Connect with us

Video Stories

ജനജീവിതം കൊണ്ടുള്ള കളിക്കേറ്റ പ്രഹരം

Published

on

ഭരണഘടനയിലെ ഇരുപത്തൊന്നാം വകുപ്പ് വെച്ചുനീട്ടുന്ന പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം പന്തു തട്ടിക്കളിക്കരുതെന്ന സുവ്യക്തവും സുദൃഢവുമായ മുന്നറിയിപ്പാണ് ചൊവ്വാഴ്ച രാജ്യത്തെ ഉന്നതനീതിപീഠത്തില്‍നിന്നുണ്ടായിരിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്നു കാട്ടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈവര്‍ഷം മെയ് 23ന് പുറപ്പെടുവിച്ച വിജ്ഞാപനംമൂലം രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു. അവര്‍ക്കു ലഭിച്ച ആശ്വാസവാര്‍ത്തയാണിത്. ഉത്തരവ് ഭേദഗതിചെയ്യുമെന്ന് കേന്ദ്രം പറഞ്ഞതിനെതുടര്‍ന്നാണ് ജസ്റ്റിസുമാരായ ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി സ്റ്റേ അനുവദിച്ചത്. ജനങ്ങളുടെ ജീവനോപാധിക്കുമേല്‍ നിയന്ത്രണം അരുതെന്ന ഉത്തരവാണ് കോടതി നല്‍കിയിരിക്കുന്നത്. ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനും ജീവനോപാധിക്കും മേലുള്ള കയ്യേറ്റമായിരുന്നുവെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നതാണ്. നേരത്തെ രാജ്യത്താകമാനം വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ അനങ്ങാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വാസ്തവത്തില്‍ ആമയെ പോലെ തല അകത്തേക്ക് വലിച്ചിരിക്കുകയാണ് കേന്ദ്രം. സര്‍ക്കാരിലുപരി ഗോമാതാവിന്റെ പേരിലുള്ള സംഘ് പേക്കൂത്തുകള്‍ക്കെതിരെ കൂടിയാണ് ഈ വിധിയെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.
ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഫഹീം ഖുറേശിയാണ് ഇതുസബന്ധിച്ച് പൊതുതാര്‍പര്യഹര്‍ജി നല്‍കിയത്. കിസാന്‍സഭ, ബീഫ് കയറ്റുമതിക്കാരുടെ സംഘടന തുടങ്ങിയ നിരവധി സംഘടനകള്‍ ഇതില്‍ കക്ഷിചേരുകയായിരുന്നു. കാള, പശു, ഒട്ടകം, എരുമ, പോത്ത്, ഇവയുടെ കുട്ടികള്‍ എന്നിവയെ കശാപ്പിനായി വില്‍ക്കരുതെന്ന് പറയുമ്പോള്‍ സ്വാഭാവികമായും രാജ്യത്ത് കന്നുകാലി കശാപ്പ് നിലക്കുമെന്ന് മുന്‍കൂട്ടി കാണുകയായിരുന്നു കേന്ദ്രത്തിലെയും സംഘ്പരിവാരിലെയും കൗശല ബുദ്ധികളായ ഉന്നതര്‍. മതപരമായ ആചാരങ്ങളുടെ പേരില്‍ മുസ്‌ലിംകളും ഹിന്ദുക്കളിലെ തന്നെ പല ജാതികളും മൃഗബലി നടത്താറുണ്ടെന്നതും കേന്ദ്രത്തിന് അറിയാമായിരുന്നിട്ടും മതപരമായ ആവശ്യത്തിനും അറുക്കരുതെന്ന് കല്‍പിച്ചത് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തെയും കവച്ചുവെക്കുന്നതായി. മത സ്വാതന്ത്ര്യം അനുവദിക്കുന്ന 25-ാം വകുപ്പിന്റെ ലംഘനമാണിതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബല്‍ വാദിച്ചു.
മൃഗപീഡന നിരോധന നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രം ഇറക്കിയ ഉത്തരവ് മൃഗ സംരക്ഷണം, വില്‍പന, കശാപ്പ്, ബലികര്‍മം തുടങ്ങിയ വിവിധ സംസ്ഥാന നിയമങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നെങ്കിലും കന്നുകാലി കച്ചവട, ഹോട്ടല്‍ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെ തടസ്സപ്പെടുത്തിയെന്ന ആരോപണമായിരുന്നു പ്രധാനമായിരുന്നത്. രാജ്യത്തെ എണ്‍പത്തഞ്ചു ശതമാനം പേരും ഉപയോഗിക്കുന്ന മാംസ ഭക്ഷണം നിയന്ത്രിക്കുകയോ മാംസഭക്ഷണം തന്നെ ഇല്ലാതാക്കുകയോ ഒക്കെയായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവിനുപിന്നില്‍. സ്വഭാവികമായും ഗോമാതാവിന്റെ പേരില്‍ പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുകയും ആളുകളെ പച്ചക്ക് കൊലപ്പെടുത്തുകയും രാജ്യത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘ്പരിവാറുകാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിവാദ ഉത്തരവിനെ ചോദ്യംചെയ്യാന്‍ മാംസഭുക്കുകളായ രാജ്യത്തെ വലിയൊരു പങ്ക് ആളുകളും മുന്നോട്ടുവന്നു. കേരള നിയമസഭ ബി.ജെ.പി അംഗമൊഴികെ ഐകകണ്‌ഠ്യേന വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മേഘാലയയിലെ ബി.ജെ.പി സര്‍ക്കാര്‍ പോലും ഉത്തരവിനെതിരെ അതിശക്തമായി രംഗത്തുവരികയും ബി.ജെ.പി നേതാവ് പാര്‍ട്ടി വിടുകയും ചെയ്തു. കേരള ഹൈക്കോടതിയില്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യഹര്‍ജികള്‍ വന്നെങ്കിലും കേന്ദ്ര ഉത്തരവിനെ പിന്തുണക്കുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചത്. എന്നാല്‍ മദിരാശി ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എം.വി മുരളീധരനും ജസ്റ്റിസ് വി. കാര്‍ത്തികേയനും കേന്ദ്ര ഉത്തരവ് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുകയും കേന്ദ്രത്തിന് ഇതുസംബന്ധിച്ച് നോട്ടീസ് അയക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ ഈ സ്‌റ്റേ തമിഴ്‌നാട്ടില്‍ മാത്രമാണ് ബാധകമായത്.
വാസ്തവത്തില്‍ ഇത്തരമൊരു ഉത്തരവ് ഇറക്കുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന മുന്‍കൂട്ടിക്കാണേണ്ട ഉത്തരവാദിത്തം കേന്ദ്രം കാട്ടിയില്ലെന്നുമാത്രമല്ല, നോട്ടുനിരോധനം പോലെ അപക്വമായ മറ്റൊരു സാമ്പത്തിക പരിഷ്‌കാരമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടതും അനുഭവപ്പെട്ടതും. രാജ്യത്തെ കന്നുകാലിച്ചന്തകളില്‍ കന്നുകാലി വരവും വില്‍പനയും കുറഞ്ഞത് മൂലം പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ ബീഫ് കയറ്റുമതിക്കാണ് സത്യത്തില്‍ ഗുണകരമായതെന്ന് കാണാം. കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബീഫ് കയറ്റുമതിയെ ഉത്തരവ് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് പറഞ്ഞതുതന്നെ ബി.ജെ.പി നേതാക്കള്‍ നേതൃത്വംനല്‍കുന്ന കോടികളുടെ ബീഫ് കയറ്റുമതി ബിസിനസ് പോഷിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നതിന് അടിവരയിടുന്നതായിരിക്കുന്നു.
ഉത്തരവ് പിന്‍വലിക്കുകയല്ല, ഭേദഗതി ചെയ്യുമെന്നാണ് അഡീ.സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയുടെ മുന്നില്‍ ഭേദഗതി ഉത്തരവ് വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരോട് കോടതി കല്‍പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും ജനങ്ങളുടെ നേര്‍ക്കുള്ള ഈ കാടന്‍ കടന്നുകയറ്റം അവസാനിച്ചുവെന്ന് കരുതാം. മുസ്‌ലിംകളുടെ ബലിപെരുന്നാള്‍ അടുത്തുവരവെ ഉണ്ടായ വിധി അവരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ ഇരുപതു കോടിയോളം വരുന്ന ജനതക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനാവാതെ വരുന്നത് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കുക. ഇത് തിരിച്ചറിയാന്‍ നീതിപീഠം കാണിച്ച മഹാമനസ്‌കതക്കാണ് വാസ്തവത്തില്‍ രാജ്യമൊറ്റക്കെട്ടായി നന്ദി പറയേണ്ടത്. രാജ്യത്തെ ഭരണഘടനയും നീതിന്യായ വ്യവസ്ഥിതിയുമാണ് ജനങ്ങള്‍ക്ക് അന്തിമ അവലംബമെന്ന തിരിച്ചറിവിലേക്കുകൂടി സുപ്രീംകോടതി വിധി വിരല്‍ചൂണ്ടുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.