Connect with us

Sports

കോപ്പ അമേരിക്ക; നെയ്മറിന്റെ സ്ഥാനം ജീസസിന്

Published

on

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍ താരം തന്നെ. ബ്രസീല്‍ ഫുട്‌ബോളിന്റെ ലോക വിലാസമായ നെയ്മര്‍ കോപ്പ മല്‍സരങ്ങള്‍ക്കില്ല. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഡാനി ആല്‍വസ് നയിക്കുന്ന സംഘത്തില്‍ ഗബ്രിയേല്‍ ജീസസ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും നെയ്മറുടെ അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിസേയഷനുണ്ട്.
മറുഭാഗത്ത്് അര്‍ജന്റീന വരുന്നത് ലിയോ മെസി ഉള്‍പ്പെടുന്ന സൂപ്പര്‍ സംഘവുമായാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം മാത്രമാണ് ബ്രസീലുകാര്‍ മോഹിക്കുന്നത്. ഏറ്റവും അവസാനമായി രാജ്യാന്തര തലത്തില്‍ ബ്രസീലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് 2016 ലെ ഒളിംപിക്‌സായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം രാജ്യത്തിന് സമ്മാനിക്കുന്നതില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ നെയ്മര്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന് മുമ്പ് 2014 ലെ ലോകകപ്പ്. ബ്രസീലുകാര്‍ മൊത്തം കരുതിയത് നെയ്മര്‍ ലോകകപ്പ് രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു. പക്ഷേ ജര്‍മനിക്ക്് മുമ്പില്‍ സെമിയില്‍ ബ്രസീല്‍ തളര്‍ന്നു. അതിന് മുമ്പ് കൊളംബിയക്കെതിരായ മല്‍സരത്തില്‍ നെയ്മര്‍ക്ക് പരുക്കുമേറ്റു. ബെലോ ഹോറിസോണ്ടയിലെ ആ രാത്രി ഒരു ബ്രസീലുകാരനും മറക്കില്ല. കഴിഞ്ഞ റഷ്യന്‍ ലോകകപ്പും ബ്രസീലുകാര്‍ക്ക്് നിരാശയാണ് സമ്മാനിച്ചത്. തുടക്കത്തില്‍ നന്നായി കളിച്ച ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തിന് ശേഷം ടിറ്റേയുടെ മഞ്ഞപ്പട ഒരു മല്‍സരത്തിലും തോറ്റിട്ടില്ല. സൗഹൃദ, സന്നാഹ മല്‍സരങ്ങളില്ലെല്ലാം തകര്‍പ്പ വിജയം നേടി. ഏറവും അവസാനം സന്നാഹ മല്‍സരത്തില്‍ ഹോണ്ടുറാസിനെ ഏഴ് ഗോളിനാണ് തരിപ്പണമാക്കിയത്.
കോച്ച്് ടീറ്റേയുടെ സംഘത്തിലുള്ള 23 പേരും ശക്തര്‍ തന്നെ. എല്ലാവരും യൂറോപ്യന്‍ ക്ലബുകള്‍ക്കും ലാറ്റിനമേരിക്കന്‍ ക്ലബുകള്‍ക്കുമെല്ലാം കളിക്കുന്നവര്‍. രാജ്യാന്തര രംഗത്ത്് അനുഭവം തെളിയിച്ചവര്‍. പക്ഷേ നെയ്മറെ പോലെ ഒരു കളിക്കാരനില്ല എന്ന സത്യം ടീമിന്റെ കുതിപ്പിനെ ബാധിക്കും. മെസിയില്ലാത്ത അര്‍ജന്റീന പോലെയാണ് നെയ്മറില്ലാത്ത ബ്രസീല്‍. റഷ്യന്‍ ലോകകപ്പ് കളിച്ച സംഘത്തിലെ 14 പേരെ മാത്രമാണ് ടിറ്റോ കോപ്പ സംഘത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. റിച്ചാര്‍ലിസണ്‍, ഡേവിഡ് നെറസ്, ആര്‍തര്‍, ലുക്കാ പെക്കേറ്റ തുടങ്ങിയ പുതിയ യുവതാരങ്ങളെ അദ്ദേഹം ടീമില്‍ എടുത്തിട്ടുണ്ട്. ബൊളിവിയ, പെറു, വെനുസ്വേല എന്നിവരടങ്ങുന്ന ദുര്‍ബല ഗ്രൂപ്പിലാണ് ബ്രസീല്‍ കളിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെയ്മറിന്റെ അഭാവം പ്രകടമാവില്ലെങ്കിലും നോക്കൗട്ട്് ഘട്ടത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുളളവരാണ് മുന്നില്‍ വരുക.2007 ലാണ് അവസാനമായി ബ്രസീല്‍ കോപ്പ് കിരീടം സ്വന്തമാക്കിയത്. ലാറ്റിനമേരിക്കയിലെ അതികായര്‍ എന്ന വിശേഷണത്തിലും കിരീടമില്ലാത്ത അവസ്ഥ ടീമിനെ തന്നെ ബാധിക്കുന്നുണ്ട്. കോച്ച്് ടിറ്റേക്കും കോപ്പ അമേരിക്ക കിരീടം നിര്‍ബന്ധമാണ്. നിലവില്‍ അദ്ദേഹത്തിന്റെ കസേരക്ക്് കുഴപ്പമില്ല. റഷ്യന്‍ ലോകകപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കാര്യമായ പ്രതിഷേധമുണ്ടായിരുന്നില്ല. പക്ഷേ കോപ്പ നടക്കുന്നത് ബ്രസീലിലാണ്. സ്വന്തം തട്ടകത്ത് നടക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ കഴിയാത്ത പക്ഷം വിമര്‍ശകര്‍ രംഗത്തിറങ്ങും. 2022 ലെ ഖത്തര്‍ ലോകകപ്പ്് വരെയാണ് ടിറ്റേയുടെ കരാര്‍. നെയ്മറില്ലാത്ത ബ്രസീല്‍ കിരീടം സ്വന്തമാക്കിയാല്‍ അത് ടിറ്റേയുടെ വലിയ നേട്ടമായി മാറും. നെയ്മര്‍ കളിക്കുമ്പോള്‍ ടീം അദ്ദേഹത്തിന് ചുറ്റിപ്പറ്റിയാണ് ഓടുക. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ താരങ്ങള്‍ക്ക്്് കരുത്ത്് തെളിയിക്കാനുള്ള അവസരമാണിത്. ഹോണ്ടുറാസിനെതിരെ നേടിയ ഏഴ് ഗോളില്‍ ആറും കരസ്ഥമാക്കിയത് യുവതാരങ്ങളാണെന്ന് കോച്ച്് പറയുന്നു. പി.എസ്.ജിക്കാരനായ നെയ്മര്‍ ദീര്‍ഘകാലമായി പരുക്കുമായി മല്ലിടുകയാണ്. കഴിഞ്ഞ സീസണില്‍ തന്നെ പി.എസ്.ജിക്കായി പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറിന്റെ സ്ഥാനം ജീസസിനായിരിക്കും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.