Connect with us

Video Stories

കരിപ്പൂരിന് കാട്ടുനീതിയോ?

Published

on

വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിച്ച് കരിപ്പൂരിന്റെ ചിറകരിയാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിനെ കണ്ടുപടിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. തികച്ചും സ്വകാര്യമേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളം ഇന്ധനത്തിന് കേവലം ഒരു ശതമാനം നികുതി നല്‍കേണ്ടിടത്ത് കരിപ്പൂര്‍ വിമാനത്താവളം 28 ശതമാനം നല്‍കണമെന്നതിന് എന്തു ന്യായമാണുള്ളത്? പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ന്യായം. കോഴിക്കോട് വിമാനത്താവളത്തിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് എടുത്ത തീരുമാന പ്രകാരമാണ് ഇന്ധന നികുതി ഒരുശതമാനമാക്കിയതെന്ന് സി.പി.എം നേതൃത്വം സര്‍ക്കാറിനെ പിന്തുണച്ച് നിലപാട് അറിയിച്ചിരുന്നു. വിമാനത്താവള കമ്പനിയായ കിയാലിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതെന്നാണ് വാദം. പുതിയ വിമാനത്താവളത്തില്‍ കൂടുതല്‍ വിമാനങ്ങളെ ആകര്‍ഷിക്കാനാണ് ഇന്ധന നികുതി കുറച്ചു തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് കിയാലും അവകാശപ്പെടുന്നു. കിയാലിന്റെ ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമില്ലെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. പുതിയ വിമാനത്താവളങ്ങള്‍ക്ക് നേരത്തെയും ഇതുപോലെ സര്‍ക്കാറുകള്‍ സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന മുടന്തന്‍ ന്യായം നിരത്തി നിസാരവത്കരിക്കാവുന്നതാണോ സര്‍ക്കാറിന്റെ നടപടി? പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമാണ് കരിപ്പൂര്‍. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നല്‍കിയപ്പോള്‍ കരിപ്പൂരിന് ഓരോ ദിവസവും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കണ്ണൂരില്‍ നിന്ന് 125 കിലോമീറ്റര്‍ മാത്രം അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിനാണ് ഈ നഷ്ടമുണ്ടാകുന്നതെന്ന് സര്‍ക്കാര്‍ അറിയണം. ഇക്കാര്യത്തിലുള്ള ആശങ്ക പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാതിരുന്നത് നീതീകരിക്കാനാവില്ല. റണ്‍വെ വികസനത്തിന്റെ ഭാഗമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തലാക്കിയതിന്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറിച്ചുനട്ടതിന്റെ പശ്ചാത്തലവും ഇതായിരുന്നു. മലബാറില്‍ നിന്നുള്ള ആയിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഇതുമൂലം ക്ലേശങ്ങള്‍ അനുഭവിച്ചതിന് കണക്കില്ല. യാതൊരു ദയയുമില്ലാത്ത കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളും സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ പരിഷ്‌കാരങ്ങളുമെല്ലാം കരിപ്പൂരിനെ ശ്വാസംമുട്ടിക്കുകയാണ്. ഇതിനിടയിലാണ് ഇന്ധന നികുതി ഇളവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂരിനോട് ക്രൂരമായി പകപോക്കുന്നത്. നാലു വര്‍ഷത്തെ നഷ്ടക്കണക്ക് മറികടക്കാന്‍ വിമാനത്താവള വികസന സമിതിയും മുസ്‌ലിംലീഗും ജനപ്രതിനിധികളും പ്രവാസി സംഘടനകളുമെല്ലാം തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കെയാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. വലിയ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചതു മുതല്‍ യാത്രാനിരക്കില്‍ പുരോഗതി പ്രാപിച്ചുവരികയായിരുന്നു. ഇതെല്ലാം തകിടം മറിക്കുന്ന സാഹചര്യമാണ് കടുത്ത നിലപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേട്ടഭാവം നടിക്കാതെയാണ് ഭരണകൂടം കരിപ്പൂരിനെ ഞെരിച്ചുകൊല്ലാന്‍ തുനിഞ്ഞത്. ഈ വിഷയത്തില്‍ അനാവശ്യ ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവളത്തെ പുഷ്ടിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. കണ്ണൂര്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും വികസിക്കണം, ലാഭത്തിലാകണം. പക്ഷേ, അത് കരിപ്പൂരിന്റെ നട്ടെല്ലൊടിച്ചു കൊണ്ടാവരുത്.
കഴിഞ്ഞ നവംബറിലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ഇന്ധന നികുതിയില്‍ ഇളവ് നല്‍കുന്നതെന്ന് വ്യക്തം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയാണ് കണ്ണൂരിനെ സര്‍ക്കാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത്. അന്നു തന്നെ ഇക്കാര്യം വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നിരിന്നു. പ്രളയാനന്തര കേരളത്തിന്റെ നിര്‍മിതിക്കായി ജി.എസ്.ടിക്കു മേല്‍ സെസ് ചുമത്താന്‍ തയാറെടുക്കുന്ന സര്‍ക്കാറാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേക്ക് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയത് എന്നത് എത്ര വിരോധാഭാസമാണ്.! വിമാനക്കമ്പനികളില്‍ നിന്ന് തിട്ടൂരം തട്ടാനുള്ള തത്രപ്പാടാണ് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കരിപ്പൂരിനെ തള്ളി കണ്ണൂരിന് ഇളവ് നല്‍കിയതെന്ന കാര്യം തീര്‍ച്ച. കണ്ണൂര്‍ വിമാനത്താവവളത്തില്‍ ഇന്ധന നികുതി ഇരുപത്തിയെട്ടില്‍ നിന്ന് ഒറ്റയടിക്ക് ഒരുശതമാനമായി കുറച്ചതോടെ കരിപ്പൂരിലെ പല ആഭ്യന്തര സര്‍വീസുകളും കൂട്ടത്തോടെ കണ്ണൂരിലേക്ക് മാറ്റാന്‍ വിമാനക്കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ സ്‌പെയ്‌സ് ജെറ്റ് സര്‍വീസ് കണ്ണൂരിലേക്ക് മാറ്റുകയും ചെയ്തു. ജെറ്റ് എയര്‍വേയ്‌സും ഉടന്‍ കണ്ണൂരിലേക്ക് മാറാനിടയുണ്ട്. സര്‍ക്കാര്‍ ഒരു വിമാനത്താവളത്തെയും തകര്‍ക്കില്ലെന്നും ഇക്കാര്യം പി.കെ കുഞ്ഞാലിക്കുട്ടിക്ക് മനസിലായിക്കാണുമെന്നും വീമ്പു പറഞ്ഞ് ഇ.പി ജയരാജന്‍ നാക്കെടുത്തപ്പോഴേക്കും കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി. കരിപ്പൂരില്‍ നിലനില്‍ക്കുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി തന്നെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു നാലു ദിവസത്തെ ആയുസ് പോലും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ കാത്തിരിക്കുന്നത് പ്രതിവര്‍ഷം കോടികളുടെ നഷ്ടമാണ്. നികുതി ഗണ്യമായി കുറച്ചതിലൂടെ കണ്ണൂരില്‍ യാത്രാ നിരക്കും കുത്തനെ കുറയും. ഇതോടെ കരിപ്പൂരിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും കണ്ണൂരിലെത്തും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂരിന്റെ പ്രതാപം മെല്ലെ മങ്ങിത്തുടങ്ങും. ഇതുതന്നെയാണ് സര്‍ക്കാറും തത്പരകക്ഷികളും ആഗ്രഹിക്കുന്നത്. കണ്ണൂരിനേക്കാള്‍ ഇന്ധന നികുതിയില്‍ ഇളവ് ലഭിക്കാന്‍ കൂടുതല്‍ അര്‍ഹത കരിപ്പൂരിനാണ്. ഈ അവകാശം ചോദിച്ചു വാങ്ങാനുള്ള ജനകീയ പോരാട്ടമാണ് പ്രബുദ്ധ ജനത ഏറ്റെടുക്കേണ്ടത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.