Connect with us

Video Stories

തീവ്രവാദത്തിനെതിരെ ഒരുമിച്ചു നീങ്ങാം

Published

on

തീവ്രവാദം മനുഷ്യകുലത്തിന്റെ മുഖ്യ വ്യാകുലതകളിലൊന്നാണ്. ഐ.എസ് എന്നറിയപ്പെടുന്ന രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്) യിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ചേക്കേറിയെന്ന വാര്‍ത്തകള്‍ വരികയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളിലെ പോലെ തീവ്രവാദത്തിനെതിരെ ശക്തമായ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരിക്കയാണ്.
സിറിയയിലെ അല്‍റക്ക ആസ്ഥാനമായി, ഇറാഖ് അധിനിവേശ കാലത്ത് രൂപീകരിക്കപ്പെട്ട അല്‍ഖ്വയ്ദയുമായി അനുഭാവമുള്ള ഭീകര സംഘടനയാണ് ഐ.എസ്. സംഘടനയുടെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണത്രെ. പാശ്ചാത്യരടക്കമുള്ള വൈദേശിക അധിനിവേശത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന ഇവര്‍ ചെയ്തുകൂട്ടുന്നത് പരസ്യമായി ശത്രുക്കളുടെ തലവെട്ടുക, ജനവാസ പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിക്കുക തുടങ്ങിയ കൊടും പാതകങ്ങളാണ്. തകര്‍ന്നടിയുന്ന സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ഇക്കൂട്ടര്‍ സംരക്ഷിക്കുമെന്ന് പറയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത. സിറിയയിലെ റഷ്യ, ഇറാന്‍ പിന്തുണയുള്ള ബഷറുല്‍ അസദ് ഭരണകൂടവും ഐ.എസും അമേരിക്കയും നടത്തുന്ന യുദ്ധം രാജ്യത്തെ പകുതിയോളം ജനതയെ ഇതിനകം നാമാവശേഷമാക്കിക്കഴിഞ്ഞു.
ഒരു നിരപരാധിയെ അകാരണമായി കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതിനുതുല്യമെന്നും ഒരാളെ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനുതുല്യമെന്നും പഠിപ്പിച്ച ഒരു മതത്തിന്റെ പേരിലാണ് ഈ നരാധമന്മാര്‍ ഇത്തരം കൊടും ക്രൂരതകള്‍ കാട്ടിക്കൂട്ടുന്നത്. തന്റെ മകന്‍ ഏതെങ്കിലും ഭീകരവാദ സംഘടനയില്‍ ചേര്‍ന്നെങ്കില്‍ അവന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് കാസര്‍കോട്ടെ പടന്നയില്‍ കാണാതായ യുവാവിന്റെ പിതാവ് പ്രഖ്യാപിച്ചത് കേരളത്തിനെങ്കിലും മറക്കാനാവില്ല. ചെകുത്താന്റെ കൂട്ടുകാരെ ഇസ്‌ലാമിന്റെ തത്വശാസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരാജയപ്പെടുത്തേണ്ടത് മനുഷ്യ സ്‌നേഹികളുടെ ധാര്‍മിക ബാധ്യതയും സമൂഹത്തിന്റെ സമാധാന പൂര്‍ണമായ നിലനില്‍പിന് അനിവാര്യവുമാണ്.

കേരളത്തിനു അപരിചിതമായ തീവ്രവാദ സമീപനങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോള്‍ തന്നെ മുസ്‌ലിം ലീഗും വിവിധ മുസ്്‌ലിം സംഘടനകളും തീവ്രവാദ വിരുദ്ധ കാമ്പയിനുകളുമായി രംഗത്തുവന്നത് കേരളം കാത്തുസൂക്ഷിച്ചുവരുന്ന മതേതരത്വത്തിന്റെയും ശാന്തിയുടെയും പാരമ്പര്യത്തിലുള്ള വിശ്വാസവും ഉത്തരവാദിത്തവും കൊണ്ടാണ്. കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്തുനിന്ന് 21 യുവാക്കള്‍, മൂന്നു സ്ത്രീകളടക്കം, ഒരുമിച്ച് കാണാതായ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്. മതം മാറിയ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയും എറണാകുളം സ്വദേശിനി മറിയയും അവരുടെ ഭര്‍ത്താക്കളോടൊപ്പം നാടുവിട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്ത.

തൊട്ടദിവസങ്ങളില്‍ കാസര്‍കോട്ടെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്ന് പതിനേഴ് പേരും ഐ.എസില്‍ ചേരാനായി രാജ്യം വിട്ടെന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കി. കാണാതായവര്‍ക്ക് മുംബൈ ആസ്ഥാനമായ പ്രമുഖ പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് യു.എ.പി.എ ചുമത്തി മുംബൈയില്‍ നിന്ന് രണ്ടുപേരെ പൊലീസ് അറസറ്റ് ചെയ്തു കേസെടുത്തു. എന്നാല്‍ കേരള പൊലീസ് നടത്തിയ രണ്ടുമാസം നീണ്ട അന്വേഷണത്തില്‍ യുവാക്കള്‍ ഐ.എസിലേക്ക് പോയതായി വ്യക്തമായ ഒരു വിവരം ലഭിച്ചില്ല. ഓഗസ്റ്റിലാണ് ദേശീയ അന്വേഷണ ഏജന്‍സി( എന്‍. ഐ.എ) അന്വേഷണം ഏറ്റെടുത്തത്.

ഇതിനിടെ ഒക്ടോബര്‍ മൂന്നിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് തമിഴ്‌നാട്ടുകാരടക്കം അഞ്ചുയുവാക്കളെ എന്‍.ഐ.എ ആന്ധ്ര, തെലുങ്കാന പൊലീസിന്റെ സഹായത്തോടെ പിടികൂടി. കേരളത്തില്‍ പലയിടത്തും സ്‌ഫോടനം നടത്താന്‍ സംഘം പരിപാടിയിട്ടതായാണ് എന്‍.ഐ.എ വെളുപ്പെടുത്തിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് തൊടുപുഴയിലേക്ക് മുമ്പെന്നോ കുടിയേറിയ കുടുംബത്തിലെ ഒരു യുവാവ് ഐ.എസില്‍ പ്രവര്‍ത്തിച്ചശേഷം ക്രൂരതകളില്‍ മനം മടുത്ത് തിരിച്ചുവന്നതായും പറയുന്നു. ഇവരെയെല്ലാം കൊച്ചിയിലെ ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണെങ്കിലും ഇതുവരെയും മേല്‍പരാമര്‍ശിക്കപ്പെട്ട കേസുകളിലൊന്നും മതിയായ തെളിവുകള്‍ ബോധ്യപ്പെടുത്തപ്പെട്ടിട്ടില്ല.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തെ ചെറുത്തുതോല്‍പിക്കാന്‍ തീവ്രവാദ നിലപാട് വേണമെന്ന് വാദിക്കുന്ന വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ടെന്നത് മറക്കുന്നില്ല. സംഘപരിവാറിന്റെ ലക്ഷ്യവും ഈ പരിണതിതന്നെയാണ്. എന്നാല്‍ ഇവ രണ്ടിനെയും ആശയപരവും രാഷ്ട്രീയവും നിയമപരവുമായി ഒരുമിച്ചുനിന്ന് എതിര്‍ ക്കാന്‍ എന്നും കേരളീയ മനസ്സ് സര്‍വാത്മനാ തയ്യാറായിട്ടുണ്ട്. കേരളത്തിലെ മത, സാമൂഹിക സംഘടനകളെല്ലാം മുമ്പത്തെ പോലെ ഇപ്പോഴും കണിശമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നതിനു തെളിവാണ് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘനടകളുടെ ഊര്‍ജിതമായ തീവ്രവാദ വിരുദ്ധ പ്രചാരണ പരിപാടികള്‍. ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഈ യജ്ഞത്തിനു വിലങ്ങുതടിയായിക്കൂടാ.
കഴിഞ്ഞ ദിവസം എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ, കാണാതായ മെറിന്‍ എന്ന മറിയ ഇവിടെ അധ്യാപികയായിരുന്നെന്നും രാജ്യ വിരുദ്ധ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നെന്നുമുള്ള പരാതി ഉയര്‍ന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. മുസ്‌ലിംകളും ദലിതരും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നതിനിടെയാണ് ജനമനസ്സുകളില്‍ വീണ്ടും ആശങ്കയേറ്റുന്ന ഇത്തരം നടപടികള്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളില്‍ നിന്നുണ്ടാകുന്നത്. അതേസമയം ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കാനും ഹിന്ദുത്വ ദേശീയതക്കും വേണ്ടി ഓടി നടക്കുന്ന മോദി സര്‍ക്കാരിനു കീഴില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ട കടമ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നതും മറന്നുകൂടാ.
യുവാക്കളുടെ ക്രിയാശേഷി നിര്‍മാണാത്മകമായ മേഖലകളിലേക്ക് തിരിച്ചുവിട്ട് പൊതുജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ആധുനിക സമൂഹവും ഭരണകൂടവും ശ്രമിക്കേണ്ടത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പല സന്ദര്‍ഭത്തിലുമുള്ള നിലപാട്് മറിച്ചാണ്. എപ്പോഴത്തെയും പോലെ ഐ.എസ് കാര്യത്തിലും നെഗറ്റീവ് പബ്ലിസിറ്റി വഴി കാടിളക്കി വോട്ടുബാങ്ക് നിക്ഷേപം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം. പക്ഷേ അന്വേഷണ ഏജന്‍സികളുടെ കര്‍ത്തവ്യനിര്‍വഹണം അങ്ങനെയായിക്കൂടാ. രാജ്യപുരോഗതിയെക്കുറിച്ച് ഗീര്‍വാണം നടത്തുന്നവര്‍ ഓര്‍ക്കേണ്ട അനിവാര്യമായ വാക്കാണ് സമാധാനം. അല്‍പമായ വൈകാരികത കൊണ്ടോ കേവലമായ ഭിന്ന താല്‍പര്യങ്ങള്‍ കൊണ്ടോ തീവ്രവാദമെന്ന സത്വത്തെ നശിപ്പിച്ചുകളയാനാവില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.