Connect with us

Video Stories

ബാങ്ക് ലയനം ആര്‍ക്കുവേണ്ടി

Published

on


പത്ത് ബാങ്കുകളെ കൂടി പരസ്പരം ലയിപ്പിച്ച് നാലാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരുകളുടെ കാലയളവില്‍ മൂന്നാം തവണയാണ് ബാങ്ക് ലയനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് ബാങ്കുകളെയാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. രണ്ടാം ഘട്ടത്തില്‍ വിജയ ബാങ്കിനേയും ദേന ബാങ്കിനേയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു. മൂന്നാംഘട്ടത്തിലെ ലയനത്തോടെ 10 ബാങ്കുകള്‍ നാല് ബാങ്കുകളായാണ് ചുരുങ്ങുന്നത്. 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് 12 ആയി ചുരുങ്ങുകയാണ്.
ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടന്ന ബാങ്ക് ലയനങ്ങള്‍ അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്തിയില്ലെന്ന് മാത്രമല്ല, പരാജയപ്പെടുക കൂടി ചെയ്തുവെന്നതാണ് സ്ഥിതി. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചാണ് വീണ്ടും ബാങ്കുകളുടെ ലയനത്തിന് സര്‍ക്കാര്‍ കോപ്പുകൂട്ടിയത്. എം.നരസിംഹന്‍ അധ്യക്ഷനായ ഒമ്പതംഗ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ലയനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നടപടികളുടെ തുടക്കത്തിലാണ് നരസിംഹന്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. യു.പി.എ സര്‍ക്കാര്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായിരുന്നില്ല. ബാങ്ക് ലയനം സാമാന്യ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതം മുന്‍കൂട്ടി കണ്ട് പരിഹരിച്ച ശേഷം മതി ബാങ്ക് ലയനം എന്നതായിരുന്നു യു.പി.എ നിലപാട്. എന്നാല്‍ 28 വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രണ്ട് വര്‍ഷം മുമ്പാണ് മോദി സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
എസ്.ബി.ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചുകൊണ്ടായിരുന്നു ബാങ്കിങ് മേഖലയിലെ ലയന പ്രക്രിയക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കും ലോകത്തിലെ 50 വന്‍കിട ബാങ്കുകളില്‍ ഒന്നുമാക്കുകയായിരുന്നു ലയനത്തിന്റെ ലക്ഷ്യം. ആദ്യവര്‍ഷം ആദ്യ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എസ്.ബി.ഐ പട്ടികയില്‍ നിന്ന് പുറത്തായി. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കെന്ന ഖ്യാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാര്‍ സഹായത്തിന്റെ ബലത്തിലാണ്. മലയാളിയുടെ സ്വന്തം ബാങ്കായ എസ്.ബി.ടിയെ ഉള്‍പ്പെടെ ലയിപ്പിച്ച് വലിയ ബാങ്ക് ആക്കിയതോടെ വമ്പന്‍ നഷ്ടമാണ് എസ്.ബി.ഐയെ കാത്തിരുന്നത്. ലയനാനന്തരം ചരിത്രത്തിലാദ്യമായി ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 6547 കോടിയുടെ വാര്‍ഷിക അറ്റനഷ്ടമാണ് ബാങ്കിനുണ്ടായത്. കിട്ടാക്കടം ഇരട്ടിയായി. ഒരു ലക്ഷത്തി പന്ത്രണ്ടായിരം കോടിയില്‍ നിന്ന രണ്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം കോടിയിലേക്കാണ് കിട്ടാക്കടം പെരുകിയത്. ബാങ്ക് ലയനത്തോടെ 2400 ശാഖകളും ഇരുന്നൂറിലേറെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും പൂട്ടി. ശാഖകള്‍ കുറഞ്ഞതോടെ പ്രത്യക്ഷവും പരോക്ഷവുമായി അരലക്ഷം തൊഴിലവസരങ്ങളെങ്കിലും നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. വലിയ ബാങ്കായതോടെ ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നുവെന്ന് മാത്രമല്ല, മോശം അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് അക്കൗണ്ടുകളാണ് പിന്‍വലിക്കപ്പെട്ടത്. മിനിമം ബാലന്‍സ് നിബന്ധനകളും സര്‍വീസ് ചാര്‍ജുകളും കുത്തനെ കൂട്ടി ഇടപാടുകാരെ കൊള്ളയടിക്കുന്ന നിലയിലേക്ക് ബാങ്ക് നയം മാറി. മിനിമം ബാലന്‍സിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്നും ഊറ്റിയെടുത്തത് 235 കോടിയാണ്.
ആഗോള സാമ്പത്തിക ഇടപാടില്‍ ഇന്ത്യന്‍ ബാങ്കുകളെ പങ്കാളിയാക്കുകയെന്നതാണ് ലയനത്തിന്റെ വലിയ നേട്ടമായി ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഇതിന് സാധ്യമായതുമില്ല, നിക്ഷേപത്തിലും വായ്പാ വിതരണത്തിലും എസ്.ബി.ഐ പിന്നോട്ടു പോകുകയും ചെയ്തു. ഇത് മറച്ചുവെക്കാന്‍ പുത്തന്‍ ബാങ്കുകളുടെ വായ്പകള്‍ ഏറ്റെടുത്ത് സാങ്കേതിക തന്ത്രമാണ് ബാങ്ക് പയറ്റുന്നത്.
ലയനങ്ങള്‍ ബാങ്കുകളുടെ നടത്തിപ്പ് ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും, അതു വഴി ലാഭം കൂട്ടാം എന്നതാണ് മറ്റൊരു വാദം. യഥാര്‍ത്ഥത്തില്‍ ഇത്തരം ചിലവുകളല്ല ബാങ്കുകളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപാ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഇത് 85000 കോടി അറ്റ നഷ്ടമായി മാറിയത് 2,40,000 കോടി കിട്ടാക്കടങ്ങള്‍ക്കായി നീക്കി വച്ചതു കൊണ്ട് മാത്രമാണ്. ഒരു സ്ഥലത്ത് രണ്ട് ശാഖകള്‍ക്ക് പകരം ഗ്രാമീണ മേഖലയില്‍ കൂടി ബാങ്കിങ് സേവനം ലഭ്യമാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
സാധാരണക്കാര്‍ക്ക് പൊതുമേഖലാ ബാങ്കുകളുടെ സേവനം അപ്രാപ്യമാക്കി കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ വലിപ്പം കൂട്ടുകയെന്ന അജണ്ടയാണ് ബാങ്ക് ലയനത്തിലൂടെ നടപ്പാക്കുന്നതെന്ന ആരോപണം ഇപ്പോള്‍ ശരിവെക്കപ്പെടുകയാണ്. സാധാരണക്കാരെ കൊള്ളപ്പലിശക്കാര്‍ക്ക് ചൂഷണം ചെയ്യാന്‍ വിട്ടുനല്‍കി കോര്‍പറേറ്റുകള്‍ക്ക് വെള്ളവും വളവും നല്‍കാനേ ബാങ്കിങ് ലയനം ഉപകരിക്കൂ.
ഇപ്പോള്‍ രാജ്യവും ബാങ്കുകളും നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന്് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കുറുക്കുവഴിയായാണ് ധൃതിപിടിച്ചുള്ള ബാങ്ക് ലയന പ്രഖ്യാപനം. കിട്ടാക്കടം ബാങ്കുകളെ തകര്‍ക്കുന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ വമ്പന്‍ ലോണുകള്‍ നല്‍കാന്‍ കഴിവുള്ള വലിയ ബാങ്കുകളാക്കി മാറ്റുമ്പോള്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ചതിക്കുഴികളാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിലെല്ലാം ഇത് ദൃശ്യമാകുന്നത് നാടിനെ സംബന്ധിച്ച് ആപത്കരമാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തിലാണ് പൊതുമേഖലാ ബാങ്കിങ് സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളുമുണ്ടാകുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്ക് വിലയേറുകയും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്യുന്ന നിലയിലേക്ക് ബാങ്കിങ് സംവിധാനത്തെ മാറ്റാനുള്ള നീക്കം ജനജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കും. സ്വകാര്യ ബാങ്കുകളേയും തീവെട്ടിക്കൊള്ള നടത്തുന്ന വട്ടിപ്പലിശ സംഘങ്ങളേയും മാത്രം സാധാരണക്കാര്‍ ആശ്രയിക്കേണ്ട സ്ഥിതി വരും. ഇത്തരം സംഘങ്ങളുടെ ചതിക്കുഴികളില്‍ അകപ്പെടുകയും തീര്‍ത്താലും തീരാത്ത കടബാധ്യതകള്‍ക്കു മുന്നില്‍ ജീവിതം തന്നെ വഴിമുട്ടിപ്പോവുകയും ചെയ്യുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുമ്പോഴാണ് ഉള്ള ബാങ്കിങ് സേവനങ്ങള്‍ കൂടി സാധാരണക്കാരന് അപ്രാപ്യമാകുന്ന തരത്തിലുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത് ദുരന്തങ്ങളില്‍നിന്ന കൂടുതല്‍ ദുരന്തങ്ങളിലേക്കായിരിക്കും രാജ്യത്തെ ജനങ്ങളെ കൊണ്ടെത്തിക്കുക എന്നതിനാല്‍ തന്നെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാവണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.