Connect with us

Health

കായികതാരങ്ങളിലെ ഹൃദയാഘാതം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത.

Published

on

ഡോ. ഷഫീഖ് മാട്ടുമ്മല്‍
ഹെഡ്-കാര്‍ഡിയാക് സയന്‍സസ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്

കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത. ഗാംഗുലിയെ പോലെ നിരവധി കായിക താരങ്ങളാണ് സമീപ കാലത്ത് കളിക്കളത്തിലോ വ്യായാമ വേളയിലോ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ടര്‍ഫ് ഫുട്‌ബോള്‍ ഉള്‍പ്പെടെ വ്യാപകമായിരിക്കുന്ന സമീപ കാലത്ത് ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്.

ആരോഗ്യവാന്മാരായ കായികതാരങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിക്കാനുള്ള കാരണം എന്താണ്?

രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും ചിന്തിക്കേണ്ടതായിട്ടുള്ളത്. ഒന്നാമതായി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതുന്ന ഒരു വ്യക്തിക്ക് എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക സംഭവിച്ചു, രണ്ട് അത്തരമൊരു സാഹചര്യം ഉണ്ടയിരുന്നിട്ടും എങ്ങിനെ അദ്ദേഹം അത് തിരിച്ചറിയാതെ പോയി?. ഇതില്‍ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം ആരോഗ്യപരമായി ഫിറ്റാണ് എന്നത് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള കാരണമല്ല എന്നതാണ്. ഉദാഹരണമായി ജനിതകപരമായി ഹൃദായാഘാത സാധ്യതയുള്ള വ്യക്തി ശരീരം ഫിറ്റായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹൃദയാഘാത സാധ്യത പൂര്‍ണ്ണമായും മാറി നില്‍ക്കുന്നു എന്നര്‍ത്ഥമില്ല. ഗാംഗുലിയുടെ പിതാവിന് മുന്‍പ് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഗാംഗുലിക്കും ഉണ്ടായിരിക്കും. അദ്ദേഹം ശാരീരികമായി ഫിറ്റ് ആണ് എന്നതുകൊണ്ട് മാത്രം ആ സാധ്യത ഇല്ലാതാകുന്നില്ല. ലളിതമായ ട്രെഡ് മില്‍ ടെസ്റ്റ് മുതല്‍ സി ടി ആന്‍ജിയോഗ്രാം വരെ ചെയ്താല്‍ തിരിച്ചറിയാവുന്നതേ ഉള്ളൂ ഈ വിഷയം. എന്നാല്‍ ഇത്തരം പരിശോധനകള്‍ അദ്ദേഹം നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.

കായിക താരങ്ങള്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ ഈ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടോ?

വളരെ ചെറുപ്പത്തിലേ തന്നെയാണ് പലരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാത സാധ്യത കുറവാണ്. എന്നാല്‍ ശാരീരിക അദ്ധ്വാനം ആവശ്യമായ കായിക മേഖല തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം റിസ്‌ക് ഫാക്ടറുകള്‍ എല്ലാം തന്നെ പരിശോധനാ വിധേയമാക്കണം. വിദേശങ്ങല്‍ലെ പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഇത്തരം ടെസ്റ്റുകളും ഒരു മാനദണ്ഡമായി സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക് ഇതിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ തന്നെയുണ്ട്. സമയത്ത് തന്നെ ആരോഗ്യപരമായ സങ്കീര്‍ണ്ണതകള്‍ തിരിച്ചറിയുന്നതും, അതിന്റെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ മനസ്സിലാക്കുന്നതും ചികിത്സിച്ച് ഭേദമാക്കുന്നതും സ്‌പോര്‍ട്‌സ് കരിയര്‍ ആരംഭിക്കുന്നവര്‍ക്ക് നല്ലതാണ്. ഹൃദയാഘാതം സംഭവിച്ചവര്‍ അടുത്ത ബന്ധത്തിലുള്ളവര്‍ നിര്‍ബന്ധമായും കരിയര്‍ ആരംഭിക്കുന്നതിന് മുന്‍പും കരിയറിനിടയില്‍ കൃത്യമായ ഇടവേളകളിലും ഹൃദയത്തിന്റെ ആരോഗ്യം സുരക്ഷിതമാണെന്നുറപ്പ് വരുത്താനുള്ള പരിശോധനകള്‍ നിര്‍വ്വഹിക്കണം.

പുതിയതായി ആരോഗ്യ സംരക്ഷണത്തിന് ജിമ്മിനേയും ടര്‍ഫിനേയുമൊക്കെ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പ്രധാനമായും മുപ്പത്തിയഞ്ച് വയസ്സൊക്കെ കഴിഞ്ഞ ശേഷം ഇനി ആരോഗ്യം ഫിറ്റാക്കിക്കളയാം എന്ന് കരുതി ഇത്തരം കായിക വിനോദങ്ങളിലേക്ക് കടന്ന് വരുന്നവര്‍ ധാരാളമുണ്ട്. ഇവരും ഹൃദ്രോഗ പാരമ്പര്യമോ, കൊളസ്‌ട്രോള്‍, ഷുഗര്‍ മുതലായവോ ഉള്ളവരാണെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നിര്‍വ്വഹിക്കണം. ഇത്തരം അവസ്ഥകളില്ലാത്തവരും കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. കളിച്ചുകൊണ്ടിരിക്കെ അസാധാരണമായ ലക്ഷണങ്ങള്‍ (ഉദാഹരണമായി കിതപ്പ്, നെഞ്ച് വേദന മുതലായവ)കാണപ്പെടുകയാണെങ്കിലും പെട്ടെന്ന് തന്നെ ചെക്കപ്പിന് വിധേയരാകണം.
കുറേ കളിച്ച് പിന്നീട് കളി നിര്‍ത്തിയവരും ശ്രദ്ധിക്കണം. കളിക്കുന്ന സമയത്ത് ഇവരുടെ ശരീരം കളിയുമായി പൊരുത്തപ്പെട്ടിരിക്കും. എന്നാല്‍ കുറേ കാലം കളിയൊക്കെ നിര്‍ത്തിയാല്‍ ശരീരം ആ പൊരുത്തപ്പെടലിനെ ഉപേക്ഷിച്ചിരിക്കും. മനസ്സുകൊണ്ട് നമ്മള്‍ ഒ കെ ആയിരിക്കും. എന്നാല്‍ ശരീരം അത്രത്തോളം പൊരുത്തപ്പെട്ടില്ല എന്ന് വരും. ഇതും പ്രധാനപ്പെട്ട ഒരു റിസ്‌ക് ഫാക്ടര്‍ ആണ്.

കളിക്കിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാല്‍
എന്ത് ചെയ്യണം?

വളരെ പ്രധാനപ്പെട്ട വിഷയമാണിത്. കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ചെക്കപ്പ് ചെയ്യണം എന്ന് പറയുന്നത് പോലെ തന്നെ കളിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ഓരോ വ്യക്തിയും നിര്‍ബന്ധമായും ബേസ്‌ക് ലൈഫ് സപ്പോര്‍ട്ട് (BLS) ല്‍ പരിശീലനം നേടിയിരിക്കണം. പെട്ടെന്നൊരാള്‍ കുഴഞ്ഞ് വീണ് കഴിഞ്ഞാല്‍ പരിഭ്രമിച്ച് മാറി നില്‍ക്കുകയോ ആംബുലന്‍സ് വരുന്നത് വരെ കാത്തുനില്‍ക്കുകയോ ചെയ്യാനിടവരരുത്. ശ്വാസഗതിയും പള്‍സും പരിശോധിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം ഓരോ കായികതാരത്തിനും അതത് ക്ലബ്ബുകളും മറ്റും ചേര്‍ന്ന് നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഇതിനായി പ്രത്യേക മൊഡ്യുളുകള്‍ പോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആദ്യ മിനിട്ടുകളില്‍ നല്‍കേണ്ട പ്രധാനപ്പെട്ട ചികിത്സയായ സി പി ആര്‍ ലഭിച്ചാല്‍ തന്നെ അസുഖബാധിതനായ വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ ഏറെക്കുറെ നമുക്ക് സാധിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.