Connect with us

Video Stories

നോട്ട് പിന്‍വലിച്ചത് വെട്ടിപ്പുകാര്‍ക്കുവേണ്ടിയോ

Published

on

ആയിരം, അഞ്ഞൂറ് രൂപ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യം കടുത്ത ധന-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പാഴാണ് ഡല്‍ഹിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് നിയമ നടപടി നേരിടുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ നടപടി വന്നപ്പോള്‍ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ ഉള്‍പ്പെടെ 7,016 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്നത് പുതിയ നോട്ട് മാറാന്‍ കഴിയാതെ വലയുന്ന പൗരന്മാരെയും രാജ്യ സ്‌നേഹികളെയും സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ മനം വേവുന്ന വാര്‍ത്തയാണ്. ഇതോടൊപ്പം രാജ്യത്തെ വന്‍കിട വായ്പാ തട്ടിപ്പുകാരായ 62 പേരുടെ കൂടി കടം എഴുതിത്തള്ളിയിട്ടുള്ളതായാണ് വിവരം. സ്റ്റേറ്റ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,201 കോടി രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്നാണ് വാര്‍ത്ത പറയുന്നത്. മറ്റുള്ളവരുടെ ബാക്കി തുക കാണിച്ചിട്ടുമില്ല. കെ.എസ് ഓയില്‍ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് 526 കോടി, ജി.ഇ.ടി പവര്‍ 400 കോടി, സായി ഇന്‍ഫോ സിസ്റ്റം 376 കോടി തുടങ്ങിയവരാണ് കുടിശിക എഴുതിത്തള്ളപ്പെട്ടവര്‍. നോട്ട് പിന്‍വലിച്ചതോടെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും തുക ബാങ്കുകളിലെത്തിയതോടെ വന്‍ കുത്തകകളുടെ വായ്പ എഴുതിത്തള്ളിയാലും കുഴപ്പമില്ല എന്ന രീതിയിലേക്ക് കേന്ദ്രം എത്തുകയായിരുന്നോ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചുകൊണ്ട് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും പൂട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികഞ്ഞപ്പോഴേക്കുമാണ് അതേ കള്ളപ്പണക്കാര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപ ഇളവ് ചെയ്തുകൊടുത്തിരിക്കുന്നത്. 63 പേരുടെ പൂര്‍ണമായും 31 പേരുടേത് ഭാഗികമായും ആറു പേരുടെ കടം നിഷ്ടക്രിയ ആസ്തിയായി കണക്കാക്കിയുമാണ് തിരിച്ചടവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജൂണ്‍ 30 വരെ 48,000 കോടിയാണ് എസ്.ബി.ഐ കിട്ടാക്കടമായി എഴുതിത്തള്ളിയിരുന്നത്. വര്‍ഷങ്ങളായി രണ്ട് പ്രധാന വ്യവസായ കുത്തകകള്‍ നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് കോഴ നല്‍കി വരുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സംഭവം വിലയിരുത്തപ്പെടേണ്ടത്. ബിര്‍ളയും സഹാറ ഗ്രൂപ്പുമാണ് ഈ ഭീമന്മാരെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വെളിപ്പെടുത്തുകയുണ്ടായി. സി.ബി.ഐ പിടിച്ചെടുത്ത രേഖകളിലാണ് ഇതുള്ളതത്രെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കോടികള്‍ കൈപ്പറ്റിയിരുന്നുവെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. രാജ്യാന്തര മദ്യ വ്യവസായ ഭീമനായ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. വിവിധ ബാങ്കുകളില്‍ നിന്നായി 90,000 കോടി രൂപയാണ് ഇയാള്‍ കടമെടുത്ത് തിരിച്ചടക്കാതെ നാടുവിട്ടത്. മല്യക്കും കുടുംബത്തിനും വേണ്ടി കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമസ്വരാജ് തന്നെ ഒത്താശ ചെയ്തുകൊടുത്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രതിപക്ഷം പ്രശ്‌നം ഏറ്റെടുത്ത് പാര്‍ലമെന്റിലടക്കം ജനശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ പ്രധാനമന്ത്രി മൗന വ്രതത്തിലായിരുന്നു. സുഷമക്കോ വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ടവര്‍ക്കോ എതിരെ ഒരു നടപടിയും പ്രധാനമന്ത്രി സ്വീകരിക്കുകയുണ്ടായില്ല. ലണ്ടനിലുള്ള മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നാടകം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ഓഹരി തുക കണ്ടുകെട്ടാനും പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നത്. വെട്ടിച്ച തുക ഒഴിവാക്കിക്കൊടുക്കുക കൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കള്ളപ്പണത്തിനെതിരെ വാചോടാപം നടത്തുന്ന പ്രധാനമന്ത്രിയുടെയും പൂച്ചാണ് പുറത്തായിരിക്കുന്നത്. രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചെന്നും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും ആണയിട്ട പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. പാര്‍ലെമെന്റ് സമ്മേളനത്തില്‍ വിഷയം ചൂടേറിയ ചര്‍ച്ചക്ക് കാരണമാകുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് രാജ്യം വിജയം മല്യ അടക്കം 60 കുറ്റവാളികളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സാങ്കേതികമായി മാത്രമാണെന്ന് വ്യക്തമാണ്. മുംബൈ പ്രത്യേക കോടതി മല്യയുടെ കേസ് കേട്ടപ്പോള്‍ അഭിപ്രായപ്പെട്ടത് മല്യ പൊന്മാനെപ്പോലെ പറന്നകന്നു എന്നാണ്. വെറുതെയല്ല അദ്ദേഹം തന്റെ കമ്പനിക്ക ്കിങ്ഫിഷര്‍ (പൊന്മാന്‍) എന്നുപേര് നല്‍കിയതെന്നും കോടതി പരിഹസിച്ചു. മൊബൈല്‍ മറന്നുവെച്ചാല്‍ യാത്രക്കാരന് തിരിച്ചുകൊടുക്കുന്ന ഓട്ടോറിക്ഷക്കാരനെ ചൂണ്ടിക്കാട്ടുന്ന മോദി ഇവരുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ ഇതുവരെയും എന്തു നടപടിയെടുത്തുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറു ലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. പ്രധാനമന്ത്രിയുടെ അടുത്തയാളായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1,20,000 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1,80,000 കോടിയും എസ്സാര്‍ ഗ്രൂപ്പ് ഒരു ലക്ഷം കോടിയും മോദിയുടെ ഗുജറാത്തിലെ അദാനി ഗ്രൂപ്പ് 96,000 കോടിയും ജെ.പി ഗ്രൂപ്പ് 75,000 കോടിയും ജി.എം.ആര്‍ ഗ്രൂപ്പും ലാന്‍കോ ഗ്രൂപ്പും 47,000 കോടി വീതവും വീഡിയോകോണ്‍ 45,000 കോടിയും രൂപ നമ്മുടെ ബാങ്കുകള്‍ക്ക് കുടിശിക വരുത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം വഴിവിട്ടും തുടരെത്തുടരെയും വായ്പകള്‍ നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍ പറയുന്ന ന്യായം അവര്‍ക്ക് തിരിച്ചടക്കാന്‍ കഴിവുണ്ടെന്നും അല്ലെങ്കില്‍ പിടിച്ചെടുക്കാനുള്ള ആസ്തിയുണ്ടെന്നുമാണ്. വാസ്തവത്തില്‍ ഈ പകല്‍കൊള്ളക്കാരുടെ പിണിയാളുകളായി മാറുകയാണ് ബാങ്ക് അധികൃതരും അധികാര ഇടനാഴികകളിലെ ഇടനിലക്കാരും. നവംബര്‍ എട്ടിന് അര്‍ധ രാത്രി പൊടുന്നനെ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് രാജ്യം മുഴുവന്‍ സംശയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്ന ഈ സംഭവം യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇതിനുവേണ്ടിയായിരുന്നോ നോട്ട് പിന്‍വലിക്കലെന്നാണ് ജനം ഇപ്പോള്‍ സംശയിക്കുന്നത്. സാധാരണക്കാരും കര്‍ഷകരും വിദ്യാഭ്യാസത്തിനായി വായ്പകളെടുത്തവരും ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി ജപ്തി നടപടികള്‍ക്ക് വിധേയമാകുമ്പോഴാണ് കോടിക്കണക്കിന് രൂപയുടെ ഈ ഇളവ്. കേന്ദ്രവും ഭരണകക്ഷിയും ആരുടെ കൂടെയാണെന്നതിന് വ്യക്തമായ ഉത്തരമായിരിക്കയാണ് ഈ നടപടി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.