Connect with us

Views

മതേതര ഇന്ത്യയുടെ ഹരിതശോഭയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് എഴുപത് വയസ്സ്

Published

on

എം.സി വടകര

ചരിത്രം ചെവിയോര്‍ത്തു നിന്ന മുസ്‌ലിം ലീഗിന്റെ രൂപീകരണ സമ്മേളനം 1948 മാര്‍ച്ച് 10-ാം തീയതി രാവിലെ 10 മണിക്ക് തന്നെ മദ്രാസിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അഥവാ ഇപ്പോഴത്തെ രാജാജി ഹാളില്‍ ആരംഭിച്ചു. 147 പേരാണ് ഇതില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേര്‍ മാത്രമാണ് പങ്കെടുത്തത്.

എ.കെ ജമാലി സാഹിബ് പ്രാര്‍ത്ഥന നടത്തി. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആധ്യക്ഷ്യം വഹിച്ചു. വന്ദ്യവയോധികനും സ്വാതന്ത്ര്യസമരനായകനും വീരവിപ്ലവകാരിയുമായ മൗലാനാ ഹസ്‌റത്ത് മോഹാനി ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ചു. മദ്ധ്യപ്രദേശില്‍ നിന്ന് സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ റഊഫ് ഷാ, ബോംബെയില്‍ നിന്ന് അവിടത്തെ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ എ.എ. ഖാന്‍ സാഹിബ്, ഹസനലി പി. ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ഹാഫിസ്‌ക്ക എന്നിവരും പങ്കെടുത്തു. ”പാസ്്ബാന്‍” ഉര്‍ദുപത്രത്തിന്റെ എഡിറ്റര്‍ ഇസ്മായില്‍ തബീഷ് ആയിരുന്നു ബാംഗ്ലൂരിന്റെ പ്രതിനിധി. കുടകില്‍ നിന്ന് കൂര്‍ഗ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് മജീദ്ഖാന്‍, ഹാജി ഹബീബുല്ല, മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്) എന്നിവരും എത്തിച്ചേര്‍ന്നു. ബാക്കിയുള്ളവരില്‍ അബ്ദുസത്താര്‍ സേട്ട് സാഹിബ്. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ്, ബി. പോക്കര്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍, എന്‍.എം. അന്‍വര്‍, പി.കെ. മൊയ്തീന്‍കുട്ടി, എം. അഹമ്മദ് മൊയ്തീന്‍, മുഹമ്മദ് റസാഖാന്‍, പി.പി. ഹസ്സന്‍കോയ മുതലായവര്‍ ഉള്‍പ്പെടുന്നു.

ഖാഇദെമില്ലത്ത് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭുവുമായും പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമായും നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങള്‍ നല്‍കി. മഹാത്മാഗാന്ധിയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാറിയ പരിതസ്ഥിതിയില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം എന്ന ഔദ്യോഗിക പ്രമേയം മലബാറില്‍ നിന്നുള്ള പി.കെ. മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. 10 മണിക്കൂര്‍ നീണ്ടുനിന്നു ഈ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ച. അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങള്‍കൊണ്ട് രാജാജി ഹാള്‍ ശബ്ദായമാനമായി.

37 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു.

മദിരാശിയില്‍ നിന്നെത്തിയവരില്‍ 13 പേരും ബാംഗ്ലൂര്‍, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍നിന്നുള്ള 4 പേരും മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തിയവര്‍. മൗലാനാ ഹസ്‌റത്ത് മോഹാനി പ്രമേയത്തെ അനുകൂലിക്കാതിരുന്നത് നിര്‍ഭാഗ്യകരമായി. സ്വാതന്ത്ര്യസമരത്തിലെ ഈ വീരസിങ്കം സജീവ രാഷ്ട്രീയത്തില്‍നിന്നുതന്നെ പിന്‍വാങ്ങുകയായിരുന്നു. റഫീഉദ്ദീന്‍ അഹമ്മദ് അന്‍സാരി (നെല്ലൂര്‍), എം.എ. സലാം (ഗുണ്ടൂര്‍), മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്), അത്താവുല്ലാ സാഹിബ് (സേലം), ചിന്നക്കാസിയാര്‍ (രാംനാട്), പി.പി. ഹസ്സന്‍കോയ (മലബാര്‍) എന്നിവരും പ്രമേയത്തെ അനൂകൂലിച്ചില്ല.

സംഘടനയുടെ പേര് ”ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്” എന്നാക്കി മാറ്റി. ഖാഇദെമില്ലത്ത് എം. മുഹമ്മദ് ഇസ്മായില്‍ സാഹിബ് (പ്രസിഡണ്ട്), മെഹബൂബ് അലി ബേഗ്-വിജയവാഡ (ജനറല്‍ സെക്രട്ടറി), ഹസനലി പി. ഇബ്രാഹിം-ബോംബെ (ഖജാഞ്ചി) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഒരു നിയമാവലി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ഒരു സബ്കമ്മിറ്റിയേയും അധികാരപ്പെടുത്തി.

15 അംഗങ്ങളുള്ള നിയമാവലി നിര്‍മ്മാണ സമിതിയില്‍ 1. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് 2. എം.എം. ഖാന്‍ (എം.എല്‍.എ) 3. ഹസനലി പി. ഇബ്രാഹിം (ബോംബെ) 4. എ.കെ. ഹാഫിസ്‌ക്ക (ബോംബെ) 5. സയ്യിദ് അബ്ദുല്‍ റഊഫ് ഷാ (മധ്യപ്രദേശ്) 6. ഇസ്മായില്‍ താഭിഷ് (എഡിറ്റര്‍, പാസ്ഖാന്‍) 7. ബി. പോക്കര്‍ സാഹിബ് (എം.എല്‍.എ) 8. മെഹബൂബലി ബേഗ് (എം.എല്‍.എ) 9. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍.സി) 10. ഹാജി അബ്ദുസ്സത്താര്‍ സേട്ട് സാഹിബ് (എം.എല്‍.എ സെന്‍ട്രല്‍) 11. ബാരിസ്റ്റര്‍ യൂസഫ് ഷരീഫ്, 12. അബ്ദുല്‍ ഖാദര്‍ ശൈഖ്, 13. പി.കെ. മൊയ്തീന്‍കുട്ടി സാഹിബ്, 14. കെ.എം. സീതിസാഹിബ്, 15. മുഹമ്മദ് റസാഖാന്‍ എന്നിവര്‍ അംഗങ്ങള്‍.

സംഘടനയുടെ പേര് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നായിരിക്കും.

A) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദര്‍ശങ്ങളും ഉദ്ദേശ്യങ്ങളും താഴെ പറയുന്നവയായിരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യവും അഭിമാനവും നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും സംസ്ഥാപിക്കുന്നതിലും സഹായിക്കുകയും രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വര്‍ദ്ധിപ്പിക്കുന്നതില്‍ പരിശ്രമിക്കുകയും ചെയ്യുക.

B) രാഷ്ട്രത്തിലെ മുസ്‌ലിംകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും എല്ലാ ന്യായമായ അവകാശങ്ങളും താല്‍പര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

C) ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു സമുദായക്കാരുടേയും ഇടയില്‍ പരസ്പരവിശ്വാസവും സന്മനസ്സും സ്‌നേഹവും മതിപ്പും രഞ്ജിപ്പും വളര്‍ത്തുക.

ഈ താല്‍ക്കാലിക ഭരണഘടന അധികനാള്‍ വേണ്ടിവന്നില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ ഉപസമിതി പുതിയ നിയമാവലി തയ്യാറാക്കി. 1948 മെയ് 11-ന് അത് മുസ്‌ലിംലീഗ് പ്രസിഡണ്ടിന് സമര്‍പ്പിക്കുകയും ചെയ്തു. 1951 സെപ്തംബര്‍ ഒന്നിന് മദിരാശിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ പുതിയ നിയമാവലി നിസ്സാരമായ ഭേദഗതികളോടെ അംഗീകരിച്ചു.

മുസ്‌ലിംലീഗ് രൂപീകരണ സമ്മേളനത്തിന്റെ മൂന്നാമത്തെ പ്രമേയം അതിന്റെ നയരേഖയും പരിപാടിയുമാണ്. അതിപ്രകാരം:

A) രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭ്യമായിരിക്കയാല്‍ അതിനുശേഷമുള്ള മുസ്‌ലിംലീഗിന്റെ നയം വ്യക്തമാക്കേണ്ടതുള്ളതിനാല്‍ രാജ്യത്തിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സന്മനസ്സും ഐക്യവും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ക്ഷേമത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ജനങ്ങളുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് ഹൃദയംഗമമായി കൂറോടെ പരിശ്രമിക്കുന്നതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഈ കൗണ്‍സില്‍ യോഗം പ്രഖ്യാപിക്കുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പാലിക്കാന്‍ മറ്റു സംഘടനകളും കക്ഷികളുമായി കഴിയുന്ന എല്ലാവിധത്തിലും സഹകരിക്കുവാന്‍ ഈ യോഗം മുസ്‌ലിംകളോട് അഭ്യര്‍ത്ഥിക്കുന്നു.ഇന്ത്യന്‍ യൂണിയനിലെ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ പരിഗണിക്കുന്നതിലായിരിക്കും മുസ്‌ലിംലീഗ് കാര്യമായും പ്രവര്‍ത്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയെന്ന് ഈ യോഗം തീരുമാനിക്കുന്നു.

B) ഈ രാഷ്ട്രത്തിന്റെ യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടി താഴെ പറയുന്നവയെ രചനാത്മക പരിപാടികളായി ഈ യോഗം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആവശ്യമായ മാറ്റങ്ങളോടുകൂടി ഈ പരിപാടിയെ വിവിധ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടികള്‍ അംഗീകരിക്കണമെന്ന് ഈ യോഗം നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടികളുമായി ഐകരൂപ്യമുള്ളതോ ഏതാണ്ടിത് പോലെയുള്ളതോ ആയ സാമ്പത്തിക പരിപാടികളുള്ള കക്ഷികളുമായി അല്ലെങ്കില്‍ ഗ്രൂപ്പുകളുമായോ വ്യക്തികളുമായോ ഇഷ്ടമുള്ള ഏതെങ്കിലുമൊരു പേരില്‍ ഇതിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി മുസ്‌ലിംലീഗിന് സഹകരിക്കാവുന്നതാണ്.

പരിപാടി

ഭൂമിയും അതിലുള്ള എല്ലാ വസ്തുക്കളും മനുഷ്യവര്‍ഗത്തിന് ദൈവം സൗജന്യമായി നല്‍കിയതാകയാല്‍ അവ തന്റേയും കുടുംബാംഗങ്ങളുടേയും ആശ്രിതന്മാരുടേയും സുഖകരമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിവക്ക് വേണ്ടി ഉപയോഗപ്പെടുത്താനും ഏതൊരു മനുഷ്യനും പൂര്‍ണമായ അവകാശവും അവസരവും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരിക്കുന്നതുമാണ്. ആകയാല്‍ സമ്പത്തിന്റെ വിതരണത്തില്‍ താഴെപറയുന്ന തത്ത്വങ്ങള്‍ അവലംബിക്കേണ്ടതാണ്.

1. എല്ലാ ഓരോ മനുഷ്യനും തൊഴിലെടുക്കാനുള്ള പൂര്‍ണ സൗകര്യം ഉണ്ടായിരിപ്പാന്‍ ഗവണ്‍മെന്റ് ഏല്‍ക്കേണ്ടതും രോഗം, അംഗഭംഗം, വാര്‍ധക്യം, തൊഴിലില്ലായ്മ, മരണം എന്നീ ഘട്ടങ്ങളില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, ഗവണ്‍മെന്റ് എന്നിവര്‍ നിശ്ചിതമായ ഒരുവീതപ്രകാരം പണമെടുത്ത് സ്വരൂപിക്കപ്പെടുന്ന ഒരു ഫണ്ട് വഴിക്കോ ഇന്‍ഷൂറന്‍സ് വഴിക്കോ സാമൂഹിക സുരക്ഷ നല്‍കേണ്ടതുമാണ്.

2. മനുഷ്യനെ ചൂഷണം ചെയ്യുവാന്‍ ഇടവരുത്തുന്ന വിധത്തില്‍ ധനശേഖരണം സംഭവിക്കാവുന്നതല്ല.
3. ഏത് വിധമായ പലിശയേയും ഗവണ്‍മെന്റ് തടയേണ്ടതാണ്.

4. ഇരുകക്ഷികളുടേയും പൂര്‍ണ്ണ മനസ്സോടും സമ്മതത്തോടും കൂടിയല്ലാത്ത യാതൊരുവിധ കരാറും നീതിപൂര്‍വമാണെന്ന് അംഗീകരിക്കുകയോ നടപ്പില്‍ വരുത്തുകയോ ചെയ്യാവുന്നതല്ല. സന്ദര്‍ഭങ്ങളുടെ നിര്‍ബന്ധംകൊണ്ട് ഉണ്ടായതാണെന്ന് തോന്നുന്ന സമ്മതത്തിന്മേല്‍ ചെയ്യപ്പെടുന്ന ഏതൊരു കരാറിനേയും ഗവണ്‍മെന്റ് തടയേണ്ടതും ദുര്‍ബലപ്പെടുത്തേണ്ടതുമാണ്.

5. സ്വകാര്യ സ്വത്ത് എന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകരിക്കണം. പക്ഷേ, അത് ഒരു ട്രസ്റ്റ് എന്ന നിലയില്‍ മാത്രമായിരിക്കണം. ഉടമസ്ഥനും അദ്ദേഹത്തിന്റെ കുടുംബവും ആശ്രിതന്മാരും തങ്ങളുടെ സുഖകരമായ ജീവിതത്തിന് മാത്രം പ്രഥമ പരിഗണനയുള്ള അനുഭവസ്ഥന്മാരും ബാക്കിയുള്ളതില്‍ അതാത് സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് രാഷ്ട്രത്തിലെ ജനങ്ങളെല്ലാം അനുഭവസ്ഥന്മാരായിരിക്കേണ്ടതുമാണ്. എന്നാല്‍ അവശിഷ്ട ധനം രാഷ്ട്രം മറ്റുവിധത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍, കൂടുതല്‍ ധനമുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതിന് ഉടമസ്ഥനെ തടയുവാന്‍ പാടുള്ളതല്ല.

6. അന്യായമായോ നിയമവിരുദ്ധമായ വഴികളില്‍ കൂടിയല്ലാതെ സമ്പാദിച്ച കായികമോ മാനസികമോ ആയ പ്രവര്‍ത്തനഫലം ഒരാളില്‍ നിന്നും എടുത്തുകളയരുത്. ഇതൊന്നിച്ച് പറയുന്ന തത്ത്വങ്ങളുടെ വെളിച്ചത്തില്‍ അന്യായമോ നിയമവിരുദ്ധമോ ആയ വഴികള്‍ ഏതാണെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രമാണ്.

7. ഏത് വിധത്തിലുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും ചൂതുകളിയും ചന്തയും രാഷ്ട്രം നിരോധിക്കേണ്ടതാണ്.

8. ഉല്‍പാദന മാര്‍ഗങ്ങളും ധനവും പൂട്ടിയിട്ട് മറ്റുള്ളവരേക്കാള്‍ വേണ്ടുന്നതില്‍ കൂടുതലായ ലാഭം കരസ്ഥമാക്കുന്ന കുത്തക സമ്പ്രദായത്തേയും മറ്റും രാഷ്ട്രം വിരോധിക്കേണ്ടതാണ്.

9. ആളുകളെ ചൂഷണം ചെയ്തും കുത്തക സമ്പ്രദായംകൊണ്ടും പന്തയം വെച്ചും ലഹരി സാധനങ്ങള്‍ ഉണ്ടാക്കിയും വിറ്റും പണം സമ്പാദിക്കുന്നതിനെ രാഷ്ട്രം തടയണം. മാത്രമല്ല ഇത്തരം കുറ്റക്കാരെ ശിക്ഷിക്കുന്നത് കൂടാതെ ഈ വഴികളില്‍ കൂടി അവര്‍ സമ്പാദിച്ച സ്വത്തിനേയും പിടിച്ചെടുക്കേണ്ടതാണ്.

10. ഈ പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഏതു വഴിക്കാണ് ജനങ്ങള്‍ സ്വത്ത് സമ്പാദിച്ചതെന്ന് അറിയുവാന്‍ ഗവണ്‍മെന്റ് അന്വേഷണം നടത്തേണ്ടതില്ല. പക്ഷേ, അത്തരം സ്വത്തുക്കളുടെ വിനിയോഗം മുകളില്‍ 5-ാം ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം മാത്രം ക്ലിപ്തപ്പെടുത്തേണ്ടതാണ്.

11. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുകളും ഖനികളും മറ്റു സാധനങ്ങളും രാഷ്ട്രത്തിന്റേതായിരിക്കുന്നതാണ്. പക്ഷേ, ഒരാളുടെ കൈവശം മുമ്പുണ്ടായിരുന്ന സ്ഥലം അയാളില്‍ നിന്ന് എടുക്കരുത്. അത് അയാള്‍ക്ക് സ്വന്തം കൃഷിക്കും മറ്റുപയോഗത്തിനും കിട്ടേണ്ടതാണ്. ഭൂമിയുടെ മുകള്‍ പരപ്പില്‍ കണ്ടെത്തുന്ന ഖനികളും ഖനന വസ്തുക്കളും ഉള്ള നിലത്തിന്റെ ഉടമസ്ഥന് പ്രസ്തുത സാധനങ്ങളില്‍ ഒരോഹരിക്കും അര്‍ഹതയില്ല. ഭൂമിയുടെ മുകളില്‍ കണ്ടെത്തുന്ന എല്ലാ ഖനന വസ്തുക്കളും രാഷ്ട്രത്തിന്റേതാണ്. ഭൂമിയുടെ ഉള്ളില്‍ ഖനന വസ്തുക്കള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള നിലത്തിന്റെ ഉടമസ്ഥന് അത് കുഴിച്ചെടുക്കുവാന്‍ രാഷ്ട്രം അനുവദിക്കുകയാണെങ്കില്‍…. ആദായത്തിന്റെ അഞ്ചില്‍ ഒരോഹരിക്ക് പ്രസ്തുത ഉടമസ്ഥന്‍ അര്‍ഹനാണ്.

12. കൃഷി ചെയ്യാന്‍ സാധിക്കാത്ത ഒരു ഭൂവുടമ തന്റെ നിലം കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുവന് തുച്ഛമായ പാട്ടത്തിന്മേല്‍ ചാര്‍ത്തിക്കൊടുക്കേണ്ടതാണ്. ആ പാട്ടം ഭൂനികുതിയും വസ്തു കൈവശക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കുഴിക്കൂറുകള്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വിലയും അടങ്ങിയിരിക്കേണ്ടതാണ്.

13. കെട്ടിടത്തെ സംബന്ധിച്ചാണെങ്കില്‍ ഉടമസ്ഥന് മേല്‍പറഞ്ഞ തോതിനെ അടിസ്ഥാനപ്പെടുത്തി ഗവണ്‍മെന്റ് നിശ്ചയിക്കുന്ന തുച്ഛമായ വാടക കിട്ടുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

14. നിലം നികുതിയും ഉല്‍പ്പന്നങ്ങളും തമ്മില്‍ എത്രയും ന്യായമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതാണ്. മഴയില്ലാത്തതുകൊണ്ടോ മറ്റു ദൈവഗത്യാ ഉള്ള കാരണങ്ങള്‍ കൊണ്ടോ വിളനാശം വരികയാണെങ്കില്‍ നിലനികുതി മടക്കിക്കൊടുക്കുവാനുള്ള ഉപാധിയും ഉണ്ടായിരിക്കേണ്ടതാണ്.

15. കൃഷിയുടെ അഭിവൃദ്ധിക്കും ജലസേചന സൗകര്യത്തിനും വേണ്ടിയുള്ള വഴികള്‍ ഗവണ്‍മെന്റ് നല്‍കേണ്ടതുണ്ട്. മൊത്തച്ചെലവിന്മേല്‍ അധിഷ്ഠാപിതമായ ഇതിനുവേണ്ടി യാതൊരു ഫീസും വസൂലാക്കരുത്.

16. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

17. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവ ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്. ദേശീയവല്‍ക്കരണം എത്രയും ചെറിയ പരിധിയില്‍ അടങ്ങിയിരിക്കേണ്ടതാണ്. മറ്റു തുറകളിലുള്ള പൊതുജനാവശ്യത്തിന്റെ വലിയ ഒരു മാനദണ്ഡമായിരിക്കണം അതിനെ (ദേശീയവല്‍ക്കരണത്തെ) തീരുമാനിക്കേണ്ടത്.

18. സൗജന്യവും നിര്‍ബന്ധവുമായ പ്രാഥമിക വിദ്യാഭ്യാസം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്. സെക്കണ്ടറി വിദ്യാഭ്യാസവും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസവും നല്‍കുന്നതും ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര സഹായം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്.

19. വയോജന വിദ്യാഭ്യാസത്തിനു സൗകര്യമുണ്ടാക്കുക വഴി നിരക്ഷരത്വത്തെ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിഷ്‌കാസനം ചെയ്യേണ്ടതാണ്.

20. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആശുപത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സ്‌റേ പരിശോധന കാലംതോറും നല്‍കേണ്ടതാണ്.

ഇത്രയും പുരോഗമനാത്മകമായ ഒരു നയപരിപാടി മുന്നോട്ടുവെക്കാന്‍ ആ കാലത്ത് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിക്കാണ് കഴിയുക? സ്വതന്ത്രഭാരതത്തിന് ഇനിയും ഒരു ഭരണഘടന തയ്യാറായി കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് ഇത്തരമൊരു നയരേഖ ആവിഷ്‌കരിച്ചത് എന്ന വസ്തുത പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാ നിര്‍മ്മാണസഭ കാര്യമായിത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ അവസരത്തില്‍ ഇന്ത്യയുടെ ഭാവി ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഭരണഘടനാ ശില്‍പികളെ ഓര്‍മപ്പെടുത്തുകയാണ് മുസ്‌ലിംലീഗ്. നയരേഖ വിശകലനം ചെയ്തുനോക്കിയാല്‍ ഇന്ന് ഇന്ത്യ വിജയകരമായി പ്രയോഗിച്ചുവരുന്ന മിശ്രസമ്പദ് വ്യവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

ഇടതുപക്ഷ പാളിച്ചകള്‍ക്കും വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമിടയില്‍ കൃത്യമായ മധ്യമാര്‍ഗമാണ് മുസ്‌ലിംലീഗ് ലക്ഷ്യമിട്ടിരിക്കുന്നത്. രേഖയില്‍ സ്വകാര്യസ്വത്തവകാശം അനുവദിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് ഒരു ട്രസ്റ്റി എന്ന നിലയില്‍ മാത്രം. സമ്പത്ത് കുന്നുകൂട്ടാന്‍ അത് ആരെയും അനുവദിക്കുന്നില്ല. തൊഴിലെടുക്കാനും വിദ്യാഭ്യാസം ലഭിക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് നയരേഖ പറയുന്നു. (അര നൂറ്റാണ്ടിനു ശേഷമാണ് ഈ അവകാശങ്ങള്‍ മൗലികാവകാശമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്).

സ്വകാര്യ ഉടമയിലായിരുന്ന ഇന്ത്യയിലെ കപ്പല്‍-വിമാന-ട്രെയിന്‍ സര്‍വീസുകളെല്ലാം വിദ്യുച്ഛക്തിയുല്‍പാദനവും ഖനികളും മറ്റും ദേശസാല്‍ക്കരിക്കണമെന്ന ആവശ്യത്തിന് വിപ്ലവകരമായ ഒരു സോഷ്യലിസ്റ്റ് മുഖമുണ്ട്. ആ സര്‍വീസുകളെല്ലാം ക്രമേണ പൊതുമേഖലയില്‍ ആയിക്കഴിഞ്ഞുവല്ലോ. അറുപതുകളില്‍ മാത്രമാണ് സാമ്പത്തിക ചര്‍ച്ചകളില്‍ കുത്തകകളെക്കുറിച്ച് നാം പറഞ്ഞുവന്നത്. എന്നാല്‍ 1948-ല്‍ തന്നെ മുസ്‌ലിംലീഗ് കുത്തകകളുടെ അപകടസാധ്യതകളെപ്പറ്റി സൂചന നല്‍കുകയും അത് നിയന്ത്രിക്കണമെന്ന് ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കാര്യം ബോധ്യപ്പെട്ട സര്‍ക്കാര്‍ വളരെ വൈകിയാണെങ്കിലും എ.ആര്‍.ടി.പി. (Monopoly Restriction and Trade Practice) മുതലായ നിയമങ്ങളിലൂടെ കുത്തകകള്‍ക്ക് മൂക്ക് കയറിട്ടു.

നയരേഖയില്‍ പറഞ്ഞ പലിശ വിമുക്ത ബാങ്കിംഗ് സമ്പ്രദായത്തിന് ഇസ്്‌ലാമിക മൂല്യങ്ങളുടെ സ്പര്‍ശമുണ്ട്. ഇത്തരം ബാങ്കിംഗ് സമ്പ്രദായം എന്ന ആശയം ഇന്ന് അപ്രാപ്യമായ ആകാശ കുസുമമല്ല. വിദേശ രാജ്യങ്ങളില്‍ അത് നടപ്പുണ്ട്. റിസര്‍വ് ബാങ്ക് തലത്തില്‍ ഇപ്പോള്‍ ആ സമ്പ്രദായത്തെപ്പറ്റി ഗൗരവമായി ആലോചിച്ചുവരികയാണ്.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ സജീവമല്ലാത്ത കാലത്താണ് അവരെപോലും അതിശയിപ്പിക്കുമാറുള്ള ഒരു നയരേഖ മുസ്്‌ലിംലീഗ് അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് അസംബ്ലിയില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിലൊരാള്‍ അനന്തന്‍ നമ്പ്യാര്‍, ജയിലിലും. മുസ്‌ലിംലീഗിനാണെങ്കില്‍ 29 എം.എല്‍.എ.മാരുടെ അംഗബലവും പ്രതിപക്ഷ നേതൃപദവിയുമുണ്ട്.

 

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.