Connect with us

kerala

കേരളത്തിന്റെ താല്‍പര്യങ്ങള്‍ തൂക്കിവിറ്റത് 25 കോടിക്ക്?

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ

Published

on

കെ.എം ഷാജഹാന്‍

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ. മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന ബേബിഡാം ശക്തിപ്പെടുത്തി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി വര്‍ധിപ്പിക്കുക എന്നതാണ്, മുല്ലപ്പെരിയാര്‍ സംബന്ധിച്ച തമിഴ്‌നാടിന്റെ ഏറ്റവും സുപ്രധാന ആവശ്യം. മുല്ലപ്പെരിയാറില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്, 240 അടി നീളവും എട്ട് അടി വീതിയുള്ളതുമായ ബേബി ഡാമാണ്. അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണ് ബോബിഡാം. മുല്ലപ്പെരിയാറില്‍, ബേബിഡാമിന്റെ ബലക്ഷയമാണ് ജലനിരപ്പ് 152 അടിയാക്കാനുള്ള സുപ്രധാന തടസ്സം. ബേബിഡാം ശക്തിപ്പെടുത്താനുള്ള സുപ്രധാന തടസ്സം തൊട്ടടുത്ത് നില്‍ക്കുന്ന മൂന്ന് വന്‍ മരങ്ങളും 10 മീറ്റര്‍ ചുറ്റളവിലുള്ള 24 മറ്റ് മരങ്ങളുമാണ്. ഈ മരങ്ങളില്‍, ബേബിഡാമിനടുത്ത് 40 സെന്റില്‍ സ്ഥിതി ചെയ്യുന്ന 15 മരങ്ങള്‍ മുറിച്ച്മാറ്റാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിക്കൊണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ബെന്നിച്ചന്‍ തോമസ്, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ ജോസിന് നവംബര്‍ 6ന് കത്തെഴുതുകയായിരുന്നു.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുക എന്ന തങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട്‌നിന്ന ആവശ്യം അംഗീകരിച്ചതിന്റെ ഭാഗമായി, ബേബിഡാമിന് അടുത്ത്‌നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കിയ കേരള സര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 6ന് കത്തയച്ചപ്പോള്‍ മാത്രമാണ്, കേരള മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇക്കാര്യം അറിയുന്നത് എന്നാണ് കേരള സര്‍ക്കാരിന്റെ വാദം. ഇക്കാര്യം നട്ടാല്‍ കുരുക്കാത്ത നുണയാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബേബി ഡാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത് കേരളവും തമിഴ്‌നാടും ചേര്‍ന്നാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14 ാം യോഗത്തോടനുബന്ധിച്ച് 2021 ജൂണ്‍ 11ന് കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്തമായി ബേബിഡാമില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമുണ്ടായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരം മുറിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എ്യൂഞ്ച്യൂിനീയറാണ്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2021 നവംബര്‍ ഒന്നാം തിയ്യതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗമാണ്, മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനമെടുത്തത് എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബേബിഡാമിനോട് തൊട്ടുനില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം പെരിയാന്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഒക്ടോബര്‍ 30ന് അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ ജോസിന്റെ ചേമ്പറില്‍ യോഗം ചേര്‍ന്നത്.

ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നവംബര്‍ 9ന് പുറത്തുവന്നിരിക്കുന്നത് ബേബിഡാമിന് ചുറ്റുവട്ടത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരള സര്‍ക്കാര്‍ രണ്ട് മാസം മുമ്പുതന്നെ തീരുമാനിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നുമാത്രമല്ല, ഇക്കാര്യം വനം-ജലവിഭവ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനുപോലും അറിവുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മരംമുറിക്കാനുള്ള തീരുമാനം ഉണ്ടായത് കേരള-തമിഴ്‌നാട് ജലവിഭവ വനം സെക്രട്ടറിമാര്‍ 2021 സെപ്തംബര്‍ 17ന് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം പുറത്തുവന്നതോടെ, വനം ജലവിഭവ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മാത്രമല്ല, അന്തര്‍സംസ്ഥാന നദീജല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞുകൊണ്ടാണ് മരംമുറി ഉത്തരവ് ഇറങ്ങിയത് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

പതിറ്റാണ്ടുകളായി കേരളം ഉയര്‍ത്തിവരുന്ന സുപ്രധാന ആവശ്യമാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്നത്. 126 വര്‍ഷം പഴക്കമുള്ള, ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കല്ല് കെട്ടിയുണ്ടാക്കിയ പ്രധാന മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ ദുര്‍ബലമാണ് എന്നും, അതുകൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിച്ചേ മതിയാകു എന്നുമാണ് കേരളത്തിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കേരളത്തിലെ 5 ജില്ലകളിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് എന്നതിനാലാണ്, കേരളം ഈ നിലപാടില്‍ ഉറച്ചുനിന്നുപോന്നത്. പുതിയ അണക്കെട്ട് അനിവാര്യമാണ് എന്നത് കേരളത്തിലെ ഒരു രാഷ്ട്രീയ സമവായം കൂടിയാണ്. കേരള നിയമസഭ ഇക്കാര്യത്തില്‍ ഒന്നിലധികം തവണ ഐകണ്‌ഠ്യേന പ്രമേയം പാസാക്കുകകൂടി ചെയ്തിട്ടുള്ളതാണ്.

എന്നാല്‍, കേരളത്തിന്റെ ഈ നിലപാടിനെ തമിഴ്‌നാട് അതിശക്തമായി എതിര്‍ത്തുപോരുകയാണ്. പകരം, ദുര്‍ബലമായ ബേബിഡാം ശക്തിപ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുക എന്നതാണ് തമിഴ്‌നാടിന്റെ ആവശ്യം. 240 അടി നീളവും എട്ട് അടി വീതിയുമുള്ള ബേബി ഡാം വലിയ അപകട ഭീഷണി നേരിടുകയാണ്. അടിത്തറയില്ലാതെ, വെറും 3 അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തില്‍ കെട്ടിപ്പൊക്കിയതാണ് ബേബിഡാം. ഇക്കാര്യമാണ് കേരളം ശക്തമായി ഉന്നയിച്ചുപോന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം എന്ന ശക്തമായ നിലപാട് കേരളം എടുത്തുപോന്നത്. എന്നാല്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തടസം, ഡാമിന് ചുറ്റും നില്‍ക്കുന്ന വന്‍ മരങ്ങളാണ്. ഈ മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ മാത്രമേ തമിഴ്‌നാടിന് ബേബിഡാം ശക്തിപ്പെടുത്താനാവൂ. ആ ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി തമിഴ്‌നാട് ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കേരളമാകട്ടെ ഈ ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത്‌പോരുകയും ചെയ്തു. എന്നാല്‍ ആ എതിര്‍പ്പെല്ലാം പൊടുന്നനെ മാറ്റി, എന്തുകൊണ്ടാണ് തമിഴ്‌നാടിന്റെ സുപ്രധാന ആവശ്യം കേരളം അംഗീകരിച്ചത്?

അതിന്റെ കാരണം ബോധ്യമാകണമെങ്കില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി. എം.കെ 2021 ഓഗസ്റ്റ് 27ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിലവിന്റെ സത്യവാങ്മൂലം പരിശോധിച്ചാല്‍ മതി. ആ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ, സി.പി.എമ്മിന് നല്‍കിയത് 10 കോടി രൂപയും സി.പി.ഐക്ക് നല്‍കിയത് 15 കോടി രൂപയുമാണ്. ഡി.എം.കെയുടെ മൊത്തം തിരഞ്ഞെടുപ്പ് ചിലവാകട്ടെ 79.26 കോടി രൂപയും. അതായത് ഡി. എം.കെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിലവഴിച്ച തുകയുടെ 31.5 ശതമാനവും സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്കാണ് നല്‍കിയത് എന്ന് ചുരുക്കം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് പൊടുന്നനെ പിന്നോട്ട് പോവുകയും (അത് കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള നിലപാടായിരുന്നു എന്നോര്‍ക്കണം), ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തതും, ഡി.എം.കെയില്‍ നിന്ന് സി.പി.എമ്മും സി.പി.ഐയും വാങ്ങിയ 25 കോടി രൂപയും തമ്മില്‍ ആരെങ്കിലും ബന്ധിപ്പിച്ച് ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? 25 കോടി രൂപക്ക് കേരളത്തിന്റെ താല്‍പര്യങ്ങള്‍ തമിഴ്‌നാടിന്, സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് തൂക്കിവിറ്റു എന്ന് ആരെങ്കിലും ആരോപിച്ചാല്‍, അവരെ കുറ്റപ്പെടുത്താനാകുമോ?

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.