Connect with us

columns

സാമുദായിക സംവരണവും കമ്യൂണിസ്റ്റ് അട്ടിമറികളും

സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംവരണമെന്ന പേരില്‍ ഭരണഘടനപോലും അംഗീകരിച്ചിട്ടില്ലാത്ത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംവരണ സമുദായങ്ങളെ ബാധിക്കാതെ നോക്കുക എന്ന സാമാന്യ മര്യാദ സര്‍ക്കാര്‍ പാലിക്കേണ്ടതായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 48 ശതമാനം സംവരണം കഴിച്ച് ബാക്കി വരുന്ന 52 ശതമാനത്തില്‍നിന്ന് നടപ്പാക്കേണ്ടിയിരുന്നത് മൊത്തം എണ്ണത്തില്‍നിന്നും നടപ്പാക്കിക്കൊണ്ട് സാമുദായിക സംവരണത്തിന്റെ കടക്കല്‍ കത്തിവെച്ചിരിക്കുകയാണ്. സി.പി.എമ്മും ഇടതുപക്ഷവും ഇക്കാലമത്രയും ഈ വിഷയത്തില്‍ പുലര്‍ത്തിയ നിലപാടുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴെടുത്ത നടപടിയുടെ പിന്നിലുള്ള കള്ളക്കളിയുടെ യാഥാര്‍ഥ്യം ബോധ്യമാകും.
സംവരണത്തിന്റെ അടിസ്ഥാനതത്വം ഭരണഘടനയുടെ അനുച്ഛേദം 15(4) ല്‍ വളരെ വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അഭിവൃദ്ധിക്ക്‌വേണ്ടി പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദമാണത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം ഇതുവരെ ആയിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംവരണം ഏര്‍പ്പെടുത്തണമെന്ന് അനുച്ഛേദം 16(4) ലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വരേണ്യവര്‍ഗങ്ങള്‍ കൈയടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം നിശ്ചയിച്ചത് സാമൂഹിക സന്തുലിതത്വം ഉറപ്പുവരുത്തുന്നതിന്‌വേണ്ടിയായിരുന്നു. ഇതറിയാത്തവരല്ല കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിഭാഗങ്ങളും അവരുടെ കൂട്ടാളികളും.
ഭരണഘടന അനുശാസിക്കുന്ന സംവരണത്തോടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനമാണ് ആദ്യമായി പരിശോധിക്കപ്പെടേണ്ടത്. ജാതി മേധാവിത്വത്തിന്റെ ഭാഗമായി ഉണ്ടായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജാതി സംവരണം വേണമെന്നകാര്യം കമ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതില്‍മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്നും സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സി.പി.എം ആദ്യകാലംമുതലേ വാദിച്ചുകൊണ്ടിരിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ടുവന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് നല്‍കിയ മറുപടികളില്‍ ഇക്കാര്യം വളരെ വ്യക്തമാണ്. അദ്ദേഹം പറയുന്നു: ‘മുതലാളിത്ത വളര്‍ച്ച മൂലമുണ്ടാകുന്ന ദാരിദ്ര്യത്തിന്റെ സന്തതിയായ അവശതകള്‍ക്കും പിന്നോക്കാവസ്ഥക്കും ഇത് (ജാതി സംവരണം) പരിഹാരമല്ല. പക്ഷെ മുതലാളിത്ത വളര്‍ച്ചയുടെ അനിവാര്യഫലമായി തന്നെ പിന്നോക്കജാതികളില്‍നിന്ന് ചെറുന്യൂനപക്ഷമാണെങ്കിലും ഒരു വരേണ്യവര്‍ഗം ഉയര്‍ന്നുവരുന്നു. നേരെമറിച്ച് മുന്നോക്കജാതികളില്‍പെട്ട പതിനായിരങ്ങള്‍ ദരിദ്രവിഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു.’ (ഇ.എം.എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 60 പേജ് 283). സാമൂഹിക പിന്നാക്കാവസ്ഥയെ സാമ്പത്തികമായ പിന്നാക്കാവസ്ഥയുമായി കൂട്ടിക്കെട്ടി സംവരണത്തെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയാക്കി ദുര്‍വ്യാഖ്യാനിക്കാനാണ് ഇ.എം.എസ് ശ്രമിച്ചത്. മറ്റൊരു പ്രശ്‌നം ജാതീയതയുടെ അസ്തിത്വത്തെ അംഗീകരിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ്. ശ്രീനാരായണഗുരു അടക്കമുള്ള ജാതീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്ന മഹത്തുക്കള്‍ ജാതീയത എന്ന നിലനില്‍ക്കുന്ന വസ്തുതയെ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രശില്‍പികള്‍ സാമുദായിക സംവരണം കൊണ്ടുവന്നത്തന്നെ ജാതീയത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് അതിനെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗമായാണ്. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ക്ക് പൊതുവില്‍ തൊഴിലാളി, മുതലാളി എന്നീ രണ്ടു ക്ലാസ്സുകള്‍ക്കപ്പുറം ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്പകരം മാര്‍ക്‌സിയന്‍ വരട്ടു തത്വശാസ്ത്രങ്ങളില്‍ കണിശമായി അവലംബിച്ച് സിദ്ധാന്തങ്ങള്‍ പറയുക മാത്രമായിരുന്നു അവരുടെ ശൈലി.
ഇങ്ങനെയുള്ള സൈദ്ധാന്തിക പിരിമുറുക്കങ്ങളെ അഭിജാത സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ തന്ത്രപൂര്‍വം പരിശ്രമിച്ചതായി കാണാം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പലപ്പോഴും സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും സാമ്പത്തിക സംവരണം കൊണ്ടുവരാനുമുള്ള ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചതില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ഭോഗേന്ദ്ര ഝാ (സി.പി.ഐ), സോമനാഥ് ചാറ്റര്‍ജി (സി.പി.എം) തുടങ്ങിയവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തവരായിരുന്നു. ‘നോ മണ്ഡല്‍, നോ കമണ്ഡല്‍, ഇങ്ക്വിലാബ് സിന്താബാദ്’ എന്നായിരുന്നു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അന്ന് ക്യാമ്പസുകളില്‍ വിളിച്ചിരുന്ന മുദ്രാവാക്യം. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിച്ചിരുന്ന സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി ആവിഷ്‌കരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഹിന്ദുത്വവുമായാണ് അവര്‍ താരതമ്യം ചെയ്തിരുന്നതെന്ന് ‘കമണ്ഡല്‍’ (ഹിന്ദുത്വം) എന്ന പ്രയോഗത്തിലൂടെ മനസ്സിലാക്കാം. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്താത്തതിനാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതാവ് ജ്യോതി ബസു അന്ന് വി.പി സിങിന് കത്തയച്ചിരുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ജ്യോതി ബസു പ്രഖ്യാപിക്കുകയും ചെയ്തു. എല്‍.കെ അദ്വാനിയുടെ ആഹ്വാനപ്രകാരം എ.ബി.വി.പി ക്യാമ്പസുകളില്‍ സാമ്പത്തിക സംവരണത്തിനായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു എന്നതും ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്.
ജാതിവ്യവസ്ഥയുടെ ഭാഗമായി ഉണ്ടായ സാമൂഹിക പിന്നാക്കാവസ്ഥ വലിയ പ്രശ്‌നമായി സി.പി.എം കാണുന്നില്ല. ഇ.എം.എസ് എഴുതിയത് ഇങ്ങനെയാണ്: ‘സിപിഐഎം അടക്കമുള്ള ഇടതുപക്ഷക്കാരാകട്ടെ സാമൂഹികനീതിയെ കാണുന്നത് ധനികദരിദ്ര വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. മേല്‍ജാതിക്കാര്‍ക്കെതിരായ കീഴ്ജാതിക്കാരുടെ സമരത്തെപ്പോലും ഉള്ളവര്‍ക്കെതിരായി ഇല്ലാത്തവര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാര്‍ കാണുന്നത്.’ (ഇ.എം.എസ്, ചിന്ത വാരിക 12-04-1991). ജാതി സംവരണത്തിനു എതിരല്ല എന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ജാതിസംവരണം അനിവാര്യമാണെന്നും സി.പി.എം പറയുമ്പോഴും ഒടുവില്‍ സാമ്പത്തിക സംവരണത്തിലാണവര്‍ എത്തിച്ചേരാറുള്ളത്. ഇ.എം.എസ് പറയുന്നു: ‘പക്ഷെ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പിന്നോക്കവിഭാഗങ്ങളില്‍ നിന്നൊരു വിഭാഗം പണം കൊണ്ടും അധികാര സ്ഥാനലബ്ധി കൊണ്ടും മറ്റും പ്രമാണിമാരായിത്തീര്‍ന്നിട്ടുണ്ട്. നേരെമറിച്ച്, മുന്നോക്കവിഭാഗങ്ങളില്‍പെട്ട പാവപ്പെട്ടവര്‍ പിന്നോക്കക്കാരായി തുടരുകയാണുതാനും’. (ചിന്ത വാരിക 2-4-1993).
ജാതി സംവരണത്തില്‍ മൂന്നു മാറ്റങ്ങള്‍ വേണമെന്നാണ് സി.പി.എം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിങ്ങനെ സംഗ്രഹിക്കാം. 1) അവശജാതിക്കാര്‍ക്കുള്ള സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍തന്നെ തുടരുക. 2) സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍പെട്ട കീഴ്ത്തട്ടുകാരില്‍നിന്ന് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വരുന്നില്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണം. 3) മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് മൊത്തം ഉദ്യോഗത്തിന്റെ പത്ത് ശതമാനം നല്‍കണം. (ഇ.എം.എസ് ചിന്ത വാരിക 14-03-1997). രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ കീഴ്ത്തട്ടുകാരില്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാഞ്ഞിട്ടല്ല, അവരെ കണ്ടെത്താനും അവരെ ഉദ്യോഗങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്രദ്ധയും ജാഗ്രതയും വേണ്ടപ്പെട്ടവര്‍ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്തന്നെ രണ്ടാമത്തെ നിര്‍ദ്ദേശം സി.പി.എമ്മിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. മൂന്നാം നിര്‍ദ്ദേശത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ സംവരണ ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് ‘ജനറല്‍’ വിഭാഗത്തില്‍നിന്ന് റിക്രൂട്ട്‌ചെയ്യണം എന്ന് പറയുന്നതിന് പകരം ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്നാണ് ഇ.എം.എസ് എഴുതിവെച്ചത്. ഇതാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതിവെച്ചത് ഇങ്ങനെ: ‘പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.’ പക്ഷെ നടപ്പാക്കിയത് പിണറായി എഴുതിവെച്ചതല്ല, ഇ.എം.എസ് പണ്ട് രേഖപ്പെടുത്തിവെച്ച ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്ന നയമാണ്.
കേരളപ്പിറവിക്ക്‌ശേഷം ആദ്യമായി നിലവില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ ചെയ്തത് എന്തായിരുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് സംവരണ വിഷയത്തിലുള്ള കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ ബോധ്യപ്പെടുക. മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്യൂണിസ്റ്റ് അജണ്ടകളെ അനാവരണം ചെയ്തത്. സാമുദായിക സംവരണം ജാതി ചിന്തയെ ശാശ്വതീകരിക്കുമെന്നും കൂടുതല്‍ സമുദായങ്ങള്‍ സംവരണ മുറവിളിയുമായി രംഗത്തുവരുമെന്നും സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയുമെന്നും അഭിപ്രായപ്പെട്ട റിപ്പോര്‍ട്ട് സാമുദായിക സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയില്‍തന്നെ ആദ്യമായിട്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നിര്‍ദ്ദേശിച്ചത് കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു. സിവില്‍ സര്‍വീസില്‍ സംവരണതത്വം പാലിക്കാതെ 60 ശതമാനം തസ്തികകളില്‍ നേരിട്ട് നിയമനം നടത്താനാണ് ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. സാമുദായിക സംവരണത്തിലൂടെ സിവില്‍ സര്‍വീസില്‍ നിയമനം നടത്തിയാല്‍ അതുകൊണ്ട് പ്രയോജനം ലഭിക്കില്ല എന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. അതായത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് കഴിവുള്ളവരെ കിട്ടുകയില്ലെന്നും സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമേ ഉയര്‍ന്ന തസ്തികകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കൂ എന്നൊക്കെയായിരുന്നു കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
ഇ.എം.എസിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരള നിയമസഭയില്‍ ശക്തിയുക്തം എതിര്‍ത്തത് സി.എച്ച് മുഹമ്മദ്‌കോയയായിരുന്നു. റിപ്പോര്‍ട്ടിന്റെ 151ാം പേജില്‍ 98ാം നിര്‍ദ്ദേശത്തിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു: ‘ഠവലൃല വെീൗഹറ യല ിീ ൃലലെൃ്മശേീി ളീൃ യമരസംമൃറ രഹമലൈ െശി റശൃലര േൃലരൃൗശാേലി.േ ഞലലെൃ്മശേീി ളീൃ രെവലറൗഹലറ രമേെല െമിറ േൃശയല ൊമ്യ, വീംല്‌ലൃ, രീിശേിൗല. (പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യമില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളത് തുടരാം). സി.എച്ച് പറഞ്ഞു: ‘ഈ വാചകം റിപ്പോര്‍ട്ടിന്റെ മൂലയിലിരിക്കുന്നിടത്തോളം കാലം ഈ റിപ്പോര്‍ട്ടിനെതിരായി തുടരെത്തുടരെ തുരുതുരെ ഞങ്ങള്‍ വെടിവെച്ചുകൊണ്ടിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.’ (ജൃീരലലറശിഴ െീള ഗലൃമഹമ ഘലഴശഹെമശേ്‌ല അലൈായഹ്യ ഢീഹ. ഢകചീ. 8 ജമഴല 723). തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇവിടെ ഉന്നയിച്ച മറ്റൊരു വാദഗതി പാവങ്ങളെയും പണക്കാരെയും സംബന്ധിച്ചുള്ളതാണ്. എല്ലാ സമുദായങ്ങളിലും ഈ രണ്ടു കൂട്ടരെയും കാണാമെന്നും എല്ലാ സമുദായത്തിലുമുള്ള പാവങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നുമാണ് ആ വാദത്തിന്റെ ചുരുക്കം…. പണക്കാര്‍ക്ക് എന്തിനാണ് ഉദ്യോഗം? എന്തിനാണ് റിസര്‍വേഷന്‍? അതൊക്കെ പാവങ്ങള്‍ക്കല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. അതുകേട്ടാല്‍ കൊള്ളാവുന്ന ഒരാശയമാണ് (എന്ന് തോന്നും). ഈ പറയുന്നവര്‍ പാവങ്ങള്‍ക്ക്‌വേണ്ടി നിലകൊള്ളുന്നു എന്നൊരു പ്രശസ്തി എളുപ്പത്തില്‍ ലഭിക്കും. നല്ലതുതന്നെ. പക്ഷെ ഇവിടെ അത് പ്രസക്തമല്ല. കമ്യൂണിസ്റ്റ് പക്ഷത്തുള്ള നല്ല ഒരു നിയമജ്ഞനാണെന്നു കരുതിപ്പോരുന്ന ഈശ്വരയ്യര്‍ ഇതിനെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയത് ഞാന്‍ വായിക്കുകയുണ്ടായി. പിന്നാക്ക സമുദായക്കാരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ നോക്കുന്നത് ഭരണഘടനാപരമായി ശരിയല്ല എന്ന് അദ്ദേഹം അതില്‍ പറഞ്ഞിട്ടുണ്ട്.’ (പേജ് 725).
ദരിദ്രര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നതിനെ സാമുദായിക സംവരണത്തിന്‌വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. പക്ഷേ, അത് നല്‍കുന്നത് സംവരണ ശതമാനത്തില്‍ നിന്നായിരിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. സാമുദായിക സംവരണത്തിന് അവകാശമുള്ള വിഭാഗങ്ങളെ ബാധിക്കാതെ തന്നെ ദരിദ്രരെ സഹായിക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ കൊണ്ട്‌വരികയാണ് വേണ്ടത്. സി.എച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘പാവങ്ങളെയും പണക്കാരെയും കൂടി ഈ വകുപ്പുകളുമായി കൂട്ടിക്കുഴച്ചാല്‍ നിയമപരമായിതന്നെ വേണ്ടാത്ത കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നതായിരിക്കും. പാവപ്പെട്ടവരെ സംബന്ധിച്ചാണെങ്കില്‍ ഭരണഘടന 340ാം വകുപ്പനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക്‌വേണ്ടി സഹായം നല്‍കാന്‍ ഉത്തരവുകള്‍ പാസ്സാക്കുന്നതിനുള്ള അധികാരം ഗവര്‍മെന്റില്‍ നിക്ഷിപ്തമാണ്. അതനുസരിച്ച് ഗവര്‍മെന്റ് വേണ്ടത് ചെയ്തുകൊള്ളണം എന്നല്ലാതെ സാമുദായിക പ്രാതിനിധ്യവുമായി ആ പ്രശ്‌നം കൂട്ടിക്കുഴക്കരുത്.’ (പേജ് 725)
(തുടരും)

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.