Connect with us

kerala

വഖഫ് നിയമനത്തില്‍ കമ്യൂണിസ്റ്റ് ഇരട്ട നീതി

Published

on

്അഡ്വ. പി.വി സൈനുദ്ദീന്‍

സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാരിന്റെ നിഗൂഢമായ നീക്കം ഒട്ടേറെ സങ്കീര്‍ണമായ നിയമ സര്‍വീസ് പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്നാക്ക സമുദായത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി ദേവസ്വം നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കാലാവധി നീട്ടികൊടുക്കുകയും ചെയ്തു. പ്രസ്തുത ഓര്‍ഡിനന്‍സില്‍ അംഗങ്ങള്‍ ഹിന്ദു മത വിശ്വാസിയും ദൈവവിശ്വാസിയും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുകവഴി നീതിക്ക് നിരക്കാത്ത ഇരട്ടനയം സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വഖഫ് ബോര്‍ഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നീ ഡിവിഷനല്‍ ഓഫീസുകളിലുള്ള 130ല്‍ താഴെയുള്ള നിയമനങ്ങളാണ് രാഷ്ട്രീയ പിടിവാശിയുടെ പേരില്‍ പി.എസ്.സിക്ക് വിടാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആയിരത്തിലധികം ജീവനക്കാരെ നിയമിക്കുന്ന തിരുവിതാംകൂര്‍, ഗുരുവായൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ നിയമന കാര്യത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു വിട്ടുകൊടുത്തുകൊണ്ട് മറ്റൊരു രീതിയും കാഴ്ചപ്പാടുമാണ്. യോഗ്യത വാദം ഉയര്‍ത്തിയാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് എന്ന മന്ത്രിയുടെ വാദം ശുദ്ധ വങ്കത്തവും രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയുമാണ്.

95 ലെ കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷന്‍ അനുസരിച്ച് നിയമിക്കപ്പെടുന്നവര്‍ മുസ്‌ലിംകളായിരിക്കണം എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍ക്കാരിന് നിയമന അനുമതിയില്ലാത്ത ഇത്തരം സംഗതികളിലാണ് നിയമ വിരുദ്ധമായി കൈകടത്തി വിശ്വാസികളെ വെല്ലുവിളിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പി.എസ്.സി മുഖേന വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക്മാത്രം നിയമനമെന്നത് ഭാവിയില്‍ നീതിപീഠങ്ങള്‍ക്ക് മുമ്പാകെ ചോദ്യംചെയ്യാന്‍ സാധ്യതയുള്ളതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നതുമാണ്. ഇത് വഴി മുസ്‌ലിം സമുദായത്തില്‍പെട്ടവരെ മാത്രം നിയമിക്കേണ്ട വഖഫ് ബോര്‍ഡില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരല്ലാത്തവരെ നിയമിക്കേണ്ട സാഹചര്യംപോലും വന്ന് ചേരും. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 100 ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ആനുകൂല്യം പാലോളി റിപ്പോര്‍ട്ട് പ്രകാരം 80:20 അനുപാതത്തില്‍ ആക്കിയത് കേരള ഹൈക്കോടതി റദ്ദ് ചെയ്ത് 50:50 എന്ന അനുപാതത്തിലാക്കിയത് ഉദാഹരണം മാത്രമാണ്. ഒരു പ്രത്യേക മതത്തിനായി നിയമനമെന്നത് പി. എസ്.സി മാനുവല്‍ വഴി സാധ്യമല്ലെന്ന് സര്‍വീസ് നിയമ വൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. തുല്യ നീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് പ്രസ്തുത നിയമനമെന്ന വാദം ഭാവിയില്‍ ഉയര്‍ന്നുവരാന്‍ സാധ്യത വളരെയേറെയാണ്.

ആറു പതിറ്റാണ്ടുകാലത്തെ കേരള വഖഫ് ബോര്‍ഡിന്റെ സേവന ചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്നിരിക്കെ ഇത്തരമൊരു കുല്‍സിത നീക്കം രാജ്യവ്യാപകമായി കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാഹചര്യം ഒരുക്കും. വഖഫ് നിയമം മുസ്‌ലിം സമുദായത്തിന്റെ വഖഫ് സ്വത്തുകള്‍ രചനാത്മകമായി സംരക്ഷിക്കുന്നതിനുള്ള ഏക സംരക്ഷണ കവചമാണ്. അത് ഏതെങ്കിലും സംസ്ഥാനത്ത് അന്യായമായി ഭേദിക്കപ്പെട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലും ഓര്‍ഡിനന്‍സിലൂടെ ഭേദിക്കപ്പെടാനുള്ള വാതില്‍ തുറക്കപ്പെടുകയാണ്. ‘കാശി മധുര ബാക്കി ഹേ’ എന്ന വിഷലിപ്തമായ മുദ്രാവാക്യമുയര്‍ത്തി ഫാസിസ്റ്റുകള്‍ മുന്നോട്ടുവരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വഖഫ് നിയമം ദുര്‍ബലപ്പെടുത്താനും ബലഹീനമാകാനുമുള്ള ഇടത്‌സര്‍ക്കാരിന്റെ നീക്കം തികച്ചും ന്യൂനപക്ഷ വിരോധവും പ്രത്യേക സമുദായത്തോടുള്ള രാഷ്ട്രീയമായ പകപോക്കലിന്റെ മികച്ച ഉദാഹരണവുമാണ്.

പി.എസ്.സി വഴി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം മറ്റു സര്‍ക്കാര്‍ സര്‍വീസ് മേഖലകളിലെ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരത്തെ ഇല്ലാതാക്കാന്‍ കാരണമാകും. കെ. എസ്.ആര്‍ ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് ദുരൂഹമാണ്. ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ബാക്ക്‌ലോഗ് കണ്ടെത്തിയത് എഴായിരത്തിന് മുകളിലാണെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത് പതിനായിരത്തിന് മുകളിലാണ്. സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വഖഫ് ബോര്‍ഡ് മുമ്പാകെ വിവാഹ സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, ഖത്തിബ് ഇമാം മുക്രി എന്നിവര്‍ക്കുള്ള പെന്‍ഷന്‍, യത്തീംഖാനകള്‍ക്കുള്ള സാമ്പത്തിക സഹായം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായം എന്നീ പദ്ധതികളില്‍ 10 കോടി രൂപയുടെ ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിയുടെ മുമ്പാകെ വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ട് തെല്ല് പരിഗണന പോലും നല്‍കാത്ത സര്‍ക്കാറാണ് കാര്യക്ഷമതയുടെ പേര് പറഞ്ഞ് വഖഫ് ബോര്‍ഡിനെ നന്നാക്കാനായി ഇറങ്ങിയിരിക്കുന്നത്. കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ 54 ലക്ഷം രൂപ വഖഫ് ബോര്‍ഡില്‍നിന്ന് കടം വാങ്ങിയത് സര്‍ക്കാര്‍ തിരിച്ചുനല്‍കിയിട്ടില്ലയെന്നത് ചേര്‍ത്ത് വായിക്കണം.

വഖഫ് അദാലത്ത് മേളകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രേരിതമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കം കടുത്ത എതിര്‍പ്പിന് വഴിതെളിയിച്ചിട്ടുള്ളതും വഖഫ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഒട്ടേറെ വിജിലന്‍സ് കേസുകള്‍ക്ക് നിമിത്തമാകുന്നതുമാണ്. വഖഫ് സ്വത്തും ഭൂമിയും സംരക്ഷിക്കാനെന്ന വ്യാജേന രംഗത്തിറങ്ങിയവര്‍ അറിയേണ്ട വസ്തുത ബംഗാളിലെ വഖഫ് സ്വത്തുക്കള്‍പോലും പാര്‍ട്ടി ഓഫീസുകളാക്കിയ കഥ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ കാര്യക്ഷമത ചോദ്യംചെയ്ത് പ്രസംഗിക്കുന്നവര്‍ ബോര്‍ഡ് മെമ്പര്‍മാരായ കാലത്ത് എത്ര യോഗത്തില്‍ പങ്കെടുത്തുവെന്ന് മനസാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണ്. വഖഫ് ബോര്‍ഡ് നിയമനം മന്ത്രി പാലോളി മുഹമ്മദ് കുട്ടി സ്റ്റേ ചെയ്ത കാലത്താണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍കാലിക നിയമനം നടത്തിയത്. അവരില്‍ പലരും മറ്റു ജോലികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പ്രായപരിധി കവിഞ്ഞ സന്ദര്‍ഭത്തില്‍ കോടതിയെ സമീപിച്ചാണ് സ്ഥിര നിയമനം നേടിയത്. മെറിറ്റില്‍ നിയമനം നേടിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമവിരുദ്ധമായി പുറത്താക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നത് ഏതു മാനദണ്ഡത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാന്‍കൂടി മന്ത്രിക്ക് ബാധ്യതയുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാരായിരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കാലത്ത് മലബാറിലും തെക്കന്‍ കേരളത്തിലും അന്യാധീനപ്പെട്ടുപോയ വഖഫ് വസ്തുക്കള്‍ തിരിച്ചുപിടിച്ച സംഭവങ്ങള്‍ മന്ത്രി വിസ്മരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മികച്ച കാര്യക്ഷമതയുള്ള ജീവനക്കാരാണ് ഇന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിലുള്ളവര്‍. ഓരോ ഡിവിഷണല്‍ ഓഫീസുകള്‍ക്കും നിശ്ചയിച്ച് നല്‍കുന്ന ടാര്‍ജറ്റ് നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്ന രീതിയാണ് വഖഫ് ബോര്‍ഡിലുള്ളത്. ഇതും 48 ലക്ഷമുണ്ടായിരുന്ന വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയതും വഖഫ് ബോര്‍ഡ് ജീവനക്കാരുടെ കാര്യക്ഷമതയുടേയും ആത്മാര്‍ത്ഥയുടേയും മികച്ച ഉദാഹരണമാണ്.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.