Connect with us

More

ആവേശം വാനോളം; ഇന്ത്യക്ക് ആറ് റണ്‍ ജയം, പരമ്പര

Published

on

കമാല്‍ വരദൂര്‍

തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്‍ അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്‍ ആറ് റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യ 67 റണ്‍സ് നേടിയപ്പോള്‍ കിവീസിന് 56 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഇതാദ്യമായാണ് കിവീസിനെതിരെ ഇന്ത്യ ടി-20 പരമ്പര നേടുന്നത്.
:പ്രതികൂല കാലാവസ്ഥയില്‍ രാത്രി വൈകി തുടങ്ങിയ പോരാട്ടത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ തുടക്കം. ട്രെന്‍ഡ് ബോള്‍ഡിന്റെ ആദ്യ ഓവര്‍ ശക്തമായിരുന്നു. നനഞ്ഞ സാഹചര്യങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തിയ ബൗള്‍ട്ട് ഏഴ് റണ്‍സ് മാത്രമാണ് നല്‍കിയത്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ടാം ഓവര്‍ കിവി ക്യാപ്റ്റന്‍ വില്ല്യംസണ്‍ നല്‍കിയത് സ്പിന്നര്‍ ഇഷ് സോഥിക്ക്. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും സോഥി ശക്തി കാട്ടി. പരമ്പരയിലുടനീളം പുലര്‍ത്തിയ സ്ഥിരതക്ക് മറ്റൊരു ഉദാഹരണം. അനുഭവ സമ്പന്നനായ ടീം സൗത്തിക്കായിരുന്നു അടുത്ത ഓവര്‍. ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും സൗത്തിയുടെ വേഗമേറിയ പന്തിന് ഇരകളായി. ധവാനാണ് ആദ്യം മടങ്ങിയത്. മിഡ് വിക്കറ്റില്‍ സാന്‍ഡറിന് എളുപ്പത്തിലുള്ള ക്യാച്ച്. തൊട്ട് പിറകെയുള്ള പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ രോഹിതും പുറത്തായി. സ്‌ക്കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാത് കോലിയും ശ്രേയസും ക്രീസില്‍. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും അപകടം മനസ്സിലാക്കിയ കോലി സോഥിയുടെ രണ്ടാമത് ഓവറില്‍ ബൗണ്ടറിയും പിറകെ സിക്‌സറും പായിച്ചു. ഗ്രീന്‍ഫീല്‍ഡിലെ ആദ്യ സിക്‌സര്‍…സ്റ്റേഡിയം പ്രകമ്പനം കൊണ്ടെങ്കിലും അടുത്ത പന്തില്‍ നായകനും മടങ്ങി. അഞ്ച് ാേവര്‍ സമാപിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 40 റണ്‍സ്. നാലാമത് ഓവര്‍ എറിഞ്ഞത് സോഥി. ആദ്യ പന്തില്‍ തന്നെ മനീഷ് പാണ്ഡെയുടെ സിക്‌സര്‍. പക്ഷേ തുര്‍ന്നുള്ള രണ്ട് പന്തുകള്‍ കൃത്യമായിരുന്നു. അടുത്ത പന്തില്‍ ശ്രേയസും പുറത്ത്-ആറ് റണ്‍സാണ് യുവതാരം നേടിയത്. ആറാമത് ഓവര്‍ സമാപിക്കുമ്പോള്‍ സ്‌ക്കോര്‍ നാല് വിക്കറ്റിന് 50 റണ്‍സ് മാത്രം. സാന്‍ഡ്‌നര്‍ എറിഞ്ഞ ഏഴാമത് ഓവറിലെ ആദ്യ നാല് പന്തുകള്‍ സിംഗിള്‍ മാത്രമായിരുന്നു. പക്ഷേ അഞ്ചാം പന്ത് ഹാര്‍ദിക് ഗ്യാലറിയിലെത്തിച്ചു. ഈ പരമ്പരയിലെ ഹാര്‍ദിക്കിന്റെ ആദ്യ സിക്‌സര്‍. ഏഴാമത് ഓവര്‍ സമാപിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല് വിക്കറ്റിന് 61. അവസാന ഓവറിന് ബൗള്‍ട്ട്. കൂറ്റനടിക്കുള്ള മനീഷ് പാണ്ഡെയുടെ ശ്രമം ബൗണ്ടറി ലൈനില്‍ അസാധ്യമായ മെയ് വഴക്കത്തില്‍ സാന്‍ഡര്‍ ഇല്ലാതാക്കി. ബൗണ്ടറിക്ക് അരികില്‍ പന്ത് പിടിച്ച സാന്‍ഡര്‍ അപകടം മനസ്സിലാക്കി ഗ്രാന്‍ഡ് ഹാമിന് നല്‍കി. സുന്ദരമായ ക്യാച്ച്. പകരം വന്ന ധോണിക്കും ക്രീസിലുള്ള ഹാര്‍ദ്ദിക്കിനും പന്തിനെ പറത്താനായില്ല. ഇന്ത്യയുടെ സ്‌ക്കോര്‍ 67 ല്‍ അവസാനിച്ചു. ഹാര്‍ദ്ദിക് 14 റണ്‍സുമായി പുറത്താവാതെ നിന്നു. ധോണി ഒരു പന്തും നേരിട്ടിരുന്നില്ല. കിവി ബൗളര്‍മാരില്‍ സൗത്തിയും സോഥിയും ബൗള്‍ട്ടും കരുത്ത് കാട്ടി.
DOC6hmBXUAYYRpE DOCaaxhVAAAiwuGമറുപടി ബാറ്റിംഗില്‍ ഭുവനേശ്വറിനെ സിക്‌സറിന് പറത്തിയാണ് മണ്‍റോ ആരംഭിച്ചത്. പക്ഷേ തന്റെ അവസാനത്തെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി ഭുവി കരുത്ത് കാട്ടി. വിശ്വസ്തനായ ജസ്പ്രീത് ബുംറക്കായിരുന്നു രണ്ടാം ഓവര്‍. ആദ്യ പന്തില്‍ തന്നെ മണ്‍റോ പുറത്ത്. രോഹിത് ശര്‍മയുടെ മനോഹരമായ ക്യാച്ച്. രണ്ട് റണ്‍ മാത്രമാണ് ബുംറ വഴങ്ങിയത്. മൂന്നാം ഓവര്‍ എറിഞ്ഞത് ചാഹല്‍. നാല് റണ്‍സ് മാത്രമാണ് പരമ്പരയിലുടനീളം മികവ് പ്രകടിപ്പിച്ച സ്പിന്നര്‍ വഴങ്ങിയത്. നാലാമത് ഓവറുമായി ഭുവനേശ്വര്‍ വന്നപ്പോള്‍ പന്ത്രണ്ട് റണ്‍സ് പിറന്നു. ടീമിലിടം നേടിയ കുല്‍ദീപ് യാദവിനായിരുന്നു അടുത്ത ഓവര്‍. മൂന്നാമത്തെ പന്തില്‍ കിവി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. പിറകെ ഗ്ലെന്‍ ഫിലിപ്‌സ് അതിര്‍ത്തിയില്‍ ധവാന്റെ കരങ്ങളിലെത്തിയപ്പോള്‍ മല്‍സരം ആവേശത്തിലേക്ക്. കിവീസിന് നാലാമത് വിക്കറ്റും നഷ്ടമായപ്പോള്‍ സ്‌ക്കോര്‍ 28 റണ്‍സ് മാത്രം. പക്ഷേ കുല്‍ദിപിന്റെ അവസാന പന്ത് ഗ്രാന്‍ഡ്‌ഹോം സിക്‌സറിന് പറത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും അങ്കലാപ്പ്. ചാഹലിന്റെ ഊഴം. നാല് റണ്‍ മാത്രം. ഗ്യാലറിയിലെ ആവേശത്തിലേക്ക് ബുംറയുടെ ഓവര്‍. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച നിക്കോളാസിനെ ഡീപ്പ് തേര്‍ഡ്മാനില്‍ ശ്രേയാസ് പിടിച്ചു. സ്‌ക്കോര്‍ അഞ്ച് വിക്കറ്റിന് 39. അടുത്ത പന്ത് ബൗണ്ടറി കടന്നു. പിന്നെ വൈഡ്. സമ്മര്‍ദ്ദം ബുംറക്ക്. പക്ഷേ ഗ്രാന്‍ഡ്മയെ മനോഹരമായി റണ്ണൗട്ടാക്കി ധോണി ഇന്ത്യന്‍ ക്യാമ്പിന് കരുത്തേകി. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ 19 റണ്‍സ്. പന്തെറിയുന്നത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ സിംഗിള്‍. രണ്ടാം പന്തില്‍ റണ്ണില്ല. ഗ്യാലറിയില്‍ ആവേശം അണപ്പൊട്ടുന്നു. പക്ഷേ മൂന്നാം പന്ത് ഗ്യാലറിയില്‍. ഇന്ത്യന്‍ ക്യാമ്പ് മ്ലാനം. മൂന്ന് പന്തില്‍ കിവീസിന് ജയിക്കാന്‍ 12 റണ്‍സ്. അടുത്ത പന്ത് വൈഡ്. പിന്നെ സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ്. ആവേശം വാനോളം…സമ്മര്‍ദ്ദം അത്യുയരത്തില്‍. അടുത്ത പന്തില്‍ ഹാര്‍ദിക് നല്‍കിയത് രണ്ട് റണ്‍ മാത്രം. ഇന്ത്യ ജയത്തിലേക്ക്. അവസാന പന്തില്‍ സിംഗിള്‍-ഇന്ത്യ ആറ് റണ്‍ിന് ജയിക്കുന്നു. പരമ്പര സ്വന്തമാക്കുന്നു
നേരത്തെ ന്യൂസിലാന്‍ഡിനെതിരായി ഒരു ടി-20 പരമ്പര സ്വന്തമാക്കുക എന്ന ഇന്ത്യന്‍ മോഹത്തിന് മഴ സുല്ലിട്ടിരുന്നു. പക്ഷേ അവസാനത്തില്‍ കാണികളുടെ ആവേശത്തിന് മഴയും വഴങ്ങി രാത്രി വൈകി മല്‍സരം വെട്ടിച്ചുിരുക്കി എട്ട് ഓവറാക്കി തുടങ്ങി. ചന്നം പിന്നം പെയ്ത മുഴുനീള മഴയില്‍ ഇന്ത്യ-കിവീസ് ടി-20 പരമ്പരയിലെ അവസാന മല്‍സരം ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്നു. രാത്രി 9-15 നാണ് പിച്ച് ഇന്‍സ്‌പെക്ഷന്‍ നടത്തി മല്‍സരം ആരംഭിക്കാന്‍ മാച്ച് റഫറി തീരുമാനിച്ചത്. ടോസ് തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും കിവിസീനിയിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം മനീക്ഷ് പാണ്ഡെ, കുല്‍ദിപ് യാദവ് എന്നിവര്‍ക്ക് അവസരം നല്‍കി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ കന്നി രാജ്യാന്തര മല്‍സരം ആസ്വദിക്കാനെത്തിയ അര ലക്ഷത്തോളം വരുന്ന കാണികള്‍ മഴയെ ശപിച്ച് മടങ്ങാന്‍ നില്‍ക്കവെയാണ് ആകാശം തെളിഞ്ഞത്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്‍ രാജ്‌ക്കോട്ടില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ കിവീസ് ശക്തമായ വിജയവുമായി തിരിച്ചു വന്നിരുന്നു. ബാറ്റിംഗിഗായിരുന്നു പതിവ് പോലെ പരമ്പരയില്‍ ഇന്ത്യയുടെ കരുത്ത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി എന്നിവരെല്ലാം അവസരോചിത പ്രകടനവുമായി തിളങ്ങിയപ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം മാത്രമാണ് നിരാശപ്പെടുത്തിയത്. ഡല്‍ഹിയിലും രാജ്‌ക്കോട്ടിലും കിവി സ്പിന്നര്‍ സോഥിയുടെ പന്തില്‍ ഹാര്‍ദ്ദിക് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. മിന്നല്‍ പ്രകടനവുമായി പല ഘട്ടങ്ങളിലും പ്രതിയോഗികളെ വിറപ്പിച്ചിട്ടുള്ള ഹാര്‍ദ്ദിക്കിനെ സ്ലോ ഡെലിവറികളിലൂടെയാണ് കിവീസ് കുരുക്കിയത്. ബൗളിംഗില്‍ ഭുവനേശ്വര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ആധികാരികത നിലനിര്‍ത്തി. രണ്ടാം മല്‍സരത്തില്‍ അവസരം ലഭിച്ച ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ് കിവി ക്യാപ്റ്റന്‍ വില്ല്യംസണിന്റെ വിക്കറ്റുമായി അരങ്ങേറ്റം കേമമാക്കിയെങ്കിലും ധാരാളം റണ്‍സ് വഴങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ എ സംഘത്തിലെത്തിയ സിറാജ് ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ പിന്തുണയിലാണ് രാജ്‌ക്കോട്ടില്‍ കളിച്ചത്. പക്ഷേ ഇന്നലെ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.
സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ രാജ്യാന്തര മല്‍സരം ആസ്വദിക്കാന്‍ ഉച്ചയോടെ തന്നെ കാണികള്‍ എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴ രവിലെ മാറി നിന്നപ്പോള്‍ മല്‍സരത്തിന് തടസ്സമില്ലെന്നും കരുതപ്പെട്ടു. പക്ഷേ വൈകുന്നേരത്തോടെ ചന്നം പിന്നം ചാറാന്‍ തുടങ്ങിയ മഴ പിന്നെ മാറിയില്ല. 6-30 ന് നിശ്ചയിച്ചിരുന്ന ടോസ് വൈകി. മല്‍സരത്തില്‍ മഴ വില്ലനായതില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി നിരാശ പ്രകടിപ്പിച്ചിരുന്നു. അനില്‍ കുംബ്ലെയില്‍ നിന്നും പരിശീലക പദവി ഏറ്റെടുത്ത ശേഷം വിജയങ്ങള്‍ മാത്രമായിരുന്നു ശാസ്ത്രിക്ക്. വിജയങ്ങള്‍ തുടരുന്ന നല്ല യൂണിറ്റായി അദ്ദേഹം ടീമിനെ മാറ്റി. ടി-20 യില്‍ അപരാജിതരായി നിന്നിരുന്ന കിവീസിനെ ഡല്‍ഹിയില്‍ തരിപ്പണമാക്കിയപ്പോള്‍ രാജ്‌ക്കോട്ടില്‍ സമ്മര്‍ദ്ദത്തെ അകറ്റാന്‍ കഴിയാത്തതാണ് പരാജയ കാരണമായതെന്നും ശാസ്ത്രി വിലയിരുത്തി. തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ഏകദിനം നടന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശാസ്ത്രിയായിരുന്നു. ശ്രീലങ്കക്കെതിരെ 16ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത രാജ്യാന്തര ഷെഡ്യൂള്‍.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.