Connect with us

Video Stories

മൗഢ്യത കൊണ്ട് സ്വര്‍ഗം പണിയുന്ന ട്രംപ്

Published

on

ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവ് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉത്തരവ് നിലവില്‍ വന്നതിനു പിന്നാലെ ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരായ അമേരിക്കന്‍ യാത്രികരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ തടയാനും തിരിച്ചയക്കാനും തുടങ്ങിയിരിക്കുന്നു. മതിയായ വിസാ രേഖകള്‍ ഉണ്ടായിട്ടും യാത്രക്കാരെ തിരിച്ചയക്കുന്ന നടപടിക്ക് യു.എസ് ഫെഡറല്‍ ജഡ്ജ് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം കുടംതുറന്നുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാന്‍ അത് മതിയാകില്ല.

തീവ്രവാദ, ഭീകരവാദ ആക്രമണങ്ങളില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഷ്യം. ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുക്കെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്, ഇസ്്‌ലാമിനെയും മുസ്്‌ലിം രാഷ്ട്രങ്ങളേയും താറടിച്ചു കാണിക്കാനും ഇസ്്‌ലാമോഫോബിയ വളര്‍ത്താനുമുള്ള സയണിസ്റ്റ് ഗൂഢതന്ത്രമാണ് ട്രംപ് ഭരണകൂടം നടപ്പാക്കുന്നത്.
മതദ്വേഷത്തില്‍ അധിഷ്ടിതമായ വിവേചനവും വിലക്കും കൊണ്ട് സ്വന്തം സാമ്രാജ്യം സുരക്ഷിതമാക്കാമെന്നത് മൗഢ്യ ധാരണ മാത്രമാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ തീവ്രദേശീയതയിലും തീവ്രമതവാദത്തിലും അധിഷ്ടിതമായ പ്രതിരോധ കവചം തീര്‍ക്കാന്‍ ശ്രമിക്കുക വഴി അമേരിക്കയെ കൂടുതല്‍ അരക്ഷിതമാക്കാനേ ട്രംപിന്റെ കരുനീക്കങ്ങള്‍ വഴിയൊരുക്കൂ.
യുദ്ധവും ആഭ്യന്തര സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ നാടുകളില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന നിസ്സഹായരായ മനുഷ്യര്‍ക്കു മുന്നില്‍ അഭയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുന്നതിലൂടെ ലോകത്തിനു മുന്നില്‍ സ്വന്തം രാജ്യത്തെ തന്നെയാണ് ട്രംപ് നാണം കെടുത്തുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ വാക്കുകളില്‍ ഉള്‍പ്പെടെ ഈ സത്യം നിഴലിക്കുന്നുണ്ട്. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്ര വസ്തുത എളുപ്പത്തില്‍ വിസ്മരിക്കാവതല്ല. കുടിയേറ്റ ജനതയുടെ എണ്ണത്തില്‍ ലോകത്തെ 179 രാജ്യങ്ങളില്‍ 34ാം സ്ഥാനത്താണ് അമേരിക്ക. കൊളോണിയല്‍ കാലത്തും 19ാം നൂറ്റാണ്ടിന്റെ മധ്യത്തിലും 20ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായി വലിയ തോതിലുള്ള കുടിയേറ്റങ്ങള്‍ക്ക് വേദിയായ രാജ്യമാണ് യു.എസ്. കുടിയേറിയവരില്‍ ഏറെയും യൂറോപ്പില്‍നിന്നുള്ളവരായിരുന്നു. അവരാണ് ഇന്ന് അമേരിക്കയുടെ ഗതിയും ദിശയും രാഷ്ട്രീയവും നിയന്ത്രിക്കുന്നത്. 1960കള്‍ക്കുശേഷം മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യു.എസ് കുടിയേറ്റം ആരംഭിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ യു.എസ് നേരിടേണ്ടി വന്നത് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാത്രമാണ്. അതിലാവട്ടെ, പ്രാഥമിക ഉത്തരവാദിത്തവും അമേരിക്കക്കു തന്നെയാണ്. യു.എസ് സഖ്യ സേനയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങള്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പകരം സ്ഥാപിതമായത് അനിശ്ചിതത്വത്തിന്റെയും അശാന്തിയുടേയും നാളുകളായിരുന്നു. തുണീഷ്യയില്‍ തുടക്കമിട്ട് ഈജിപ്ത്, ലിബിയ, ബഹറൈന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ വീശിയ അറബ് വസന്തം അരാഷ്ട്രീയവിപ്ലവത്തിന്റെ കെടുതികളെ ഒന്നുകൂടി ഊതിപ്പെരുപ്പിച്ചുവെന്ന് മാത്രം. ഇറാഖ്, സിറിയ, ലിബിയ എന്നീ രാഷ്ട്രങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്. ഇതില്‍ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യു.എസ് അഭയം നല്‍കിയിട്ടുള്ളത്. അതും കര്‍ക്കശമായ നിരീക്ഷണ, പരിശോധന നടപടികള്‍ക്കൊടുവില്‍ മാത്രം. അതത് രാജ്യങ്ങളിലെ യു.എസ് എംബസികളില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കുന്നവരില്‍നിന്ന് അവരുടെ മത, സാമൂഹ്യ ബന്ധങ്ങളും പശ്ചാത്തലങ്ങളും വിദ്യാഭ്യാസവും തൊഴിലും ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമാണ് യു.എസിലേക്ക് പ്രവേശനാനുമതി നല്‍കുന്നത്. 85,000 അഭയാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഒബാമ ഭരണകൂടം പ്രവേശനം നല്‍കിയത്. എന്നാല്‍ തുര്‍ക്കി അഭയം നല്‍കിയത് 27 ലക്ഷം അഭയാര്‍ത്ഥികള്‍ക്കാണ്. സഊദിയില്‍ എത്തിയത് 20 ലക്ഷത്തിലധികം പേരാണ്. ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച അഭയാര്‍ത്ഥികളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ പോലും യു.എസിലേത് തുലോം തുച്ഛമാണ്. സ്വീകരിക്കപ്പെട്ട അഭയാര്‍ത്ഥികളുടെ എണ്ണത്തേക്കാളുപരി, സര്‍വവും നഷ്ടപ്പെട്ടവന്റെ വേദനയില്‍ പങ്കുചേരാനും കണ്ണീരൊപ്പാനുമുള്ള ലോകജനതയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനസ്സു കാണിച്ചു എന്നതായിരുന്നു ഒബാമ ഭരണകൂടം കൈക്കൊണ്ട നിലപാടിന്റെ നന്മയുടെ പാഠം. അതിനെ തച്ചുടച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം വിവേചനത്തിന്റെ മതില്‍ കെട്ടിപ്പൊക്കുന്നത്. ജര്‍മ്മനിയും ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. യു.എസ് സാമ്പത്തിക മേഖലയുടെയും ഐ.ടി വ്യവസായത്തിന്റെയും നട്ടെല്ലായ സിലിക്കണ്‍ വാലിയും ട്രംപിന്റെ നീക്കങ്ങളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.
നിരോധനം ബാധകമായ രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് പൗരന്മാര്‍ നിലവില്‍ യു.എസിലുണ്ട്. പ്രത്യേകിച്ച് ഇറാനില്‍നിന്നുള്ളവര്‍. ദശലക്ഷത്തിലധികം ഇറാനികളാണ് യു.എസില്‍ കുടിയേറിയിട്ടുള്ളത്. ഒരിക്കല്‍ പുറത്തുകടന്നാല്‍ പിന്നീട് യു.എസില്‍ തിരിച്ചു പ്രവേശിക്കാന്‍ കഴിയാത്ത വിധമുള്ള കുരുക്കിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലത്തുതന്നെ അഭയാര്‍ത്ഥികളായി യു.എസില്‍ എത്തിപ്പെടുകയും ഇപ്പോഴും അവിടെ കഴിയുകയും ചെയ്യുന്ന ലക്ഷങ്ങള്‍ വേറെയുമുണ്ട്. ഭയരഹിതമായി യു.എസില്‍ ജീവിക്കാനും തൊഴിലെടുക്കാനും ഇവര്‍ക്ക് അവസരം ഒരുക്കുന്നതിനായി ഒബാമ ഭരണകൂടം കൊണ്ടുവന്ന പദ്ധതിക്ക് തുരങ്കം വെക്കാനുള്ള കരുനീക്കത്തിലാണ് ട്രംപ് ഭരണകൂടമിപ്പോള്‍. മുസ്്‌ലിം വിരോധമല്ല തീരുമാനത്തിനു പിന്നിലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടവയെല്ലാം മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ആണ് എന്നതുതന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അഭയാര്‍ത്ഥി പ്രവേശനത്തിന് ഇളവ് നല്‍കുമെന്ന പ്രഖ്യാപനവും വിവേചനം വ്യക്തമാക്കുന്നതാണ്. യുദ്ധമുഖത്തുനിന്ന് സര്‍വ്വവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ജനതയെപ്പോലും മതത്തിന്റെ ലേബല്‍ ഒട്ടിച്ച് തിരിച്ചയക്കുന്ന തരത്തിലേക്കുള്ള യു.എസിന്റെ അധഃപ്പതനമാണ് ട്രംപ് യുഗം അടയാളപ്പെടുത്തുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.