Connect with us

Video Stories

കീഴാറ്റൂര്‍ കേരളത്തോട് പറയുന്നത്

Published

on

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതോടെ വയല്‍ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരുമെല്ലാം കീഴാറ്റൂരില്‍ ഒരുമിച്ച് കൂടുന്നതിനെ പ്രതിരോധിക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തന്നെ നേതൃത്വത്തില്‍ വയല്‍ കാവല്‍ എന്നപേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയതോടെയാണ് സമര സമിതിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വന്‍ജനാവലി പ്രദേശത്തേക്കൊഴുകിയതും.
കീഴാറ്റൂര്‍ സമരം വികസനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യശരങ്ങളാണ് സി.പി.എമ്മിന് നേരെ എയ്തു വിടുന്നത്. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ മാത്രം മതിയോ എന്ന ചോദ്യമാണ് അതില്‍ പ്രധാനം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലമേറ്റെടുക്കലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ പുറം നാടുകളില്‍ നിന്നുപോലും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്ത് അവയെല്ലാം തടസപ്പെടുത്തിയ സംഭവങ്ങള്‍ കേരളത്തിന് മറക്കാന്‍ സമയമായിട്ടില്ല.
കീഴാറ്റൂരില്‍ തന്നെ ബൈപ്പാസ് വിരുദ്ധ സമരത്തിന് തുടക്കമിട്ടത് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. നെല്‍കൃഷിയും തണ്ണീര്‍ തടങ്ങളും അടങ്ങുന്ന പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള ഒരു ദേശീയ പാതാ വികസനം ഞങ്ങളനുവദിക്കില്ലെന്ന് അന്ന് പാര്‍ട്ടി ഗ്രാമം ഒറ്റക്കെട്ടായായിരുന്നു പ്രതിജ്ഞയെടുത്തിരുന്നത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ നഷ്ടപരിഹാരത്തുകയുടെ വലിപ്പം കാണിച്ച് ഭൂരിപക്ഷം പേരെയും പാര്‍ട്ടി തന്നെ സമരത്തില്‍ നിന്ന് പിന്തിരിയിപ്പിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് സ്ഥലം നഷ്ടപ്പെട്ട അറുപത് പേരില്‍ അന്‍പത്തിനാലു പേരും സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെന്നും ആറുപേര്‍ മാത്രമാണ് വിസമ്മതിക്കുന്നതെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമെല്ലാം വീമ്പു പറയുന്നത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയുമായി നടന്ന സമരങ്ങളും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്നു. യു.ഡി.എഫ് ഭരണ കാലത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടന്നപ്പോള്‍ അത് തടസപ്പെടുത്താന്‍ മുന്‍ നിരയിലുണ്ടായിരുന്നു അന്ന് എം.എല്‍.എ ആയിരുന്ന മന്ത്രി കെ.ടി ജലീല്‍. സമര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധി എന്ന ഉത്തരവാദിത്തം പോലും വിസ്മരിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുന്ന കണക്കെ ഭരണകൂടത്തിനെതിരെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നിരന്തരം നടത്തിയിരുന്നു അദ്ദേഹം. ഇന്ന് ആ പ്രദേശങ്ങളില്‍ സര്‍വേയുടെ പേരില്‍ സമരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ തന്റെ മുന്‍ നിലപാടിന് തീര്‍ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിഷേധവുമായി ജനങ്ങള്‍ തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ സ്ഥലം നഷടപ്പെടാത്ത പുറമെ നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓന്തിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ഈ നിറം മാറ്റം അധികാരപ്രമത്തതയുടെ ദന്തഗോപുരവാസത്താലുള്ള അന്ധത കൊണ്ട് മാത്രമല്ല, സി.പി.എമ്മുമായുള്ള സന്തത സഹവാസത്താല്‍ ലഭിച്ച ഇരട്ടത്താപ്പ് നയം കൂടിയാണ്.
ഭരണകൂടത്തിന്റെ അനീതിക്കെതിരെ സമരം ചെയ്യുന്നവരെ ഭരിക്കുന്ന പാര്‍ട്ടി പ്രതിരോധിക്കുകയെന്ന അപകടകരവും ജനാധിപത്യ വിരുദ്ധവുമായ പ്രവണത കൂടി കീഴാറ്റൂര്‍ തുറന്നു കാട്ടുന്നുണ്ട്. കീഴാറ്റൂരില്‍ ദാശീയ പാത ബൈപ്പാസ് നിര്‍മിക്കുകയെന്നത് ഇടതു സര്‍ക്കാറിന്റെ തീരുമാനമാണ്. ആ തീരുമാനത്തിന് ഇരയാക്കപ്പെടുന്ന ഒരു വിഭാഗം ചെറുത്തു നില്‍പ്പുമായി രംഗത്തു വരുമ്പോള്‍ സി.പി.എം പാര്‍ട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. വയല്‍ക്കിളികള്‍ക്കെതിരെ വയല്‍ കാവല്‍ എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ മാര്‍ച്ചിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു. ശേഷം നടന്ന പൊതു യോഗത്തില്‍ സമരക്കാര്‍ക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു നേതാക്കള്‍. ജനാധിപത്യ ബോധത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റാരേക്കാളും വാചാലരാകുന്ന സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായ ഇത്തരം രീതികള്‍ ചില തെറ്റായ സന്ദേശങ്ങളാണ് ഈനാടിന് നല്‍കുന്നത്.
സംസ്ഥാനത്ത് റോഡ് വികസനം അനിവാര്യമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. വികസനം വരുമ്പോള്‍ നിരവധിയാളുകള്‍ അതിന് ഇരകളാക്കപ്പെടും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതം പരമാവധി ലഘൂകരിച്ച് വികസന പ്രവൃത്തികള്‍ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു ജനപക്ഷ ഭരണകൂടത്തിന് കരണീയമായിട്ടുള്ളത്. ഇവിടെയാണ് കീഴാറ്റൂര്‍ ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നത്. സമരസമിതിയുടെ ഭാഗം കേള്‍ക്കാനോ ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാനോ തയ്യാറാകാതെ ഏകപക്ഷീയവും ധിക്കാരപരവുമായ സമീപനമാണ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്. അത്‌കൊണ്ടാണ് ഇന്നലെ കേരളം ഒരു പരിഛേദമായി കീഴാറ്റൂരിേലക്കൊഴുകിയത്.
അധികാരത്തിലായാലും പുറത്തായാലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് സംവദിക്കുന്നതില്‍ സി.പി.എം തികഞ്ഞ പരാജയമാണെന്നാണ് ഇത്തരം വികസന പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിത്തരുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ച് നടത്തിയ അതേ പ്രസ്ഥാനത്തിന് തന്നെയാണ് കേരളത്തില്‍ കര്‍ഷകരുടെ വിഷയത്തില്‍ പഴികേള്‍ക്കേണ്ടി വരുന്നുത്. ഇരകളാക്കപ്പെട്ടവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് സിംഗൂരും നന്ദിഗ്രാമും സി.പി.എമ്മിന് സമ്മാനിച്ചത്. തങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത് മാത്രം വികസനവും അല്ലാത്തവയെല്ലാം സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റവുമായി കാണുന്നതിന് പകരം വികസന കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുവോളും ഇനിയും കീഴാറ്റൂരുകള്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.