Connect with us

Video Stories

സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല

Published

on

പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)

പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത സൗഹാര്‍ദ്ദത്തിലൂടെ അതിനെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തരാക്കുക എന്നതാണ് രാഷ്ട്രീയ ധര്‍മ്മമെന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചു. മതം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതി വീഴാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു സി.എച്ചിന്റേത്. വര്‍ഗീയ-തീവ്രവാദ സ്വാധീനങ്ങളെ വലിയൊരളവില്‍ ചെറുക്കുന്നതില്‍ അതു വഴിവെച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സി.എച്ച് പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.
ജനാധിപത്യവും മത നിരപേക്ഷതയും ദേശീയതയും മത വിരുദ്ധമാണെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിച്ചിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് സ്വ സമുദായത്തെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തന്നെ ഇതര സമുദായങ്ങളോട് സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തി. ഇതര സമുദായങ്ങളുടെ അവകാശങ്ങളിലേക്ക് കടന്നു കയറാതിരിക്കാനുള്ള ജനാധിപത്യ ബോധവും സഹിഷ്ണുതയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സി.എച്ച് പുലര്‍ത്തി. മികച്ച വാഗ്മിയായിരുന്ന സി.എച്ച് മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചു. വാക്കുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ മറ്റ് ആയുധങ്ങളൊന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. വാക്കുകള്‍ തോല്‍ക്കുന്നിടത്തേ ആയുധം വേണ്ടൂ. സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല. നിശ്ചിത മൂര്‍ച്ചയോടെ അതു ലക്ഷ്യസ്ഥാനങ്ങളില്‍ തറച്ചു.
1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തു പുരോഗമന ആശയങ്ങള്‍ നടപ്പാക്കുന്നതിന്റെ വക്താവായി. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്്‌ലിം സമൂഹത്തെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്‌കൂളുകള്‍ തുറന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകള്‍ കൊണ്ടുവന്നതിന് പിന്നിലും സി.എച്ചിന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു.
തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും പ്രഗല്‍ഭനായ പത്രാധിപരായി ശോഭിക്കാന്‍ സി.എച്ചിനായി. സാഹിത്യ തല്‍പരനായ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം മികച്ച വായനക്കാരനുമായിരുന്നു. ഇക്കാലത്തെ പ്രശസ്തരായ പല എഴുത്തുകാരും സി.എച്ചിന്റെ പ്രോത്സാഹനത്താല്‍ സാഹിത്യ മണ്ഡലത്തില്‍ ചുവടുറപ്പിച്ചവരാണ്. നിയമസഭാംഗം, സ്പീക്കര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാവ്, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം കളങ്കമില്ലാത്ത സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ സി.എച്ചിന് സാധിച്ചു. സ്പീക്കര്‍ എന്ന നിലക്ക് നിയമസഭാ നടപടികള്‍ ജനാധിപത്യ മൂല്യങ്ങളിലുറപ്പിച്ച് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അസാധാരണമായ പ്രാഗത്ഭ്യമാണ് കാണിച്ചത്.
ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിച്ചോ അവിടെയെല്ലാം തന്റെ മികവാര്‍ന്ന വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിക്കാന്‍ സി.എച്ചിന് കഴിഞ്ഞിരുന്നു. സ്പീക്കറായും മുഖ്യമന്ത്രിയായും പല ചുമതലകളില്‍ കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നൊരാളായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സി.എച്ചിന് എന്നും പ്രത്യേക കഴിവുണ്ടായിരുന്നു. മുമ്പില്‍ വന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കാണാതെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനം ഒരിക്കലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ശേഷം ആ നാടിനെകുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന് സത്യങ്ങള്‍ കാണുന്നതിന് ഒരിക്കലും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ തടസ്സമായില്ല. ഇങ്ങനെ പൊതുവില്‍ വിശാലമായൊരു സമീപനം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.
ന്യൂനപക്ഷ പുരോഗതിക്ക് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച നേതാവായിരുന്നു സി.എച്ച്. എന്നാല്‍, അതൊരിക്കലും ഇതര മതങ്ങളോടുള്ള ആദരവില്‍ കുറവുവരുത്തികൊണ്ടായിരുന്നില്ല. തന്റെ സമുദായം ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി മത വിദ്വേഷത്തിലേക്കു വഴുതി വീഴാതിരിക്കാനുള്ള ഉയര്‍ന്ന രാഷ്ട്രീയ ജാഗ്രത അദ്ദേഹം എന്നും പുലര്‍ത്തിയിരുന്നു. പൊതുമണ്ഡലത്തില്‍ മതേതര വീക്ഷണത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് അത്തരം ദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി അവയുടെ സാക്ഷാത്കാരത്തിനു വേണ്ടി ധീരമായി നിലയുറപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏതൊരു പ്രവൃത്തിയും അഭിനന്ദനാര്‍ഹമാണ്.

(കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ സി.എച്ച് അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് )

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.