Connect with us

Video Stories

കേരള പൊലീസിനെ നിയന്ത്രിക്കുന്നതാര്

Published

on


കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് തടങ്കലിലാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സി.പി.എം അംഗങ്ങളായ അലന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവരെയാണ് പൊലീസ് മാവോവാദികളാക്കി അറസ്റ്റ് ചെയ്തത്. രണ്ട് പേരും ബാലസംഘം മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍. ഇരുവരും വെറും അനുഭാവികളല്ല, സി.പി.എം വൃന്ദത്തില്‍ അറിയപ്പെടുന്ന അംഗങ്ങളാണ്. ഇവരുടെ കയ്യില്‍ നിന്നും മാവോവാദി ലഘുലേഖ കിട്ടിയെന്ന പന്തീരാങ്കാവിലെ പൊലീസുകാരുടെ റിപ്പോര്‍ട്ട് എസ്.പിയും ഐ.ജിയും ശരിവെച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് സി.പി.എം നേതാക്കള്‍ പോലും നിലവിളിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് പൊലീസ് രാജാണോ എന്നത് സംശയമല്ലാതായി മാറിയിരിക്കുന്നു.
പാലക്കാട് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് പന്തീരങ്കാവ് സംഭവം. രണ്ടു സംഭവങ്ങളിലും പൊലീസ് ഇപ്പോള്‍ സംശയ നിഴലിലാണ്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയാണ് പൊലീസ് നരഹത്യ നടത്തുകയാണെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, മണിവാസകത്തെ കസ്റ്റഡിയിലെടുത്ത ശേഷം ഏറ്റുമുട്ടല്‍ നാടകത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ഗുരുതര ആരോപണവും സി.പി.ഐ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
യു.എ.പി.എ കരിനിയമമാണെന്നും സംസ്ഥാനത്ത് ഈ നിയമം നിരപരാധികളുടെ മേല്‍ ഉപയോഗിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ ചൂടാറും മുമ്പാണ് പന്തീരങ്കാവ് സംഭവം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാവോവാദി ബന്ധവും മതസ്പര്‍ധയും ആരോപിച്ച് 26 പേരെയാണ് യു.എ.പി.എ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ഇടതുസഹയാത്രികരോ മതപണ്ഡിതരോ ആണ് അറസ്റ്റിലായവരില്‍ മിക്കവരും. എന്നാല്‍ എല്ലാ കേസിലും പൊലീസിന് യു.എ.പി.എ പിന്‍വലിക്കേണ്ടി വന്നു. സര്‍ക്കാരിന്റെ നയം കൊണ്ടാണ് യു.എ.പി.എ പിന്‍വലിച്ചതെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസ് യു.എ.പി.എ ചുമത്തിയ കേസുകളില്‍ വ്യക്തമായ തെളിവില്ലാത്തിനാലാണ് യുഎപിഎ സമിതി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നാണ് സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പന്തീരാങ്കാവ് കേസിലും യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് സൂചന. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്‌റ് ആകില്ലെന്നും മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണമെന്നുമാണ് സമിതി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്ന് പോലീസ് തെളിയിച്ചെങ്കില്‍ മാത്രമേ യു.എ.പി.എ സമിതിപ്രോസിക്യൂഷന്‍ അനുമതി നല്‍കൂ. അങ്ങനെയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് പൊലീസ് നാടകം കളിക്കുന്നത്.
യു.എ.പി.എ അനുസരിച്ചുള്ള അറസ്റ്റിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയുടെ വിധിന്യായങ്ങളുമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചായിരിക്കണം അറസ്റ്റ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ യു.എ.പി.എ നിയമവുമായി കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കില്ലെന്നറിയുന്ന പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചാണ് സി.പി.എം അംഗങ്ങളെ അറസ്റ്റ് ചെയ്തത്. പിടിയിലായ അലനെയും താഹയെയും ഭീഷണിപ്പെടുത്തി, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതിനു ശേഷം അത് വീഡിയോയില്‍ പകര്‍ത്തിയ പൊലീസ് ഇരുവരുടെയും വീടുകളില്‍ നിന്ന് നിരോധിത വിപ്ലവ സാഹിത്യവും കണ്ടെടുത്തു. ഇത് പൊലീസ് തന്നെ കൊണ്ടുവെച്ചതാണെന്ന ആക്ഷേപമുണ്ട്. അട്ടപ്പാടിയില്‍ കുറെ പോലീസുകാര്‍ തോക്കുംപിടിച്ച് കമിഴ്ന്നു കിടക്കുന്നതും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിന്റേയും വീഡിയോ പകര്‍ത്തിയ പൊലീസ് ബുദ്ധിയാണോ പന്തീരങ്കാവിലെ വിപ്ലവ സാഹിത്യമെന്നും തെളിയിക്കേണ്ടത് ഇപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്.
മാവോവാദി വേട്ടയോട് സി.പി.ഐയുടെ എതിര്‍പ്പ് മാത്രമല്ല, സി.പി.എമ്മിലെ ആശയക്കുഴപ്പവും സര്‍ക്കാരിന് വെല്ലുവിളിയാണ്. കോഴിക്കോട് പന്തീരങ്കാവില്‍ നടന്നത് ഇതിനെ മറികടക്കാനുള്ള തന്ത്രമാണോയെന്ന് സംശയമുയരുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ്. മാവോവാദി പ്രശ്‌നത്തില്‍ ഉരുത്തിരിയുന്ന ആശയസംവാദത്തെ യു.എ.പി.എ കൊണ്ട് മറികടക്കാമെന്ന അടവുനയമാണ് രണ്ട് ചെറുപ്പക്കാരെ തടങ്കലിലാക്കിയതെങ്കില്‍ സര്‍ക്കാരിനും സി.പി.എമ്മിനും മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നിസ്സംശയം പറയേണ്ടിവരും. ഇനി മുഖ്യമന്ത്രി അറിയാതെയാണ് അറസ്റ്റെങ്കില്‍ കേരള പൊലീസ് സേനയുടെ പ്രവര്‍ത്തനം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ സമ്മതിക്കേണ്ടതുണ്ട്. കേന്ദ്ര സേനയോ സി.ബി.ഐയോ അല്ല പന്തീരാങ്കാവ് പോലീസ് ആണ് സി.പി.എം അംഗങ്ങളെ അറസ്റ്റ് ചെയ്തത്. ഐ.ജി അറസ്റ്റിന് അനുമതി നല്‍കണമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയില്‍ നിന്ന് അനുമതി ലഭിക്കണം. അറിയപ്പെടുന്ന ഇടതു പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച, കൊഴിക്കോട് സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖ ആയിരുന്ന സാവിത്രി ടീച്ചറുടെ കൊച്ചുമകനായ അലന്‍ ശുഹൈബിനെ അറസ്റ്റ് ചെയ്യുന്ന വേളയില്‍ പോലീസ് മന്ത്രി കൂടിയായ പിണറായി അറിയാതെ ബെഹ്‌റ പ്രവര്‍ത്തിച്ചുവെന്ന് കരുതാനാകില്ല. അങ്ങനെയല്ലെങ്കില്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബെഹ്‌റ പ്രവര്‍ത്തിക്കുന്നത്. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്.
സി.പി.എം നേതാക്കള്‍ പരസ്പര വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതു കൊണ്ടോ, കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തിയേഴായിരത്തില്‍ രണ്ട് പേരാണെന്ന് ജില്ലാ സെക്രട്ടറി തള്ളിപ്പറയുമ്പോഴോ, സി.പി.എം ഏരിയാ കമ്മിറ്റി സര്‍ക്കാരിനെതിരെ പ്രമേയം പാസ്ലാക്കിയാലോ തീരുന്നതല്ല പ്രശ്‌നം. ജനാധിപത്യ സംവിധാനത്തെ പൂര്‍ണമായി അട്ടിമറിച്ച് സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കാന്‍ ആരാണ് ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ പോലെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതാണ് ഇടതുസര്‍ക്കാരിന്റേയും നയമെന്ന് തെളിച്ചു പറയാന്‍ സര്‍ക്കാര്‍ ഇനിയും മടി കാണിക്കരുത്. വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന യുവാക്കളെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തുന്ന മോദി സര്‍ക്കാര്‍ നയം തന്നെയാണ് തങ്ങളുടേതുമെന്ന തുറന്നുപറച്ചിലാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കില്‍ പൊലീസിനെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. സംഘടനകള്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കു നേരെയും യു.എ.പി.എ പ്രയോഗിക്കാന്‍ കഴിയും വിധം മോദി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന ശേഷമുള്ള, ആദ്യ അറസ്റ്റാണ് പന്തീരാങ്കാവിലേത്. ഏത് വീടുകളിലേക്കും ഏത് പാതിരാത്രിയും കടന്നെത്താവുന്ന വിധം അധികാരം ലഭിച്ചിരിക്കുന്ന പൊലീസ് ജനാധിപത്യത്തിന് അപകടകരമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.