Connect with us

kerala

മുഖ്യമന്ത്രിയേയും സര്‍ക്കാറിനെയും പൊളിച്ചു കാണിച്ച് കെ.എം ഷാജി നിയമസഭയില്‍; പ്രസംഗം വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.

Published

on

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മറവില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാറിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച കെ.എം ഷാജിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നാലരവര്‍ഷക്കാലം ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയ എല്ലാ അഴിമതിയും കൊള്ളരുതായ്മകളും തുറന്നു കാണിക്കുന്നതായിരുന്നു ഷാജിയുടെ പ്രസംഗം.

പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം:
ഇതൊരു അവിശ്വാസപ്രമേയം മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയ പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധമാണ്. മാരകരോഗം ബാധിച്ച രോഗികള്‍ക്ക് സമാശ്വാസം പകര്‍ന്ന സമാശ്വാസം പദ്ധതി തകര്‍ത്തുകളഞ്ഞ സര്‍ക്കാറാണിത്. അവരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിനെതിരായ അവിശ്വാസമുണ്ട്. അനാഥക്കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം പദ്ധതി. അത് ഈ സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞു. ആ അനാഥക്കുട്ടികളില്‍ ഈ സര്‍ക്കാറിനെതിരായ അവിശ്വാസമുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായം നല്‍കുന്ന ആശ്വാസകിരണം പദ്ധതി നിങ്ങള്‍ അട്ടിമറിച്ചു. ആ കുട്ടികളുടെ അമ്മമാരുടെ കണ്ണൂനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. സ്വപ്നയുടെ കവിളില്‍ തട്ടുമ്പോള്‍ കരഞ്ഞുതളര്‍ന്നു കവിള്‍ തുടുത്ത അമ്മയുടെ കണ്ണുനീരാണ് മറന്നുപോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാള്‍ കാറോടിച്ച് കയറ്റികൊന്ന കെ.എം ബഷീറിനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ. കോവിഡിന്റെ മറവില്‍ ആ ഉദ്യോഗസ്ഥനെ നിങ്ങള്‍ പുന:പ്രതിഷ്ഠിച്ചില്ലേ. ആ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്.

ടീച്ചര്‍ക്കറിയുമോ പാലത്തായിയിലെ ഒരു കൊച്ചുകുട്ടിയെ. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നിങ്ങള്‍ ആ കേസിനെ അട്ടിമറിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ട്. ജോലി ലഭിക്കാന്‍ സാധ്യതയില്ലാത്ത പതിനായിരക്കണക്കിന് പിഎസ് സി എഴുതിയ ചെറുപ്പക്കാരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ ഈ നാട് അഭയം നല്‍കുമെന്ന് കരുതി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ പ്രവാസികളെയാണ് കോവിഡ് കാലത്ത് നിങ്ങള്‍ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റേയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അങ്ങനെ 100 കണക്കിന് അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വസമുണ്ട്.

മന്ത്രി ചോദിക്കുന്നത് നിങ്ങള്‍ എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നതെന്നാണ്. ഞങ്ങള്‍ അവിശ്വാസം കൊണ്ടുവരുന്നത് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ ജീവിക്കുന്നത് കൊണ്ടാണ്. ജനങ്ങളുടെ വികാരങ്ങള്‍ അറിയുന്നത് കൊണ്ടാണ്. ആ ജനങ്ങളുടെ നിശബ്ദമായ കരച്ചില്‍ മന്ത്രി മന്ദിരങ്ങളില്‍ ഉള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയണമെന്നില്ല. നിങ്ങളുടെ ചുറ്റും ലക്ഷങ്ങള്‍ കൊടുത്ത് കൂട്ടി നിര്‍ത്തിയ നിങ്ങളുടെ പിണിയാളുകളും അത് നിങ്ങളോട് പറഞ്ഞുതരണമെന്നില്ല. പക്ഷേ ഞങ്ങള്‍ക്കതിന് ബാധ്യതയുണ്ട്.

ഇതെന്തൊരു സര്‍ക്കാരാണ് സാര്‍ ഇങ്ങനെ നെറികേട് കാണിച്ച മറ്റൊരു സര്‍ക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവര്‍ത്തകരെ പോലും എന്ത് വൃത്തികേടും പറയാന്‍ നിങ്ങളാണ് സഹായം ചെയ്ത് കൊടുത്തത്. അവര്‍ ചെയ്ത തെറ്റെന്താണ്. ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുമ്പില്‍ നില്‍ക്കുന്നത് പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ സഹികെട്ടപ്പോള്‍ അവര്‍ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. അന്നാണ് നിങ്ങള്‍ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഴിമതിയെ ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ രചിക്കുന്ന നിങ്ങളുടെ മന്ത്രിമാരോട്, നിങ്ങളുടെ പാര്‍ട്ടി നേതാക്കന്‍മാരോട് സ്വന്തം പ്രവര്‍ത്തകന്‍മാര്‍ക്ക് ഇത്തിരി മര്യാദ പഠിപ്പിച്ചുകൊടുക്കാന്‍ പറയണം. പാര്‍ട്ടി ക്ലാസുകളില്‍ സൈബര്‍ ഗുണ്ടകള്‍ക്ക് മര്യാദ പഠിപ്പിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്തറക്കാനും തലയ്ക്കടിക്കാനും ഉള്ളതല്ലെന്ന് അവരോട് നിങ്ങള്‍ പറഞ്ഞ് കൊടുക്കണം. കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളികളുടെ ചിഹ്നമാണ് അതെന്ന് നിങ്ങളീ പ്രവര്‍ത്തകന്‍മാരോട് പറഞ്ഞുകൊടുക്കണം.

ഇവിടെ ഈ രാജ്യത്തെ മാധ്യമങ്ങളെ മുഴുവന്‍ നിങ്ങളുടെ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി ഒരു ഗംഭീരമായ പ്രസ്താവന നടത്തി. ഇങ്ങനെ ഒരാളെപ്പറ്റിയും പറയരുത്.. അപ്പോള്‍ ജനങ്ങള്‍ കരുതി നല്ല പ്രസ്താവനയാണെന്ന്.. പിന്നെയാണ് മനസിലായത് ഒരാളെപറ്റി പറയരുതെന്നാണെന്ന് അത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന്. അങ്ങനെ പറഞ്ഞാല്‍ പിറ്റേ ദിവസം അയാളെ നിങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കികൊണ്ടുവരുമെന്നതാണ്. നിങ്ങള്‍ കോവിഡിന് മുന്നേ തന്നെ ക്വാറന്റീന്‍ കണ്ടുപിടിച്ച മഹാനായ മുഖ്യമന്ത്രിയാണ് അങ്ങ്. നിങ്ങള്‍ ആദ്യം ക്വാറന്റീനിലാക്കിയത് വി.എസ് അച്ചുതാനന്ദനെയാണ്. രണ്ടാമത് പാര്‍ട്ടി സെക്രട്ടറിയെയാണ്. പിന്നെ ഓരോരൊ മന്ത്രിമാരെയായി ക്വാറന്റീനിലേക്ക് വിട്ടു. ആര്‍ക്കും ഒരു പണിയും ഇല്ല. ബഹുമാനപ്പെട്ട ബാലന്‍ പറയുന്നത് കുറേ നാടകങ്ങളെ പുനരാവിഷ്‌ക്കരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഉള്ളതെന്നാണ്.

പിന്നീട് വല്യ തിരക്കുള്ളയാള്‍ എ.സി മൊയ്തീനാണ്. അദ്ദേഹം കരിപ്പൂര്‍ വിമാനദുരന്തമുണ്ടാകുന്നതിന്റെ തലേന്ന് തന്നെ അവിടെ പോയി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്. വേറൊരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വിശുദ്ധ ഖുറാന്‍ കൊണ്ടുപോയി കൊടുക്കുന്നത് എടപ്പാളിലാണ് എടപ്പാളില്‍ നിന്ന് കുറച്ച് നടന്ന് പോയാല്‍ നിങ്ങള്‍ക്കവിടെ സി.എച്ച് പ്രസ് എന്നൊരു പ്രസ് കാണാം. ലോകത്തേക്ക് മുഴുവന്‍ ഖുറാന്‍ കയറ്റി അയക്കുന്നത് ആ പ്രസില്‍ നിന്ന് പ്രിന്റ് ചെയ്തിട്ടാണ്. നിങ്ങള്‍ക്കറിയുമോ കേരളത്തിന്റെ തെരുവുകളില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് വിശുദ്ധ ഖുറാന്‍ ഒരു വരിപോലും തെറ്റാതെ ചൊല്ലാനറിയും. അത് പഠിപ്പിച്ച മത സംഘടനകള്‍ ഇവിടെയുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുമ്പോള്‍ അവര്‍ക്ക് വിടുതല്‍ കൊടുക്കാന്‍ വേണ്ടി പ്രവാചകന്‍ വെച്ചകരാര്‍ നിങ്ങള്‍ ഇത്ര പേരെ ഖുറാന്‍ പഠിപ്പിക്കണമെന്നാണ്.

ഖുറാന്റെ പ്രചാരണത്തിന് വിവിധ മാര്‍ഗങ്ങള്‍ വിശ്വാസികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്റ് ഇതാണ്. ആ മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്ന ഒരു കാര്യം ഖുറാന്‍ തിരിച്ചുകൊടുക്കാമെന്നാണ്. അപ്പോള്‍ സ്വര്‍ണം തിരിച്ചുകൊടുക്കൂല എന്നാണോ

ഇവിടെ വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും അതുപോലെ ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ഒരേ ശ്വാസം വിടല്‍. പിന്നെയൊരു സാധു നല്ല മന്ത്രിയുള്ളത് ജി സുധാകരനാണ്. അവസാനം കളത്തിലിറങ്ങിയ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ദുര്‍ഗന്ധം ഒക്കെ പോയി സുഗന്ധം ആണെന്നാണ്. പ്രിയപ്പെട്ട മന്ത്രി അങ്ങ് നാല് കൊല്ലം അഴിമതിയുടെ നാറ്റം സഹിച്ചത് കൊണ്ട് ഇപ്പോള്‍ സുഗന്ധമായി തോന്നുകയാണ്. ഇതുപോലെ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടുണ്ടോ. കുടുംബം അടക്കം കക്കാനിറങ്ങുക. പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണം ആണ്. സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.