Connect with us

Health

പകര്‍ച്ചവ്യാധികള്‍; ഹോമിയോപ്പതിക്കും ചെയ്യാനുണ്ട്

മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും

Published

on

ലോക ചരിത്രത്തില്‍ ഒരോ കാലഘട്ടങ്ങളിലും മനുഷ്യന് വെല്ലുവിളിയായി ഒരോ പകര്‍ച്ചവ്യാധികള്‍ വേട്ടയാടിയിട്ടുണ്ട്. മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും.

1800 കാലഘട്ടങ്ങളിലുണ്ടായ സ്‌കാര്‍ലറ്റ് ഫീവര്‍, യൂറോപ്പില്‍ പടര്‍ന്ന് പിടിച്ച കോളറകള്‍, ഡിഫ്റ്റീരിയ, വസൂരി രോഗങ്ങള്‍ തുടങ്ങി കഴിഞ്ഞ നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സ്പാനിഷ് ഫ്‌ലൂ, അത് പോലെ ഇന്ത്യയില്‍ പടര്‍ന്ന് പിടിച്ചിരുന്ന ജപ്പാന്‍ ജ്വരം, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങി നിരവധി പകര്‍ച്ചവ്യാധികളിലും വൈറല്‍ രോഗങ്ങളിലും കണ്‍വന്‍ഷണല്‍ ചികില്‍സാ രീതികളെ അപേക്ഷിച്ച് ഹോമിയോപ്പതിയില്‍ ഫലപ്രദമായി ചികില്‍സിക്കാനും നല്ലൊരളവില്‍ പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് ചരിത്രം നിക്ഷ്പക്ഷമായി സമീപിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാനാകും.

ഏറ്റവും ലളിതമായി പുതിയ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്താനാകുന്നതും ആ മരുന്നുകള്‍ ഫലപ്രദമായി മറ്റു പാര്‍ശ്വഫലങ്ങളില്ലാതെ രോഗശമനത്തിനായി വളെരെ വേഗത്തില്‍ രോഗികള്‍ക്ക് എത്തിക്കാനാവുന്നു എന്നുള്ളത് തന്നെയാണ് ഈ നൂറ്റാണ്ടിലും ഹോമിയോപ്പതി ചികില്‍സ പ്രസക്തമായി നില്‍ക്കുന്നത് എന്ന് നമുക്ക് പറയാന്‍ കഴിയും.

എത് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും രോഗികള്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളെ അപഗ്രഥിച്ച് അതിന് ഏറ്റവും സമാന ലക്ഷണങ്ങള്‍ ഉളവാക്കുന്ന മരുന്നുകള്‍ ഹോമിയോപ്പതി ഔഷധ വിജ്ഞാനീയ കോശത്തില്‍ മനുഷ്യര്‍ക്ക് നല്‍കി ഇത്തരം ലക്ഷണങ്ങളെ ഫലപ്രദമായി നേരിട്ട് വിജയിച്ച മരുന്നുകളുടെ നിരയില്‍ നിന്ന് ഒരോ പകര്‍ച്ചവ്യാധിയിലും രോഗികള്‍ കാണിക്കുന്ന പൊതുവായ രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിക്കുന്ന പ്രതിരോധ മരുന്നുകളും അതോടൊപ്പം ചികില്‍സയില്‍ വ്യക്ത്യാതിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുത്ത് മരുന്നുകള്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രോഗകാരികള്‍ ഏതുമാവട്ടെ രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷി ഉയര്‍ത്താനും അതുവഴി രോഗകാരികളെ തുരത്താനും ഹോമിയോപ്പതി ചികില്‍സക്ക് കഴിയും, അത് കൊണ്ട് തന്നെയാണ് അനേകം അവസരങ്ങളില്‍ രോഗകാരണങ്ങള്‍ അറിയാതെ വിഷമിക്കുമ്പോഴും രോഗാണുവിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ കണ്ടെത്താനാകാതെ ഇതര വൈദ്യശാസ്ത്ര ശാഖകള്‍ കുഴങ്ങുമ്പോഴും വാക്‌സിനുകള്‍ ട്രയലുകള്‍ നടത്തി വിജയകരമായി ലഭിക്കാന്‍ കാലതാമസം നേരിടുമ്പോഴും വാക്‌സിനുകള്‍ വികസിപ്പിച്ചാലും ഗര്‍ഭിണികളും അലര്‍ജി രോഗമുള്ളവര്‍ക്കും മറ്റു കോണ്‍ട്രാ ഇന്‍ഡിക്കേഷനനുള്ളവര്‍ക്കും നല്‍കാന്‍ കഴിയാതിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ തികച്ചും ധൈര്യപൂര്‍വ്വം പാര്‍ശ്വഫല രഹിതമായി എല്ലാ വിഭാഗം ജനങ്ങളുടെ രക്ഷക്കായി ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കാനാവുന്നതും ഇന്നിന്റെ കാലത്ത് ഇതിന്റെ പ്രസക്തി വര്‍ദ്ദിപ്പിക്കുന്നത്..

100 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം മൂലമാണ് ഹോമിയോപ്പതി കേരളത്തില്‍ കടന്നു വന്നത്.ഇതിനെ തുടര്‍ന്ന് തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട കോളറ നിയന്ത്രിക്കുന്നതില്‍ ഈ ചികില്‍സാ രീതി വിജയിച്ചത് കൊണ്ട് സാധാരണ ജനങ്ങള്‍ ഇതില്‍ വിശ്വാസം ഏറി വന്നു.
തിരുവിതാംകൂറിലെ മഹാരാജാക്കന്‍മാര്‍ക്ക് വിശേഷിച്ച് ശ്രീ മൂലം തിരുനാളിനും ശ്രീചിത്തിരതിരുനാളിനും ഹോമിയോപ്പതിയുടെ കഴിവ് ബോധ്യമായിരുന്നത് കൊണ്ട് ഈ ചികില്‍സാ രീതിയോട് പ്രത്യേക താല്‍പര്യമുണ്ടായി. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഈ വൈദ്യശാസ്ത്രം പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായതിന്റെ കാരണം പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുള്ള ഈ ചികിത്സാരീതിയുടെ കഴിവും പ്രാവീണ്യവും തന്നെയാണ് ഈ ചികില്‍സാ രീതിയെ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ചികിത്സാ ശാഖയായി വളര്‍ത്തിയത്.

വസൂരി പടര്‍ന്നിരുന്ന കാലഘട്ടത്തിലും ഹോമിയോപ്പതി മരുന്നുകള്‍ രക്ഷക്കെത്തിയ ചരിത്രമുണ്ട്. അമ്മ വിളയാട്ടം എന്നായിരുന്നു പഴയ കാലത്ത് ഈ അസുഖത്തിനെ പറഞ്ഞിരുന്നത്, ദേവിയുടെ കോപം എന്നായിരുന്നു ആളുകള്‍ വിശ്വസിച്ചിരുന്നത് ചികില്‍സിച്ചിട്ട് കാര്യമില്ല മരിച്ച് തന്നെ പോകണം എന്നായിരുന്നു അന്നത്തെ വിശ്വാസം, എന്നാല്‍ ഈ വിശ്വാസം മാറ്റാനും യാഥാര്‍ത്ഥ ഹോമിയോപ്പതി ചികിത്സകൊണ്ട് നേരിടാമെന്നും എറണാകുളത്തുള്ള ഡോ.പടിയാറിന്റെ നേതൃത്വത്തില്‍ രാജകുടുംബത്തിലെ ആളുകളെ മരുന്ന് നല്‍കി രക്ഷപ്പെടുത്തിയതിന്റെ ഫലമായി കോളേജ് ആയി അംഗീകരിക്കുകയും വര്‍ഷാവര്‍ഷം രാജകുടുംബത്തില്‍ നിന്ന് ഒരു നിശ്ചിത തുക ഗ്രാന്റായി ഇതിന്റെ പുരോഗമനത്തിനായി ലഭിച്ചുകൊണ്ടിരുന്നതും ഇന്ന് കേരളത്തില്‍ തലയുര്‍ത്തി നില്‍ക്കുന്നതായ ഒരു ഹോമിയോപ്പതി മെഡിക്കല്‍ കോളേജായി വളര്‍ന്നതും ചരിത്രം.

1997 മുതല്‍ 2003 വരെ കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പത്തിലേറെ പകര്‍ച്ചവ്യാധികള്‍ക്ക് ഹോമിയോപ്പതി ഔഷധങ്ങള്‍ നല്‍കി ജനങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ 1997ല്‍ ഉണ്ടായ കോളറ രോഗത്തിന് മൂന്ന് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നല്‍കുകയും ഫലപ്രദമായി നേരിടുകയും ചെയ്തു.
കാസര്‍കോഡ് ജില്ലയില്‍ സെറിബ്രല്‍ മലേറിയ ബാധിച്ചപ്പോള്‍ ചിനിമം ആഴ്‌സ് 30 എന്ന മരുന്ന് ആറ് ലക്ഷത്തില്‍പരം ആളുകള്‍ക്ക് 1999 ല്‍ നല്‍കിയിരുന്നു.
2002 ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഉണ്ടായ ടൈഫോയിഡ്, അതുപോലെ കേരളത്തിലാകെ പടര്‍ന്ന ഡെങ്കിപ്പനി, എലിപ്പനി ചിക്കുന്‍ഗുനിയ, മഞ്ഞപിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ തീവ്രമായ നിരവധി പകര്‍ച്ചവ്യാധികളെയും മഴക്കാല രോഗങ്ങളേയും വൈറല്‍ രോഗങ്ങളേയും
ഫലപ്രദമായി നേരിടാന്‍ ഹോമിയോപ്പതി മരുന്നുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇനി നമുക്ക് 2020 ലേക്ക് വരാം, ലോകം മൊത്തം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍
ആഴ്‌സനിക്കം ആല്‍ബം എന്ന മരുന്നാണല്ലോ ഇപ്പോള്‍ ചര്‍ച്ച വിഷയം,

ഹോമിയോപ്പതിയില്‍ പകര്‍ച്ചവ്യാധികളുടെ പേരു കേള്‍ക്കുമ്പോഴേക്കും പ്രതിരോധ മരുന്നുകളും റെഡിയാണല്ലോ, അത് തട്ടിപ്പല്ലേ

ഹോമിയോപ്പതിയുടെ ഫിലോസഫിയും രീതിയും ചികിത്സ ശാസ്ത്രവും അറിയുന്നവര്‍ക്ക് ഒരിക്കലും ഇങ്ങനെ ഒരു വാദമുഖം ഉണ്ടാവുകയില്ല, ഒരോ വൈദ്യശാസ്ത്രത്തിനും പ്രത്യേക രീതികളും ചികിത്സാ വൈവിധ്യങ്ങളുമുണ്ട്. ഞാന്‍ പഠിച്ച വൈദ്യശാസ്ത്രം പോലെത്തന്നെയാകണം എല്ലാ വൈദ്യശാസ്ത്ര ശാഖകളും എന്ന് വിശ്വസിക്കുന്നത് വിഢിത്തമാണ്. ഒരോന്നിനും ഒരേ അളവ് കോല്‍നിശ്ചയിച്ച് അളക്കുമ്പോഴാണ് പരസ്പരപൂരകങ്ങളാവാത്തത്: സ്വര്‍ണ്ണം അളക്കുന്ന അളവുകോലല്ലല്ലോ അരിയും പഞ്ചസാരയും അളക്കുന്നത് ;

എത് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും ഒരോ രോഗത്തിനും വ്യക്തമായ രോഗത്തിന്റെ പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ലല്ലോ, ഏതൊരു രോഗം പൊട്ടിപ്പുറപ്പെടുമ്പോഴും രോഗത്തിന്റെ കാരണക്കാരായ വൈറസുകള്‍ അല്ലെങ്കില്‍ മറ്റു ബാക്ടീരിയകള്‍ തുടങ്ങിയവക്കെതിരെ അവയെ നശിപ്പിക്കുന്ന രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും നമുക്കറിയാം.നാമിന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. നല്ലൊരു ശതമാനും ആളുകളും ഭാവിയില്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന് അല്ലെങ്കില്‍ പ്രതി മരുന്നിന് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചികില്‍സ എന്താണെന് ചോദിച്ചാല്‍ ലക്ഷണങ്ങള്‍ നോക്കി മരുന്ന് കൊടുക്കാം ,പനിയാണെങ്കില്‍ പനിയെ ചികില്‍സിക്കാം, ചുമയാണെങ്കില്‍ ചുമയെ ചികില്‍സിക്കാം, വൈറസല്ലേ അത് കൊണ്ട് കയ്യിലുള്ള ആന്റി വൈറലുകള്‍ പരീക്ഷിക്കാം അത് എച്ച് ഐ വി ക്ക് കൊടുക്കുന്നതാണെങ്കിലും കൊടുത്തു നോക്കാം എന്നിങ്ങനെ പരീക്ഷണങ്ങളുടെ നൈതികതയും ശാസ്ത്രീയതയും ആരും ചോദ്യം ചെയ്യരുത്. നമുക്ക് മരുന്ന് കണ്ടത്തേണ്ടേ? അതിജീവിക്കേണ്ടേ? പക്ഷേ ഹോമിയോപ്പതിയുടെ കാര്യത്തിലേക്ക് വരുമ്പോഴാണ് ശാസ്ത്രിയത, നൈതീകതയും ചോദ്യം ചെയ്യപ്പെടുന്നത് എന്നുള്ളത് തന്നെയാണ് വിരോധാഭാസം. മേല്‍പ്പറഞ്ഞ ചരിത്രവും അനുഭവജ്ഞാനമുള്ളവരാരും ഹോമിയോപ്പതിയെ തള്ളിപ്പറയില്ല എന്നുറപ്പാണ്. ഈ രോഗ പ്രതിരോധത്തിന്റെ ചരിത്രവും അനുഭവജ്ഞാനരുടെ അനുഭവങ്ങളും തന്നെയാണ് ഈ ശാസ്ത്ര ശാഖയുടെ എതിരാളികളെ അലോസരപ്പെടുത്തുന്നത് എന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും.

ഇവിടെയാണ് ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം വ്യത്യസ്തമാകുന്നത്, ഒരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ ആ രോഗികള്‍ പ്രകടിപ്പിക്കുന്ന പൊതു ലക്ഷണങ്ങളും അനുബന്ധ ശാരീരിക മാനസിക ലക്ഷണങ്ങളുടെ കണക്കാക്കി ശാസ്ത്രീയമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായിട്ടാണ് ഒരോ പകര്‍ച്ചവ്യാധിക്കും തടയിടാനും ഹോമിയോപ്പതിയില്‍ മരുന്നുകള്‍ കണ്ടെത്തുന്നത്. ബാഹ്യകാരകങ്ങളെ അടിസ്ഥാനമാക്കി ചികിത്സ പ്രതിരോധം നിശ്ചയിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഇന്നത്തെ രീതിയുടെ പരിമിതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഹോമിയോപ്പതിയുടെ രീതികള്‍ എന്ന് നാം മനസ്സിലാക്കണം. കീടങ്ങളുടെ വീര്യം ഇല്ലാതാക്കി വളര്‍ച്ചയും വ്യാപനവും നിയന്ത്രിക്കുന്നതിന് പകരം വിത്തുമുളക്കുന്ന മണ്ണിനെ പരി പുഷ്ടിപ്പെടുത്തി എത്ര വീര്യമുള്ള കീടങ്ങളായാലും അതിന് കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ സൃഷ്ട്ടിക്കുന്നതാണോ യുക്തി ത്യാതിഷ്ഠിതം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരോ വര്‍ഷങ്ങളിലും പുതിയതായി വരുന്ന പല സാംക്രമിക രോഗങ്ങളും ഒരു വെല്ലുവിളിയായി മാറുമ്പോള്‍ മനുഷ്യന് പ്രകൃതിദത്തമായി ലഭിച്ചിട്ടുള്ള രോഗ പ്രതിരോധ ശക്തിയെ സജീവമാക്കി രോഗശമനം വരുത്തുകയോ രോഗ പ്രതിരോധം സൃഷ്ടിക്കുകയോ ആണ് ഹോമിയോപ്പതി ഔഷധങ്ങള്‍ നിര്‍വ്വഹിക്കുന്നത്. രോഗങ്ങള്‍ക്ക് നിദാനം ബാഹ്യ കാരകങ്ങളേക്കാള്‍ പ്രധാനം ഒരോ വ്യക്തിയുടേയും രോഗവിധേയ സന്നദ്ധതയാണെന്നും അനുദിനം കടന്നു വരുന്ന പുതിയ രോഗാണുക്കള്‍ നമ്മോട് പറയാതെ പറയുന്നുണ്ട്. പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമായ മൂന്ന് ഘടകങ്ങളില്‍ രോഗാണുവിനേയും, പകരാനും പെരുകാനും പകര്‍ത്താനുമുള്ള രണ്ട് ഘടകങ്ങളുമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉയര്‍ത്താനും രോഗങ്ങളെ ചെറുക്കാനുമുള്ള ഘടകങ്ങളെ പലപ്പോഴും ചര്‍ച്ച ചെയ്യാറില്ല .പക്ഷേ പുതിയ പുതിയ രോഗങ്ങള്‍ കടന്നു വരുമ്പോള്‍ മറ്റു ഘടകങ്ങളെ ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ വ്യക്തിയാധിഷ്ഠിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി മൂല്യം കല്‍പ്പിച്ചാല്‍ മാത്രമേ ഇത്തരം രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ നമുക്കാവുകയൊള്ളൂ.

സുപ്രീകോടതിയടക്കം രോഗപ്രതിരോധത്തിനും കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സക്കും കണ്‍വന്‍ഷണല്‍ ചികില്‍സയോടൊപ്പം ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ സംസ്ഥാനത്ത് ഇത് ഗവണ്‍മെന്റ് തലത്തില്‍ കൃത്യമായി നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല എന്നത് ഏറെ നിരാശജനകമാണ്. വൈദ്യശാസ്ത്രങ്ങള്‍ പരസ്പരം പോരടിക്കാതെ പൊതുജന നന്മക്കും ആരോഗ്യത്തിനും പരസ്പര ഈഗോയില്ലാതെ പോരാടേണ്ട ഏറ്റവും അനിതര സാധാരണമായ ഈ സമയത്ത് ഹോമിയോപ്പതി ചികില്‍സ കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണെങ്കില്‍ നമ്മുടെ വീടുകളില്‍ ചികിത്സ തേടുന്നവര്‍ക്കും പല മരുന്നുകളോടും അലര്‍ജിയുള്ളവര്‍ക്കും ഹോമിയോപ്പതി ചികിത്സ ഏറെ ഉപകാരപ്പെടുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് തടയാനും അത്യാഹിത വിഭാഗത്തിലേക്കുള്ള കഴിയുന്നത് മൂലം എമര്‍ജന്‍സി കെയര്‍ നല്‍കേണ്ടവര്‍ക്കും ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍ക്കും ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ താളംതെറ്റാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനും കൃത്യമായ മോഡേണ്‍ മെഡിസിന്‍ ചികില്‍സ നല്‍കാനും സാധിക്കും ,ഇത് തന്നെയാണ് ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ നാം മുന്നോട്ട് വെക്കുന്നത്.

മഹാത്മാഗാന്ധി പറഞ്ഞത് പോലെ ചുരുങ്ങിയ ചെലവിലും അഹിംസാത്മകമായും രോഗ ചികില്‍സക്കുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും നവീനവും സ്ഫുടം ചെയ്തുമായ സമ്പ്രദായമാണ് ഹോമിയോപ്പതി .ഈ ചികില്‍സ രീതിക്ക് വേണ്ട പ്രോത്സാഹനവും സംരക്ഷണവും ഗവണ്‍മെന്റ് നല്‍കണം,
ദോഷരഹിതവും ശാസ്ത്രീയവും സാധാരണക്കാരനു പോലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ചെലവു കുറഞ്ഞതും ലളിതവും അതേസമയം എല്ലാവര്‍ക്കും ഫലപ്രദവുമായ ഹോമിയോപ്പതി വൈദ്യശാസ്ത്രം പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണ്. അതിന് ഭരണകൂടങ്ങളുടേയും ഇതര ശാസ്ത്രശാഖകളുടേയും സര്‍വ്വോപരി ജനസമൂഹങ്ങളുടേയും സര്‍വ്വവിധ സഹകരണവും പ്രോല്‍സാഹനവും വൈദ്യശാസ്ത്ര രംഗത്ത് താരതമ്യേന പ്രായം കുറഞ്ഞ ഹോമിയോപ്പതിക്ക് നല്‍കണമെന്ന് ഞങ്ങളെല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നമുക്കൊന്നായി നേരിടാം ഈ മഹാമാരിയെ…

ഡോ.മുഹമ്മദ് അസ്ലം
വാണിയമ്പലം
സംസ്ഥാന സമിതി അംഗം
ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള

ചീഫ് കണ്‍സള്‍ട്ടന്റ്
മെഡികെയര്‍ ഹോമിയോപ്പതിക്ക് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍
വാണിയമ്പലം

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.