Connect with us

Video Stories

മണ്ടത്തരം വിളമ്പുന്ന പ്രധാനമന്ത്രി

Published

on


‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിട്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.’ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന പാക്ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സൈനിക വിദഗ്ധരുമായി ഇടപെട്ട് നടത്തിയ മേല്‍ ഉപദേശം വലിയവിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കയാണിപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പുദിവസത്തിന്റെ തലേന്നാണ് കഴിഞ്ഞഅഞ്ചുവര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് മേല്‍പറഞ്ഞ അശാസ്ത്രീയമായ പരാമര്‍ശമുണ്ടായത്. ന്യൂസ് നാഷണല്‍ ചാനലിന്റെ രണ്ട് ലേഖകരാണ് മോദിയുമായി സംസാരിക്കുന്നതായി വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഔദ്യോഗികമായി മോദിയുടെ ഈ വാചകങ്ങള്‍ ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഫെബ്രുവരി 26നാണ് പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ആക്രമണം നടത്തിയത്. പാക് ഭീകരര്‍ക്കുനേരെയുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും കൊടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എന്നിട്ടും എന്തുകൊണ്ട് മോദി യുദ്ധവുമായി ബന്ധപ്പെട്ട് അഗാധപ്രാവീണ്യം ആവശ്യമുള്ള വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം പറയുന്നതനുസരിച്ച് താനൊരു ഉപദേശം നല്‍കുകമാത്രമാണ് ചെയ്തതെന്ന് വിശ്വസിക്കാമെങ്കില്‍, അത് വിശ്വസിച്ചാണോ ആണവശക്തിയായ ഇന്ത്യന്‍ സൈന്യം പോരിനിറങ്ങിയത്. ഇന്ത്യയുടെ പേരുകേട്ട സൈന്യത്തിനുമേല്‍ തന്റെ മണ്ടത്തരം അടിച്ചേല്‍പിക്കുകയായിരുന്നുവെന്നാണ് മോദി പരോക്ഷമായി സമ്മതിച്ചിരിക്കുന്നത്. ഇതിന് എന്ത് ധാര്‍മികവും സാങ്കേതികവുമായ അധികാരമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്? മറ്റാരെക്കൊണ്ടെങ്കിലുമാണ് മോദി ഇത് പറയിച്ചിരുന്നതെങ്കില്‍ അത് നിഷേധിക്കാന്‍ അദ്ദേഹത്തിനും സര്‍ക്കാരിനും ഭരണകക്ഷിക്കും സാധിക്കുമായിരുന്നേനെ. എന്നാല്‍ മോദി തന്നെയാണ് പ്രസ്താവന നടത്തിയത് എന്നതുകൊണ്ട് സ്വന്തംമാലിന്യത്തെ സ്വയം വിഴുങ്ങേണ്ട ഗതികേടിലായിരിക്കുകയാണ് അദ്ദേഹവും ബി.ജെ.പിയുമിപ്പോള്‍.
പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്നും പുരാണകാലത്ത് ഇ-മെയിലും വിമാനവുണ്ടായിരുന്നുവെന്നും പറയുന്ന ആര്‍.എസ്.എസ്സുകാരായ ബി.ജെ.പി മുഖ്യമന്ത്രിക്ക് തുല്യമായിരിക്കുകയാണ് മോദി ഇതിലൂടെ. നെഹ്രുവിനെയും പ്രശസ്തനായ സൈനികമേധാവി ജനറല്‍ കരിയപ്പയെയുംകുറിച്ചൊക്കെ മോദിപറഞ്ഞ അബദ്ധങ്ങളും പച്ചക്കള്ളങ്ങളും ഇതിലൂടെ പൂര്‍വാധികം ശക്തിപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ദേശീയതിരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാ രാഷ്ട്രീയകക്ഷികളോടും പരസ്യമായി നിര്‍ദേശിച്ചിരുന്നതാണ്. സാധാരണഗതിയില്‍ സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയും സുരക്ഷയുമായ ഒന്നായതിനാല്‍ ഒരുരാഷ്ട്രീയക്കാരും അതിനെ പൊതുചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാറില്ല. സൈനികരില്‍ ഒരാളുടെപോലും വീര്യത്തിന് അതുമൂലം പോറലേല്‍ക്കപ്പെടരുത് എന്ന സദുദ്ദേശ്യത്തിലാണത്. എന്നാല്‍ നരേന്ദ്രമോദിയും ബി.ജെ.പിഅഖിലേന്ത്യാഅധ്യക്ഷന്‍ അമിത്ഷാഅടക്കമുള്ള ഭരണകക്ഷിനേതാക്കളും പരസ്യമായി പലതവണയാണ് സൈനികവിഷയങ്ങളെ തങ്ങളുടെ നേട്ടമെന്നനിലയില്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി പൊതുവേദികളിലേക്ക് വലിച്ചിട്ടത്. രാജസ്ഥാനിലെ ഒരു പൊതുയോഗത്തില്‍ മോദി കന്നിവോട്ടര്‍മാരോട് ബാലക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയതാണ്.
ഡസനോളം പരാതികളാണ് പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരെ നടപടിക്കായി തിര.കമ്മീഷന് എത്തിയത്. എന്നാല്‍ അതിലെല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന് സുപ്രീംകോടതിയെവരെ സമീപിക്കേണ്ടിവന്നു. ഇതിലെ പ്രശ്‌നം മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനും അപ്പുറമാണ്. ലോകത്ത് ഇന്നുള്ള റഡാറുകളൊന്നിനെയും മറയ്ക്കാനുള്ള ശേഷി മേഘത്തിനില്ലെന്നത് ശാസ്ത്രസത്യം. അപ്പോള്‍ സൈനികവിദഗ്ധരെ കവച്ചുവെക്കുന്ന ഉപദേശംനല്‍കിയ പ്രധാനമന്ത്രി ചെയ്തത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോന്ന ഒന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍കണ്ട് പാക്കിസ്താന് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് ഊഹിക്കേണ്ടത്. ആക്രമണംകൊണ്ട് എന്താണുണ്ടായതെന്ന് തെളിവുകള്‍സഹിതം സ്ഥാപിക്കാനാകാത്തതും ഇതുകൊണ്ടാണ്. അന്നുപോലും കവിത കോറിയിട്ടു എന്നുപറഞ്ഞ മോദിയുടെ സ്‌ക്രീനില്‍ കാണുന്നത് പ്രിന്റ് ചെയ്ത കവിത. എന്തിനായിരുന്നു ഈ നാടകം?
അഞ്ചുവര്‍ഷവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നടത്തിയ തട്ടിക്കൂട്ട്് അഭിമുഖത്തില്‍ മോദിപറയുന്ന മറ്റ് രണ്ട് ഭീമാബദ്ധങ്ങള്‍ ഇതിലും വലുതാണ്. താന്‍ 1987-88 കാലത്ത് ഡിജിറ്റല്‍ക്യാമറ സ്വന്തമാക്കുകയും എല്‍.കെ അഡ്വാനിയുടെ വര്‍ണച്ചിത്രം പകര്‍ത്തി ഇ-മെയില്‍വഴി അയച്ചതായും മോദി അവകാശപ്പെടുന്നു. 1995 കാലത്ത് മാത്രമാണ് അമേരിക്കയില്‍പോലും ഇ-മെയില്‍ പൊതുജനം ഉപയോഗിച്ചുതുടങ്ങിയത്. ഡിജിറ്റല്‍ ക്യാമറ പ്രൊഫഷണലുകള്‍പോലും ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങിയത് ഏതാണ്ടിതേ കാലത്തും. തന്റെ സഹപാഠികളില്ലാത്ത സര്‍വകലാശാലാബിരുദപഠനത്തെക്കുറിച്ചും 50 വയസ്സുവരെ വരുമാനമില്ലാതിരുന്നതിനെക്കുറിച്ചും പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഇന്ത്യന്‍ ജനത വിഡ്ഢികളാണെന്നാണോ മോദി ധരിച്ചുവെച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രികാലത്തും അതിനുമുമ്പുള്ള ആര്‍.എസ്.എസ് കാലത്തും മോദി പരിശീലിച്ചതൊക്കെയാണ് ഇപ്പോള്‍ ദുര്‍ഭൂതമായി പുറത്തുവന്നിരിക്കുന്നത്.
മോദിയിലൂടെ രാജ്യവും സൈന്യവും തന്നെയാണ് ഇപ്പോള്‍ നാണിക്കപ്പെട്ടിരിക്കുന്നത്. 45 കൊല്ലത്തെ തൊഴിലില്ലായ്മക്ക് കാരണമായതും പൊളിഞ്ഞാല്‍ തന്നെ കത്തിച്ചുകൊല്ലൂ എന്ന് പറഞ്ഞ നോട്ടുനിരോധനവും ജി.എസ.ടിയും കോടികളുടെ വിദേശയാത്രകളുമൊക്കെ ഇതേ മോദിബുദ്ധിയില്‍ ഉദിച്ചതാണെന്ന് വരുമ്പോള്‍ ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ മോദിയുടെ കയ്യിലകപ്പെട്ട ഇന്ത്യയെക്കുറിച്ച് എന്തുപറയാന്‍. പണ്ഡിറ്റ്‌നെഹ്രുവും ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവും ഡോ.മന്‍മോഹന്‍സിംഗുമൊക്കെ ഇരുന്ന മഹനീയകസേരയാണിത്. അഹന്തയും പൊങ്ങച്ചവും പച്ചക്കള്ളങ്ങളും ഒരു ആര്‍.എസ്.എസ്സുകാരന് ഭൂഷണമായേക്കാം. അത്് പട്ടിണിപ്പാവങ്ങളുടെ ചെല്ലുചെലവിലാകുമ്പോഴോ?

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.