Connect with us

Video Stories

ജനാധിപത്യ കേരളത്തിന് ഗുണകരമായ തീരുമാനം

Published

on

എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിനിന്ന കേരള കോണ്‍ഗ്രസ് (എം) അതേ മുന്നണിയിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിന് മുന്നോടിയായി ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങുന്ന ഒന്‍പതംഗ ഉപസമിതിയോഗം ഐകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നു. ഇടതുപക്ഷ-വര്‍ഗീയ ശക്തികള്‍ക്ക് വന്‍തിരിച്ചടിയാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. 2016ലെ യു.ഡി.എഫിന്റെ നേരിയ പരാജയം ഇക്കുറി തിരുത്തിക്കുറിക്കാനും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുമുള്ള ചെങ്ങന്നൂരിലെയും കേരളത്തിലെയും ജനതയുടെ ഇച്ഛാശക്തിക്ക് ഈ തീരുമാനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കെ.എം മാണിയുടെ പ്രഖ്യാപനംപോലെ ഇത് മതനിരപേക്ഷ ശക്തികളെ കൂടുതല്‍ ശാക്തീകരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയവുമില്ല.
നാലു പതിറ്റാണ്ടായി ഐക്യജനാധിപത്യമുന്നണിയുടെ നെടുംതൂണുകളിലൊന്നായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ്പാര്‍ട്ടിയുടെ അപ്രതീക്ഷിത വിഛേദനത്തിന് കാരണമായത് പാര്‍ട്ടി ലീഡര്‍ കെ.എം മാണിക്കുനേരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇല്ലാത്ത അഴിമതി ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു. മാണിയെ കരിവാരിത്തേക്കുന്നതിനും അതുവഴി യു.ഡി.എഫിനെ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു അത്. ഒരു ബാറുടമയാണ് താന്‍ കെ.എം മാണിക്ക് ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന് ഒരു ടി.വി ചാനലില്‍ കയറി തട്ടിവിട്ടത്. ഇതപ്പടി ഏറ്റുപിടിക്കാനും കേരളം കാണാത്ത രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണത്തിനും സി.പി.എമ്മും ഇതര ഇടതുപക്ഷ മുന്നണികക്ഷികളും മുന്നോട്ടുവന്നു. കേരള ഹൈക്കോടതിയുടെ പരോക്ഷമായ ഒരുപരാമര്‍ശത്തിന്റെ പേരില്‍ കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കാനും തയ്യാറായി. അതിനുശേഷവും കേസുമായി മുന്നോട്ടുപോകണമെന്ന പിടിവാശിയിലായിരുന്നു ഇടതുപക്ഷം, വിശിഷ്യാ സി.പി.എം. 2016ല്‍ അധികാരത്തിലേറിയതുമുതല്‍ ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലൊന്നും പക്ഷേ മാണിയെ പ്രതിയാക്കുന്നതിനോ ശിക്ഷിക്കുന്നതിനോ ആയ യാതൊരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മാണിയെ പാര്‍ട്ടി വേദികളില്‍ ക്ഷണിതാവാക്കി പാര്‍ട്ടിയെ ഏതുവിധേനയും മുന്നണിയിലെടുക്കാനായി പിന്നീടുള്ള സി.പി.എം ശ്രമം. ഇതിനെതിരെ സി.പി.ഐയും മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നത് സി.പി.എമ്മിലെ പിണറായി പക്ഷത്തിന്റെ മോഹങ്ങളുടെ ചിറകരിഞ്ഞു. പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരെ യു.ഡി.എഫുമായി യോജിക്കാന്‍ തയ്യാറാത്ത സി.പി.എം കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിച്ച് യു.ഡി.എഫ് ഭരണംഅട്ടിമറിക്കാന്‍ വരെ തയ്യാറായി. കേവലം നാലു ശതമാനംവരുന്ന മുന്നണികളുടെ വോട്ട് വ്യത്യാസത്തെ മാണിയുടെ പാര്‍ട്ടിയെ വിനിയോഗിച്ച് തങ്ങള്‍ക്കനുകൂലമാക്കാമെന്നും അതുവഴി തുടര്‍ഭരണം നേടാമെന്നുമുള്ള വ്യാമോഹമാണ് സി.പി.എമ്മിലെ പ്രബലവിഭാഗത്തെ പ്രേരിപ്പിച്ചത്. പക്ഷേ ഈകെണിയില്‍ വീഴാന്‍ മതേതര ജനാധിപത്യ സഖ്യത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമായിരുന്നില്ല. വിരലിലെണ്ണാവുന്ന കേരള കോണ്‍. നേതാക്കളുടെ ഇടതുമുന്നണി ചങ്ങാത്തം മുന്നണിപ്രവേശനത്തിലെത്തിയതുമില്ല.
ഈ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടാനുള്ള തീവ്ര വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരിശ്രമം. മുന്‍കേന്ദ്രമന്ത്രി പി.സി തോമസിനെ ഉപയോഗിച്ചായിരുന്നു അമിത്ഷാ-കുമ്മനാദികളുടെ ചാക്കിടീല്‍. ഇതിലും കൊത്താന്‍ ശക്തമായ മതേതര പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പായിരുന്നു. ഇതിനിടയിലും യു.ഡി.എഫിലെ മുസ്്‌ലിംലീഗ് പോലുള്ള കക്ഷികളുമായും നേതാക്കളുമായും അരക്കിട്ടുറപ്പിച്ചിരുന്ന ബന്ധം തുടരാനും മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗിനെ പിന്തുണക്കാനും കേരളകോണ്‍ഗ്രസ് സന്നദ്ധമായി. ഇത് യുഡി.എഫ് അണികളില്‍ വലിയ പ്രതീക്ഷക്ക് വകനല്‍കി. അഭിപ്രായ ഭിന്നതയും ചില്ലറ പരിഭവങ്ങളും മുന്നണിബന്ധത്തില്‍ സ്വാഭാവികമാണെന്നിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പിന്‍മാറ്റത്തെ താല്‍കാലിക പ്രതിഭാസമായിത്തന്നെയാണ് കേരള ജനത ഒന്നടങ്കം വീക്ഷിച്ചതും അവരില്‍ തുടര്‍ന്നും പ്രതീക്ഷവെച്ചതും. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉള്‍പ്പെടെ മുന്നണിയുടെ ഭാവി മുന്നില്‍കണ്ട് വിട്ടുവീഴ്ചാമനോഭാവത്തിലൂടെ മാണിയെ നേരില്‍ സമീപിക്കാനും ബന്ധം പൂര്‍വാധികം സുദൃഢമാക്കാനും സന്നദ്ധമായി. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ മാണിയുടെ വസതിയിലെ സംയുക്ത സന്ദര്‍ശനം മഞ്ഞുരുക്കിയെന്നുതന്നെയാണ് ചൊവ്വാഴ്ചത്തെ ഉപസമിതി തീരുമാനം വ്യക്തമാക്കുന്നത്. രാജ്യവും കേരളവും അഭൂതപൂര്‍വമായ നെരിപ്പോടിലൂടെ കടന്നുപോകുമ്പോള്‍ മതേതര ജനാധിപത്യചേരി ശക്തിപ്പെടുക എന്ന കോണ്‍ഗ്രസ്-മുസ്്‌ലിംലീഗാദി കക്ഷികളുടെയും നേതൃത്വങ്ങളുടെയും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകളാണ് ഈ പുനര്‍കൂടിച്ചേരലിന്റെ മറ്റൊരു പ്രേരകശക്തി. കര്‍ണാടകയും ഗോവയും ബീഹാറുമൊക്കെ നമുക്ക് തരുന്ന സന്ദേശം മതേതര ജനാധിപത്യശക്തികളുടെ അണിമുറിയാത്ത യോജിപ്പാണ്. അത്തരുണത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ തീരുമാനത്തിന് കാലവും നാടും വലിയ പ്രസക്തിയാണ് ഉദ്യുക്തമാക്കുന്നത്.
കേരള സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പൊലീസ്-പാര്‍ട്ടി രാജ് ഉള്‍പ്പെടെയുള്ള ജനദ്രോഹഭരണവും മോദി സര്‍ക്കാരിന്റെ ജനങ്ങള്‍ക്കെതിരായ സകല മേഖലയിലുമുള്ള അരാജകത്വവുമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. യു.ഡി.എഫിന്റെ മിന്നുന്ന വിജയം അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെയും വിശിഷ്യാ കെ.എം മാണിയുടെയും പി.ജെ ജോസഫിന്റെയും മറ്റും ഭാഗത്തുനിന്നുള്ള സുചിന്തിതമായ നീക്കം സ്വാഗതാര്‍ഹവും മലയാളികള്‍ക്കാകെ പ്രതീക്ഷാനിര്‍ഭരവുമായിരിക്കുന്നു. കാര്‍ഷികം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ക്ഷേമമാണ് കെ.എം മാണിയെപോലുള്ള നേതാക്കളുടെ എക്കാലത്തെയും ലക്ഷ്യം. അതിനും ഈ തീരുമാനം ഉപകരിക്കുമെന്ന്് പ്രത്യാശിക്കാം. യു.ഡി.എഫിന്റെ നിലനില്‍പിന് ഉതകുന്നതും ജനതക്ക് പ്രയോജനപ്രദവുമായ നിരവധി തീരുമാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന-പാര്‍ലമെന്ററി രംഗത്ത് അര നൂറ്റാണ്ട് സേവിച്ച, ധനകാര്യ വിദഗ്ധന്‍കൂടിയായ കെ.എം മാണിയുടെ സേവന സപര്യ തുടര്‍ന്നും ഐക്യജനാധിപത്യമുന്നണിക്കും കേരളത്തിന്റെ സാമ്പത്തിക രംഗത്തിനും മുതല്‍കൂട്ടാകുമെന്നത് നിസ്സംശയം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ, കേരളകോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ തുടര്‍ന്നും സി.പി.എമ്മും ഇടതുമുന്നണിയും രംഗത്തെത്തും. അതിനുള്ള ആഘാത ചികില്‍സ കൂടിയാകണം ചെങ്ങന്നൂര്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.