Connect with us

Video Stories

കമല്‍നാഥിനെ കണ്ടുപഠിക്കട്ടെ

Published

on


പൊതുസ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ധീരമായ നിലപാടുകള്‍ മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്‍ തന്നെ ആര്‍.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്‍ച്ച. മോദി സര്‍ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്‍.ഡി.എക്ക് കമല്‍നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്‍ പ്രദേശും ഝാര്‍ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്‍ നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്‍ ബി. എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആര്‍.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്‍നാഥിന്റെ നടപടി കോണ്‍ഗ്രസ് പെട്ടിയില്‍ മതേതര വോട്ടുകള്‍ കുന്നുകൂടാനിടയാക്കും.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്‍ കുത്തിപ്പിടിച്ച് എതിരാളികള്‍ മതേതര വോട്ടുകള്‍ ഛിദ്രമാക്കാതിരിക്കാനാണ് കമല്‍നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് പി. ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ കമല്‍നാഥ് സര്‍ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്‍ക്കാറിന് വിനയായത്. മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീംഖാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്‍.എസ്.എ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്‍നാഥ് സര്‍ക്കാറിനെ നയിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി കോണ്‍ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്‍ കണ്ടുകൊണ്ടാണ് കമല്‍നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്‍നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്.
ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്‍ വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്‍ 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്‍ വിത്ത് മുളപ്പിക്കാന്‍ സംഘ്പരിവാറിന് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നില്ലെന്നര്‍ത്ഥം. വര്‍ഗീയമായി വേര്‍തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്‍ ‘മോദി പ്രഭാവം’ വിജയം വരിക്കുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ മതേതര കക്ഷികള്‍ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്‍ കോണ്‍ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്.
കഴിഞ്ഞ നവംബറില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്‍വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്‍. ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്‍നാഥ് സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ പത്തു ദിവസംകൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്‍ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്‍ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്‍ മറുപടി നല്‍കാനും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കി നിലനിര്‍ത്തുന്ന കമല്‍നാഥിന് അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിക്കാന്‍ ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്‍ മുന്നിലുള്ള എന്‍.ഡി.എയെ നേരിടാന്‍ തന്ത്രപരമായ നയങ്ങള്‍ സ്വീകരിച്ച കമല്‍നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്‍.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.