Connect with us

Video Stories

കെട്ടിയിടപ്പെട്ട കശ്മീര്‍

Published

on


കിട്ടിയ അവസരങ്ങളിലെല്ലാം 1975ലെ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തെ കടുംവാക്കുകളുപയോഗിച്ച് വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളുടെ മുനയൊടിക്കുകയാണ് ഇപ്പോള്‍ കശ്മീരിലെ നീറുന്ന സ്ഥിതിവിശേഷങ്ങള്‍. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിനെ സംബന്ധിച്ച പ്രത്യേകപദവി (ഭരണഘടനയിലെ 370 ാം വകുപ്പ്) ഒരുത്തരവിലൂടെ എടുത്തുകളഞ്ഞതിനെ അവിടംകൊണ്ടും നിര്‍ത്താതെ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി രണ്ടായി വിഭജിക്കാനും മേഖലയിലെങ്ങും പൗരാവകാശ ലംഘനങ്ങള്‍ നടത്താനുമുള്ള അവസരമായെടുത്തിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഭരണഘടനയുടെ എഴുപതു കൊല്ലമായുള്ള വകുപ്പ് എടുത്തുകളയുമ്പോള്‍ ആരോടും പ്രത്യേകിച്ച് ആലോചിക്കുകയുണ്ടായില്ല എന്നതിനുപുറമെ പതിനായിരക്കണക്കിന് സൈനിക ഭടന്മാരെ കശ്മീരില്‍ ഇറക്കി പൗരന്മാരുടെ നിത്യജീവിതം തകര്‍ത്തിരിക്കുകയാണിപ്പോള്‍. ബി.ജെ.പിയെയും സംഘ്പരിവാറിന് നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളവും ജമ്മുകശ്മീരിന് രാജ്യത്തിന്റെ പൂര്‍വസൂരികള്‍ നല്‍കിയ പ്രത്യേക പദവി തൊണ്ടയില്‍ അടക്കുന്നത് ഹിന്ദുത്വ നയത്തിന്റെ ഭാഗമാണെങ്കിലും, അതിന്റെ പേരില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനുമേല്‍ 23 ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പൗരാവകാശ നിയന്ത്രണങ്ങളെയും ലംഘനങ്ങളെയും എങ്ങനെയാണ് ന്യായീകരിക്കാന്‍ സംഘ്പരിവാറിനും മോദി സര്‍ക്കാരിനും കഴിയുക.
കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. പാക്കിസ്താനും ചൈനയും അവരവരുടെ നിലപാട് കടുപ്പിച്ചിരിക്കുകയുമാണിപ്പോള്‍. കശ്മീരിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തോളമായി കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിലാണ്. ഇതിന് കാരണം സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ ശൈലിയാണെന്നത് വസ്തുതകള്‍ സഹിതം ബോധ്യപ്പെട്ടതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍തന്നെ കശ്മീരിലെ സൈനിക പെല്ലറ്റ് പ്രയോഗത്തിനും യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതിനുമെതിരെ അതിശക്തമായാണ ്പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നാഴ്ചയായി വീണ്ടും കശ്മീരി ജനത കൂടുതല്‍ ജീവിത നിയന്ത്രണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടിരിക്കുന്നു. ടെലഫോണ്‍-മൊബൈല്‍ ബന്ധങ്ങളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നതിനും പരസ്യമായി സഞ്ചരിക്കുന്നതിനും കൂട്ടംകൂടുന്നതിനുമൊക്കെ കര്‍ശനമായ വിലക്കാണ് പുതിയ കേന്ദ്ര ഭരണ പ്രദേശത്ത് നിലനില്‍ക്കുന്നത്. ജനകീയരായ രാഷ്ട്രീയ നേതാക്കള്‍ക്കു പോയിട്ട് പാര്‍ലമെന്റ് പ്രതിനിധികള്‍ക്കുപോലും പുറത്തിറങ്ങി നടക്കാനാകുന്നില്ല. മുന്‍മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍അബ്ദുല്ല, മെഹബൂബമുഫ്തി തുടങ്ങിയവരെ പുറംലോകം കാണിക്കാതെ അപ്രഖ്യാപിത തടങ്കലില്‍ വെച്ചിരിക്കുന്നു. കര്‍ഫ്യൂമൂലം കുട്ടികള്‍ക്ക് കളിക്കാന്‍ പോലുമാകാത്ത സ്ഥിതി. സ്ഥിതിഗതി നേരിട്ട് മനസ്സിലാക്കാനായി കശ്മീരിലേക്കുപോയ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചിരിക്കുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുലാംനബി ആസാദും സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ളവരെയാണ് കഴിഞ്ഞദിവസം ഒരു മടിയും കൂടാതെ മോദി സര്‍ക്കാര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് രായ്ക്കുരാമാനം തിരിച്ചയച്ചത്. സംസ്ഥാന ഗവര്‍ണറുടെ ക്ഷണപ്രകാരം ചെന്നിട്ടായിരുന്നു ഈ ദുസ്ഥിതി. കേന്ദ്ര ഭരണ പ്രദേശം എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഭരിക്കലാണെന്ന് അറിയാമെങ്കിലും കശ്മീരിനെ സംബന്ധിച്ച് ഇത് കാട്ടാള ഭരണമായാണ് അനുഭവവേദ്യമാകുന്നത്. ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങാന്‍ മൈലുകള്‍ക്കപ്പുറത്തെ ഡല്‍ഹിയിലേക്ക് വരേണ്ട അവസ്ഥ. ഇവയൊക്കെ പ്രതിഫലിപ്പിക്കേണ്ട മാധ്യമ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഉത്തരവാദപ്പെട്ട പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിന്റെ ബലിഷ്ഠനയങ്ങളെ അനുകൂലിക്കുന്നു. ഇതിനെ അടിയന്തിരാവസ്ഥ എന്നല്ലെങ്കില്‍ പിന്നെന്തായാണ് വിശേഷിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് ബി.ജെ.പിയും മോദി സര്‍ക്കാരും മറുപടിപറയണം.
370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ നിരവധി പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കോടതി ഒക്ടോബര്‍വരെ സമയം നീട്ടിയെങ്കിലും ഇന്നലെ നയം മാറ്റേണ്ടിവന്നത് അടങ്ങാത്ത പൗര പ്രതിഷേധത്തിന്റെ സൂചനയാണ്. ജനാധിപത്യത്തില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍ ജനത ആശ്വാസത്തിനായി കരംനീട്ടുന്നത് നീതിപീഠത്തെയും മാധ്യമങ്ങളെയുമാണെന്ന വസ്തുതപോലും കശ്മീരിന്റെ കാര്യത്തില്‍ ഇല്ലാതെ പോയത് കഷ്ടമായിപ്പോയി. കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് പ്രസ്‌കൗണ്‍സില്‍ സെക്രട്ടറിക്ക് മാധ്യമവിലക്കിനെതിരെ നിലപാടെടുക്കേണ്ടിവന്നത് ശുഭകരമാണ്. ആദ്യഘട്ടമായി കൂടുതല്‍ സമാധാനപ്രിയരായ നേതാക്കളെ മോചിപ്പിക്കുമെന്ന ഗവര്‍ണറുടെ ഓഫീസിന്റെ പ്രസ്താവവും കോടതി കര്‍ശന നിലപാടിലേക്കു നീങ്ങിയേക്കുമോ എന്ന ഭീതിയിലാണ്.
ഗവര്‍ണര്‍ പദവിയുടെ മഹത്വം ഏറ്റവും നീചമാക്കിയ സംഭവമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മുകശ്മീരില്‍ കണ്ടത്. ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടുകയും വൈകാതെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്ന് പറയുകയും ചെയ്തവര്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയിരിക്കുന്നത്. ഇതിനെതിരായ സ്വരങ്ങളെയെല്ലാം ഹിന്ദുപണ്ഡിറ്റുകളുടെയും മറ്റും പേരുപറഞ്ഞ് ഭല്‍സിക്കുകയാണ് ബി.ജെ.പി നേതൃത്വവും ആഭ്യന്തരമന്ത്രി അമിത്ഷായും. ബഹുഭൂരിപക്ഷവും മുസ്്‌ലിംകള്‍ അധിവസിക്കുന്ന ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയില്‍ അത്ഭുതം കാണേണ്ടകാര്യമില്ല. അതേസമയം പിണങ്ങിപ്പിരിഞ്ഞ പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്നതും രാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് വെച്ച ഉപാധിയുമാണ് പ്രത്യേക പദവിയെന്ന ആനുകൂല്യത്തിന് ജമ്മുകശ്മീരിനെ അര്‍ഹമാക്കിയതെന്നത് എങ്ങനെ മറച്ചാലും മറയാത്ത ചരിത്രവസ്തുതയാണ്. പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യ സമരനായകരെയും രാഷ്ട്രശില്‍പികളെയും ഇതിന് കുറ്റപ്പെടുത്തുന്നവര്‍ അക്കാലത്ത് ഇന്ത്യയുടെ മോചനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ഇന്ത്യന്‍ ജനത മറക്കുന്നില്ല. പൂര്‍വപിതാക്കളായ ഗോവള്‍ക്കര്‍മാരുടെ ഏകശിലാസംസ്‌കാരത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് മോദിയും അമിത്ഷായും മോഹന്‍ഭഗവതും ചെയ്യുന്നതെന്നത് ആര്‍ക്കും വ്യക്തമാകും. യു.എ.പി.എ പോലുള്ള കരിനിയമങ്ങളുടെ കാര്‍ക്കശ്യവും പൗരത്വ രജിസ്റ്റര്‍ നിയമവും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളും മുത്തലാഖ് നിയമവും ഏക സിവില്‍നിയമ വ്യവസ്ഥയുമൊക്കെ ബാബരി മസ്ജിദ് തകര്‍ക്കലുമൊക്കെ ഈ കുടില ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ലുകളാണ്. എന്നാല്‍ ഇവയിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ഇന്ധനം നല്‍കുകയാണെന്ന് ഇവര്‍ സ്വയം അറിയുന്നേയില്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.