Article
മാലിക്ക്; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നിലക്കാത്ത വെടിയൊച്ച
സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം
ലുഖ്മാന്‍ മമ്പാട്
‘നന്മണ്ട പന്ന്യംവള്ളി വാര്യത്തായിരുന്നു ഡോ.പി.കെ വാരിയരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിറന്ന നാട് വിടേണ്ടി വന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം നേടി.’ പറയുന്നത് പി.കെ വാര്യരുടെ ചരമ വാര്‍ത്തയോടെ ഇറങ്ങിയ 2021 ജൂലൈ 11 ലെ ദേശാഭിമാനി. 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം 1921ല്‍ ജനിച്ച പി.കെ വാര്യര്‍ നാടുവിട്ടോടിയതിന്റെ ലോജിക്കൊന്നും ചോദിക്കരുത്. ഇസ്്ലാമോഫോബിയക്കാരുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആയുധമായ ടിപ്പുവിനെ വരെ സദാമൂര്‍ച്ച കൂട്ടി എറിയുന്ന പരുവത്തിലേക്ക് അവശിഷ്ട കേരള കമ്മ്യൂണിസ്റ്റുകള്‍ മാറി. ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു പോലെ തങ്ങള്‍ക്കനുകൂലമായി പടച്ചുണ്ടാക്കാന്‍ വിരുതുള്ള കുറെ സാഹിത്യ സിനിമാ ബുദ്ധിജീവികളുടെ കരാള ഹസ്തത്തിലാണ് കേരള രാഷ്ട്രീയമെന്നത് പലര്‍ക്കും ബോധ്യപ്പെട്ടു വരുന്നേയൊള്ളൂ. ഇ സമം എം.സി സ്‌ക്വയര്‍ പോലെ അധികാരത്തിലെ ചുവപ്പും മങ്ങിയ ചുവപ്പുമായുളള ഫാഷിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോഴുളള പ്രഹര ശേഷിക്കു മുമ്പില്‍ എതിര്‍ ശബ്ദങ്ങള്‍ നിഷ്പ്രഭമാകുന്നു.
കൊളളയിലും കൊലയിലും നേരിട്ടു നേതൃത്വം നല്‍കി രാജ്യത്ത് ഒന്നാം നമ്പര്‍ മാഫിയ ഭരണകൂടമായ ഒന്നാം പിണറായി സര്‍ക്കാറിനെ വെളുപ്പിച്ചെടുത്ത മേല്‍പറഞ്ഞ ക്യാപ്സൂള്‍ ഫാക്ടറി ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും നേടിയ തുടര്‍ ഭരണത്തോടെ സത്യാനന്തര നിര്‍മ്മിതി പുതിയ തലത്തിലെത്തിയതിന്റെ വിസ്ഫോടനമാണ് മാലിക്. വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായ ബീമാപ്പള്ളി വെടിവെപ്പും കൂട്ടക്കുരുതിയും നടന്ന് ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അതേ ഇരകളെ ഭീകരരും തെമ്മാടികളുമാക്കി ‘മാലിക്ക്’ എന്ന പേരില്‍ സിനിമ പുറത്തു വരുന്നത്. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നും അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യമായി തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്; ബദരി കടപ്പുറമാണ് ചെറിയ തുറ, റമദ പള്ളി ബീമാപ്പള്ളിയും. സുലൈമാന്‍ മാലിക് നായകനല്ല; പ്രതിനായകനാണ്.
ബീമാപളളിയില്‍ സംഭവിച്ചത്
2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 19 എം.പിമാരില്‍ നിന്ന് നാലിലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തിയപ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിഗൂഢമായി ചിരിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിന്നു വിയര്‍ത്തു. പിറ്റേന്ന് ബീമാപ്പള്ളിയില്‍ നിരായുധരായ ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് നിറയൊഴിക്കുന്നു. 40 റൗണ്ട് ഗ്രനേഡും 70 റൗണ്ട് വെടിയുമുതിര്‍ത്തപ്പോഴേക്കും വെടിക്കോപ്പ് തീര്‍ന്നു. പിന്നെ, പിന്തിരിഞ്ഞോടുന്നവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റു വീണ ഒരാളെ തോക്കുകൊണ്ട് തല്ലിയാണ് പൊലീസ് കൊന്നത്. 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 27 പേരില്‍ പലരും പിന്നീട് മരിച്ചു; ജീവഛവമായ പലരും ജീവിക്കാന്‍ കഷ്ടപ്പെടുന്നു.
സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ചെറിയതുറയില്‍ അങ്ങനെയൊരു സാധ്യത ഉണ്ടായിട്ടില്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് പരസ്യമായി പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ ദയനീയ തോല്‍വി മറക്കാന്‍ പൊടിപ്പും തുങ്ങലും വെച്ച് എ.കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്സൂളുകള്‍ പത്രങ്ങളില്‍ വാരി വിതറി. മുസ്ലിംലീഗും ചില സാമുദായിക സംഘടനകളും ഒഴികെ ആരും നിരപരാധികളെ അകാരണമായി നിഷ്‌കരുണം വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിക്കാന്‍ പോലും മുന്നോട്ടു വന്നില്ല. ഒന്നാമത് അവര്‍ പാവങ്ങളായ കടപ്പുറക്കാര്‍, പിന്നെ മുസ്ലിംകളും. തെമ്മാടികളും കുഴപ്പക്കാരുമെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പം; മാലിക്കില്‍ ഉപയോഗിച്ച അതേ തന്ത്രം.
അറേബ്യയില്‍ നിന്നെത്തിയ ശഹീദ് മാഹിന്‍ അബൂബകറും ഉമ്മ ബീമ ബീവിയും കൈവരുത്തിയതാണ് ബീമാപള്ളിയുടെ ഖ്യാതി. ദക്ഷിണേന്ത്യയിലാകെ ആതുരസേവനവുമായി ചുറ്റിത്തിരിഞ്ഞ അവരിലൂടെ ആയിരങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെന്നതാണ് ചരിത്രം. പര്യടനത്തിന്റെ അവസാനം തിരുവിതാംകൂറിലെത്തി തിരുവല്ലത്ത് താമസമാക്കി. ദലിതുകള്‍ കൂട്ടത്തോടെ ഇവരിലേക്ക് ആകൃഷ്ടരായി. ഇരുവരുടെയും മരണ ശേഷം ബീമാപള്ളി കേന്ദ്രീകരിച്ച് മുസ്ലിം വിഭാഗം താമസമാക്കി. ബീമാപള്ളിയിലെ മാനസിക ചികിത്സയും വര്‍ഷത്തിലുള്ള ഊറൂസ് ചരമവാര്‍ഷികാചരണവുമെല്ലാം മത-ജാതി-വര്‍ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം സ്വീകാര്യത നേടി. 2009 ലും പതിവുപോലെ ഉറൂസിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്. പട്ടിണിപാവങ്ങളായ ഇരു വിഭാഗവും തമ്മില്‍ അന്നും ഇന്നും ശത്രുതയിലല്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊമ്പന്‍ ഷിബുവെന്ന കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഗുണ്ട ചെറിയ തുറയില്‍ നിന്ന് മദ്യപിച്ച് ബീമാപ്പള്ളിയിലെത്തി ഉത്തരേന്ത്യന്‍ മോഡല്‍ ഗുണ്ടാ പിരിവിന് ശ്രമിക്കുന്നു. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു ഗുണ്ടാപിരിവ്. ഇതിനെ എതിര്‍ത്ത ജനങ്ങളും കൊമ്പന്‍ ഷിബുവും തമ്മില്‍ കയ്യാങ്കളി നടക്കുന്നു. നേരത്തെ തന്നെ ചെറിയതുറ ഇടവക ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമുദായവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറും ഗുണ്ടയായ ഇളാള്‍ക്ക് പൊലീസില്‍ നല്ല പിടിപാടുണ്ടായിരുന്നു. താനും സംഘവും ബീമാനപള്ളി ഉറൂസ് മുടക്കുമെന്ന ഷിബുവിന്റെ ഭീഷണിയെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നിരവധി തവണ പൂന്തുറ സി.ഐക്ക്് പരാതി നല്‍യിട്ടും ഒരു നടപടിയുമെടുത്തില്ല. നേതാക്കള്‍ വിഷയം ജില്ലാ കലക്ടറെ അറിയിച്ചെങ്കിലും അനങ്ങിയില്ല.
എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഷിബുലും സംഘവും ബീമാപള്ളിയിലേക്കുള്ള ബസ്സുകള്‍ തടയാന്‍ ശ്രമിച്ചു. ജനങ്ങള്‍ ഇതു ചോദ്യം ചെയ്തതോടെ സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഒരു മുന്നറിയിപ്പുപോലുമില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് നിറയൊഴിക്കുകകയായിരുന്നു. റബ്ബര്‍ ബുള്ളറ്റോ, മുട്ടിനു താഴെ വെടിവെക്കണമെന്ന നിര്‍ദേശമോ ഓര്‍ത്തതുപോലുമില്ല. ജില്ലാ കലക്ടറുടേയും തഹസില്‍ദാറുടെ പോലും അനുമതി തേടാതെ കരുതിക്കൂട്ടി നടത്തിയ വെടിവെപ്പ് ഭരണകൂട പിന്തുണയോടെ നടന്ന പൊലീസ് ഭീകരത മാത്രമാണ്. സെക്രട്ടേറിയറ്റിന് 13 കിലോമീറ്റര്‍ അപ്പുറം പൊലീസിന്റെ ഈ ഓപ്പറേഷന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊന്നും അറിയാതെയല്ല. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് ജില്ലാ കലക്ടറും എ.ഡി.ജി.പിയും സമ്മതിച്ചിട്ടും രണ്ടു ദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്നും ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും യഥാര്‍ത്ഥ കാരണം ഈ അലംബാവമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നു. എന്നാല്‍, ഗുണ്ട ഷിബുവിന് എതിരായ രണ്ട് കേസുകള്‍ എഴുതിതള്ളിയും പൊലീസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചുമെല്ലാം രഹസ്യമായി പിന്നീടും പലതും സര്‍ക്കാര്‍ ചെയ്തു.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മൊഴിനല്‍കിയിട്ടും ഇത്രയും ഹീനമായ പൊലീസ് ഭീകരതക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പതിറ്റാണ്ടിലേറെയായി വെളിച്ചം കണ്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കിയെങ്കിലും തുച്ചമായ തുക ലഭിച്ച പരിക്കേറ്റവര്‍ ഇപ്പോഴും നീതി ലഭിക്കാതെ അലയുകയാണ്. കലാപത്തിന് കാരണക്കാരനായ കൊമ്പന്‍ ഷിബു ഏതാനും വര്‍ഷം മുമ്പ് മരിച്ചെങ്കിലും യഥാര്‍ത്ഥ വില്ലന്മാര്‍ അധികാര സ്ഥാനങ്ങളില്‍ പാവങ്ങളുടെ ചോരകൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നു.
മാലിക്കിലെ വിഷം
കമ്മ്യൂണിസ്റ്റ് ഭരണകൂടവും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി സൃഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കരുതിയാണ് ബീമാപള്ളിയിലേത്. എന്നിട്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തമസ്‌കരിച്ച് ഐ.യു.ഐ.എഫ് എന്ന സമുദായ പാര്‍ട്ടിയെയും അതിന്റെ നേതാവായ അബൂബക്കര്‍ എം.എല്‍.എയുമാണ് (അന്നത്തെ സ്ഥലം എം.എല്‍.എ വി സുരേന്ദ്രന്‍ പിള്ളയാണ്) പ്രശ്നത്തിലേക്ക് സിനിമ വലിച്ചിഴക്കുന്നത്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പൊലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായോ അവര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായോ ആരോപണമില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല; സിനിമയിലെ പഞ്ച് ഡയലോഗാണത്. മാലിക്കില്‍ ബീമാപ്പള്ളിക്കാരാകെ അധോലോക-മാഫിയ സംഘമാണ്. യന്ത്രത്തോക്കുകള്‍ കൊണ്ട് ജില്ലാ കലക്ടറെയും പൊലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്ന ബീമാപ്പള്ളിക്കാരെക്കൊണ്ട് ‘ബോലോ തക്ബീര്‍…’ വിളിപ്പിക്കുന്നതിന്റെ കുടിലത നിസാരമല്ല.
പച്ചക്കൊടിയും തൊപ്പിയും ബാങ്കും നമസ്‌കാരവും ബിരിയാണിയും കള്ളക്കടത്തുകാരനായ സുലൈമാന്‍ മാലിക്കും മാത്രമല്ല, സുനാമിയില്‍ സര്‍വ്വവും തകര്‍ന്നെത്തുന്നവരെ കയറ്റാതെ പള്ളിയടച്ച് കാവലിരിക്കുന്നതുമെല്ലാം ആകസ്മികതയല്ല. രണ്ടാം പ്രളയത്തില്‍ ജാതിയും മതവും നോക്കാതെ കേരളത്തിന്റെ സൈന്യമായ ബീമാപളളിക്കാരെ മുന്നില്‍ നിര്‍ത്തിയാണ് ഇസ്ലാമോഫോബിയയുടെ പിത്തലാട്ടം ആടുന്നതെന്നെങ്കിലും അവരോര്‍ക്കണം. ഇരു പ്രളയകാലത്തും പള്ളികളും ചര്‍ച്ചുകളുമെല്ലാം മതംനോക്കാതെ മനുഷ്യര്‍ക്കായി തുറന്നുകൊടുത്ത നാട്ടിലാണ് 2009ലേതിന് സമാനമായ മറ്റൊരു വെടിവെപ്പായി മാലിക്ക് മാറുന്നത്. ‘പൊലീസുണ്ടാക്കിയ ലഹള; അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല’ എന്ന് ഒടുവില്‍ ജില്ലാ കലക്ടര്‍ ജോജുവിനെ കൊണ്ട് ഒരൊറ്റ ഡയലോഗിലൂടെ പറയിച്ച് അതുവരെ കെട്ടിപ്പൊക്കിയ വ്യാജ നിര്‍മ്മിതി പൊളിയുമ്പോഴും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മറച്ചു പിടിച്ച് മുസ്ലിം രാഷ്ട്രീയത്തിലേക്കും യു.ഡി.എഫ് എന്ന സൂചനയിലേക്കും ഒരു സമുദായമാകെ കള്ളക്കടത്തുകാരും ആയുധം കൊണ്ട് ഭരണകൂടത്തെ പോലും എതിരിടാന്‍ ശക്തവുമാണെന്ന് കാഴ്ചക്കാരന്റെ ഉപബോധമനസ്സിനെ പറഞ്ഞുവിടുന്നു.
നരകത്തെ കാക്കുന്ന മലക്കിന്റെ പേരാണ് ഇസ്ലാമിക സംജ്ഞയില്‍ മാലിക്ക്. മുസ്്ലിംകള്‍ക്ക് ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തെ വ്യപിചരിക്കുകയാണ് അണിയറക്കാര്‍. ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സായി ഉപയോഗിക്കപ്പെടാവുന്ന സിനിമ അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവുമാണെന്ന് പറയാതെവയ്യ; മാലിക്കിന്റെ മേന്മയോളം പ്രഹരശേഷി അതിനുണ്ട് താനും
Article
അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.
ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.
Article
ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.
1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.
കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.
ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം
എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.
ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.
ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.
വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
Article
പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.
ടി.എച്ച് ദാരിമി
മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.
ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.
ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.
ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.
ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.
തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ