Connect with us

More

രക്തപ്പുഴയൊഴുകുന്ന ഇരുണ്ട പൂന്തോട്ടം

Published

on

അസര്‍ബെയ്ജാന്‍-അര്‍മീനിയ അതിര്‍ത്തിയിലെ കാടുനിറഞ്ഞ പര്‍വ്വത മേഖലയാണ് ഇരുണ്ട പൂന്തോട്ടമെന്ന് അര്‍ത്ഥമുള്ള നഗോര്‍ണ-കരാബാഖ്. സംഘര്‍ഷത്തിന്റെ രക്തക്കറകള്‍ ഇരുള്‍ വീഴ്ത്തിയ ഭൂപ്രദേശമെന്ന നിലയില്‍ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആ പേര് ഇണങ്ങും. യുദ്ധങ്ങളും പടയോട്ടങ്ങളുമായി മേഖലക്ക് സ്വസ്ഥത ലഭിച്ച കാലം ചുരുക്കം. ശാന്തമെന്ന് തോന്നിയപ്പോഴും സജീവ അഗ്നിപര്‍വ്വതം പോലെ അസ്വസ്ഥമായിരുന്നു അവിടം. സെപ്തംബര്‍ 27 മുതല്‍ വീണ്ടും വെടിയൊച്ച മുഴങ്ങുമ്പോള്‍ ആശങ്കയുടെ പുകച്ചുരുളുകള്‍ വ്യാപിക്കുകയാണ്. സ്വഭാവിക പൊട്ടിത്തെറിയെന്ന മട്ടിലായിരുന്നു ലോകത്തിന്റെ ആദ്യ പ്രതികരണം. പക്ഷെ, വന്‍ശക്തികള്‍ ഇരുപക്ഷത്തുമായി നിലകൊണ്ടതോടെ യുദ്ധത്തിന്റെ ഗതിയും സ്വഭാവവും മാറുകയാണ്. മുതലെടുപ്പിന് തക്കംപാര്‍ത്ത് അമേരിക്കയും ഇസ്രാഈലും ദക്ഷിണ കാക്കസസില്‍ വട്ടമിടുന്നുണ്ട്. അവസരം ലഭിക്കുമ്പോള്‍ രക്തംകുടിക്കാനായി അവരും പറന്നിറങ്ങും.

സാമ്രാജ്യത്വ അധിനിവേശങ്ങളുടെയും വംശീയാക്രമണങ്ങളുടെയും ആഭ്യന്തര സംഘര്‍ഷത്തിന്റെയും ജനകീയ കലാപങ്ങളുടെയും കേന്ദ്രമായിരുന്നു എക്കാലവും നഗോര്‍ണ-കരാബാഖ് മേഖല. റോമന്‍, പേര്‍ഷ്യന്‍, ഉസ്മാനിയ, റഷ്യന്‍, സോവിയറ്റ് ശക്തികളുടെ ബലപരീക്ഷണത്തിന് പലവട്ടം വേദിയായി. അവരുടെ പിന്മാറ്റത്തിന് ശേഷം അസര്‍ബെയ്ജാനും അര്‍മീനിയക്കുമിടയില്‍ കടിച്ചുവലിക്കപ്പെടുകയാണ്. 1980കളില്‍ സോവിയറ്റ് യൂണിയന്റെ ശക്തിക്ഷയത്തോടെ തുടങ്ങുന്നു അതിനുവേണ്ടിയുള്ള അവകാശത്തര്‍ക്കങ്ങള്‍. ഔദ്യോഗികമായി അസര്‍ബെയ്ജാന്റെ ഭാഗമാണിത്. 1988ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കുമ്പോള്‍തന്നെ സ്വയം ഭരണ പദവി റദ്ദാക്കി അര്‍മീനിയയില്‍ ചേരാന്‍ നഗോര്‍ണ-കരാബാഖ് മേഖല അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഈ നീക്കത്തെ അസര്‍ബെയ്ജാന്‍ ശക്തമായി എതിര്‍ത്തു. അര്‍മീനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുണ്ടെന്നത് മാത്രമായിരുന്നു അത്തരമൊരു പ്രമേയത്തിന്റെ അടിസ്ഥാനം. സോവിയറ്റ് തകര്‍ച്ചക്ക്‌ശേഷം അര്‍മീനിയയും അസര്‍ബെയ്ജാനും സ്വതന്ത്ര രാഷ്ട്രങ്ങളായി മാറിയപ്പോള്‍ തര്‍ക്കം രൂക്ഷമായി. 1991ല്‍ മേഖലയെ ചൊല്ലിയുള്ള സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. അര്‍മീനിയന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ അര്‍മീനിയന്‍ വിമതര്‍ അസര്‍ബെയ്ജാനുമായി വര്‍ഷങ്ങളോളം യുദ്ധം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്ത യുദ്ധം 1994ല്‍ യു.എന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് അവസാനിച്ചത്. പക്ഷെ, സമാധാന കരാറുണ്ടാക്കിയിരുന്നില്ല. നഗോര്‍ണ-കരാബാഖ് മേഖലയില്‍ അര്‍മീനിയന്‍ വിമതര്‍ പിടിമുറുക്കുകയും സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയില്‍ സ്വാധീനമുള്ള റഷ്യക്കും യൂറോപ്യന്‍ ശക്തികള്‍ക്കും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിച്ചില്ല. അവര്‍ അതിന് മുന്‍കൈയെടുത്തില്ലെന്ന് പറയുന്നതാവും ശരി. തര്‍ക്കത്തില്‍ സ്വാര്‍ത്ഥവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ അവരെ നിയന്ത്രിക്കുന്നുണ്ടെന്നത് തന്നെ അതിന് കാരണം.
സ്വതന്ത്ര റിപ്പബ്ലിക്കെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും നഗോര്‍ണ-കരാബാഖിനെ അംഗീകരിച്ചിട്ടില്ല. അര്‍മീനിയന്‍ വംശജരുടെ രക്ഷക്കെന്ന പേരില്‍ അര്‍മീനിയന്‍ പട്ടാളക്കാരുടെ സാന്നിധ്യമാണ് സമാധാന നീക്കങ്ങള്‍ക്കുള്ള പ്രധാന തിരിച്ചടി. സ്വന്തം പരമാധികാരത്തിനു കീഴിലുള്ള മേഖലക്കുമേല്‍ അസര്‍ബെയ്ജാന്‍ അവകാശവാദമുന്നയിക്കുന്നതില്‍ തെറ്റില്ല. ജനസംഖ്യയില്‍ 90 ശതമാനവും അര്‍മീനിയന്‍ വംശജരാണെന്നതുകൊണ്ട് മാത്രം നഗോര്‍ണ-കരാബാഖ് അര്‍മീനിയയുടേത് ആകുന്നില്ല. അസര്‍ബെയ്ജാന്റെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമാധാനപൂര്‍ ണമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്പകരം വിമതര്‍ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്‍കി തീയില്‍ എണ്ണയൊഴിക്കുകയാണ് അര്‍മീനിയ ചെയ്യുന്നത്. 2016ല്‍ 200ഓളം പേര്‍ കൊല്ലപ്പെട്ട യുദ്ധത്തിന്‌ശേഷം ആദ്യമായാണ് അര്‍മീനിയയും അസര്‍ബെയ്ജാനും മുഖാമുഖം ഏറ്റുമുട്ടുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ സംഘര്‍ഷം പുകഞ്ഞുതുടങ്ങിയിരുന്നെങ്കിലും കോവിഡ് ഭീതിയെത്തുടര്‍ന്ന് ആളിപ്പടര്‍ന്നില്ലെന്ന് മാത്രം. ഒറ്റപ്പെട്ട ഏറ്റുമുട്ടല്‍ ഉണ്ടായെങ്കിലും വാര്‍ത്തയായില്ല. ജൂലൈയില്‍ 16 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 27നാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ തുടക്കം. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അവകാശവാദങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. യുദ്ധമുന്നണിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സിറിയയിലും ലിബിയയിലും സൈനികമായി ഇടപെട്ട് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയ തുര്‍ക്കി അസര്‍ബെയ്ജാന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജ് ലാവ്‌റോവിന്റെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് വിദേശകാര്യ മന്ത്രിമാര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്. പക്ഷെ, അതിന്‌ശേഷവും ആക്രമണം തുടര്‍ന്നു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ പേരില്‍ പരസ്പരം പഴിചാരി. വന്‍ശക്തികള്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അസര്‍ബെയ്ജാന്റെ ആരോപണം. ഭൂപ്രദേശം തിരിച്ചുപിടിക്കാതെ യുദ്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന് ശാഠ്യം തുര്‍ക്കിക്കുമുണ്ട്. സാമ്പത്തികമായി അസര്‍ബെയ്ജാന്‍ അല്‍പം ഭേദപ്പെട്ട സ്ഥിതിയിലാണിപ്പോള്‍. പ്രതിരോധ രംഗത്ത് അവര്‍ക്കത് ആത്മവിശ്വാസം പകരുന്നുമുണ്ട്.

തുര്‍ക്കിയുടെ സഹായം അസര്‍ബെയ്ജാന് ശക്തി പകരുമ്പോള്‍ നഗോര്‍ണ-കരാബാഖ് വിമതര്‍ അര്‍മീനിയയിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. റഷ്യയുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അര്‍മീനിയക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അസര്‍ബെയ്ജാനെ തുറന്ന് എതിര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് മോസ്‌കോ. രണ്ട് രാജ്യങ്ങളുമായും നല്ല ബന്ധമാണ് റഷ്യ പുലര്‍ത്തിപ്പോന്നിരുന്നത്. അര്‍മീനിയക്ക് ആവശ്യമായ എണ്ണയും വാതകവും നല്‍കുന്നത് റഷ്യയാണെന്ന് മാത്രമല്ല, അവര്‍ക്കവിടെ സൈനിക താവളവുമുണ്ട്. യൂറോപ്യന്‍ ശക്തികള്‍ക്ക് പക്ഷപാതമുണ്ടെങ്കിലും അവരും ആശയക്കുഴപ്പത്തിലാണ്. ഫ്രാന്‍സ് അര്‍മീനിയയെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ജര്‍മന്‍ സ്വരം വ്യത്യസ്തമാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുര്‍ക്കിയാണെന്നാണ് ഫ്രാന്‍സിന്റെ അഭിപ്രായം. തുര്‍ക്കി വഴി സിറിയന്‍ വിമത പോരാളികള്‍ അസര്‍ബെയ്ജാനെ സഹായിക്കാന്‍ എത്തുന്നുണ്ടെന്ന് അര്‍മീനിയ ആരോപിക്കുന്നു. നിഷ്പക്ഷ സ്വഭാവം ഉപേക്ഷിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രണ്ടുപക്ഷത്തുമായി അണിനിരന്നാല്‍ യുദ്ധം കൂടുതല്‍ രക്തരൂഷിതമാകും. പ്രത്യാഘാതങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഒത്തുതീര്‍പ്പിന് വഴങ്ങുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ശ്രദ്ധ അനിവാര്യമായിരിക്കുന്നു. കാഴ്ചക്കാരായി നില്‍ക്കുന്നതിന് പകരം ക്രിയാത്മകമായ ഇടപെടലാണ് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.