Connect with us

Video Stories

മൗലികാവകാശങ്ങളെ കവരുന്ന പ്രതികാര രാഷ്ട്രീയം

Published

on

ഇയാസ് മുഹമ്മദ്
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. ചിദംബരത്തിന്റെ അറസ്റ്റ് നിയമം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് വളരെ വ്യക്തമായിരുന്നു. പി.ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്ന് സി.ബി.ഐ നിയമത്തിന്റെ മതില്‍ ചാടി കടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൂട്ടിലടച്ച തത്തയെന്ന് മുമ്പ് സി.ബി.ഐ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതുക്കും മേലെ എന്ത് വിശേഷണവും ചേരും വിധം സി.ബി.ഐ മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമല്ല പോകുകയെന്ന പ്രഖ്യാപനം കൂടിയാണിത്. വിയോജിപ്പുകള്‍ ഉയര്‍ത്തുന്നവരെ തേടി കയ്യാമവുമായി സി.ബി.ഐ ഒപ്പമുണ്ടെന്ന ഭീഷണി ചിദംബരത്തിന്റെ അറസ്റ്റിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
അസാധാരണമായ സംഭവ വികാസങ്ങളാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ എതിര്‍പ്പുകളെ നിശബ്ദമാക്കുന്ന ഏകാധിപത്യ രീതികളുടെ ലക്ഷണങ്ങള്‍ അതിവേഗം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏകശാസനകളിലേക്ക് രാജ്യം അടങ്ങിഒതുങ്ങുന്ന നാളുകളിലേക്ക് ഇനിയേറെ ദൂരമില്ലെന്ന തോന്നലാണ് രണ്ടാം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കശ്മീരിനെ ഒരു സൂചനയായല്ല, തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പി.ചിദംബരം മറ്റൊരു തുടക്കമാണ്. ഇന്ത്യയിലെമ്പാടും നടക്കാന്‍ പോകുന്ന രാഷ്ട്രീയ വേട്ട, ചിദംബരത്തില്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രത്യേക താല്‍പര്യം ചിദംബരത്തിന്റെ അറസ്റ്റിലുണ്ടെന്ന വാദം ശക്തമാണ്. വ്യക്തിപരമായ പ്രതികാരം അറസ്റ്റിലൂടെ നടപ്പാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മൂന്ന് മാസം ജയിലിലടക്കപ്പെട്ട അമിത്ഷായുടെ ചരിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. 2010 ജൂലൈയില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുമ്പോള്‍ പി.ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. സൊറാബ്ദീന്‍ ഷെയ്ക്കിനേയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമിത് ഷാക്ക് മൂന്ന് മാസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തുകയും കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഗുജറാത്ത് ഹൈക്കോടതി അമിത് ഷാക്ക് പിന്നീട് ജാമ്യം നല്‍കിയെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് മോദി അധികാരത്തിലെത്തിയ ശേഷമാണ് ഷാക്ക് ഗുജറാത്തില്‍ കാലു കുത്താനായത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയിലാരംഭിച്ചിരിക്കുന്ന രാഷ്ട്രീയ വേട്ടയുടെ ആദ്യ ഇര ചിദംബരമായതിന് പിന്നില്‍ അമിത് ഷായുടെ പഴയ ജയില്‍ ചരിത്രവും പകപോക്കലുമുണ്ടെന്ന് നിഷേധിക്കാനാകില്ല. ഒരു ദിവസമെങ്കിലും ചിദംബരത്തെ ജയിലറക്കുള്ളിലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് സി.ബി.ഐയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി സാധ്യമാക്കിയിരിക്കുന്നത്.
പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ സ്വീകരിച്ച രീതി കേട്ടുകേള്‍വിയില്ലാത്തത് മാത്രമല്ല, തികച്ചും നാടകീയം കൂടിയായിരുന്നു. ആരോ എഴുതിയ തിരക്കഥക്ക് വേഷമിട്ടവരെ പോലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിനയിച്ചു തകര്‍ക്കുകയായിരുന്നുവത്രെ. ഇല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ കസ്റ്റഡിയിലുണ്ടായിട്ടും കേസിനെ കുറിച്ച് ഒരക്ഷരം പോലും സി.ബി.ഐ ചോദിച്ചില്ല. പിന്നീട് ചിദംബരം ഓര്‍മപ്പെടുത്തിയപ്പോള്‍ മാത്രമാണ് സി.ബി.ഐ 12 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ പകുതിയും ആറ് മാസം മുമ്പ് ചിദംബരം ഉത്തരം പറഞ്ഞ ചോദ്യങ്ങളും.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചതോടെയാണ് അറസ്റ്റ് നാടകം ആരംഭിക്കുന്നത്. ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചാല്‍ ജാമ്യം കിട്ടുമെന്ന ഭയാശങ്കയില്‍ അറസ്റ്റ് വേഗത്തിലാക്കാനായിരുന്നു പിന്നീട് സി.ബി.ഐക്ക് ലഭിച്ച നിര്‍ദ്ദേശം. കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന ഇപ്പോള്‍ രാജ്യസഭാംഗമായ ഒരാളെ പിടികൂടുന്നതിന് സി.ബി.ഐ കാട്ടിയ ധൃതി മുമ്പൊരു കേസിലുമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ ഇടവിട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയും മുമ്പ് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സി.ബി.ഐയുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെ നിന്നും സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാത്രി 8.15നാണ് പി ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. കഴിയുമെങ്കില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്യുകയെന്ന സി.ബി.ഐ നീ്ക്കം മനസ്സിലാക്കിയ ചിദംബരം പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 8.30 ഓടെ ചിദംബരം വസതിയില്‍ എത്തി. എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ചിദംബരത്തിന്റെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പില്‍ എത്തി. പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 9.45 ഓടെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത രീതി മുമ്പൊരിക്കലും സി.ബി.ഐ നടത്തിയിട്ടില്ല.
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഒരാളോടുള്ള പക, അദ്ദേഹത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നതിലേക്കാണ് നയിച്ചത്. ഇനിയും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത കേസിലാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് നടന്നത്. കുറ്റപത്രം തയാറാക്കി കേസ് കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കുമോയെന്ന വിശ്വാസക്കുറവ് സി.ബി.ഐക്കുണ്ടെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണ്. ഐ.എന്‍.എക്‌സ് മീഡിയ വിദേശപണം സ്വീകരിച്ചതു സംബന്ധിച്ചാണ് കേസ്. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്്തു. ധനമന്ത്രാലയത്തിന്റെ നടപടി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിനായി കേസില്‍ മുഖ്യപ്രതിയാകേണ്ട ഇന്ദ്രാണി മുഖര്‍ജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പുള്ള ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം അനുഷ്ഠിക്കുന്ന സ്ത്രീയാണ് ഇന്ദ്രാണി മുഖര്‍ജി. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നാണ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീയുടെ മൊഴിക്ക് സി.ബി.ഐ നല്‍കുന്ന പ്രാധാന്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കേസ് കോടതിയില്‍ നിലനില്‍ക്കില്ലെങ്കിലും അറസ്റ്റ് ചെയ്ത് ചിദംബരത്തെ ജയിലിലടക്കുകയെന്ന പ്രതികാര രാഷ്ട്രീയമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ അതീവ സമ്പന്ന ശിവഗംഗ ചെട്ടിയാര്‍ കുടുംബത്തില്‍ ജനിച്ച പളനിയപ്പന്‍ ചിദംബരത്തെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍, പ്രതിപക്ഷ നേതാക്കളെ ഭീഷണിയുടെ കത്തിമുനയില്‍ നിര്‍ത്താമെന്ന ചിന്തയാണ് ബി.ജെ.പി നേതാക്കളെ ഭരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക അരാജകത്വത്തെ വിശദീകരിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാനുള്ള നീക്കം കൂടിയാണിത്. പ്രതിപക്ഷ നിരലിയെ വിമര്‍ശകരെ മാത്രമല്ല, സ്വന്തം ചേരിയിലെ എതിരാളികള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാര്‍ ഭീഷണി മുഴക്കുന്നുണ്ട്. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമായാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ചിദംബരത്തിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതികരിച്ച അതേതലത്തില്‍ തന്നെയാണ് നവ നിര്‍മാണ്‍ സേനയും പ്രസ്താവന നടത്തിയത്. രാഷ്ട്രീയ പക പോക്കലെന്നായിരുന്നു നവ നിര്‍മാണ്‍ സേന നേതാക്കളുടെയും പ്രതികരണം. എംഎന്‍എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷമായിരുന്നു രാജ് താക്കറെയെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
കശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ദൂരം കുറഞ്ഞു വരുന്നുവെന്ന് ഈ രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നു. ഭരണഘടനാ ശില്‍പി ഡോ.അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് ഇനിയെങ്കിലും ജനാധിപത്യ വാദികള്‍ ഓര്‍മിക്കേണ്ടതുണ്ടെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ‘പുതുതായി ജനിച്ച ഈ ജനാധിപത്യം, അതിന്റെ ജനാധിപത്യ രൂപത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തില്‍ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ്’. അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് സാധുവായി വന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം വിസമ്മതിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇനി ഏറെക്കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കുമാകില്ല. ഫാസിസം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലോകത്തേക്ക് ഇടിച്ചുകയറി എത്തിയിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.