Connect with us

Sports

ഇപ്പോഴും എപ്പോഴും യാഷിന്‍

Published

on

കമാല്‍ വരദൂര്‍

മോസ്‌ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്‍….. എവിടെ ആരോടും ചോദിച്ചാലും ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ കാലമെന്ന് പറയുന്നത് 1940 കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. ലെനിനും സ്റ്റാലിനും പിന്നെ കമ്മ്യൂണിസവുമായുള്ള കാലത്തെ സോവിയറ്റ് ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ല. മിലിട്ടറി കാര്‍ക്കശ്യത്തില്‍ പക്ഷേ ആ കമ്മ്യൂണിസ കാല ഫുട്‌ബോള്‍ അച്ചടക്കത്തിന്റേതായിരുന്നു. റെഡ് ആര്‍മി ക്ലാസുകളിലെ കാര്‍ക്കശ്യത പോലെ മൈതാനത്ത് കൈവിട്ട കളികള്‍ക്ക് റഷ്യക്കാര്‍ മുതിര്‍ന്നിരുന്നില്ല. 1956 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടന്ന ഒളിംപിക്‌സാണ് സോവിയറ്റ് യൂണിയന് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ അംഗീകാരം. ശീതസമര വേളയായതിനാല്‍ അമേരിക്കന്‍ ചേരിക്കാര്‍ വിട്ടുനിന്ന ആ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ആകെ പതിനൊന്ന് ടീമുകളാണ് മല്‍സരിച്ചിരുന്നത്. നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു കളത്തില്‍. കോഴിക്കോടിന്റെ സ്വന്തം ഒളിംപ്യന്‍ റഹ്മാന്‍ കളിച്ച ഒളിംപിക്‌സ്. നെവില്‍ ഡീസൂസ ഹാട്രിക് സ്‌ക്കോര്‍ ചെയ്ത ഒളിംപിക്‌സ്. സോവിയറ്റ് യൂണിയനായിരുന്നു സ്വര്‍ണം. അക്കാലത്ത് രാജ്യം ചര്‍ച്ച ചെയ്തിരുന്ന പ്രധാന കായികതാരം വെസ്‌വലോഡ് ബോബ്‌റോവായിരുന്നു. ഫുട്‌ബോളിലും പിന്നെ ഐസ് ഹോക്കിയിലും മികവ് പ്രകടിപ്പിച്ച താരം. ഇവരുടെയെല്ലാം കാലത്തിന് ശേഷമായിരുന്നു യാഷിന്‍ ഇതിഹാസമാവുന്നത്.
ഗോള്‍വലയത്തില്‍ പറക്കുന്ന താരം. കറുത്ത ചിലന്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അപാര വേഗതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച ഗോള്‍ക്കീപ്പര്‍. സാധാരണ ഗതിയില്‍ ഗോള്‍ക്കീപ്പറെ നിര്‍വചിച്ചിരുന്നത് നിശ്ചിതമായ സ്ഥലത്ത് പന്തിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നതാണെങ്കില്‍ യാഷിന്‍ അതില്‍ നിന്നും വിത്യസ്തനായിരുന്നു. 1963 ല്‍ ഫിഫ ആ മഹാനായ ഗോള്‍ക്കീപ്പറെ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇന്നും മറ്റൊരു ഗോള്‍ക്കീപ്പര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 2008 മുതല്‍ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും മാറി മാറി പങ്ക് വെക്കുന്ന ആ കിരീടം മറ്റൊരു റഷ്യക്കാര്‍ക്കും കിട്ടിയിട്ടുമില്ല.
ഒരു സാധാരണ ഫാക്ടറി തൊളിലാളിയായിരുന്നു യാഷിന്‍. താരാരാധനയില്ലാത്ത സോവിയറ്റുകാര്‍ എങ്ങനെ യാഷിനെ താരമാക്കി എന്നതില്‍ അല്‍ഭുതമില്ല. അവര്‍ക്കിടയില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ഒളിംപിക്‌സ് കഴിഞ്ഞ കാലം. യാഷിന്‍ പ്രശസ്തിയിലേക്ക് വരുന്നു. അപ്പോഴും അദ്ദേഹം യാത്ര ചെയ്യാറ് ട്രെയിനിലായിരുന്നു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്രയില്‍ യാഷിനെ കണ്ടപ്പോള്‍ ഒരു സാധാരണ കര്‍ഷകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് വന്ദിച്ചു. എന്നിട്ട് തന്റെ കൈവശമുളള അല്‍പ്പം വിത്തുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് പറഞ്ഞു-ഇതാണ് എന്റെ സമ്മാനം. ആ സമ്മാനത്തിന്റെ വിലയെക്കുറിച്ച് പിന്നീട് യാഷിന്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ പുതിയ റഷ്യക്കാര്‍ക്കുമറിയാം. അവര്‍ ഇവിടെയെത്തുമ്പോള്‍ നമ്മോട് പറയുന്നത് ഈ വിശേഷങ്ങളാണ്. 1960 ല്‍ യൂറോപ്യന്‍ കിരീടം ചൂടിയ റഷ്യന്‍ സംഘത്തിന്റെ നായകന്‍ യാഷിനായിരുന്നു. ആ ഫൈനല്‍-പ്രതിയോഗികള്‍ പഴയ ശത്രുക്കളായ യുഗോസ്ലാവ്യക്കാര്‍. മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിച്ചപ്പോള്‍ സോവിയറ്റ് വലയില്‍ കോട്ട പോലെ യാഷിന്‍. അ അധികസമയത്ത് വിക്ടര്‍ പോനിഡിലിന്‍കിന്റെ ഗോള്‍-സോവിയറ്റ് ചാമ്പ്യന്മാര്‍…. 1966 ലെ ലോകകപ്പില്‍ നാലാമത് വന്നതാണ് ലോകകപ്പിലെ സോവിയറ്റ് വീരഗാഥകളില്‍ പ്രധാനം. ഇപ്പോഴിതാ അവരുടെ നാട്ടില്‍ ലോകകപ്പ്. ഇന്നവര്‍ സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ എല്ലാ റഷ്യക്കാരുടെയും മനം നിറയെ യാഷിന്‍ തന്നെ…

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.