Connect with us

Article

ചിത്രങ്ങളെ പോലും ഭയക്കുന്നവര്‍

കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു

Published

on

അഡ്വ. ഇ.ആര്‍ വിനോദ്‌

ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ 2021 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെ തേസ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ടീം ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു കൊണ്ട് മോദി പറഞ്ഞു ‘നമ്മള്‍ ഇരട്ടവിജയം നേടിയിരിക്കുന്നു. ക്രിക്കറ്റ് ആസ്‌ട്രേലിയ നമ്മുടെ യുവത്വത്തിന്മുന്നില്‍ മുട്ടുമടക്കി. നമ്മുടെ വീറുറ്റ പോരാട്ടത്തിലൂടെ നാം കൊറോണയേയും കീഴടക്കി’. ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം മാര്‍ച്ചു മാസത്തില്‍ പ്രയാഗ്‌രാജില്‍ (അലഹബാദ്) നടക്കുന്ന കുംഭമേളയിലേക്ക് ഭക്തരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ ബംഗാള്‍ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ യുദ്ധത്തില്‍ ബി.ജെ.പിയെ മുന്നില്‍നിന്ന് നയിച്ച് മോദി തുടരെത്തുടരെ ബംഗാളിലെത്തി മഹാറാലികളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉന്മത്തരാക്കി. അപ്പോഴേക്കും ഡല്‍ഹി, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമംകൊണ്ട് ശ്വാസംമുട്ടി മരിച്ചു തുടങ്ങിയിരുന്നു.

കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടര്‍ന്ന് കൂട്ടപലായനത്തിന് വിധേയരായ തൊഴിലാളികളില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന കണക്ക് ചോദിച്ചപ്പോള്‍ അങ്ങിനെയൊരു കണക്ക്തന്നെ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. ഈ പശ്ചാത്തലത്തിലാണ് ബ്രൗണ്‍ സര്‍വകലാശാലയിലെ ഡീനായ ഡോ. ആശിഷ് കെ ഝാ പറഞ്ഞത് ‘ചോദ്യങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കാം. ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറക്കാം. രോഗികളുടെ എണ്ണത്തിലും വെട്ടിക്കുറവ് നടത്താം. പക്ഷേ മരണത്തെ നിങ്ങള്‍ക്ക് അവഗണിക്കാനോ കുറച്ചുകാണിക്കാനോ സാധിക്കില്ല’.
നഗരങ്ങള്‍ തുറക്കുന്നതിന്റേയും ഒത്തുചേരലുകളുടേയും ആഘോഷങ്ങളുടേയും വാക്‌സിനേഷനുകളുടേയും ചിത്രങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുറത്തുവിട്ടതെങ്കില്‍ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതെ ഉഴലുന്നതിന്റേയും ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി പിടയുന്ന രോഗികളുടേയും ശ്മശാനങ്ങളില്‍നിന്നുയരുന്ന പുകച്ചുരുളുകളുടേയും ചിത്രങ്ങളായിരുന്നു ഇന്ത്യയില്‍നിന്ന് പുറത്തുവന്നത്. ദുരന്ത കാലത്തെ പ്രതിസന്ധികളും പ്രയാസങ്ങളും സത്യസന്ധമായി ജനങ്ങളെ അറിയിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും ഭരണകൂടവും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കുറ്റകരമായി മൗനം പാലിക്കുകയോ ബോധപൂര്‍വമായ അവഗണനയോ കാട്ടി. എന്നാല്‍ അപ്പോഴും ഇന്ത്യന്‍ ദുരന്തം തുറന്നുകാട്ടുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിജയിച്ചു. പ്രശസ്തമായ ടൈം മാസിക ഒീം ങീറശ ളമശഹലറ ൗ?െ (മോദി എങ്ങനെയാണ് നമ്മെ തോല്‍പിച്ചത്?) എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി യെ പേരെടുത്ത് കുറ്റപ്പെടുത്തി കവര്‍‌സ്റ്റോറി നല്‍കിയപ്പോള്‍ ഇന്ത്യാടുഡേയെന്ന ഇന്ത്യന്‍ മാധ്യമം നല്‍കിയ തലവാചകം (പരാജയപ്പെട്ട ഭരണകൂടം; ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? എന്താണ് ചെയ്യേണ്ടത്?) എന്ന് പൊതിഞ്ഞുകെട്ടി പറയുക മാത്രമായിരുന്നു ചെയ്തത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്ന ഇന്ത്യയിലെ വിവിധ ശ്മശാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ മനുഷ്യ ഹൃദയങ്ങളില്‍ നെരിപ്പോടുകളായി. ദുരന്തം കൈകാര്യംചെയ്യുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച അക്ഷന്തവ്യമായ പരാജയം ജനങ്ങളിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും രാജ്യത്തെ സമൂഹമാധ്യമങ്ങളും എത്തിച്ചുകൊണ്ടിരുന്നത് ഭരണകൂടത്തിന് തലവേദനയായി മാറി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ശ്മശാനത്തില്‍ തകരഷീറ്റുകൊണ്ട് മറച്ച് അതിന് മുകളില്‍ ‘ഇവിടെ ഹിന്ദു ആചാരപ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെടുന്നത്. അതിനാല്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെ ചെയ്യുന്നവര്‍ പ്രോസിക്ക്യൂട്ട് ചെയ്യപ്പെടും’ എന്ന ബാനര്‍ സ്ഥാപിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയിരുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ബനാറസിന്റെ തീരങ്ങളിലെ പരസ്യമായ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ എത്രയോ പതിറ്റാണ്ടുകളായി ചിത്രീകരിച്ചിരുന്നു. അന്നൊന്നും അത് ആചാരത്തിന്റെ പേരില്‍ ചോദ്യംചെയ്യപ്പെടുകയോ നിരോധിക്കപ്പെടുകയോ കുറ്റകരമായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് ഓര്‍ക്കണം.

സമാനതകളില്ലാത്ത ദുരിതപര്‍വങ്ങള്‍താണ്ടി രാജ്യം കിതച്ചും ദീര്‍ഘമായി നിശ്വസിച്ചും മുന്നോട്ട്‌പോകുന്നതിനിടയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യ തലസ്ഥാനത്ത് മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഗോരഖ്പൂരിനു സമാനമായി ഈ പ്രവൃത്തികളുടെ ചിത്രീകരണവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ചിത്രീകരണത്തിനും ചിത്രങ്ങള്‍ക്കും കര്‍ശന നിയന്ത്രണവും നിരോധനവും നിലനില്‍ക്കുമ്പോള്‍പോലും പൂര്‍ണ്ണമായി സംസ്‌കരിക്കാത്തതും പാതിവെന്തതുമായ മൃതശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലോകം മുഴുക്കെ വൈറലായി എന്ന ഭരണകൂടങ്ങള്‍ക്ക് നാണക്കേടായി. 2020 സെപ്തംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ മുന്നോക്ക ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം നടത്തി ദലിത് യുവതിയെ കൊലചെയ്തത്. ഇരയുടെ മൃതദേഹം ധൃതിയില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ബന്ധനസ്ഥരാക്കി കത്തിച്ചുകളഞ്ഞത് യു.പി പൊലീസായിരുന്നു. കത്തിയമരുന്ന ചിതയ്ക്കും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കും കാവല്‍നില്‍ക്കുന്ന ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ചിത്രം ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫര്‍ മനീഷ മോണ്ഡല്‍ ആയിരുന്നു പകര്‍ത്തിയത്.

ആ ചിത്രമാണ് നിഷ്ടൂരമായ കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ സഹായിച്ചത്. ലോക്ഡൗണ്‍ പലായനത്തിനിടയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണികൊണ്ട് റയില്‍വെ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം ലോകത്തിന്റെ കരളലിയിപ്പിച്ചു. കൂട്ടപലായനം നടത്തുന്നവര്‍ക്ക്‌നേരെ ആ ഉദ്യമത്തില്‍നിന്ന് പിന്തിരിയാന്‍ ഭരണകൂടം കീടനാശിനി സ്‌പ്രേ ചെയ്യുന്ന ചിത്രവും ദുരന്ത മുഖത്തെ ഭരണകൂട ഭീകരത ലോകത്തിനുമുന്നില്‍ തുറന്നുകാട്ടി. ഭരിക്കുന്നവരുടെ കഴിവുകേടുകളും കുറ്റകൃത്യങ്ങളും അനാവരണംചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തി തുടങ്ങിയപ്പോഴാണ് സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേത്തക്ക് ഇത്തരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കഴുകന്റെ മനസ്സാണെന്ന് കുറ്റപ്പെടുത്താന്‍ തോന്നിയത്.

ചിത്രങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാന്‍ മോദിയോളം പോന്ന ബുദ്ധി മറ്റൊരു ഭരണാധികാരിക്കും സമീപകാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഒച്ചിഴയുന്ന വേഗതയില്‍ മാത്രം ഇന്ത്യയില്‍ കോവിഡിനെതിരായ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍പോലും വാക്‌സിനെടുത്തയാളുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ തന്റെ ചിത്രം പതിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. കോവിഡ് അവസാനിപ്പിച്ച് എന്നെങ്കിലും ഈ മഹാദുരന്തത്തെകുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് നരേന്ദ്രമോദി യെന്ന ഭരണാധികാരിയായിരുന്നുവെന്ന് ഈ ചിത്രത്തെകൊണ്ട് അടയാളപ്പെടുത്താനാണ് മോദി വെമ്പല്‍കൊണ്ടത്.

1943 ലെ ബംഗാള്‍ ക്ഷാമ കാലത്ത് പട്ടിണികൊണ്ട് മരിച്ചുവീണ പതിനായിരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും മനുഷ്യ നിര്‍മ്മിതമായ ക്ഷാമത്തിന് കാരണമായ ഭരണകൂട പരാജയങ്ങളും ലോകത്തിന്മുന്നില്‍ സത്യസന്ധമായി അവതരിപ്പിച്ചത് കല്‍ക്കത്തയില്‍ നിന്നുള്ള ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ഇംഗ്ലീഷുകാരനായ എഡിറ്ററായിരുന്നു. ഭരണകൂട വീഴ്ചകളെ വിമര്‍ശിക്കാന്‍ ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് തടസ്സമേ ആയിരുന്നില്ല. അന്താരാഷ്ട്രരംഗത്ത് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്തയും ചിത്രങ്ങളിലൊന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നായിരുന്നു. ജോര്‍ജ് #ോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പട്ടാപകല്‍ നിലത്തിട്ട് ഷൂസിട്ട കാലുകൊണ്ട് ചവിട്ടി ശ്വാസംമുട്ടിക്കുന്ന ഡെറക് ഷോവിന്‍ എന്ന വെളുത്ത വര്‍ഗകാരനായ പൊലീസുകാരന്റെ വംശീയാതിക്രമത്തിന്റെ മൃഗീയതയായിരുന്നു അത്. ഇതിനെതിരായി അമേരിക്കയിലുണ്ടായ പ്രക്ഷോഭം ഏതാണ്ട് 1960 ലെ സിവില്‍ അവകാശ മുന്നേറ്റ പ്രക്ഷോഭത്തിന് സമാനമായ രീതിയിലായിരുന്നു. ഈ ചിത്രത്തിന് തൊട്ടുമുമ്പ് റോയിട്ടേഴ്‌സ് എന്ന അന്താരാഷ്ട്ര മാധ്യമം ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ കോവിഡ് 19 ല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ഹാര്‍ട്ട് ഐലന്‍ഡ് എങ്ങിനെയാണ് ശവങ്ങളുടെ നഗരമായി മാറിയതെന്ന് ലോകത്തിന് കാണിച്ചുതന്നു. ഈ ചിത്രങ്ങളെ അമേരിക്കന്‍ ഭരണകൂടം സമീപിച്ചത് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ സമീപിക്കുന്ന രീതിയിലായിരുന്നില്ല. അവര്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയോ ചിത്രം പകര്‍ത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തില്ല. പകരം യാഥാര്‍ഥ്യം പറയുന്ന ചിത്രങ്ങളില്‍നിന്ന് ആരോഗ്യ മേഖലയേയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളേയും മെച്ചപ്പെടുത്താനുള്ള പാഠം ഉള്‍ക്കൊള്ളുകയായിരുന്നു.

2020 മെയ് 24 നാണ് അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരു ലക്ഷമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അന്നേദിവസം പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപേജില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആയിരം രോഗികളുടെ പേരും പ്രായവും മേല്‍വിലാസവും പ്രസിദ്ധീകരിക്കപ്പെട്ടു. മഹാദുരന്ത കാലത്ത് മരണമടഞ്ഞവര്‍ കേവലം സംഖ്യകളല്ലെന്നും അവരെ ചരിത്രം അടയാളപ്പെടുത്തി വെക്കുകയാണെന്നും ഉദ്‌ഘോഷിക്കുകയായിരുന്നു ആ പ്രവൃത്തിയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് ചെയ്തത്. ചിത്രങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ ഓര്‍മ്മകള്‍ക്കെതിരായ യുദ്ധം നയിക്കുകയാണെന്ന് ഇന്ത്യ ഓരോ നിമിഷവും ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ കെട്ട കാലത്ത്. ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഭരണകൂട വീഴ്ചകളെ തുറന്നുകാട്ടുന്നവരും രാജ്യദ്രോഹികളായിമാറുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യം കോവിഡിനോളംതന്നെ ഭീകരമാണ്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.