത്ത 4050 പ്രായം കഴിഞ്ഞവരില്‍ ഇത്തരം തടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക് കാണിച്ചു കൊടുക്കും.. ആരോട് പറയും… ഗര്‍ഭാശയ കാന്‍സനു ചികിത്സ തേടി വന്ന പ്രായമായ അമ്മയുടെ കൂടെ വന്നവര്‍ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു… 60 വയസ് പ്രായം കാണും.. അമ്മ സ്വന്തം വസ്ത്രങ്ങള്‍ അലക്കി ഇടുമ്പോള്‍ ഒരു ചെറിയ കോട്ടണ്‍ തുണി അയലില്‍ കണ്ടെത്തി.. ആര്‍ത്തവം നിലച്ച അമ്മയ്ക്ക് എന്തിന് ഈ തുണി എന്ന ചോദ്യത്തില്‍ നിന്നാണ് അമ്മയ്ക്ക് ഇടയ്ക്കിടെ ചെറിയ ബ്ലീഡിങ് ഉണ്ടാവണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സര്‍ ആണെനും അറിഞ്ഞു.
ഇങ്ങനെയുള്ള എത്രയോ മറച്ചുവെക്കലുകള്‍ ആയിരിക്കും നമ്മുടെ ഉറ്റവരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത്. ഇതില്‍ അഭ്യസ്ഥവിദ്യ എന്നോ തന്റേടം ഉള്ള ആള്‍ എന്നോ പ്രായം കുറവാണെന്നോ കൂടുതലെന്നോ വ്യത്യാസമില്ല..

ജാള്യത, നാണക്കേട്, നിസാരവത്കരണം, പൊടിക്കൈ പ്രയോഗങ്ങള്‍ അങ്ങനെ നിരവധി വിഷയങ്ങള്‍ ഇതില്‍ കടന്നു കൂടിയിരിക്കുന്നുണ്ട്. ഇതൊക്കെ അതിജീവിച്ചു വേണം നാം രോഗലക്ഷണങ്ങളില്‍ നിന്നും കാന്‍സര്‍ നെ കണ്ടെത്താന്‍..

അനുഭവം 3 ല്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. മുന്‍ അനുഭവങ്ങള്‍ കേട്ടറിയുകയും അവര്‍ പറഞ്ഞതനുസരിച്ചു കൃത്യമായി ചികിത്സ തേടുകയും ചെയ്തു. എല്ലാ മുഴകളും തടിപ്പുകളും കാന്‍സര്‍ ആവണമെന്നില്ല. എന്നാല്‍ അവഗണിക്കരുത്.. സ്തനാര്‍ബുദം കൂടുതല്‍ പേരില്‍ കണ്ടു വരുന്നു എന്നത് തന്നെയാണ് ഈ കുറിപ്പിന് ആധാരം. നിങ്ങളുടെ ചുറ്റുപാടിലുമുള്ളവര്‍ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നത് തെറ്റാണ്. ചുരുങ്ങിയത് ഏറ്റവും അടുത്തുള്ള phc യിലെ ഡോക്ടറെ മടി കൂടാതെ കാണിക്കുക. വിജയിക്കാന്‍ ഒരു മനസുണ്ടെങ്കില്‍ കാന്‍സര്‍നു മുന്നില്‍ തോല്‍വി അസാധ്യമാണ്. ഭയം വേണ്ട ജാഗ്രത മതി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.