Connect with us

Video Stories

ജനവിധിയില്‍ മായം അനുവദിക്കരുത്

Published

on


നിര്‍ണായകമായ ആ ജനവിധി പുറത്തുവരുന്ന ദിനം ഇന്നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകുകയും വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശ്ശീല വീണതുമുതല്‍ എല്ലാ കണ്ണുകളും നീളുന്നത് 90 കോടി ജനത എങ്ങനെ ചിന്തിച്ചുവെന്നതിലേക്കാണ്. ഏഴു പതിറ്റാണ്ടത്തെ ഇന്ത്യന്‍തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന പതിനേഴാമത് ലോക്‌സഭാതെരഞ്ഞെടുപ്പ് അറുവഷളന്‍ രാഷ്ട്രീയപ്രചാരണത്തിനാണ് സാക്ഷ്യംവഹിച്ചതെന്ന് പറയാതെവയ്യ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും തന്നെയാണ് ഇതിന് ഒന്നാം നമ്പര്‍ ഉത്തരവാദികളെന്ന് ഏത് വ്യക്തിക്കും കണ്ണടച്ച് പറയാന്‍ കഴിയും. അതേസമയം മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനാണ്. കഴിഞ്ഞ ഒന്നര മാസത്തെ കമ്മീഷന്റെ നടപടികളിലും തീരുമാനങ്ങളിലുമെല്ലാം നിഴലിക്കുന്നത് പച്ചയായ ഭരണകക്ഷി പക്ഷപാതമാണെന്നത് രാജ്യത്തിന്റെ ഭാവിയെതന്നെ അപായ ഭീഷണിയിലാഴ്ത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും മുമ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. ചെയ്ത വോട്ടുകള്‍ വോട്ടര്‍ ഉദ്ദേശിച്ച ചിഹ്നത്തിലല്ല രേഖപ്പെടുത്തപ്പെട്ടതെന്ന ആരോപണം ഏറെക്കാലമായി പലയിടത്തുനിന്നും ഉയര്‍ന്നതാണ്. ഇതിനു പരിഹാരമായി പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷത്തെ മിക്ക കക്ഷികളും ആവശ്യമുന്നയിച്ചതുമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായി തിരസ്‌കരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതാ രേഖപ്പെടുത്തിയ വോട്ട് രേഖപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പഴയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന അതേ വോട്ടുകളാണ് വിവിപാറ്റ് യന്ത്രത്തിലേതെന്നതിനെക്കുറിച്ച് പലവിധ ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ സമീപിച്ച് വിവിപാറ്റ് യന്ത്രങ്ങള്‍ 50 ശതമാനം എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ പക്ഷേ കമ്മീഷന്‍ കൂട്ടാക്കിയില്ല. സുപ്രീംകോടതിയും വിഷയം കമ്മീഷന്റെ വിവേചനത്തിന് വിടുകയാണ് ചെയ്തത്. എന്നാല്‍ കമ്മീഷന്‍ സമ്മതിച്ചതുപ്രകാരം ലോക്‌സഭാമണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ ബൂത്തിലെയും ഒരു വിവിപാറ്റ് യന്ത്രം വീതം എണ്ണണം. എന്നാല്‍ ഇതിന്മേലും കമ്മീഷന്‍ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം കമ്മീഷന്‍ അംഗങ്ങളെ സന്ദര്‍ശിച്ച 22 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയം പരിശോധിക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയതെങ്കിലും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞതിനുശേഷമേ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകള്‍ പരിശോധിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് കമ്മീഷന്‍ പറയുന്ന കാരണം വിചിത്രമാണ്. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ മൂന്നുദിവസം കഴിഞ്ഞു മാത്രമേ ഫലം പ്രഖ്യാപിക്കാനാകൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എത്ര മണിക്കൂറാണ് ഫലം വൈകുന്നത് എന്നതിനേക്കാള്‍ ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യതയാണ് തങ്ങളുടെമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ പോയി? ഇതിനെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടത്. അവിടെ കാണുന്നത് പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും താളത്തിനൊത്ത് തുള്ളുന്ന ഒരു നാറിയ സംവിധാനത്തെയാണ്. ഇതാണോ ഇന്ത്യ പോലുള്ള അതിവിപുലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് രാജ്യവും ലോകവും പ്രതീക്ഷിക്കേണ്ടത്. തീര്‍ച്ചയായും അല്ലതന്നെ. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കമ്മീഷനെയാണ് അംഗം അശോക് ലവാസയുടെ വിയോജനങ്ങളിലൂടെ കാണാനാകുന്നത്. മോദിയുടെ ഇച്ഛക്ക് തുള്ളുന്ന സംവിധാനമാകരുത് കമ്മീഷനെന്ന് സൂചിപ്പിക്കുകയാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറേശിയെ പോലുള്ളവര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ പരസ്യമായി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെയും പ്രതിപക്ഷം ചോദ്യം ചെയ്‌തെങ്കിലും അതിനെയും വില കുറഞ്ഞ ആരോപണമായാണ് കമ്മീഷന്‍ കണ്ടത്. ബീഹാര്‍, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള ഈ ഏര്‍പ്പാട് എന്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചവയെപോലെ അത്രതന്നെ സുരക്ഷയുള്ള സംവിധാനത്തിലാണ് സൂക്ഷിക്കേണ്ടതെന്നതാണ് ചട്ടമെന്ന് വൈ.എസ് ഖുറേഷി പറയുന്നു. മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പോലും പരസ്യമായി പ്രതികരിക്കാന്‍ സന്നദ്ധമായത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ സര്‍വവിധ ഉപായങ്ങളും പ്രയോഗിക്കാന്‍ മോദിയെപോലുള്ള വ്യക്തിത്വങ്ങള്‍ തയ്യാറായേക്കുമെന്ന് ഇത:പര്യന്തമുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും രീതികള്‍തന്നെ ധാരാളം. ഇനിയുള്ള ഓരോനിമിഷവും രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച് അത്യമൂല്യമാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെയും പ്രതിപക്ഷ കൗണ്ടിംഗ്ഏജന്റുമാരുടെയും സാന്നിധ്യം തടസ്സപ്പെടുത്താനും ജനവിധി ഏതുവിധേനയും തങ്ങള്‍ക്കനുകൂലമായി രേഖപ്പെടുത്തപ്പെടാനും ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഭരണകക്ഷിക്കാരുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഭരണമുന്നണിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ വിശേഷിച്ചും. നിതാന്തജാഗ്രത മാത്രമാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍ ഇന്ന് പുറത്തുവരുന്നത് അട്ടിമറിക്കപ്പെട്ട ജനവിധി മാത്രമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആധുനിക ലോകം തള്ളിപ്പറഞ്ഞ ഹിറ്റ്‌ലറിയന്‍ നാസിസം തന്നെയായിരിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.