Connect with us

Video Stories

താഴ്‌വരയിലെ മാലാഖ ഇനി അനശ്വര

Published

on

ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തുന്ന അതിര്‍ത്തിയിലെ ആ മാലാഖയും കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ ക്രൂരതക്കിരയായിരിക്കുകയാണ്. ഫലസ്തീന്‍ നഴ്‌സ് റസാന്‍ അല്‍നജ്ജാര്‍ എന്ന 21 കാരിയാണ് ചോരകണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ജൂതന്‍മാരുടെ വെടിയുണ്ട ഇടനെഞ്ചിറ്റിലേറ്റുവാങ്ങി ധീരരക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഗസ്സ അതിര്‍ത്തിയിലെ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടിയ നജ്ജാറിനെ ഡ്യൂട്ടിക്കിടെയാണ് ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച പ്രക്ഷോഭം പുനരാരംഭിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തിയതായിരുന്നു നജ്ജാര്‍. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിചരിക്കുന്നതിന് മരുന്നെടുക്കാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. വെള്ള യൂണിഫോം ധരിച്ച് എല്ലാവരും കാണുന്ന രീതിയില്‍ കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവള്‍ നടന്നത്. നഴ്‌സാണെന്ന് ഉറപ്പായിട്ടും ഇസ്രാഈല്‍ പട്ടാളക്കാര്‍ നജ്ജാറിനുനേരെ നിറയൊഴിച്ചു. നെഞ്ചിലേക്കാണ് അവര്‍ വെടിയുതിര്‍ത്തത്. പിടഞ്ഞുവീണ നജ്ജാറിന്റെ വെള്ളക്കോട്ട് ചോരച്ചുവപ്പായി മാറി. മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന 119-ാമത്തെ ഫലസ്തീനിയാണ് നജ്ജാര്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെടിയേറ്റവരെ ശുശ്രൂഷിച്ചും മുറിവില്‍ മരുന്ന് വെച്ചുകെട്ടിയും പ്രക്ഷോഭഭൂമിയിലെ സാന്ത്വന സ്പര്‍ശമായിരുന്നു അവര്‍. ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജീവന്‍ പണയം വെച്ച് ഓടിനടക്കുന്ന നജ്ജാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നജ്ജാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിക്കുകയുണ്ടായി. ഫലസ്തീന്‍ പോരാട്ട ഭൂമിയിലെ ‘മാലാഖ’ എന്നാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചകളായി അതിര്‍ത്തിയില്‍ പ്രക്ഷോഭകരെ പരിചരിക്കാനുണ്ടായിരുന്ന ഏക വനിതാ നഴ്‌സായിരുന്നു അവര്‍. പരിക്കേറ്റ് വരുന്നവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നജ്ജാര്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഈ രക്തതാരകത്തിന് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയത്. ഖബറടക്ക ചടങ്ങുകളില്‍ സംബന്ധിച്ച ആയിരങ്ങള്‍ തങ്ങളുടെ പ്രിയ സഹോദരി നിലനില്‍പിനായുള്ള പോരാട്ടത്തിന് ആവേശം പകരുക തന്നെചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.
ഇസ്രാഈല്‍ കൈയേറിയ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ മാര്‍ച്ച് ആറിന് തുടങ്ങിയ പ്രതിഷേധ സമരത്തില്‍ ഇതുവരെ 120ലേറെ പേരാണ് ഇസ്രാഈലിന്റെ വെടിയുണ്ടകള്‍ക്കിരയായി മരണപ്പെട്ടിരിക്കുന്നത്. മെയ് 14 ന് പ്രതിഷേധം ആളിക്കത്തിയപ്പോള്‍ 61 പേരാണ് അന്നുമാത്രം കൊലചെയ്യപ്പെട്ടത്. തീര്‍ത്തും ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കിരാതമായാണ് ഇസ്രാഈല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മേഖലയില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തുന്ന വളണ്ടിയര്‍മാരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും വരെ വെടിയുണ്ടകള്‍ക്കിരയാക്കുകയാണ്. കുട്ടികളോടും സ്ത്രീകളോടുമൊന്നും യാതൊരു കരുണയും കാണിക്കാത്ത ഈ നരാധമന്‍മാര്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെയും മറ്റു ദുര്‍ബലരേയും തിരഞ്ഞു പിടിച്ചു തോക്കിനിരയാക്കുകയാണ്. മാത്രമല്ല, വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് ഫലസ്തീന്‍ പലതവണ പ്രഖ്യാപിച്ചിട്ടും ഒരു തരത്തിലുള്ള കരാറിനും തങ്ങളില്ലെന്ന ധാര്‍ഷ്ഠ്യമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഇസ്‌റാഈലിന്റെ ഈ ക്രൂതതയെക്കാളും ലോകമനസ്സാക്ഷിയെ മരവിപ്പിച്ചു കളയുന്നതാണ് അമേരിക്കയുടെ വിഷയത്തിലുള്ള സമീപനം. ലോക ജനതയുടെ മുറവിളികള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി ഏക പക്ഷീയമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന്‍ ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരിക്കുകയാണ്. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റെപ്പടുത്തിയ ഏക രാജ്യമെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് അമേരിക്ക. ഗസ്സയില്‍ 120ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കുവൈത്ത് അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്‍, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇസ്രാഈലിന്റെ സ്വന്തക്കാരനായ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത ഏക രാഷ്ട്രം. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹം സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. മൂന്നു തവണ മാറ്റംവരുത്തി ഭേദഗതിയോടെയാണ് അവതരിപ്പിച്ചതെങ്കിലും അനുകൂലിക്കാന്‍ അമേരിക്ക തയാറായില്ല.
ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വത സമാധാനം ഇനിയും സാധ്യമാകാത്തത് ആധുനിക ലോകം ഒരു ജനതയോട് കാണിക്കുന്ന ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണ്. മനുഷ്യത്വം മരവിച്ച് പോയ ഒരു സമൂഹത്തിനല്ലാതെ ഇത്തരം ക്രൂരതകള്‍ നോക്കിനില്‍ക്കാനാവില്ല. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന ഈ നിര്‍ഭാഗ്യവാന്‍മാരായ ജനങ്ങളുടെ മേല്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരത നിസ്സംഗതയോടെ വീക്ഷിക്കുകയും അക്രമികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ മൗനം പാലിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇസ്രാഈലിനെതിരെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കാനോ അക്രമങ്ങളെ അപലപിക്കാനോ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലിന്റെ അക്രമങ്ങളെ അപലപിക്കുന്ന പ്രമേയങ്ങള്‍ വരുമ്പോള്‍ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ സംഘടനാപരമായ ദൗര്‍ബല്യം കാരണം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരുന്നത് വീറ്റോ അധികാരമുള്ള മറ്റുരാജ്യങ്ങള്‍ പലപ്പോഴും സൗകര്യമായാണ് കാണുന്നത്.
അതിനിടെ ബ്രിട്ടനില്‍ നിന്ന് ഇസ്രാഈലിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് സമാധാന കാംക്ഷികളെ മുഴുവന്‍ അസ്വസ്ഥരാക്കുന്നതാണ്. 2017ല്‍ 29.4 കോടി ഡോളറിന്റെ ആയുധമാണ് ബ്രിട്ടനില്‍ നിന്ന് ഇസ്രാഈലിലേക്ക് കയറ്റിഅയച്ചിരിക്കുന്നത്. 20016ല്‍ ഇത് 11.4 കോടിയുടേതായിരുന്നു. നിലവില്‍ ബ്രിട്ടനില്‍ നിന്നാണ് ഇസ്രാഈല്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.