Connect with us

News

അന്യായ തടങ്കലിന് മറയാകുന്ന ദേശീയ സുരക്ഷാനിയമം

Published

on

ദേശീയ സുരക്ഷാനിയമം ദുരുപയോഗംചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്യായ തടങ്കലില്‍ വെച്ചിരുന്ന ഡോ. കഫീല്‍ഖാനെ അലഹബാദ് ഹൈക്കോടതി മോചിപ്പിച്ചിരിക്കുകയാണ്. കഫീല്‍ഖാനെ തടങ്കലില്‍ വെക്കാനുള്ള ഫെബ്രുവരിയിലെ യഥാര്‍ത്ഥ ഉത്തരവും തുടര്‍ന്ന് രണ്ട് പ്രാവശ്യം നീട്ടിനല്‍കിയതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹ്രസ്വവും എന്നാല്‍ ശക്തവുമായ വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. ഗോരഖ്പൂരില്‍ ജോലി ചെയ്യുന്നതിനിടെ 2017 ആഗസ്തില്‍ 63 പിഞ്ചുകുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. കരാറുകാരന്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആസ്പത്രിയില്‍ കുട്ടികള്‍ മരിച്ചുവീണത്. അതേസമയം സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് ഓക്‌സിജന്‍ വരുത്തി കഫീല്‍ഖാന്‍ നിരവധി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവത്താലാണെന്നാണ് വ്യക്തമാക്കിയത്. മാത്രമല്ല അശ്രദ്ധ, കൃത്യവിലോപം, അഴിമതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഖാനെ ജയിലിലടയ്ക്കുകയും ചെയ്തു.

ഒന്‍പതു മാസത്തെ ജയില്‍ ശിക്ഷക്കുശേഷം 2018 ഏപ്രിലില്‍ പുറത്തിറങ്ങിയ ഖാന്‍ പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശകനാകുകയായിരുന്നു. അതോടെ ഖാന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കണ്ണിലെ കരടായി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ അലിഗഡ് മുസ്‌ലിം യൂണിവാഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അലിഗഡ് പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ചെയ്തു. പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ജനുവരി 29ന് മുംബൈയില്‍ അറസ്റ്റിലായ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് ഭരണകൂടം ശക്തമായി എതിര്‍ത്തിട്ടും ഫെബ്രുവരി പത്തിന് ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തെ പുറത്തിറക്കാന്‍ പൊലീസ് സമ്മതിച്ചില്ല. മറ്റൊരു മോചന ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ അവര്‍ കോടതിയെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം അദ്ദേഹത്തെ അകത്താക്കാന്‍ ഫെബ്രുവരി 13നു തന്നെ ഭരണകൂടം തിടുക്കംകാട്ടി.
ജയിലിലായി ഒന്‍പതു മാസത്തിനുശേഷം സെപ്തംബര്‍ ഒന്നിന് മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ യഥാര്‍ത്ഥ തടങ്കലും പിന്നീട് നീട്ടിയതും കോടതി റദ്ദാക്കിയിട്ടുണ്ട്. ഡിസംബറില്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത കോടതി സമൂഹത്തില്‍ ഛിദ്രത വരുത്തുന്ന യാതൊന്നും അതിലില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു. ഖാനെ ജയിലിലടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിച്ച അടിസ്ഥാന ആരോപണമായിരുന്നു പ്രസംഗത്തില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നുവെന്നത്.

നിയമ തടസ്സങ്ങള്‍ നീക്കാന്‍ സഹായകമായ തടങ്കല്‍ രേഖകള്‍ നിഷേധിക്കുന്നതുള്‍പ്പെടെ ഖാന്‍ ജയിലില്‍ തന്നെ തുടരാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സര്‍വ കുതന്ത്രങ്ങളും പയറ്റിയിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം ഖാനെ മാസങ്ങളോളം തടവിലാക്കിയ സംഭവം ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് കേസുകളില്‍ ഒന്ന് മാത്രമാണ്. പതിവ് ക്രിമിനല്‍ നടപടികള്‍ മറികടന്ന് തങ്ങള്‍ക്ക് പ്രശ്‌നക്കാരെന്ന് തോന്നുന്നവരെ സര്‍ക്കാറുകള്‍ ദീര്‍ഘകാലത്തേക്ക് തടവിലാക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ബ്രിട്ടീഷ് ഭരണകൂടം രൂപപ്പെടുത്തിയ പ്രതിരോധ തടങ്കല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണ് ദേശീയ സുരക്ഷാനിയമം. ഒരര്‍ത്ഥത്തില്‍, 1980 ല്‍ പാസാക്കിയ ഈ നിയമം, രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കാന്‍ അടിയന്തരാവസ്ഥയില്‍ വ്യാപകമായി ഉപയോഗിച്ച ആഭ്യന്തര സുരക്ഷാപരിപാലന നിയമത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പൊതു നിയമക്രമത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യങ്ങളില്‍പോലും ദേശീയ സുരക്ഷാനിയമം നടപ്പാക്കിയിട്ടുണ്ട്. ‘പബ്ലിക് ഓര്‍ഡര്‍’ പ്രശ്‌നവും ‘ക്രമസമാധാന’ പ്രശ്‌നവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍, പൊതുനിയമത്തിന് വിശാലമായ അവകാശങ്ങളുണ്ട്, കാരണം ഇത് മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നു. അസ്വസ്ഥതയുടെ തോത് വിശാലവും യാഥാര്‍ത്ഥ്യവുമായിരിക്കുമ്പോള്‍ പൊതു സമാധാനവും പ്രശാന്തതയും അപകടത്തിലാക്കുന്നുവെന്നത് ഒരു പ്രതിഭാസമാണ്. അടുത്ത കാലത്തായി പശുവിനെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ചുവരേ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കുന്നുണ്ട്. 2017 ജൂണ്‍ മുതല്‍ 2018 സെപ്തംബര്‍ വരെ, ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതേ നിയമം ഉപയോഗിച്ചിരുന്നു. വിചാരണ കൂടാതെ ദീര്‍ഘകാലം തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്നതിനാലാണ് പൊലീസ് ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുന്നത്. നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശവും അറസ്റ്റിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടെ പ്രതിയുടെ പ്രധാന അവകാശങ്ങള്‍ ഇല്ലാതാക്കാനും ഈ വകുപ്പുവഴി സാധ്യമാകുന്നു. വ്യക്തിഗത കേസുകളെ അടിസ്ഥാനമാക്കി തടങ്കല്‍ നിയമത്തെക്കുറിച്ച് ഇടക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ എതിര്‍പ്പ് വളരെ ദുര്‍ബലമാണ്. കാരണം സംസ്ഥാന സര്‍ക്കാരുകള്‍ പോലും ദേശീയ സുരക്ഷാനിയമം രാഷ്ട്രീയ എതിരാളികളെ നിലക്കുനിര്‍ത്താന്‍ ഉപയോഗപ്രദമാണെന്ന് കരുതുന്നു. ഈ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നതില്‍ കോടതികളും നിസ്സഹായരാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഖാന്റെ കാര്യത്തിലും, രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവുമായ തടങ്കലില്‍നിന്ന് മോചനം നല്‍കാന്‍ കോടതി ഒമ്പത് മാസമെടുത്തു.

ദേശീയ സുരക്ഷാനിയമം രണ്ട് തലത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും അത് ദുര്‍ബലപ്പെടുത്തണം. അത് പരാജയപ്പെട്ടാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കുറഞ്ഞത് നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകളും സന്തുലിതാവസ്ഥയും നടത്താന്‍ ശ്രമിക്കണം. അത് പാര്‍ലമെന്റിലൂടെ മാത്രമേ സാധ്യമാകൂ. രണ്ടാമതായി പരമോന്നത നീതിപീഠം ഇത്തരം തടങ്കലുകളെ ഏറ്റവും അടിയന്തിര കേസുകളായി കണക്കാക്കുകയും ഒരു വ്യക്തിയെ തടവിലാക്കുന്നത് തുടരാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ ആലസ്യം ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ അനുവദിക്കാതിരിക്കുകയും വേണം. ഏറ്റവും പ്രധാനമായി, പ്രിവന്റീവ് ഡിറ്റന്‍ഷന്‍ നിയമം ഏകപക്ഷീയമായി ഉപയോഗിച്ചതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ നല്‍കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന വിവേചനാധികാരം നല്‍കുന്ന ഉപവകുപ്പുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
(കടപ്പാട്: ശ്രുതിസാഗര്‍ യമുനന്‍ scroll.in)

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.