More
സി.ബി.ഐ വരുമ്പോള്‍ മുട്ടിടിക്കുന്നതെന്തിന്?
‘ശുഹൈബ് വധക്കേസില്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏതുതരം അന്വേഷണവും നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാണ്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.’ ഫെബ്രുവരി 12ന് രാത്രി കണ്ണൂരിലെ എടയന്നൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.എസ് ശുഹൈബിന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ ്‌നേതാവ് കെ.സുധാകരന്‍ നടത്തിയ സത്യഗ്രഹത്തിനിടെ ജില്ലാ കലക്ടറേറ്റില്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ 21ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗമാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്. യു.ഡി.എഫ് ഈ യോഗം ബഹിഷ്‌കരിച്ചെങ്കിലും, പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് മന്ത്രി ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ മന്ത്രിയുടെതന്നെ ഈ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ നിസ്സാരവല്‍കരിച്ചത്. കേസന്വേഷണം ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഇന്നലെ രാവിലെയും മുഖ്യമന്ത്രിയുടെ നിലപാട്. ഇത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രതിനിധി ഹൈക്കോടതിയിലും ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.
കേസില്‍ പ്രത്യേകാന്വേഷണ സംഘം സി.പി.എമ്മുകാരും അനുഭാവികളുമായ പതിനൊന്നുപേരെ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുന്നു. അതിനിടെയാണ് ഇന്നലെ പ്രതീക്ഷിച്ചപോലെ കേസന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചുകൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്‍പിക്കവെ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം എതിരഭിപ്രായം പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന് കിട്ടിയ അടി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും മുഖത്തേക്കുള്ള കനത്ത പ്രഹരമായിപ്പോയി.
കേസ് സി.ബി. ഐ അന്വേഷിക്കുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ഇന്നലെ തട്ടിവിട്ടു. സി.ബി.ഐയെ കാട്ടി സി.പി. എമ്മിനെ വിരട്ടേണ്ടെന്ന പി.ജയരാജന്റെയും കോടിയേരിയുടെയും പ്രസ്താവന കോടതിക്കു നേരെയുള്ള വിരട്ടലായി കാണണം. ഒരുതവണ ഒന്നുപറയുകയും മറ്റൊരു തവണ അത് മാറ്റിപ്പറയുകയും ചെയ്യുന്നത് പിതൃശൂന്യതയാണെന്നാണ് പറയാറ്. എന്നാല്‍ ഒരു സര്‍ക്കാര്‍ തന്നെ അത്തരമൊരവസ്ഥയിലേക്ക്തരംതാഴുന്നതാണ് മേല്‍ സംബന്ധമായ രേഖകളും മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ള വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റിനോടാണ് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ലാവ്്‌ലിന്‍ കോഴക്കേസില്‍ ‘പോടാ പുല്ലേ സി.ബി.ഐ’ എന്ന് പറഞ്ഞവരുടെ മുട്ടിടിയായിരുന്നു കഴിഞ്ഞ കുറച്ചുദിവസമായി ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കേരളം കേട്ടുകൊണ്ടിരുന്നത്. അവര്‍ അന്വേഷണം നടത്തിയാല്‍ മടിയിലുള്ളത് അഴിഞ്ഞുവീഴുമെന്ന ആശങ്കതന്നെയാണ് സി.ബി.ഐയെ വേണ്ടെന്നുപറയാന്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചതെന്നത് നിസ്സംശയം. എന്താണ് ഇതിന് കാരണം. സി.പി.എം തന്നെയാണ് മുപ്പത്തിനാല് വെട്ടുവെട്ടി ശുഹൈബിന്റെ ജീവനെടുത്തത് എന്നതിനാലാണിത്. കൊല്ലുക, അതിനെ അധികാരം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയുക എന്നത് സി.പി.എം കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പതിവു രീതിയാണ്. അതിലൊന്നായിരിക്കും ശുഹൈബ് വധത്തിലും സംഭവിക്കുകയെന്ന് ഭയപ്പെട്ടിരിക്കവെയാണ് കേസ് സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള കോടതിവിധി. ഇവിടെ വിജയിച്ചത് നീതിയാണ്; തോറ്റത് ചോരകുടിയന്‍ രാഷ്ട്രീയവും. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്താന്‍വരെ കോടതി കല്‍പിച്ചിരിക്കുന്നുവെന്നത് കൊലപാതകത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതുകൊണ്ടാവുമല്ലോ.
കോടതിയില്‍ ഹര്‍ജി വന്നതുമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിരവധി സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. ഇന്നലെയും പൂര്‍വാധികം ഭംഗിയായിതന്നെ അവരത് അവതരിപ്പിക്കാന്‍ നോക്കി. ശുഹൈബിന്റെ വെട്ടേറ്റു കിടക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി കഴിഞ്ഞയാഴ്ച കോടതി ചോദിച്ച ‘കണ്ടില്ലേ, ഒരു ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി വെട്ടിനുറുക്കിയിരിക്കുന്നത്’ എന്ന ചോദ്യംതന്നെ വിധിയുടെ ഗതി നിര്‍ണയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സിംഗിള്‍ ബെഞ്ചിന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്ന തുക്കടാ ന്യായം വരെ എടുത്തുപ്രയോഗിക്കാന്‍ സി.പി.എമ്മിനുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ തയ്യാറായി.
വിധികേട്ട ശുഹൈബിന്റെ കുടുംബം പറഞ്ഞതുപോലെ ദൈവമാണ് കോടതിയുടെ രൂപത്തില്‍ വന്നിരിക്കുന്നത്. ഒരു സര്‍ക്കാരും അതിന്റെ പൊലീസും വിചാരിച്ചാല്‍ ഏത് അന്വേഷണവും അട്ടിമറിക്കാമെന്നിരിക്കെയാണ് ഈ സുപ്രധാനമായ കോടതി വിധി. ഇനി അറിയേണ്ടത് എന്തെല്ലാം തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നാണ്. കോടതികളുടെ ദാക്ഷിണ്യം കൊണ്ടാണ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന മൂന്ന് കൊലക്കേസുകളില്‍ സി.ബി.ഐ അന്വേഷണം നടന്നുവരുന്നത്. 2006ല്‍ കൊല്ലപ്പെട്ട ഫസല്‍, 2012ലെ അരിയില്‍ ഷുക്കൂര്‍, 2014ലെ കതിരൂര്‍ മനോജ്, കഴിഞ്ഞകൊല്ലത്തെ പയ്യോളി മനോജ് വധക്കേസുകളിലെല്ലാം സി.പി.എമ്മുകാരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍തന്നെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് പ്രതികളിലൊരാള്‍. ഇദ്ദേഹം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രണ്ട് കൊലപാതകങ്ങളെന്നാണ ്‌സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. ‘ഭീകര പ്രവര്‍ത്തനം’ എന്നാണ് കതിരൂര്‍ മനോജ് വധത്തെ സി.ബി.ഐ വിശേഷിപ്പിച്ചത്.
‘പൊലീസിനും സി.ബി.ഐക്കും അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ട്. അതിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന്’ പറഞ്ഞതും പി. ജയരാജനാണ്. വടകര ഒഞ്ചിയത്ത് മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലും സി.പി.എമ്മുകാരായിരുന്നു കൊലപ്പുള്ളികള്‍. വാടകക്കൊലയാളികളെയും ഡമ്മി പ്രതികളെയും വിട്ട് നീതിയെ വെല്ലുവിളിക്കുന്ന സി.പി.എമ്മിന്റെ ചോരക്കൊതിക്ക് ശുഹൈബ് വധക്കേസ് അന്വേഷണത്തിലൂടെയെങ്കിലും അറുതിവരണം. ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് രക്ഷപ്പെട്ട ജയരാജനും ഫസല്‍ കേസില്‍ കോടതി നിബന്ധനകളോടെ ജാമ്യം നല്‍കിയ കാരായിമാര്‍ക്ക് ഭരണഘടനാപദവികള്‍ നീട്ടിക്കൊടുത്തവരും അവഹേളിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ തന്നെയാണ്. ഇവരാണ് ത്രിപുരയില്‍ ‘കൊല്ലാക്കൊല ചെയ്യുന്നേ’ എന്ന് നിലവിളിക്കുന്നത്. അധികാര ലബ്ധി ജനസേവനത്തിനപ്പുറം എതിരാശയക്കാരെ പച്ചയ്ക്ക് കൊല്ലുന്നതിനാകുമ്പോള്‍ ഇതിന്റെ ഇടനാഴികകളിലെവിടെയും വെച്ച് ഈ കശാപ്പുവീരന്മാരുടെ കഴുത്തില്‍ കുരുക്ക് വീഴുകതന്നെ ചെയ്യും. അന്നേ കണ്ണൂരിലെ കൊലക്കത്തികള്‍ വിശ്രമിക്കൂ. അതിനുള്ള കാത്തിരിപ്പിലാണ് ജനത.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ