Connect with us

Video Stories

ഐ.എ.എസ് ജോലികള്‍ ആര്‍.എസ്.എസിനോ

Published

on

രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്‌സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ച നടത്തിയിട്ടു തന്നെയാണോ ഇത്തരമൊരു തീരുമാനം മോദി സര്‍ക്കാര്‍ എടുത്തതെന്നാണ് പ്രമുഖരടക്കമുള്ളവര്‍ ആരായുന്നത്. റവന്യൂ, ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണം, കര്‍ഷകക്ഷേമം, ഉപരിതലഗതാഗതം, ദേശീയപാത, കടല്‍ ഗതാഗതം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, പാരമ്പര്യേതര ഊര്‍ജം, വ്യോമഗതാഗതം, വാണിജ്യം എന്നീ പ്രധാന വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍-പരിശീലന മന്ത്രാലയത്തിന്റേതാണ് പരസ്യം. ഇതുസംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ നിയമമോ ചട്ടങ്ങളോ സര്‍ക്കാര്‍ ഇതുവരെയും രൂപീകരിക്കുകയോ ആയത് പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത നിലക്ക് തീരുമാനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതില്‍ ഒട്ടും അല്‍ഭുതമില്ല.
‘രാഷ്ട്രനിര്‍മാണത്തിനായി കഴിവുള്ളവരും ലക്ഷ്യബോധമുള്ളവരുമായ ഇന്ത്യന്‍പൗരന്മാരെ സര്‍ക്കാരിലെ ജോയിന്റ്‌സെക്രട്ടറി തലത്തിലേക്ക് ക്ഷണിക്കുന്നു’ വെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിലെ ഉന്നതതസ്തികകളിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ലാറ്ററല്‍ റിക്രൂട്ട്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധി വെച്ചാണ് നിയമനമെന്ന് പരസ്യം പറയുന്നു. 15 വര്‍ഷത്തെ പരിശീലമുള്ള ബിരുദധാരികളായ നാല്‍പതു വയസ്സു മുതലുള്ളവരെയാണ് നിയമിക്കുകയത്രെ. ഒന്നരലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് പ്രതിമാസ വേതനം. സ്വാതന്ത്ര്യം ലഭ്യമായി എഴുപതു വര്‍ഷം കഴിയുമ്പോള്‍ നാം നേടിയ നേട്ടങ്ങളൊന്നും പോരെന്നും അതിനു കാരണം ഇവിടുത്തെ ബ്യൂറോക്രസിയാണെന്നും പറയാതെ പറഞ്ഞുവെക്കുകയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ലോകം അനുനിമിഷം മുന്നേറുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ത്വര ആവശ്യമാണെന്ന് ആരും സമ്മതിക്കുമെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇത്തരമൊരു നയം സ്വീകരിക്കുക വഴി ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്നത് ദുരൂഹമായിരിക്കുകയാണ്. രാജ്യത്തെ കഴിഞ്ഞ നാലുകൊല്ലം കൊണ്ട് ഏതാണ്ട് മുച്ചൂടും മുടിച്ച് വളര്‍ച്ച കീഴ്‌പോട്ടാക്കിയ ഒരു സര്‍ക്കാര്‍ ഇനി സ്വകാര്യവ്യക്തികളെ വെച്ച് അത് പുനരാരംഭിക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അതിനുപിന്നിലെ ദുരൂഹ ലക്ഷ്യം ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി വെച്ചുകൊണ്ടുതന്നെ മുന്‍കൂട്ടി ഗണിക്കാനാകും. ആര്‍.എസ്.എസിന്റെയും കുത്തകകളുടെയും ശിങ്കിടികളായിരിക്കും ഇതിലൂടെ നമ്മുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നമുക്കുണ്ടായിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന പേരില്‍ സ്വന്തം ആളുകളെ തട്ടിക്കൂട്ടിയ മോദി സര്‍ക്കാര്‍ അടുത്തിടെ പഴയ ഐ.എ.എസുകാരെ മന്ത്രിയാക്കിവെച്ചുകൊണ്ട് നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴായിരിക്കാം പുതിയൊരു ബുദ്ധിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത്തരമൊരാളാണ് നോട്ടുനിരോധം നടപ്പാക്കാന്‍ 2016 ല്‍ ഉപദേശിച്ചതെന്നും അതെന്തായെന്നും ആരോടും വിശദീകരിക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിലെ തസ്തികകളില്‍ സ്വയംവിരമിക്കല്‍ പദ്ധതി പോലുള്ളവയെ കരാര്‍ നിയമനവുമായി രംഗത്തുവരുന്നതിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയുമായി കൂട്ടിവായിക്കേണ്ടതാണ്. ഇനി ഇത്തരം ആളുകളെ നിയമിക്കുമ്പോള്‍ അതിന് പാലിക്കുന്ന മാനദണ്ഡം എന്താണ്. തങ്ങള്‍ക്കിഷ്ടമുള്ള പിണിയാളുകളെ വേണ്ടപ്പെട്ട തസ്തികകളില്‍ കുടിയിരുത്താനുള്ള ഉപാധിയായാണ് കരാര്‍ നിയമനങ്ങള്‍ പൊതുവെ വിമര്‍ശിക്കപ്പെടാറ്. ഉന്നതമായ സര്‍ക്കാര്‍ തസ്തികകളില്‍ ഇക്കൂട്ടര്‍ കടന്നുകൂടുമ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് നടപ്പാക്കപ്പെടുക എന്ന ചോദ്യം പ്രസക്തമാണ്. വകുപ്പുകളിലെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പ്രധാനമായും ജോയിന്റ് സെക്രട്ടറിമാരായിരിക്കെ കാര്യങ്ങള്‍ സുവ്യക്തം. പ്രകടനമനുസരിച്ച് കാലവാധി അഞ്ചു വര്‍ഷംവരെ നീട്ടിനല്‍കുമെന്ന് പറയുമ്പോള്‍ ആരാണ് പ്രകടനം വിലയിരുത്തി രേഖപ്പെടുത്തുന്നതെന്ന ചോദ്യവും ബാക്കിയാകുന്നു. സാധാരണഗതിയില്‍ ജോയിന്റ് സെക്രട്ടറിമാര്‍ അതത് വകുപ്പുകളുടെ ഉന്നതരായ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരോടാണ് ഉത്തരവാദിത്തം പറയേണ്ടത്. എന്നാല്‍ രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിലുള്ളവരുടെയും നോമിനികളായി വരുന്നവര്‍ക്ക് തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ വിധേയത്വവും കടപ്പാടും രാഷ്ട്രീയമേലാളന്മാരോടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇവിടെയാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഗുട്ടന്‍സ് സംശയിക്കപ്പെടുന്നത്.
രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ അധികാരം കൈക്കലാക്കാന്‍ കഴിഞ്ഞെങ്കിലും അടുത്തിടെയായി ബി.ജെ.പിയുടെ രാഷ്ട്രീയഗ്രാഫ് താഴോട്ട് കുതിക്കുകയാണെന്നാണ് വിവിധ തെരഞ്ഞെടുപ്പുകള്‍ തന്ന സൂചനകള്‍. ഇതിനിടെയാണ് കേന്ദ്രത്തിലെ അധികാരം വൈകാതെ നഷ്ടപ്പെടുമെന്ന ബോധ്യത്തില്‍ സര്‍ക്കാരില്‍ ഇതിനകം തന്നെ തങ്ങളുടെ ഇംഗിതക്കാരെ കുടിയിരുത്താനുള്ള ശ്രമം. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് ഔദ്യോഗിക മേഖലകളിലും അതിലെതന്നെ താക്കോല്‍ പദവികളിലും ഇതിനകം തന്നെ നിയമിക്കപ്പെട്ടിരിക്കുകയാണ്. കരസേനാമേധാവിയെപോലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്യമായി തഴഞ്ഞാണ് മോദി നിയമിച്ചത്. ഉന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന് മോദി ചായ്‌വുണ്ടെന്നത് ഇതിനകംതന്നെ ഉയര്‍ന്ന ആരോപണമാണ്.
നോട്ടു നിരോധനവും പെട്രോളിയം വിലക്കയറ്റവും ചരക്കുസേവന നികുതിയും ഒക്കെകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ‘ക്ഷ’ വരപ്പിക്കുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒറ്റവര്‍ഷംകൊണ്ട് രാജ്യത്തെ സമ്പത്തിന്റെ എഴുപതു ശതമാനവും ഒരുശതമാനം പേരിലേക്ക് ആവാഹിപ്പിച്ച കേന്ദ്ര സര്‍ക്കാരിന് ആരോടാണ് വിധേയത്വമെന്ന് നിനയ്്ക്കാനാകും. കോര്‍പറേറ്റ് മുതലാളിമാരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 2.72 ലക്ഷം കോടിയുടെ കടം രായ്ക്കുരാമാനം എഴുതിത്തള്ളിയ സര്‍ക്കാര്‍ പരിസ്ഥിതി, ഗതാഗതം, ഊര്‍ജം, വാണിജ്യം മുതലായ സുപ്രധാനവകുപ്പുകളിലെ ഉന്നത തസ്തികകള്‍ സ്വകാര്യതാല്‍പര്യസംരക്ഷകര്‍ക്ക് വിട്ടുനല്‍കിയാലുള്ള രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? കേന്ദ്രത്തിലെ വകുപ്പുകളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അനുഭാവികളെ കുടിയിരുത്തിയാല്‍ ഇനിയുള്ള കാലവും സര്‍ക്കാര്‍ മാറിയാലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കഴിയും എന്ന തോന്നലാണ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതിനെ എന്തു വിലകൊടുത്തും എതിര്‍ത്തുതോല്‍പിക്കുകയാണ് രാജ്യസ്‌നേഹികളായ ഏതൊരു പൗരന്റെയും കടമ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.