Connect with us

Video Stories

കുതിക്കുന്ന ഇന്ധനവില പിടിച്ചുകെട്ടാനാളില്ലേ

Published

on

 

നിത്യേന വാണംപോലെ കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയില്‍ ഭരണകൂടങ്ങളില്ലേ എന്ന സംശയത്തിലാണിപ്പോള്‍ ജനം. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രാജ്യമാണ് നമ്മുടേത്. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 82.04 ഉം ഡീസലിന് 74.64 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭ വിഷയം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുതന്നിട്ടും അതുണ്ടായില്ലെന്ന് മാത്രമല്ല, ജനത്തെ ആകെ പരിഹസിക്കുമാറ് അസംസ്‌കൃത എണ്ണയുടെ വില കുറക്കാന്‍ സഊദി ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നാണ് പെട്രോളിയം മന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞത്. എണ്ണ വിലയുടെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുമെന്നും മന്ത്രി ഒഴുക്കന്‍മട്ടില്‍ പറയുകയുണ്ടായി. ഇതിനര്‍ത്ഥം വില കുറക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ്. ഇനി പരിദേവനവുമായി കേരള സര്‍ക്കാരിനെ സമീപിച്ചവരോട് ധനമന്ത്രി തോമസ്‌ഐസക് പറഞ്ഞിരിക്കുന്നതാകട്ടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം വിഷയം പരിശോധിക്കാമെന്നും. വിലയുടെ പകുതിയിലധികം നികുതിയായി ഈടാക്കുകവഴി പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് ഇരു സര്‍ക്കാരുകളുമെന്ന് മനസ്സിലാകാതിരിക്കാന്‍ മാത്രം മന്ദബുദ്ധികളാണ് ജനങ്ങളെന്ന് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നവരല്ലേ സത്യത്തില്‍ മന്ദബുദ്ധികള്‍?
കേന്ദ്രമന്ത്രി പറയുന്ന ‘ഏറ്റക്കുറച്ചിലാ’ണോ യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? കഴിഞ്ഞ പന്ത്രണ്ടുദിനം കൊണ്ട് പെട്രോളിനും ഡീസലിനുമായി കൂടിയത് മൂന്നു രൂപയിലധികം. പെട്രോളിന് 3.47 രൂപ കൂടിയപ്പോള്‍ ഡീസലിന് വര്‍ധിച്ചത് 3.15 രൂപയാണ്. ഈ കാലയളവില്‍ ഒറ്റ ദിവസംപോലും വില കുറഞ്ഞില്ല. സഊദി അറേബ്യയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉത്പന്നങ്ങള്‍ എത്തുന്നത്. അവിടെ ബാരലൊന്നിന് (159 ലിറ്റര്‍) കഴിഞ്ഞവര്‍ഷം ജൂണ്‍ 25ന് 55 ഡോളറായിരുന്നത് കുതിച്ചുകയറി ഇന്നലെ 78 ഡോളറിലെത്തി. അതായത് ഡോളറിന് 68 രൂപവെച്ച് ഇന്നലെ ലിറ്റര്‍ വില 33 രൂപ. ഇന്ത്യയിലെത്തിക്കാനും കമ്പനികള്‍ ഇതിനെ സംസ്‌കരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുമായി വരുന്ന ചെലവ് ലിറ്ററൊന്നിന് പത്തുരൂപ കൂട്ടിയാലും ആകെ വരുന്നത് ഇന്ത്യയിലെ ലിറ്റര്‍ വില നാല്‍പത്തി രണ്ടുരൂപയില്‍ താഴെ മാത്രം. ഇവിടെയാണ് കേരളത്തില്‍ പെട്രോള്‍ വില 82 രൂപ കടന്നിരിക്കുന്നത്. മുംബൈയിലിത് 86 ലെത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നാല്‍പതു രൂപയിലധികം ജനങ്ങളുടെ അധ്വാനത്തില്‍നിന്ന് കവരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇവിടെയാണ് മറ്റൊരു പകല്‍കൊള്ളയുടെ മുഖംമൂടികൂടി അഴിഞ്ഞുവീഴുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 2018 ആദ്യ പാദത്തിലെ സഞ്ചിതലാഭം 5218 കോടിരൂപ. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ ഞെട്ടിക്കുന്ന ലാഭ വര്‍ധനയാണിത്. ജനം പണംമുടക്കി മുടിയുമ്പോള്‍ എവിടേക്കാണ് ഇത്രയും കോടികള്‍ പോകുന്നതെന്നതിന് തെളിവാണീ കണക്ക്. മോദി ഭരണത്തിനിടെ രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് മാത്രമായി പോയെന്ന കണക്ക് ഇവിടെയാണ് പ്രസക്തമാകുന്നത്. എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കുന്നതിലെ തോന്ന്യാസം തന്നെയാണിതിന് കാരണം. പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ എസ്സാര്‍ ഓയിലിന്റെ ഉടമ ബി.ആനന്ദ് ഇന്നലെ പറഞ്ഞിരിക്കുന്നത് സര്‍ക്കാരുകള്‍ നികുതി കുറക്കുകയാണ് തങ്ങളെ പിടികൂടുന്നതിനേക്കാള്‍ നല്ല വഴിയെന്നാണ്. ഇത് സര്‍ക്കാരുകളോട് മാത്രമല്ല ജനങ്ങളോടുതന്നെയുള്ള വെല്ലുവിളിയാണ്.
2011ലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കൊടുത്തത്. കമ്പനികള്‍ നേരിട്ട് വില നിശ്ചയിക്കുമ്പോള്‍ സ്വര്‍ണത്തെയും മറ്റും പോലെ വില കൂടിയും കുറഞ്ഞുമിരിക്കുമെന്നും വിപണിയാണ് ഇതിനെ സ്വാധീനിക്കുകയെന്നുമായിരുന്നു പൊതുധാരണയും സര്‍ക്കാരിലെ ആളുകള്‍ അവകാശപ്പെട്ടതും. എന്നിട്ടും പക്ഷേ കൂടിക്കൂടി 65ല്‍ നിന്ന് 83 ലേക്ക് എത്തുകയാണ് ഇപ്പോള്‍ പെട്രോള്‍ വില. അസംസ്‌കൃത എണ്ണയുടെ വില കൂടുന്നതാണ് ഇവിടെ വിലകൂട്ടാന്‍ കാരണമാകുന്നതെന്ന് പറയുന്ന കമ്പനികള്‍ക്ക് ഉത്തരംമുട്ടുന്ന ചോദ്യമുണ്ട് നമ്മുടെ മുന്നില്‍. മെയ് 12ലെ കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് 19 ദിവസവും തുടര്‍ച്ചയായി എണ്ണവില ഉയര്‍ന്നില്ല എന്നിടത്താണ് കേന്ദ്രസര്‍ക്കാരും കുത്തക എണ്ണക്കമ്പനി ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്. സാധാരണക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളെന്ന് അറിയാതെയാവില്ല കമ്പനികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഈ പകല്‍കൊള്ളക്ക് ഓശാന പാടുന്നത്. സമ്പന്നര്‍ ഉപയോഗിക്കുന്ന കാറുകളല്ല, ലോറിയിലും മറ്റുമായി ചരക്കുകളെത്തിക്കുന്നതുമൂലമുണ്ടാകുന്ന വിലക്കയറ്റമാണ് ഡീസല്‍ വിലയുടെ പ്രത്യാഘാതം. ദിനംപ്രതിയെന്നോണം വര്‍ധിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വില സാധാരണക്കാരെ മാത്രമല്ല, പാവപ്പെട്ടവരെപോലും ഇതുമൂലം ദരിദ്രരില്‍ ദരിദ്രരാക്കുകയാണ്. ലിറ്ററൊന്നിന് ഇരുപത് രൂപയോളം വാറ്റ് നികുതി ഈടാക്കുന്ന കേരള സര്‍ക്കാരിന് അതില്‍നിന്ന് ഒരുരൂപപോലും വേണ്ടെന്നുവെക്കാന്‍ മനസ്സില്ലെന്ന് മാത്രമല്ല, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന പിണറായി സര്‍ക്കാരിന് മന്ത്രിമാരുടെ അനാവശ്യ ചെലവുകള്‍ക്ക് ഒരു നിയന്ത്രണവും മുന്നോട്ടുവെക്കാന്‍ കഴിയുന്നില്ല. എല്ലാം സഹിക്കേണ്ടത് പാവം ജനവും. പെട്രോളിയം ഉത്പന്നങ്ങളുടെമേല്‍ ചരക്കുസേവനനികുതി ചുമത്തിയാല്‍ വില കുറയുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇതിന് മുന്‍കയ്യെടുക്കേണ്ടത് ആരെന്ന തര്‍ക്കമാണ് ബാക്കി. അമിത്ഷാ ഉറപ്പുനല്‍കിയതുപോലെ കേന്ദ്രസര്‍ക്കാരിന് വില കുറക്കാന്‍ കഴിയാത്തത് അതിനുമപ്പുറമുള്ള കുത്തക വ്യാവസായിക ബന്ധങ്ങളാണ് ആ പാര്‍ട്ടിയെ നയിക്കുന്നതെന്നത് കൊണ്ടാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത് രാജ്യത്തെ ഇന്ധനവില കുറയ്ക്കാന്‍ മോദിക്ക് കഴിയുമോ എന്ന് പോസ്റ്റിട്ടുകൊണ്ടാണ്. ‘ഫ്യുവല്‍ ചലഞ്ച്’ എന്നു പേരിട്ട ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പക്ഷേ മോദിക്കും കൂട്ടര്‍ക്കും ഇതുവരെയും വീര്യമുണ്ടായിട്ടില്ല. ഇന്തോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമുള്ള അടുത്ത ഘട്ടയാത്രയുടെ തിരക്കിലാണത്രെ പ്രധാനമന്ത്രി. ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് വരുമ്പോഴെങ്കിലും ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നത് മാത്രമാണ് ഏക ആശ്വാസം. ചെങ്ങന്നൂരിലെയും വരാനിരിക്കുന്ന ലോക്‌സഭയിലെയും വോട്ടുകള്‍ ഈ ജനദ്രോഹത്തിനുള്ള ചുട്ട മറുപടിയാകണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.