Connect with us

Video Stories

അക്രമികളെ നേരിടേണ്ടത് ഭക്തരെ ബുദ്ധിമുട്ടിച്ചല്ല

Published

on

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല പരിസരത്ത് കയറൂരിവിട്ടിരുന്നത്. സമാധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതിയാണ് സര്‍ക്കാരിനെതിരെ ഇന്നലെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് കണ്ണില്‍ കണ്ടവരെയെല്ലാം ജയിലഴിക്കുള്ളിലാക്കുന്ന രീതിയെയാണ് കോടതി കര്‍ശന ഭാഷയില്‍ തടയിട്ടത്.
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് കടത്തിവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയത്. അന്നുതന്നെ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിന് അത് കാരണമായിരുന്നു. വിശ്വാസികളുടെ മറവില്‍ സംഘ്പരിവാര തീവ്രവാദികള്‍ ശബരിമല പരിസരത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് വിശ്വാസികളെ പിടികൂടി അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്. ഇത് ഒരുപരിധിവരെ ന്യായീകരിക്കപ്പെട്ടതുമാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം തന്നെ പരസ്യമായി വ്യക്തമാക്കിയതാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനും മുന്നില്‍ അവരെ അപകീര്‍ത്തിക്കിടയാക്കിയത്. എന്നാല്‍ ഇതിന്റെ മറപിടിച്ച് ശബരിമല വിശ്വാസികളെയാകെ കടുത്ത നിയന്ത്രണത്തിലാക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അയ്യായിരത്തിലധികം പൊലീസുകാരെ സന്നിധാനത്ത് മാത്രം നിയോഗിച്ചു. മൊത്തം കാല്‍ലക്ഷത്തോളം പൊലീസുകാരെ എഡി.ജി.പി മുതല്‍ എസ്.ഐ വരെ റാങ്കുകളിലുള്ളവരുടെ കീഴില്‍ വിന്യസിച്ചു. ബി.ജെ.പിയുടെയും ഹിന്ദുഐക്യവേദിയുടെയും നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതൊക്കെ ആദ്യഘട്ടത്തിലും ഒരു പരിധിവരെയും ന്യായീകരിക്കത്തക്കതാണെങ്കിലും ഞായറാഴ്ച രാത്രി സന്നിധാനത്ത് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെയെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായിരുന്നു. നിയന്ത്രണങ്ങളുടെ മറവില്‍ കൊടിയ അനീതിയാണ് ഭക്തരോട് പൊലീസ് കാട്ടിയത്. യതീശ്ചന്ദ്ര എന്ന എസ്.പിയുടെ നേതൃത്വത്തില്‍ നിലക്കലില്‍ ലക്കും ലഗാനുമില്ലാതെയാണ് വിശ്വാസികള്‍ക്കുനേരെ അനാവശ്യതടസ്സങ്ങള്‍ അടിച്ചേല്‍പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണെന്ന് ബോധ്യമുള്ളപ്പോഴും പൊലീസ് രാജാണ് ശബരിമല പരിസരത്ത് സര്‍ക്കാര്‍ നടപ്പാക്കിയത്. ബോര്‍ഡിന് പൊലീസിനെതിരെ പ്രതികരിക്കേണ്ട അവസ്ഥയുണ്ടായി. സന്നിധാനത്തെത്തി തൊഴുത് രാത്രി വിരിവെച്ച് രാവിലെ നെയ്യഭിഷേകം നടത്തി തിരിച്ചുവരാറുള്ള ഭക്തരെ രാത്രിതന്നെ സന്നിധാനത്തുനിന്ന് പിന്തിരിച്ചയച്ച പൊലീസ് സത്യത്തില്‍ അവരുടെ ആചാരകര്‍മങ്ങളില്‍ ഭരണഘടനാവിരുദ്ധമായി ഇടപെടുകയായിരുന്നു. നിലക്കലില്‍നിന്ന് സന്നിധാനത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് സമയബന്ധിതമായി ഏര്‍പെടുത്തിയത്മൂലം വലിയബുദ്ധിമുട്ടാണ് ഭക്തര്‍ നേരിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വന്ന തീര്‍ത്ഥാടകര്‍ക്ക് പതിവനുസരിച്ചുള്ള ആചാരചടങ്ങുകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സര്‍വസൗകര്യവും ഒരുക്കിക്കൊടുത്തേ മതിയാകൂ. ജനങ്ങളുടെമേല്‍ അധികാരം സ്ഥാപിക്കലല്ല ഭരണാധികാരികളുടെ ജോലി. അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും വിശ്വാസം ആര്‍ജിക്കുകയുമാണ് വേണ്ടത്. അതില്ല എന്നിടത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ പരാജയം ഏറ്റുവാങ്ങാന്‍ കാരണം. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനക്ക് നിന്നുകൊടുക്കുകയായിരുന്നു പൊലീസ്. ഭക്തരുടെ വികാരം വ്രണപ്പെടുന്നത് പൊലീസും സര്‍ക്കാരും നോക്കിനിന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വിശ്വാസരാഹിത്യ അജണ്ട നടപ്പാക്കുന്നതിനാണോ എന്ന ്‌സംശയിച്ചവരെ കുറ്റം പറയാനാവില്ല. അത്രക്കും ആലോചനയില്ലാതെയാണ് പൊലീസ് പെരുമാറിയത്.
ഇത് സര്‍ക്കാര്‍ സത്യത്തില്‍ വടി കൊടുത്ത് വാങ്ങിയ അടിയായി മാറുകയായിരുന്നു. ഇത്രയും വലിയ പൊലീസ് ഫോഴ്‌സിനെ അവിടെ വിന്യസിക്കാന്‍ മാത്രം എന്ത് അത്യാഹിതമാണ് ശബരിമലയിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കള്‍ കുഴപ്പമുണ്ടാക്കുമെന്ന ഭയമായിരുന്നു കാരണമെങ്കില്‍ അത് യുവതികള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു മാസമാകുമ്പോഴും സുപ്രീംകോടതി വിധിയനുസരിച്ച് ഒരൊറ്റ വിശ്വാസിയായ യുവതിയും ശബരിമല ചവിട്ടാന്‍ എത്തിയിട്ടില്ലാത്ത നിലക്ക് അനാവശ്യമായ തിടുക്കമാണ് സര്‍ക്കാര്‍ കാണിച്ചതെന്ന് വ്യക്തമാണ്. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട ഗതികേട് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റേതുള്‍പ്പെടെയുള്ള നടപടികളിലൂടെ വ്യക്തമായതാണ്. മുഖ്യമന്ത്രിയുടെ അനാവശ്യവും ചിന്താരഹിതവും യുക്തിബോധത്തില്‍ മാത്രം അധിഷ്ഠിതവുമായ നടപടികളാണ് ഇതിനൊക്കെ വഴിവെച്ചത്. സി.പി.എം പാര്‍ട്ടിയുടെ തലതിരിഞ്ഞ നിലപാടുകളാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംസ്ഥാനത്ത് വളരാന്‍ അവസരം ഉണ്ടാക്കുന്നതെന്നത് പലപ്പോഴായി ഉയര്‍ന്ന ആരോപണമാണ്. ഇത് ശരിവെക്കുകയാണ് കഴിഞ്ഞ മൂന്നുനാലു ദിവസമായി ശബരിമലയിലും സംസ്ഥാനത്താകെയും നടന്നുവരുന്ന രാഷ്ട്രീയ നടപടികളിലൂടെ വ്യക്തമാകുന്നത്. സംഘ്പരിവാരത്തെ എതിര്‍ക്കുന്നുവെന്ന് പറയുകയും അതേ നാവുകൊണ്ടുതന്നെ അവരുടെ അജണ്ടകള്‍ക്ക് പരോക്ഷമായി വഴിവെട്ടിക്കൊടുക്കുകയും ചെയ്യുന്ന നടപടികള്‍ പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ.
കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് യുക്തിവാദികള്‍ക്ക് വിശ്വാസ കാര്യത്തില്‍ പ്രതിലോമകരമായ നിലപാടാണ് ഉള്ളതെന്ന് ചരിത്രം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താനുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിയണം. സമകാലിക ഇന്ത്യതന്നെ അത്തരമൊരു വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസങ്ങളെ സ്വന്തം അധികാര സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്ന ബി.ജെ.പിക്കെതിരെ പ്രതിരോധിക്കാന്‍ വിശ്വാസികളെ അപഹസിക്കുകയും അവരുടെ ആചാരങ്ങളില്‍ കൈകടത്തുകയുമല്ല ഭരണകൂടവും മതേതര പാര്‍ട്ടികളും ചെയ്യേണ്ടത്. പ്രത്യുത രാജ്യത്തെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന മത വിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടേ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.