Connect with us

Sports

മിന്നിച്ചു ഇന്ത്യ; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Published

on

മൗണ്ട് മാന്‍ഗനോയി: മിന്നിച്ചു ഇന്ത്യ. ആധികാരികതയുടെ അടയാളമായ പ്രകടനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി വിരാത് കോലിയുടെ സംഘം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തത് ആതിഥേയര്‍. സമ്പാദ്യം 243 റണ്‍സ്. ഇന്ത്യന്‍ മറുപടി അനായാസമായിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സ് മാത്രം നല്‍കി കിവികളില്‍ മൂന്ന് പേരുടെ ചിറകരിഞ്ഞ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കുന്നു. ഈ കളികളില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും.പരമ്പരയില്‍ ആദ്യ രണ്ട് മല്‍സരങ്ങള്‍ അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നലെയും കീത്ത് വില്ല്യംസണിന്റെ ടീം എതിരാളികളായിരുന്നില്ല. മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന തകര്‍ച്ചയിലേക്ക് തുടക്കത്തില്‍ തന്നെ ഷമിയും ഭുവനേശ്വറും ടീമിനെ തള്ളി വിട്ടിരുന്നു. അവിടെ നിന്ന് റോസ് ടെയ്‌ലറും ടോം ലതാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 119 റണ്‍സ് നേടിയത് മാത്രമായിരുന്നു കാര്യമായ ചെറുത്തുനില്‍പ്പ്. ഈ സഖ്യം തകര്‍ന്നതിന് പിറകെ അടുത്ത ഏഴ് വിക്കറ്റുകള്‍ 65 റണ്‍സില്‍ ഇല്ലാതായി.
കോലിയുടെ തന്ത്രങ്ങളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. കിവി മുന്‍നിരക്കാരെ അദ്ദേഹം നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കോളിന്‍ മണ്‍റോ കൂറ്റനടികള്‍ക്ക്് ശ്രമിച്ചെങ്കിലും ഷമിയുടെ പേസ് വില്ലനായി. അനുഭവസമ്പന്നനായ മാര്‍ട്ടിന്‍ ഗുപ്ടിലും ഭുവിയുടെ പന്തില്‍ ഇതേ വിധം മടങ്ങി. ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ കോലി പതിവ് പോലെ യൂസവേന്ദ്ര ചാഹലിനെ രംഗത്തിറക്കി. ഓഫ് സ്പിന്നര്‍ നായകനെ നിരാശപ്പെടുത്തിയില്ല. കിവി ക്യാപ്റ്റന്‍ കീത്് വില്ല്യംസണെ പുറത്താക്കാന്‍ ചാഹലിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ക്യാച്ചാണ് എടുത്തത്. അഭിമുഖ വിവാദത്തില്‍ പുറത്തായ ഹാര്‍ദിക്കിന് അങ്ങനെ തിരിച്ചുവരവ് ഗംഭീരമാക്കാനായി. തുടര്‍ന്നായിരുന്നു ടെയ്‌ലറും ലോതമും ഒരുമിച്ചത്. ഇവര്‍ വളരെ പതുക്കെ കളിക്കവെ റണ്‍നിരക്ക്് കുറഞ്ഞു. അത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ലതാം പുറത്തായതോടെ ഇന്നിംഗ്‌സും തകരാന്‍ തുടങ്ങി. അനുഭവസമ്പന്നനായ. ടെയ്‌ലര്‍ സ്വന്തം ഭാഗം സംരക്ഷിച്ച് അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷമി തിരികെ വന്നു. 106 പന്തില്‍ 93 റണ്‍സ് നേടിയ ടെയ്‌ലറും ആ വഴി മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും മികവു കാട്ടി. ഭൂവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ഷമി ഒമ്പത് ഓവറില്‍ മൂന്ന് പേരെ മടക്കി. തിരിച്ചുവരവില്‍ ഹാര്‍ദ്ദിക്കിന് നായകന്‍ വിരാത് കോലി പത്തോവറും നല്‍കി. 45 റണ്‍സിന് രണ്ട് വിക്കറ്റും അദ്ദേഹം നേടി. ചാഹല്‍ രണ്ട് പരെ മടക്കിയപ്പോള്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.ഇന്ത്യന്‍ മറുപടി എളുപ്പത്തിലായിരുന്നു. തിടുക്കമില്ലാതെ കളിച്ച രോഹിത് ശര്‍മ 77 പന്തില്‍ 62 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. നല്ല തുടക്കത്തിന് ശേഷം ശിഖര്‍ ധവാന്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മനോഹരമായ ഇന്‍സ്വിംഗിറില്‍ പുറത്തായെങ്കിലും വിരാത് കോലി കിവി പര്യടനത്തിലെ തന്റെ അവസാന മല്‍സരത്തില്‍ ആദ്യ പന്തിലെ ആശങ്കക്ക്് ശേഷം 60 റണ്‍സുമായി മറുപടി നല്‍കി. കോലി പുറത്തായതിന് ശേഷം അമ്പാട്ട് റായിഡുവും മഹേന്ദ്രസിംഗ് ധോണിക്ക് പകരം ഗ്ലൗസണിഞ്ഞ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി. പരമ്പരയിലെ നാലാം മല്‍സരം 31ന് ഹാമില്‍ട്ടണില്‍ നടക്കും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.