Connect with us

Health

കുഞ്ഞുങ്ങളുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാഹ്യവസ്തുക്കള്‍-ഡോ. എബ്രഹാം മാമ്മന്‍

കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്.

Published

on

ഡോ. എബ്രഹാം മാമ്മന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
പീഡിയാട്രിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുള്ള അനുഭവ സമ്പത്തുണ്ട് എനിക്ക്. ഈ കാലയളവിനിടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികളും ആത്മസംഘര്‍ഷവും അനുഭവിക്കുന്ന പ്രധാനപ്പെട്ട സാഹചര്യമാണ് ബാഹ്യവസ്തുക്കള്‍ (Foreign Bodies) ഏതെങ്കിലും കാരണവശാല്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട് കുട്ടികള്‍ ചികിത്സ തേടിയെത്തുന്നത്. തൊണ്ടയിലും, വയറിലും, ശ്വാസകോശത്തിലുമെല്ലാം ബാഹ്യവസ്തുക്കള്‍ കുടുങ്ങിയത് മൂലം ചികിത്സ തേടിയെത്തിയ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എന്‍ഡോസ്‌കോപ്പിയിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താനുള്ള വഴികളെ കുറിച്ച് മാത്രമല്ല സംഭവിക്കാനിടയുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ചും അറിയാമെന്നതിനാല്‍ ഇത്തരത്തിലുള്ള ഓരോ കേസുകളെയും അഭിമുഖീകരിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അറിയാതെ ഒരു വിറയല്‍ ഉണ്ടാവാറുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്. കഴിക്കുന്ന ഭക്ഷണവും, വെള്ളവും അന്നനാളത്തിലേക്കും ശ്വാസിക്കുന്ന വായു ശ്വാസനാളത്തിലേക്കും എത്തിക്കാനുള്ള സ്വാഭാവികമായ ക്രമീകരണങ്ങള്‍ ഇവിടെയുണ്ട്.

അന്നനാളത്തിലേക്ക് പോകുന്ന ബാഹ്യവസ്തുക്കള്‍

കുട്ടികള്‍ വിഴുങ്ങുന്നിതില്‍ ഭൂരിഭാഗം വസ്തുക്കളും രക്ഷിതാക്കളുടെ ആശങ്കകളെയും ആകുലതകളെയും അസ്ഥാനത്താക്കി മറ്റ് ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാതെ മലത്തിലൂടെ പുറത്ത് പോവുകയാണ് പതിവ്. എന്നാല്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റും വിഴുങ്ങുമ്പോള്‍ ഇവ സഞ്ചാരപഥത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കാനോ അല്ലെങ്കില്‍ എവിടെയെങ്കിലും കുത്തിക്കയറുവാനോ ഒട്ടിപ്പിടിക്കുവാനോ സാധ്യതയുണ്ട്. ഇത് കാര്യങ്ങളെ തകിടം മറിച്ചേക്കാം. പ്രധാനമായും കുടലിലാണ് ഇവ ആഘാതം സൃഷ്ടിക്കാറുള്ളത്. ചിലപ്പോള്‍ അന്നനാളത്തേയും തകരാറിലാക്കാറുണ്ട്. വളരെ നേര്‍ത്തതും ഇടുങ്ങിയതുമായ മേഖലയായതിനാല്‍ ഇവിടങ്ങളില്‍ എളുപ്പം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുവാനും സാധ്യതയുണ്ട്.

അപകടകരമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് കളിപ്പാട്ടങ്ങളിലേയും ടോര്‍ച്ചിലേയും റിമോട്ട് കണ്‍ട്രോളിലെയുമെല്ലാം ബാറ്ററികള്‍ വിഴുങ്ങുന്നതാണ്. ബാറ്ററികളില്‍ ഉള്ള മാരകമായ പദാര്‍ത്ഥങ്ങള്‍ വയറിലെത്തുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ദോഷകരമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭങ്ങളെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതാണ്. പൊതുവെ എന്‍ഡോസ്‌കോപ്പിയിലൂടെ ഇത്തരം വസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി പോയേക്കാം.

ശ്വാസനാളത്തിലേക്ക് (Bronchus) പോകുന്ന അന്യവസ്തുക്കള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ അന്നനാളത്തിലൂടെ വയറിലേക്ക് കടന്ന് പോകുന്ന വസ്തുക്കളെടെ കാര്യത്തിലാണ്. എന്നാല്‍ അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ അന്നനാളത്തിലേക്ക് പോകാതെ പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യം വന്ന് ചേരും. ഇത് തികച്ചും വ്യത്യസ്തമായ അവസ്ഥാ വിശേഷമാണ്. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞിരിക്കുന്നവയില്‍ നിന്ന് വ്യത്യസ്തമായ ചികിത്സാ മുറകളാണ് ഇവിടെ സ്വീകരിക്കേണ്ടി വരാറുള്ളത്. ശ്വാസനാളത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വസ്തു സ്വാഭാവികമായി പുറത്ത് വരാനുള്ള ഏക മാര്‍ഗ്ഗം ചുമയ്ക്കുക എന്നത് മാത്രമാണ്. എന്നിട്ടും പുറത്ത് വരാതെ ഇവ ബ്രോങ്കസ്സിലോ ശ്വാസകോശത്തിലോ തുടരുകയാണെങ്കില്‍ ഗൗരവതരമായ സമീപനം ആവശ്യമായി വരും. ഈ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നിടത്തോളം ഇതുമൂലം വരുന്ന പഴുപ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബ്രോങ്കോസ്‌കോപ്പി എന്ന പ്രൊസീജ്യര്‍ ആവശ്യമായി വരും.അനസ്തേഷ്യ നല്‍കിയ ശേഷമാണ് ഇത് നിര്‍വ്വഹിക്കുക. ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്‌കോപ്പ് എന്ന കുഴല്‍ സന്നിവേശിപ്പിക്കുകയും ഇതിലൂടെ ബാഹ്യവസ്തുക്കളെ കൃത്യമായി ദര്‍ശിച്ച ശേഷം ഗ്രാസ്പിങ്ങ് ഫോര്‍സെപ്സ് എന്ന ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കുകയം ചെയ്യുന്ന രീതിയാണ് ബ്രോങ്കോസ്‌കോപ്പി. അല്‍പ്പം സങ്കീര്‍ണ്ണമായ പ്രൊസീജ്യറാണ് ബ്രോങ്കോസ്‌കോപ്പി. ഈ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കുന്ന സമയത്ത് കുഞ്ഞിന് ശരിയായി ശ്വസിക്കാന്‍ സാധിക്കില്ല. അതിനാല്‍ വളരെ വേഗത്തില്‍ തന്നെ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കേണ്ടതാണ്. സര്‍ജന്റെ വൈദഗ്ദ്ധ്യവും അനസ്തറ്റിസ്റ്റുമായുള്ള ടീം വര്‍ക്കും ഇതില്‍ നിര്‍ണ്ണായകമാണ്.

നീക്കം ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഈ വസ്തു തിരികെ വഴുതി വീഴാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നേരത്തെ സ്ഥിതി ചെയ്തിരുന്നതിന്റെ എതിര്‍ വശത്തേക്കായിരിക്കും എത്തിച്ചേരുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പ്രക്രിയ പുനരാവര്‍ത്തിക്കേണ്ടി വരും. ബോള്‍ റിങ്ങ്, പുളിങ്കുരു പോലുള്ള വട്ടത്തിലും മിനുസമുള്ളതുമായ വസ്തുക്കള്‍ പുറത്തെടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇവ തിരികെ വീണ് പോകാനുള്ള സാധ്യതയും കൂടുതലാണ്. മഫ്ത പിന്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കളും വളരെ വ്യാപകമായി കുട്ടികള്‍ വിഴുങ്ങുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതും നീക്കം ചെയ്യല്‍ വളരെ സങ്കീര്‍ണ്ണവും ദുഷ്‌കരവുമാണ്.

ശസ്ത്രക്രിയ വേണ്ടി വരുന്ന സാഹചര്യം

അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിര്‍വ്വഹിക്കേണ്ടി വരും. നിരവധി തവണ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ ഭാഗത്ത് ശസ്ത്രക്രിയ (തൊറാകോടമി) നിര്‍വ്വഹിച്ച് അന്യവസ്തു നീക്കം ചെയ്യേണ്ടതായി വരും. ഒരു ട്യൂബ് സ്ന്നിവേശിപ്പിച്ച് അന്യ വസ്തുവിനെ ദര്‍ശിച്ച് പുറത്തെടുക്കുക എ്ന്നതാണ് ബ്രോങ്കോസ്‌കോപ്പിയുടെ രീതി. പറയുമ്പോള്‍ ഇത് വളരെ ആയാസ രഹിതമായി തോന്നുമെങ്കിലും അത്രത്തോളം എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ജന്റെ അനുഭവസമ്പത്തും, അനസ്തറ്റിസ്റ്റിന്റെയും മറ്റ് ടീമംഗങ്ങളുടേയും അനുഭവ പരിചയവുമെല്ലാം ഇതില്‍ നിര്‍ണ്ണായകമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണ്. മുന്‍കരുതള്‍ നിര്‍ബന്ധമായും സ്വീകരിക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.