Connect with us

columns

പുകമറയിലാക്കിയ നിയമസഭാസമ്മേളനം

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്‍ച്ച പതിനൊന്നു മണിക്കൂര്‍ എടുത്തതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്‍നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്‍ഗ്രസിലെ വി.ഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്‌സ്പിയര്‍ മാര്‍ക്ക്ആന്റണിയെ കൊണ്ട് ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന്‍ അഭിസംബോധന ചെയ്തു.

എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പകര്‍പ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനാണ് അവകാശപ്പെടുന്നത്. ആ അന്വേഷണം ഇതിനകം വെളിപ്പെടുത്തിയ തെളിവുകളുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന ചോദ്യശരങ്ങളാണ് വി.ഡി സതീശന്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുരുതുരാ ഉതിര്‍ത്തത്. അതിന് വസ്തുതാപരമായും ആധികാരികമായും മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷം സൃഷ്ടിച്ച ‘പുകമറ’ മുഖ്യമന്ത്രിയും ഭരണപക്ഷത്ത് നിന്നുള്ളവരും തുടച്ചുനീക്കുമെന്നാണ് മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പിന്തുണക്കുന്നവരെങ്കിലും പ്രതീക്ഷിച്ചത്. സാധാരണ ഗതിയില്‍ പിണറായി വിജയന് അര മണിക്കൂര്‍ കൊണ്ട് വസ്തുതകളുടെ പിന്‍ബലത്തില്‍ നിര്‍വഹിക്കാന്‍ കഴിയേണ്ട ഒരു കാര്യം എത്ര വലിച്ചുനീട്ടി പറഞ്ഞിട്ടും ഫലിക്കാതെ പോയി. കേസിലെ മുഖ്യപ്രതിയായ വനിത മുഖ്യമന്ത്രിയുടെ നയതന്ത്ര കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായി തുടരുമ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായി നിയമിപ്പിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യ പദ്ധതിയായ ലൈഫ് മിഷനില്‍ നിന്ന് നാലേകാല്‍ കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് പ്രതി തന്നെ നല്‍കിയ മൊഴിയുമുള്‍പ്പെടെ പ്രതിപക്ഷമുയര്‍ത്തിയ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഈ മാരത്തോണ്‍ മറുപടിയില്‍ തന്റെ ഓഫീസിന്റേയും വകുപ്പുകളുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത കാത്ത്‌സൂക്ഷിക്കാനാവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിക്കുമെന്ന ഉറപ്പുപോലും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മൂന്നാറിലെ പെട്ടിമുടിയില്‍ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും മനുഷ്യ ജീവനുകള്‍ കുഴിച്ചുമൂടിയതുപോലെ മണിക്കൂറുകള്‍ നീണ്ട പ്രസംഗ വായനയിലൂടെ പൊതുസമൂഹവും നിയമസഭയും മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

എന്‍.ഐ.എയുടെ അന്വേഷണത്തില്‍ പരിപൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതു പോലും സ്വാഗതം ചെയ്യുകയും എന്തിന് മറ്റുള്ളവര്‍ക്ക് നെഞ്ചിടിപ്പെന്ന് പരിഹസിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തിരുന്നത്. മുഖാമുഖം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നപ്പോള്‍ സ്വന്തം നെഞ്ചിടിപ്പ് മറച്ചുവെക്കാന്‍ അസാധാരണവും അവിശ്വസനീയവുമായ മാര്‍ഗങ്ങള്‍ മറുപടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടമെടുത്താല്‍ ചരിത്ര വസ്തുതകള്‍ അതിനുവേണ്ടി വക്രീകരിച്ചും ഗീബല്‍സ്യന്‍ നുണകള്‍ ആവര്‍ത്തിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സ്വയം നിയമസഭയില്‍ പുകമറ സൃഷ്ടിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കുന്ന ഗൂഢ ശക്തികള്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനിറങ്ങിയിരിക്കുന്നു. മുസ്‌ലിംലീഗില്‍ ജമാഅത്തെ ഇസ്‌ലാമി വക ഇസ്‌ലാമികവത്കരണം നടക്കുന്നു. കോണ്‍ഗ്രസില്‍ ബി.ജെ.പി വക ഹിന്ദുത്വ ധ്രുവീകരണവും. ഇവരോട് ചില മാധ്യമങ്ങള്‍ കൂടി ചേര്‍ന്നിരിക്കുന്നു. അങ്ങനെ തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സംയുക്ത നീക്കത്തിന്റെ ഉത്പന്നമാണ് അവിശ്വാസപ്രമേയമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.

എന്നാല്‍ അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകളുടെ ചരിത്രമാകെ വിശദീകരിച്ച മുഖ്യമന്ത്രി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയോ ഹിന്ദുത്വ അജണ്ടയെപറ്റിയോ ഒരക്ഷരം ഉരിയാടിയില്ല, മുഖ്യമന്ത്രിയുടെ കഴുത്ത് അമിത്ഷായുടെ കക്ഷത്തിലാണെന്ന് പ്രമേയമവതരിപ്പിച്ച് വി.ഡി സതീശന്‍ മുഖത്തു ചൂണ്ടിപ്പറഞ്ഞിട്ടും. ആരൊക്കെയോ അണിയറയിലിരുന്ന് എഴുതി എത്തിച്ചുകൊണ്ടിരുന്ന ആവര്‍ത്തനങ്ങള്‍ നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ കുറിപ്പുകള്‍ വായിച്ചും വെള്ളം കുടിച്ചും മറുപടിക്ക് കാതോര്‍ത്തവരുടെ ക്ഷമ തകര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം തടയുകയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.

സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ കള്ളക്കടത്തു കേസിലെ പ്രതിയായ വിവാദ വനിതയുമായി ഒരു ചടങ്ങില്‍ ബന്ധപ്പെട്ട സ്പീക്കര്‍ അധ്യക്ഷ വേദിയിലിരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കര്‍ തള്ളുകയും ചെയ്തു. എന്നാല്‍ പതിവുപോലെ സഭയുടെ നിയന്ത്രണം കയ്യിലെടുക്കാനാവാതെ വിഷമിക്കുന്ന സ്പീക്കറെയാണ് കണ്ടത്. പ്രത്യേകിച്ചും അമ്പത് മിനിറ്റ് സമയം നിശ്ചയിച്ചിരുന്ന സ്ഥാനത്ത് മുഖ്യമന്ത്രി അതിരുകള്‍ ലംഘിച്ച് പ്രസംഗം വായിച്ച് സഭ നീട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സഹായനായ കാഴ്ചക്കാരനായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭാനേതാവായ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ചെയറിലിരുന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
1957 ലെ ഇ.എം.എസ് ഗവണ്‍മെന്റിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ സഭാനടപടികള്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വായിച്ചു നോക്കേണ്ടതുണ്ട്. ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് ഇ.എം.എസ് സംസാരിക്കുമ്പോള്‍ പട്ടം താണുപിള്ള ഒരു ചോദ്യവുമായി എഴുന്നേല്‍ക്കുന്നു. താന്‍ വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള ക്രമപ്രശ്‌നങ്ങള്‍ തുടരെത്തുടരെ ഉയരുന്നു. ഒടുവില്‍ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി ഇങ്ങനെ റൂളിങ് നല്‍കുന്നു. ആദരണീയനായ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് നല്ലതെന്ന്. അംഗങ്ങള്‍ എന്തു ചോദ്യം ചോദിച്ചാലും സ്പീക്കര്‍ സമയം നല്‍കുന്ന പക്ഷം മറുപടി പറയുന്നതിന് താന്‍ തയ്യാറാണെന്ന് ഇ.എം.എസ് പറയുന്നു. പ്രസംഗത്തിനിടക്ക് ചോദ്യം ചോദിച്ചാല്‍ അതിന്റെ ഗതി തെറ്റിപ്പോകുമെന്നും.

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ ചോദ്യം ചോദിക്കാന്‍ ബഹുമാനപ്പെട്ട അംഗങ്ങളെ താന്‍ അനുവദിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുന്നു. സഭയുടെ കസ്റ്റോഡിയനാണ് സ്പീക്കറെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഈ സംഭവം വ്യക്തമാക്കുന്നു. 57 ലെ ഇ.എം.എസ് മന്ത്രിസഭയെ സംബന്ധിച്ച് രണ്ടു തവണ അഴിമതി ആരോപണങ്ങളുണ്ടായി. ആദ്യത്തേത് കെ.സി ജോര്‍ജ് ഭക്ഷ്യമന്ത്രിയായിരിക്കെ ആന്ധ്രയില്‍ നിന്ന് അരി കൊണ്ടുവന്നതിനെ കുറിച്ച്. 58 മാര്‍ച്ച് 19 ന് അഴിമതികളെ പറ്റി മൂവാറ്റുപുഴ അംഗം സി.എം മാത്യു പ്രതിപക്ഷത്തു നിന്നവതരിപ്പിച്ച പ്രമേയമാണ് രണ്ടാമത്തേത്. രണ്ടു സന്ദര്‍ഭത്തിലും പ്രതിപക്ഷം ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതി നടത്തിയെന്നായിരുന്നു വിമര്‍ശനം. ആന്ധ്രാ അരി പ്രശ്‌നത്തില്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒഴിവാക്കാമായിരുന്ന നഷ്ടം എന്നാണ് ജസ്റ്റിസ് പി.ടി രാമന്‍ നായര്‍ കണ്ടെത്തിയത്. സി.എം മാത്യുവിന്റെ പ്രമേയത്തില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഇ.എം.എസ് അത് അവസാനിപ്പിച്ചതിങ്ങനെ. ‘ആക്ഷേപങ്ങളും ആരോപണങ്ങളും ഏതെല്ലാമുണ്ടായാലും അതിന്റെ വസ്തുതകള്‍ ഓരോന്നും വന്നാല്‍ അതിനുത്തരവാദികളായി മന്ത്രിസഭാതലത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആരോപണം ശരിയാണെങ്കില്‍ മന്ത്രിസഭ വേണ്ട നടപടിയെടുക്കും. കീഴുദ്യോഗസ്ഥന്മാരുടെ തലത്തിലാണെങ്കില്‍ അഴിമതി നിരോധന വകുപ്പ് അവര്‍ക്കെതിരെ നടപടിയെടുക്കും. ഈ ഉറപ്പ് നല്‍കിക്കൊണ്ട് ഏതാരോപണവും അടിസ്ഥാനപരമായ വസ്തുതകളോട് കൂടി ഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉള്ളവരുടെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളാണ് പിണറായി മന്ത്രിസഭക്കെതിരെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നടത്തിയ അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകകക്ഷി നടത്തിയ അഴിമതികളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് ജനങ്ങള്‍ക്കാകെ സംശയവും ബോധ്യവും വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മാത്രമല്ല എല്‍.ഡി.എഫും ഈ യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. മന്ത്രിസഭയുടെ നയങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതല സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുന്നതിലേക്ക് മുഖ്യമന്ത്രി മാറിയതാണ് ഇതിന്റെ കാരണം. മന്ത്രിസഭയും പാര്‍ട്ടിയും ഇടതുമുന്നണിയും മുഖ്യമന്ത്രിയെന്ന വ്യക്തിയുടെ അധീശത്വത്തിന് കീഴിലെ മിണ്ടാപാവകളായി മാറിയതാണ് ഇതിനു കാരണം. ഏറ്റവുമൊടുവില്‍ സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കു കീഴിലാണെന്ന് തിങ്കളാഴ്ച ലോകം നേരില്‍ കണ്ടു. ഈ വസ്തുതയാണ് മുഖ്യമന്ത്രിയെ നിയമസഭയില്‍ ഇരുത്തി അവിശ്വാസ പ്രമേയത്തിന്റെ ഭരണഘടനാ വ്യവസ്ഥകളിലെ അധികാരമുപയോഗിച്ച് പ്രതിപക്ഷം സഭയില്‍ നിര്‍വഹിച്ചത്, ബ്യൂറോക്രസിക്കും പൊലീസ് മേധാവികള്‍ക്കും പാഠമാകത്തക്ക നിലയില്‍. പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതുപോലെതന്നെ അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു. എന്നാല്‍ അത് ജനാധിപത്യപരമായി ചരിത്രപരമായ വിജയമായി തീരുകയും ചെയ്തു.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.