Connect with us

Video Stories

ഇകഴ്ത്തപ്പെട്ടത് രാഷ്ട്രമാണ്

Published

on

ഭരണഘടന നടപ്പാക്കിത്തുടങ്ങിയതിന്റെ എഴുപതാം റിപ്പബ്ലിക്ദിന വാര്‍ഷിക തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളായ ഭാരതത്‌നം, പത്മ പുരസ്‌കാരങ്ങളില്‍ മിക്കതും പലവിധ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ജേതാക്കള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുമ്പോള്‍തന്നെ പുരസ്‌കാര നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ ചില സന്ദേഹങ്ങള്‍ക്ക് കാരണമായിരിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. നരേന്ദ്രമോദി എന്ന പഴയ ആര്‍.എസ്.എസ്സുകാരന്‍ പ്രധാനമന്ത്രിയായിരിക്കവെ പ്രഖ്യാപിക്കപ്പെട്ട 2019ലെ ഭാരതരത്‌നം, പത്മ ബഹുമതികള്‍ ആര്‍.എസ്.എസ് പക്ഷംപിടിച്ചുള്ളതാണെന്ന ആക്ഷേപമാണ് രാഷ്ട്രസമൂഹത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇത്തവണത്തെ ഉന്നത പുരസ്‌കാരങ്ങളെക്കുറിച്ച് ‘ഭഗവത് പുരസ്‌കാരങ്ങള്‍’ എന്ന സരസമായ വിശേഷണം ഉയര്‍ന്നിരിക്കുന്നത്.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും നേതാവായിരുന്ന നാനാജി ദേശ്മുഖ്, 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആസാം സ്വദേശിയും ഗായകനുമായ ഭൂപന്‍ഹസാരിക, മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നിവരാണ് രാഷ്ട്രത്തിന്റെ അത്യുന്നത സിവിലിയന്‍ ബഹുമതിക്ക് ഇത്തവണ പാത്രമായിട്ടുള്ളത്. ആദ്യ രണ്ടുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കപ്പെട്ടത്. വ്യക്തി വിവരണങ്ങളില്‍ നിന്നുതന്നെ ഇവര്‍ ഭാരത്‌രത്‌ന ആയതിലെ ഉള്ളുകള്ളി സുവ്യക്തമാണ്. പ്രണബ്കുമാര്‍ മുഖര്‍ജിയെ സംബന്ധിച്ച് അദ്ദേഹം മോദിയെയും ആര്‍.എസ്.എസ്സിനെയും അതിശക്തമായി വിമര്‍ശിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. പക്ഷേ പുരസ്‌കാരത്തിന് ഈ പശ്ചിമബംഗാള്‍ സ്വദേശിയെ അര്‍ഹനാക്കിയത് അടുത്തകാലത്തായി ആര്‍.എസ്.എസ്സിനോടും നരേന്ദ്രമോദിയോടും തോന്നിയ അടുപ്പമാണെന്നകാര്യം രാഷ്ട്രീയമറിയാവുന്ന ആര്‍ക്കും മനസ്സിലാകാതിരിക്കില്ല. ഈ സങ്കുചിതരാഷ്ട്രീയം അത്യുന്നത രാഷ്ട്രപുരസ്‌കാരങ്ങളില്‍ ഉള്‍പെടുത്തിയതിലൂടെ ഇകഴ്ത്തപ്പെട്ടത് ജേതാക്കളേക്കാളുപരി രാഷ്ട്രം തന്നെയാണ്.
1954ല്‍ നടപ്പാക്കിത്തുടങ്ങിയ ഭാരതരത്‌നാപുരസ്‌കാരം രാജ്യത്തിനുവേണ്ടി മികച്ച സേവനമര്‍പ്പിച്ചവര്‍ക്കുള്ളതാണെന്നാണ് അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. അതിനെ ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗിക്കുന്നത് രാഷ്ട്രത്തോടും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷത്തില്‍ ഒരുതവണ ഒരാള്‍ക്ക് എന്നതാണ് ഭാരതരത്‌നയുടെ കീഴ്‌വഴക്കം.അര്‍ഹരില്ലാത്തതിനാല്‍ പ്രഖ്യാപിക്കാത്ത വര്‍ഷവുമുണ്ട്. കോടതികയറിയ സംഭവവും. 1988ല്‍ എം.ജി രാമചന്ദ്രന്റേതുപോലെ അപൂര്‍വം ഘട്ടങ്ങളില്‍ പ്രസ്തുത പുരസ്‌കാരം തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ എല്ലാത്തിനും സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പക്ഷേ അവ നല്‍കപ്പെട്ട മൂന്നു പേരെക്കുറിച്ചും നല്‍കിയതിലെ കാരണങ്ങളെക്കുറിച്ചും ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടികള്‍ അര്‍ഹിക്കുന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു, നെല്‍സണ്‍ മണ്ഡേല, മദര്‍തെരേസ, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണന്‍, അബുല്‍കലാംആസാദ്, ശാസ്ത്രജ്ഞന്‍ സി.വി രാമന്‍, പ്രധാനമന്ത്രിമാരായായിരുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി, മൊറാര്‍ജി ദേശായ്, രാജീവ്ഗാന്ധി, രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം, ക്രിക്കറ്റ്താരം സച്ചിന്‍തെണ്ടുല്‍ക്കര്‍ തുടങ്ങി സര്‍വരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവന്നിരുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കാണ് മുമ്പുകാലത്ത് ‘ഭാരത്‌രത്‌നം’ നല്‍കപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ഇതരക്ഷികളുടെയും ഭരണകാലങ്ങളിലൊന്നും ഇതിന്മേല്‍ കാര്യമായ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരുന്നത്് പുരസ്‌കാരം സ്വീകരിക്കുന്നവരും നല്‍കുന്നവരും കറകളഞ്ഞ വ്യക്തിത്വങ്ങളായിരുന്നുവെന്നത് കൊണ്ടായിരുന്നു.
രാഷ്ട്രപിതാവിനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്നൊരു പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടുകയും അത് അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തയാളാണ് വിരമിച്ച രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നതുതന്നെയല്ലേ ‘രാജ്യംകണ്ട മികച്ച ഭരണാധികാരി’ എന്ന് മോദിയാല്‍ വിശേഷിപ്പിക്കപ്പെടാനും ഭാരതരത്‌നമാകാനും മുഖര്‍ജിയെ കാരണമാക്കിയത്? പ്രധാനമന്ത്രിപദം ലഭിക്കാതെവന്നതിലുള്ള നൈരാശ്യമാണ് അദ്ദേഹത്തെ നാഗ്പൂരിലെത്തിച്ചത്. ഭാരതരതനം കഴിഞ്ഞാല്‍ മികച്ച ബഹുമതിയായ പത്മപുരസ്‌കാരങ്ങളിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുചിഹ്നമായ പത്മത്തിന്റെ കാവിരാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴുള്ള പ്രഖ്യാപനങ്ങളും വ്യക്തിത്വങ്ങളും. ഒറീസ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുന്‍ സഹയാത്രികനുമായ നവീന്‍പട്‌നായിക്കിന്റെ സഹോദരി എഴുത്തുകാരി ഗീതമേത്ത പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചതിനുപറഞ്ഞ കാരണം ഈ വോട്ടു രാഷ്ട്രീയമാണ്. മറ്റൊരു പത്മജേതാവ് ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ ഇല്ലാത്ത ചാരക്കേസില്‍ കുരുക്കി അപഹസിച്ചവരാണ് അദ്ദേഹത്തിനിപ്പോള്‍ പുരസ്‌കാരം നല്‍കിയതും അദ്ദേഹത്തിനുവേണ്ടി ഘോരഘേരം വാദിക്കുന്നതെന്നതും മറ്റൊരു കൗതുകമായിരിക്കുന്നു.
നാലേമുക്കാല്‍വര്‍ഷം കൊണ്ട് രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനങ്ങളെയും പദവികളെയും തങ്ങളുടെ സ്ഥാപിതനേട്ടങ്ങള്‍ക്കായി വിനിയോഗിച്ചവര്‍ അത്യുന്നതവും പരിപാവനവുമായ സിവിലിയന്‍ ബഹുമതികളെപോലും ഇവ്വിധം വഴിയില്‍കെട്ടിയ ചെണ്ടയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കാന്‍ പോകുന്നില്ലെന്നത് തീര്‍ച്ചയാണ്. ഭരണാധികാരികള്‍ വോട്ടുകളുടെ എണ്ണത്തിനനുസരിച്ച് വരും, പോകുമെങ്കിലും രാഷ്ട്രം എന്ന സങ്കല്‍പവും അതിലെ ജനത എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കണമെങ്കില്‍ അതിന്റെ പാരമ്പര്യവും ഭരണഘടനയും പുലരുകതന്നെ വേണം. രാഷ്ട്രശില്‍പി പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യപ്രസ്ഥാനനായകരെയും ഭരണഘടനാശില്‍പികളെയും മതന്യൂനപക്ഷങ്ങളെയും വധിച്ചവരും അവഹേളിച്ചവരും വാഴുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ ആസുരകാലത്ത് ഇതും ഇതിലപ്പുറവും നടന്നെന്നുവരും. മോദിയുടെയും മോഹന്‍ഭഗവത്തിന്റെയും ആര്‍.എസ്.എസ്സിനെ നിരോധിച്ച കോണ്‍ഗ്രസ് നേതാവ്് സര്‍ദാര്‍പട്ടേലിനെ പ്രതിമകെട്ടി പൂജിക്കാനൊരുമ്പെടുന്നവര്‍ക്ക് ഗാന്ധിജിയും കാവിക്കളസത്തിന്റെ മേലെ അണിയാനുള്ള കാപട്യത്തിന്റെ പുറംചട്ടമാത്രം. മദര്‍തെരേസക്കല്ല ഹിന്ദുസന്യാസിമാര്‍ക്കാണ് ഭാരതരത്‌നം നല്‍കേണ്ടിയിരുന്നതെന്ന് വാദിക്കുന്ന രാംദേവിനെയും ആദിത്യനാഥിനെയും പോലുള്ളവര്‍ പണവും അധികാരവുംകൊണ്ട് വിലസുമ്പോള്‍ ഇക്കൂട്ടരെ ഇനി ദിവസങ്ങള്‍മാത്രം സഹിച്ചാല്‍ മതിയല്ലോ എന്നതാണ് പിന്നെയുള്ള കേവലാശ്വാസം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.