Connect with us

Video Stories

കുട്ടനാട്ടുകാരുടെ രക്ഷക്ക് ധാര്‍ഷ്ട്യം മതിയാകുമോ

Published

on

 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടെ ചരിത്രത്തിലെ അത്യപൂര്‍വമായ പ്രളയ ദുരന്തപ്രദേശങ്ങള്‍ നേരില്‍കാണാതിരുന്നത് തികച്ചും ലജ്ജാകരമായ ഒന്നാണ്. ജൂലൈ ഒടുവില്‍ ആരംഭിച്ച് ഒന്നര മാസമായി തിമര്‍ത്തുപെയ്ത തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ മിക്കവാറും പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും 120ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് പ്രളയത്തിനരയായി ദുരിത മുഖത്ത് ജീവന്‍ പണയപ്പെടുത്തി കഴിച്ചുകൂട്ടുന്നത്. അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് പ്രളയബാധിതരെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മതിയായ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ പോലും ലഭിച്ചില്ല. വീടുകളും സ്വത്തുവകകളും പ്രളയ ജലത്തിനടിയിലായതിനാല്‍ ഇവരുടെ പുനരധിവാസം തന്നെ വലിയ വെല്ലുവിളിയായിരിക്കയാണ്. ഇതിനിടെയാണ് ഒരു മാസത്തിനുശേഷം സംസ്ഥാന എക്‌സിക്യൂട്ടീവ് തലവന്‍ ദുരന്ത ബാധിതരെ കാണാനെത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇതാണ് ഒടുവില്‍ കുട്ടനാട്ടുകാരെ ഒന്നടങ്കം സങ്കടക്കടലിലാക്കിക്കൊണ്ട് വൃഥാവ്യായാമമായി മാറിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരിടത്തും സംസ്ഥാനത്തിന്റെ മുഖ്യന്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, പ്രതീക്ഷയോടെ കാത്തിരുന്ന ജനതയെ നോക്കി ഒരുവാക്ക് പരോക്ഷമായിപോലും പറയാതെ പല്ലിളിച്ചുകാട്ടിയാണ് അധികാരികള്‍ മടങ്ങിയത്.
രണ്ടു ദിവസം മുമ്പാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂമന്ത്രി പ്രഖ്യാപിച്ചത്. 526 കോടിയുടെ നഷ്ടം എന്നായിരുന്നു അറിയിപ്പ്. ഇതാണ് ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ അവലോകനത്തില്‍ ആയിരം കോടിയായി ഉയര്‍ന്നത്. യഥാര്‍ത്ഥത്തില്‍ റവന്യൂ-കൃഷി വകുപ്പുകള്‍ തയ്യാറാക്കിയ കണക്കിന് എത്രയോ അകലെയാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടം. അഞ്ഞൂറിലധികം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു. വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുവകകളും വസ്ത്രങ്ങളും മറ്റും നശിച്ചവയില്‍പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമാകട്ടെ വീടൊന്നിന് മൂവായിരം രൂപമാത്രവും. ഇതുതന്നെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം ഭക്ഷണം കഴിക്കാനായത് ആഴ്ചകള്‍ക്കുശേഷം സന്നദ്ധസംഘടനകള്‍ എത്തിച്ച സാധനങ്ങളാലായിരുന്നു. വൃദ്ധരും കിടപ്പുരോഗികളുമാണ് ഏറ്റവുമധികം പ്രയാസം സഹിച്ചത്. ഇവര്‍ക്ക് ആശ്രയമാകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളും എന്തിന് താലൂക്ക് ആസ്പത്രിപോലും പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുന്ന ദുസ്ഥിതിയുണ്ടായി. റവന്യൂജീവനക്കാര്‍ വിശേഷിച്ചും അടുത്തെത്തി സഹായിക്കേണ്ട വില്ലേജ് ഓഫീസര്‍മാരെ പലയിടത്തും കാണാനുണ്ടായില്ല. കുട്ടനാട്ടില്‍മാത്രം പതിനായിരത്തിലധികം ഹെക്ടര്‍ നെല്‍ കൃഷിയാണ് നശിച്ചിരിക്കുന്നത്. ലോകത്തെ സമുദ്രനിരപ്പിന് താഴെയുള്ള ഏകപ്രദേശമാണ് കായല്‍നിലങ്ങള്‍ നിറഞ്ഞ കുട്ടനാട്. ഇവിടെ ഇനി കൃഷി എന്നാണ് സാധ്യമാകുക എന്നതിനെക്കുറിച്ച് കൃഷിമന്ത്രിക്ക് പോലും ഉറപ്പില്ല. മട കുത്തുകയോ തണ്ണീര്‍മുക്കം ബണ്ട് വഴി കൂടുതല്‍ ജലം ഒഴുകിപ്പോകുന്നതുവരെ കാത്തിരിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ.
ആയിരക്കണക്കിനാളുകളും പാതകളും വ്യാപാര ധനകാര്യസ്ഥാപനങ്ങളുമൊക്കെ പ്രളയം വിഴുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഭരണകൂടം ഇല്ലെന്ന സ്ഥിതിയാണ് കുട്ടനാട്ടുകാര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അവര്‍ മുട്ടാത്ത വാതിലുകളില്ല. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരിലൊരാള്‍ സുഖചികില്‍സയിലും മറ്റൊരാള്‍ മറ്റു ജില്ലകളില്‍ പര്യടനത്തിലുമായിരുന്നു. പൊതുമരാമത്തുവകുപ്പു മന്ത്രിയുടെ ന്യായീകരണമാകട്ടെ ഇരകളെ അധിക്ഷേപിക്കുന്നതുമായി. ഇതിനിടെ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ നേരില്‍കണ്ടെങ്കിലും അദ്ദേഹവും തിരിഞ്ഞുനോക്കിയില്ല. പിന്നീടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജിജു കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇദ്ദേഹം കുമരകത്തെ പ്രളയ പുനരധിവാസ ക്യാമ്പ് സന്ദര്‍ശിക്കാതെ മടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് കേന്ദ്രമന്ത്രി ക്യാമ്പ് സന്ദര്‍ശിച്ചത്. പ്രഖ്യാപിച്ചതാകട്ടെ വെറും 80 കോടി രൂപയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സംസ്ഥാന ഭരണകക്ഷിക്കാര്‍ പക്ഷേ സ്വന്തം ഭരണാധികാരികള്‍ പ്രളയബാധിതരെ സഹായിക്കാനെത്താത്തതിനെക്കുറിച്ച് മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ജോലി പ്രളയ ബാധിതരെ സന്ദര്‍ശിക്കുകയല്ലെന്നും അവര്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണെന്നും പഴയ രാജഭരണകാലത്തെ അനുസ്മരിപ്പിക്കുമാറ് ഭരണകക്ഷിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനൊടുവിലാണ് തനിസ്വരൂപം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഹാളിലിരുന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സ്ഥലം സന്ദര്‍ശിക്കാതെ ദന്തഗോപുരത്തിലിരിക്കാനാണ് ഭരണമുഖ്യന്‍ താല്‍പര്യം കാട്ടിയത്. അമേരിക്കയില്‍ചെന്ന് അവരെ പ്രശംസിച്ച ആരോഗ്യമന്ത്രിക്ക് പോലും ഇതിനൊരു വിശദീകരണം തരാനായില്ല. പ്രളയബാധിതരെ നേരില്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിപക്ഷമൊന്നടങ്കം പ്രതിഷേധിക്കുകയും അവലോകന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുപോലും മുഖ്യമന്ത്രിക്ക് പരിഹാരം നിര്‍ദേശിക്കാനുണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് മാധ്യമ പ്രവേശനം നിഷേധിച്ചു. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പോലും ഒരുവാക്ക് ഉരിയാടാതെയാണ് സ്ഥലം കാലിയാക്കിയത്. ഇതിന് പറഞ്ഞ കാരണം മുഖ്യമന്ത്രിയുടെ ദേഹത്ത് മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് സ്പര്‍ശിച്ചു എന്നതാണ്. ഇതിലും ഭേദം കൊല്ലത്ത് ടെലികോണ്‍ഫറന്‍സ് നടത്തിയതുപോലെ സെക്രട്ടറിയേറ്റിലിരുന്നുള്ള അവലോകനമായിരുന്നു! പ്രളയമുഖത്ത് രണ്ട് ജീവനക്കാരെ നഷ്ടപ്പെട്ട സമൂഹമാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഇവരുടെ സേവനത്തെ മന്ത്രി സുധാകരന്‍ പരസ്യമായി പുകഴ്ത്തിയതുമാണ്. കേരളത്തില്‍ മുമ്പും ഒരു മുഖ്യമന്ത്രിയുടെ കൈപിടിച്ച് തിരിക്കുകയും മന്ത്രിയുടെതലയില്‍ കറുത്തതുണി ഇടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പക്ഷേ പൊതുജനത്തോട് സംവദിക്കുന്നതിന് ജനനേതാക്കള്‍ക്ക് തടസ്സമായിട്ടില്ല.
ഒരു ജനാധിപത്യഭരണാധികാരിയില്‍നിന്ന് മുമ്പ് പലതവണയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാനമായ ദരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതും അതിലൊന്നുമാത്രമായി കരുതാം. എന്നാല്‍ ഇതിലൂടെ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും കക്ഷിയും ജനങ്ങള്‍ക്ക് പകരുന്ന സന്ദേശം ഏറെ പ്രതിലോമപരമാണെന്ന് മറക്കരുത്. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് നേരിട്ടനുഭവമുള്ള മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ജനം സന്ദേഹപ്പെടുന്നത്. ഈ കൂപത്തില്‍നിന്ന് അധികാരികള്‍ എന്ന് കരകയറുന്നുവോ അന്നേ ഇവര്‍ക്കിനി രാഷ്ട്രീയ മോചനമുണ്ടാകൂ. കുട്ടനാട് ഇപ്പോള്‍ നേരിടുന്നത് വന്‍ദുരന്തത്തെയാണ്. കേവലരാഷ്ട്രീയവും ചെണ്ടയോട് സമാനമായ പരിഭവങ്ങളും മാറ്റിവെച്ച് ദുരന്തബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിപ്പോള്‍ ശ്രദ്ധിക്കേണ്ടത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.