Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖമായി എന്‍ഡ് ബട്ടണ്‍; വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ ‘നോട്ട’ രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്.

Published

on

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കാന്‍ പോവുകയാണ്. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2.76 കോടി വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാനെത്തുന്നത്. അവരില്‍ 1.72 ലക്ഷം പേരും പുതുമുഖങ്ങളാണ്. വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്‌തെന്നു കരുതി ഇത്തവണയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. കേരള തെരഞ്ഞെടുപ്പു കമ്മിഷനാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു ചുമതല. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്‌സൈറ്റ് വഴിയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും.

ഡിസംബര്‍ 8, 10, 14 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം. വോട്ടു ചെയ്യാനെത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധം. മൂക്കും വായും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ബൂത്തിലേക്ക് കുട്ടികളെ കൊണ്ടു പോകരുത്. സംസാരിക്കുമ്പോള്‍ ആറടി അകലം പാലിക്കുക. വരി നില്‍ക്കുമ്പോഴും ആറടി അകലം നിര്‍ബന്ധം. ചിലയിടത്ത് വോട്ടര്‍മാര്‍ക്ക് നില്‍ക്കാന്‍ പ്രത്യേക സ്ഥാനവും അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ടാകും.

ഹസ്തദാനം ഒഴിവാക്കുക. പോളിങ് ബൂത്തില്‍ തെര്‍മല്‍ സ്‌കാനര്‍ വഴിയുള്ള ശരീരോഷ്മാവ് പരിശോധന ഉണ്ടാകില്ല. ബൂത്തിനു പുറത്ത് കൈകഴുകാനുള്ള സോപ്പും വെള്ളവും സാനിട്ടൈസര്‍ ഇവയിലേതെങ്കിലുമൊന്നു സജ്ജമാക്കിയിട്ടുണ്ടാകും. ഏഴു ലീറ്റര്‍ സാനിറ്റൈസറാണ് ഓരോ ബൂത്തിലേക്കും നല്‍കുക. ബൂത്തിനുള്ളില്‍ ഒരേസമയം 3 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. വോട്ടു ചെയ്തു പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന, ടോക്കണ്‍ ലഭിച്ച എല്ലാവര്‍ക്കും വോട്ടു ചെയ്യാം.

അവസാന മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും എത്തി വോട്ടു ചെയ്യാനാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയായിരിക്കും ഇവര്‍ വോട്ടു ചെയ്യുക. ഇവര്‍ ഒപ്പിടാന്‍ ഉപയോഗിച്ച പേന ഉള്‍പ്പെടെ പുനരുപയോഗിക്കില്ല. ബൂത്തിനകത്തുള്ള ഏജന്റുമാര്‍ ഉള്‍പ്പെടെ ഈ സമയത്ത് പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് നല്‍കും. വീടുകളിലോ ആശുപത്രികളിലോ കഴിയുന്നവര്‍ പിപിഇ കിറ്റ് സ്വയം സംഘടിപ്പിക്കണം. ഇവര്‍ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുമ്പ് വോട്ടു ചെയ്യാനെത്തണം. എന്നാല്‍ ആറു മണിക്ക് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ടിന് അനുവദിക്കൂ. സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ മുഖാവരണം മാറ്റണം. കോവിഡ് സ്‌പെഷല്‍ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കോവിഡ് ഭേദമായാലും ക്വാറന്റീന്‍ കഴിഞ്ഞാലും പോളിങ് ദിവസം ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.

നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്താല്‍ മതി. എന്നാല്‍ ത്രിതല സംവിധാനം നിലവില്‍ വന്നതിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ക്ക് മൂന്നു വോട്ടുണ്ട്. അതായത് അവര്‍ മൂന്നു ബാലറ്റ് യൂണിറ്റുകളില്‍ വോട്ട് ചെയ്യണം, നഗരസഭയിലും കോര്‍പറേഷനിലും വോട്ടു ചെയ്യുന്നവര്‍ക്ക് ഒറ്റ ബാലറ്റ് യൂണിറ്റും ഒറ്റ വോട്ടും മാത്രമേയുള്ളൂ. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിക്കായി വോട്ടു ചെയ്യുന്ന ഭാഗമാണ് ബാലറ്റ് യൂണിറ്റ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ അമര്‍ത്തുമ്പോള്‍ അദ്ദേഹത്തിനുതന്നെയാണോ വോട്ടു വീണതെന്ന് വ്യക്തമാക്കുന്ന വിവിപാറ്റ് സംവിധാനം പക്ഷേ ഇത്തവണയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനമുണ്ടായിരുന്നു.

പഞ്ചായത്തില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യണം. ഇതിനായി മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഈ മൂന്നു യൂണിറ്റുകള്‍ക്കും കൂടി ഒറ്റ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം. ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമായിരിക്കും ഉണ്ടാവുക. പതിനാറാമതായി ‘എന്‍ഡ്’ എന്നെഴുതിയ ബട്ടണും കാണാം. സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലായാല്‍ മറ്റൊരു ബാലറ്റ് യൂണിറ്റ് കൂടി ബൂത്തിലുണ്ടാകും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം ഈ ബാലറ്റ് യൂണിറ്റിലുണ്ടായിരിക്കും. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബലാകും പതിച്ചിട്ടുണ്ടാവുക. രണ്ടാമതായി ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലുമാണു പതിച്ചിരിക്കുക

ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ ‘നോട്ട’ രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്. ഓരോ ബാലറ്റ് യൂണിറ്റിലെയും ആദ്യത്തെ 15 സ്ഥാനാര്‍ഥികളുടെ പേരിനു താഴെയായിരിക്കും എന്‍ഡ് ബട്ടന്‍ ഉണ്ടാവുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആര്‍ക്കും വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടന്‍ മാത്രം അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള ഒന്നോ രണ്ടോ തലത്തിലെ സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ടു ചെയ്യാനും അവസരമുണ്ട്. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എന്‍ഡ് ബട്ടന്‍ അമര്‍ത്തണമെന്നു മാത്രം.

ഉദാഹരണമായി ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മാത്രമേ വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ളൂവെങ്കില്‍ അതു രേഖപ്പെടുത്തിയ ശേഷം മൂന്നാമത്തെ ബാലറ്റ് യൂണിറ്റിലെ (ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റ്) എന്‍ഡ് ബട്ടണ്‍ അമര്‍ത്താവുന്നതാണ്. ഗ്രാമപഞ്ചായത്തിലേക്കു മാത്രമേ വോട്ടു ചെയ്യുന്നുള്ളൂവെങ്കിലും ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റിലെ ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്നു വ്യക്തമാക്കാന്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കാം. ഇത്തരം സാഹചര്യത്തില്‍ ചെയ്യാതിരുന്ന തലത്തിലെ വോട്ട് രേഖപ്പെടുത്താത്ത വോട്ടായി പരിഗണിക്കപ്പെടും.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.