Connect with us

Video Stories

ഐ.എസ്.ഐ തീക്കളി അനുവദിച്ചുകൂടാ

Published

on

കഴിഞ്ഞ നവംബര്‍ 21ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ദേഹാത് ജില്ലയിലെ പൊഖ്‌റാനയില്‍ ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് ട്രെയിനിന്റെ പതിനാല് കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞ് 149 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഇന്ത്യയുടെ തീവണ്ടിയപകടങ്ങളുടെ പട്ടികയില്‍ ഏറ്റവും വലുതുകളിലൊന്നും രാജ്യത്തെ ഞെട്ടിപ്പിച്ചതുമായിരുന്നു. പാളത്തിലുണ്ടായിരുന്ന വിള്ളലാണ് അപകടത്തിന് കാരണമെന്നായിരുന്നു റെയില്‍ മന്ത്രാലയത്തിന്റെയും പൊലീസിന്റെയും കഴിഞ്ഞ ദിവസം വരെയുണ്ടായിരുന്ന നിഗമനം.

 

എന്നാല്‍ ബീഹാര്‍ പൊലീസ് പിടികൂടിയ മോട്ടി പാസ്വാന്‍ എന്നയാള്‍ നല്‍കുന്ന മൊഴി രാജ്യത്തെ അത്യന്തം അലോസരപ്പെടുത്തുന്നതായിരിക്കുന്നു. പാക്കിസ്താന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ആണ് ഈ വന്‍ ദുരന്തത്തിന്റെ ആസൂത്രകരെന്നാണ് പാസ്വാന്റെ വെളിപ്പെടുത്തലിലെ സൂചനകള്‍. ഐ.എസ്.ഐ പണം നല്‍കി നേപ്പാള്‍ വഴി ഓപറേഷന്‍ നടത്തിയെന്നാണ് വിവരമെന്ന് ബീഹാര്‍ പൊലീസ് മേധാവി ജിതേന്ദ്ര റാണയാണ് വെളിപ്പെടുത്തിയത്. പാളത്തില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചുവെന്നാണ് വിവരം. ഇതിന് കൂട്ടുനിന്നത് ഇന്ത്യക്കാരന്‍ തന്നെയാണെന്നതും നമ്മെ ലജ്ജിപ്പിക്കുന്നു.

 

പാക് സൈന്യത്തിന്റെ ഭീകര തന്ത്രങ്ങള്‍ ഇന്ത്യക്ക് തലവേദനയായിട്ട് പതിറ്റാണ്ടുകളായി. മൂന്നു തവണ നേരിട്ട് പട്ടാളങ്ങള്‍ തമ്മിലുണ്ടായ യുദ്ധങ്ങള്‍ അവര്‍ക്ക് ഇന്ത്യയുടെ സൈനിക ശക്തിയോട് നേരിട്ടേറ്റുമുട്ടി വിജയം വരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതാണ്. റഹീല്‍ ശരീഫ് മാറി ഖമര്‍ജാവേദ് ബാജ്‌വ നവംബറില്‍ ചുമതലയേറ്റതോടെ പാക് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറുമെന്നാണ് പൊതുവെ വീക്ഷിക്കപ്പെടുന്നത്. വ്യക്തമായ തെളിവുകള്‍ വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും സൂചനകള്‍ വെച്ച് പാക്കിസ്താന്‍ ഇന്ത്യക്കെതിരെ നടത്തിവരുന്ന ഭീകര പ്രവര്‍ത്തനത്തിന് പുതിയ രൂപം കൈവരിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

 

ഭീകരരെ പരിശീലനം നല്‍കി ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു ഇതുവരെയുള്ള പാക് രീതി. സൈനിക കേന്ദ്രങ്ങളില്‍ നേരിട്ടു കടന്നുചെന്ന് ആക്രമണം നടത്തുന്ന രീതി അടുത്തിടെയാണ് നാം അനുഭവിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിനു നേര്‍ക്ക് 2016ലെ പുതുവര്‍ഷ ദിനത്തിലാണ് പാക് ഭീകരര്‍ ആക്രമണം നടത്തിയത്. പിന്നീട് കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലും സംസ്ഥാനത്തെ തന്നെ നഗ്രോട്ട സൈനിക കേന്ദ്രത്തിലും പുലര്‍ച്ചെ നുഴഞ്ഞു കയറി ഭീകരര്‍ നിരവധി ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊല്ലുകയുണ്ടായി. ഇന്ത്യന്‍ സിവിലയന്മാര്‍ക്കു നേരെ ഏകപക്ഷീയ ആക്രമണം നടത്തുക എന്നതും പാക്കിസ്താന്റെ തന്ത്രങ്ങളിലൊന്നാണ്.

 

2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതും 2008ലെ മുംബൈ താജ് ഹോട്ടല്‍ ആക്രമണവും മറക്കാനാകില്ല. എന്നാല്‍ ഇതുവരെയും ട്രെയിന്‍ മറിച്ചിട്ട് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന കൊടും പാതകം ആ രാജ്യം ചെയ്തതിന് തെളിവുണ്ടായിരുന്നില്ല. സൈനിക നീക്കങ്ങള്‍ പരാജയപ്പെടുമ്പോള്‍ കുറഞ്ഞ നഷ്ടത്തില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്ന പാക് തന്ത്രമാണ് കാണ്‍പൂര്‍ സംഭവം നമ്മെ പഠിപ്പിക്കുന്നത്.

 

സൈനിക കേന്ദ്രങ്ങളിലേക്കുള്ള നിരന്തരമായ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം നമ്മുടെ അമ്പതോളം സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനെതിരെ രാജ്യത്താകമാനം വന്‍ പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നു. തുടര്‍ന്നാണ് സെപ്തംബര്‍ 29ന് അര്‍ധരാത്രി പാക് അതിര്‍ത്തിയിലേക്ക് കടന്നു കയറി സൈനിക ഭാഷയിലുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇന്ത്യന്‍ സൈന്യം നടത്തിയത്. ഇതിനെ വലിയ നേട്ടമായി കൊട്ടിഘോഷിച്ച കേന്ദ്രത്തിലെ സര്‍ക്കാരും ബി.ജെ.പിയും രാജ്യ സുരക്ഷയുടെ അപ്പോസ്തലന്മാരായി വാഴ്ത്തുകയായിരുന്നു സ്വയം.

എന്നാല്‍ പാക് അതിര്‍ത്തിക്കകത്തേക്ക് കടന്ന് ആരും ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പാക്കിസ്താന്റെ നിഷേധം. 35 ഓളം പാക് സൈനികരെയും ഭീകരരെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ അനൗദ്യോഗിക വാദം. സര്‍ജിക്കല്‍ സ്‌ട്രൈക്ക്മൂലം പാക്കിസ്താന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സൈനികമായി ഏറെ പ്രതിരോധത്തിലാവുകയും നാണക്കേട് കൊണ്ടുള്ള വീരവാദത്തിലുമായിരുന്നു. ഇതിനുള്ള മറുപടിയായി വേണം ട്രെയിന്‍ അട്ടിമറിയെ സംശയിക്കാന്‍.

 

സൈനികര്‍ തമ്മിലുള്ള അതിര്‍ത്തിയിലെ നിരന്തര സംഘര്‍ഷങ്ങള്‍ കൊണ്ട് വന്‍ ആള്‍ നാശവും ധന നഷ്ടവുമാണ് ഇരു രാജ്യങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണക്കാരായ നിരപരാധികളെ ഈ വിഷയത്തില്‍ ഇരകളാക്കുന്നത് തീര്‍ത്തു പറഞ്ഞാല്‍ ഭീരുത്വമാണ്. ഭീകരവാദത്തിന്റെ തലസ്ഥാനമായാണ് പാക്കിസ്താന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭീകരതക്കെതിരെ ഒരു വാക്ക് മിണ്ടാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ് ആ രാജ്യം.

 

ജനാധിപത്യ സര്‍ക്കാരുകള്‍ക്കും ഭരണാധികാരികള്‍ക്കും അവിടെ സൈന്യത്തില്‍ മേല്‍ക്കൈയില്ലെന്നിരിക്കെ സൈന്യത്തിന്റെയും ചാര സംഘടനയുടെയും ഓപറേഷനുകള്‍ക്ക് ഒപ്പുവെക്കുക മാത്രമാണ് നവാസ് ഷരീഫ് ഭരണ കൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ വിട്ടു കിട്ടണമെന്ന ആവശ്യം പാക്കിസ്താന്‍ നിരന്തരമായി നിരാകരിക്കുകയാണ്. ചൈനയുടെ പിന്തുണയും ഇക്കാര്യത്തില്‍ അവര്‍ക്കുണ്ട്. അല്‍ഖ്വയ്ദ തലവന്‍ ഉസാമബിന്‍ ലാദന് ഒളിത്താവളം നല്‍കിയതും ഈ മണ്ണിലായിരുന്നു. നിരവധി ഭീകരസംഘടനകളാണ് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്നത്.

 

ഇന്ത്യക്കും അഫ്ഗാനിസ്താനും നിരന്തര ശല്യമാണ് ഇവ. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ കൂട്ടക്കൊല നടത്തിയ നിരപരാധികളുടെ എണ്ണം പതിനായിരക്കണക്കിനാണ്. ഐ.എസ്.ഐയും ആ വഴിക്കാണെന്നാണ് കാണ്‍പൂര്‍ സംഭവം വെളിപ്പെടുത്തുന്നത്. എങ്കില്‍ ഇതേ നാണയത്തില്‍ ഇന്ത്യയും തിരിച്ചടിച്ചാലുള്ള സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാനാകുമോ.

 

കശ്മീരിന്റെ പേരിലാണ് ഇതൊക്കെയെങ്കില്‍ വിഷയത്തിലേക്ക് കടക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീര്‍ യുവാക്കള്‍ വന്‍പ്രക്ഷോഭത്തിന് തയ്യാറായത് നാം ഓര്‍ക്കണം. പ്രശ്‌നത്തെക്കുറിച്ച് പഠിച്ച യശ്വന്ത് സിന്‍ഹ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയും വിഘടനവാദികളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തീരുമാനം അവര്‍ക്ക് വിട്ടുകൊടുക്കുക. കശ്മീര്‍ ജനതയുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വേവലാതിപ്പെടുന്ന പാക്കിസ്താന്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളെ കൊന്നൊടുക്കിയുള്ള തീക്കളി ഉടന്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.