More
‘സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ചീഫ് ജസ്റ്റിസ് 100 കോടി വാഗ്ദാനം ചെയ്തു
നിരഞ്ജന്‍ താക്ലെ
വിവ: ഷഫീക്ക് സുബൈദ ഹക്കീം
നാഗ്പൂരിലേയ്ക്കുള്ള ഒരു യാത്രയില്‍ 2014 നവംബര്‍ 30 ന് രാത്രിക്കും ഡിസംബര്‍ 1 ന് പുലര്‍ച്ചയ്ക്കുമിടയിലാണ് മുംബൈയിലെ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ അന്തരിച്ചത്. ബി.ജെ.പി പ്രസിഡന്റ് ആയ അമിത്ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ കേസ് ആയിരുന്നു അന്ന് അദ്ദേഹം കേട്ടിരുന്നത്. ഹൃദയസ്തംഭനം മൂലമാണ് ലോയ മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2016 നവംബറിനും 2017 നവംബറിനും ഇടയ്ക്ക് ഞാന്‍ നടത്തിയ അന്വേഷണങ്ങളിലാകട്ടെ, അദ്ദേഹത്തിന്റെ മരണസാഹചര്യങ്ങളെക്കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ് എന്നിലുയര്‍ന്നത്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ അതിനുണ്ടായിരുന്ന അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട് അതില്‍.
ഞാന്‍ അന്ന് സംസാരിച്ചവരില്‍ ഒരാള്‍ ലോയയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ധൂലെയില്‍ ജോലി ചെയ്യുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയ അനുരാധാ ബിയാനിയാണ്. ബിയാനി എന്നോട് ഒരു സ്ഫോടനാത്മക വെളിപ്പെടുത്തല്‍ നടത്തി: മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ 100 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് ലോയ അവരോട് പറഞ്ഞിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. മരിക്കുന്നതിനും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കുടുംബത്തിലെ എല്ലാവരുംകൂടി ദീപാവലിക്ക് ഗേറ്റ്ഗാവിലുള്ള കുടുംബവീട്ടില്‍ ഒരുമിച്ചുകൂടിയപ്പോഴാണ് അദ്ദേഹം ഇത് ബിയാനിയോട് പറഞ്ഞത്. ലോയയുടെ പിതാവും ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. അതായത് പണവും മുംബൈയില്‍ ഒരു വീടും നല്‍കാം, മറിച്ച് അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ലോയ അച്ഛനോട് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ അദ്ദേഹത്തെ ശാസിച്ചതിനെത്തുടര്‍ന്ന് അന്നത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജെ.ടി ഉത്പതിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് 2014 ജൂണില്‍ ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. ”ഉത്പത് ആധ്യക്ഷ്യം വഹിച്ചിരുന്ന ഒരു വര്‍ഷകാലത്തിനുള്ളിലും അതിനു ശേഷവുമുള്ള സി.ബി.ഐ കോടതിയുടെ രേഖകള്‍ കാണിക്കുന്നത് അമിത്ഷാ ഒരിക്കല്‍ പോലും – കേസ് കഴിയുന്ന അവസാനത്തെ ദിവസം പോലും- ഹാജരായിട്ടില്ലെന്നാണ്. ‘ഒരു ഡയബറ്റിക് രോഗിയായതിനാല്‍ അധികം സഞ്ചരിക്കാന്‍ സാധിക്കില്ല’ എന്നതുമുതല്‍ ‘ദല്‍ഹിയില്‍ അദ്ദേഹം തിരക്കിലാണ്’ എന്നതുവരെയുള്ള കാരണങ്ങള്‍ കാട്ടി വ്യക്തിപരമായി അമിത്ഷാ ഹാജരാകണമെന്നതില്‍ ഒഴിവ് തരണമെന്ന് വാക്കാലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷകള്‍ മാത്രമാണ് കോടതിയില്‍ നടന്നിട്ടുള്ളത്.” 2015 ഫെബ്രുവരിയില്‍ ഔട്ട്ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഔട്ട്ലുക്ക് റിപ്പോര്‍ട്ട് തുടരുന്നത് ഇങ്ങനെയാണ്: ”ഷായ്ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവധി കൊടുക്കുന്ന വേളയില്‍ ഉത്പത് തന്റെ അനിഷ്ടം ഷായുടെ അഭിഭാഷകനെ അറിയിക്കുകയും ജൂണ്‍ 20-ന് ഷാ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ആ ദിവസവും ഷാ ഹാജരായില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഷായുടെ അഭിഭാഷകനോട് അന്ന് ഉത്പത് പറഞ്ഞത് ഇതാണ്; ”ഒരു കാരണവുമില്ലാതെ എപ്പോഴും നിങ്ങള്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവ് ചോദിക്കുകയാണ്.” അതേ സ്റ്റോറിയില്‍ വീണ്ടും വ്യക്തമാക്കുന്നതിങ്ങനെ; ”ഉത്പത് അടുത്ത വിചാരണാദിവസം ജൂണ്‍ 26 ആയി നിശ്ചയിച്ചു. എന്നാല്‍ ജൂണ്‍ 25-ന് അദ്ദേഹം പൂനെയിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടു.” 2012 സെപ്തംബറിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്; സൊഹ്റാബുദ്ദീന്‍ കേസ് ”വിചാരണ ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥനായിരിക്കണം” എന്നായിരുന്നു അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
ഷായുടെ അപേക്ഷയോട് തുറന്ന സമീപനമായിരുന്നു ലോയയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് അദ്ദേഹം ഒഴിവ് നല്‍കുകയും ചെയ്തു. ഔട്ട്ലുക്ക് പറയുന്നതനുസരിച്ച്; ”ചാര്‍ജുകള്‍ ഫ്രെയിം ചെയ്യുന്നതുവരെ വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് ഒഴിവ് നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലോയ ഒരു മാന്യമായ സമീപനം സ്വീകരിച്ചപ്പോഴും ഷായ്ക്കെതിരായ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ തയ്യാറായിരുന്നില്ല എന്ന് വ്യക്തമാണ്.” സൊഹ്റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീന്റെ – ഈ കേസിലെ പരാതിക്കാരന്‍- അഭിഭാഷകന്‍ മിഹിര്‍ ദേശായിയുടെ അഭിപ്രായത്തില്‍ പതിനായിരം പേജുകള്‍ ഉള്ള കുറ്റപത്രം മൊത്തം സ്‌ക്രൂട്ട്ണൈസ് ചെയ്യുന്നതിലും തെളിവുകളും സാക്ഷികളും സസൂക്ഷ്മം പരിശോധിക്കുന്നതിലും ശ്രദ്ധയോടെ വ്യാപൃതനായിരുന്നു. ”ആ കേസ് വളരെ സെന്‍സിറ്റീവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഒരു ജഡ്ജ് എന്ന നിലയില്‍ ലോയയ്ക്ക് കീര്‍ത്തിയുണ്ടാക്കുകയോ അല്ലെങ്കില്‍ അത് നിര്‍ണയിക്കുകയോ ചെയ്യുന്ന ഒന്നുമായിരുന്നു പ്രസ്തുത കേസ്;” ദേശായ് പറയുന്നു. ”എന്നാല്‍ സമ്മര്‍ദങ്ങള്‍ തീര്‍ച്ചയായും ശക്തമായിരുന്നു.”
അദ്ദേഹത്തിന്റെ മുഖത്ത് സമ്മര്‍ദങ്ങള്‍ നന്നായി പ്രതിഫലിച്ചിരുന്നു എന്നാണ് മുംബൈയില്‍ ലോയയുടെ കുടുംബത്തോടൊപ്പം താമസിച്ച അദ്ദേഹത്തിന്റെ മരുമകള്‍ നുപുര്‍ ബാലപ്രസാദ് ബിയാനി എന്നോട് പറഞ്ഞത്. ”കോടതിയില്‍ നിന്നും അദ്ദേഹം വരുമ്പോള്‍, ‘നല്ല ടെന്‍ഷന്‍’ ഉള്ളതായി തോന്നിയിരുന്നു;”അവര്‍ പറഞ്ഞു. ”സമ്മര്‍ദം. ഇത് ഒരു വലിയ കേസ് ആണല്ലോ. എങ്ങനെയാണ് അത് കൈകാര്യം ചെയ്യുക? എല്ലാരും അതില്‍ ബന്ധപ്പെട്ടിട്ടുണ്ട്.” ‘രാഷ്ട്രീയ മൂല്യ’ങ്ങളുടെ പ്രശ്നമായിരുന്നു അതെന്നും നിപുര്‍ പറയുന്നു.
ദേശായ് പറഞ്ഞു: ”കോടതി മുറി എല്ലായ്പ്പോഴും സംഘര്‍ഷാവസ്ഥയിലായിരുന്നു. എല്ലാ ചാര്‍ജുകളും അമിത് ഷായില്‍ നിന്നും ഒഴിവാക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതേ സമയം സി.ബി.ഐ സമര്‍പ്പിച്ച തെളിവുകളിലെ ഫോണ്‍കോളുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനും അത് ഇംഗ്ലീഷില്‍ നല്‍കാനുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.” ലോയയ്ക്കോ പരാതിക്കാരനോ തെളിവുകളായ ടേപ്പുകളില്‍ ഉണ്ടായിരുന്ന ഗുജറാത്തി സംഭാഷണങ്ങള്‍ മനസ്സിലായിരുന്നില്ല എന്നും ദേശായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ടേപ്പുകള്‍ ഇംഗ്ലീഷിലേയ്ക്ക് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നു എന്നും മറിച്ച് ഷായെ കുറ്റവിമുക്തനാക്കണമെന്ന പരാതി കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും ദേശായ് വ്യക്തമാക്കുന്നു. അതുപോലെ കോടതി മുറിക്കുള്ളില്‍ അറിഞ്ഞുകൂടാത്ത ചിലര്‍ ദുരൂഹസാഹചര്യത്തില്‍ എപ്പോഴും ഉണ്ടായിരുന്നുവെന്ന് തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല പ്രതിഭാഗം അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്ന മട്ടില്‍ അവര്‍ പിറുപിറുക്കുകയും പെരുമാറുകയും ചെയ്തിരുന്നു.
അമിത്ഷാ എന്താണ് ഹാജരാകാത്തത് എന്ന് ഒക്ടോബര്‍ 31-ന് ലോയ ചോദിച്ചിരുന്നുവെന്നും ദേശായ് ഓര്‍മിക്കുന്നു. ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ലോയ തന്നെ ഒഴിവാക്കിയിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഷാ സംസ്ഥാനത്ത് ഇല്ലാത്ത സമയത്ത് മാത്രമാണ് അത്തരമൊരു അവധി ഷായ്ക്ക് നല്‍കിയതെന്ന് ലോയ വ്യക്തമാക്കി. അന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഷാ പങ്കെടുത്തിരുന്നുവെന്നും അത് കോടതിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അമിത്ഷാ ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ഉറപ്പിക്കാന്‍ ഷായുടെ അഭിഭാഷകനോട് പറഞ്ഞുകൊണ്ട് അടുത്ത വിചാരണ ഡിസംബര്‍ 15ലേയ്ക്ക് മാറ്റുകയും ചെയ്തു.
2010 ജൂണ്‍ മുതല്‍ 2015 സെപ്തംബര്‍ വരെ മുംബൈ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന മൊഹിത് ഷാ അനുകൂല വിധി പുറപ്പെടുവിക്കാന്‍ ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയ തന്നോട് പറഞ്ഞിരുന്നതായാണ് അനുരാധ ബിയാനിപറഞ്ഞത്. മോഹിത് ഷാ ”സിവില്‍ ഡ്രസില്‍ വരികയും ലോയയെ വിളിച്ച് കൂടിക്കാഴ്ച നടത്തുകയും എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. പോസിറ്റീവ് വിധിയായിരിക്കണമെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തിരുന്നു.” ബിയാനി വിവരിക്കുന്നു. ബിയാനി പറയുന്നതനുസരിച്ച്, ”അനുകൂല വിധിയുണ്ടാകാന്‍ എന്റെ സഹോദരന് 100 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു. ചീഫ് ജസ്റ്റിസ് ആയ മോഹിത് ഷാ നേരിട്ടാണ് അത് ചെയ്തത്.”
”വിധി ഡിസംബര്‍ 30-ന് മുമ്പ് തന്നെ പുറപ്പെടുവിക്കണമെന്നും അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ ഇതിലേയ്ക്ക് തിരിയുമെന്നും കാരണം അതേ സമയത്ത് തന്നെ ജനങ്ങളുടെ ശ്രദ്ധ തട്ടിമാറ്റുന്ന സ്ഫോടനാത്മകമായ മറ്റൊരു വാര്‍ത്ത വരുന്നുണ്ടെന്നു”മാണ് മോഹിത് ഷാ തന്റെ സഹോദരനോട് ആവശ്യപ്പെട്ടത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേകാര്യം ലോയയുടെ പിതാവ് ഹര്‍കിഷനും സ്ഥിരീകരിക്കുന്നു. ”അതെ. അവന് പണം വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ക്ക് മുംബൈയില്‍ ഒരു വീട് വേണ്ടേ? അതിന് എത്ര ഭൂമിയാണ് നിങ്ങള്‍ക്ക് വേണ്ടത്? എത്ര പണം ആവശ്യം വരും? അവന്‍ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. അത് ഒരു ഓഫര്‍ ആയിരുന്നു.” ആ വാഗ്ദാനം തന്റെ മകന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”ഒന്നുകില്‍ രാജി വെക്കുകയോ അല്ലെങ്കില്‍ സ്ഥലംമാറ്റം വാങ്ങിക്കുകയോ ചെയ്യാന്‍ പോകുന്നുവെന്നും ‘ഞാന്‍ നമ്മുടെ ഗ്രാമത്തിലേയ്ക്ക് പോയി കൃഷിപണി ചെയ്യും’ എന്നും അവന്‍ പറഞ്ഞു;” ഹര്‍കിഷന്‍ ഓര്‍ക്കുന്നു.
ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണത്തിനുവേണ്ടി മോഹിത് ഷായെയും അമിത് ഷായെയും ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഈ സ്റ്റോറി പ്രസിദ്ധീകരിക്കുന്നതുവരെയും അവര്‍ പ്രതികരിച്ചിട്ടില്ല. അവര്‍ പ്രതികരിക്കുകയാണെങ്കില്‍ ഈ സ്റ്റോറി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലോയയുടെ മരണശേഷം എം.ബി. ഗോസാവിയെ സൊഹ്റാബുദ്ദീന്‍ കേസില്‍ ജഡ്ജിയായി നിയമിച്ചു. 2014 ഡിസംബര്‍ 15-ന് ഗോസാവി ഈ കേസ് കേള്‍ക്കാന്‍ ആരംഭിച്ചു. ”അമിത്ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തമാക്കാന്‍ അദ്ദേഹത്തിന് പ്രതിഭാഗത്തെ മൂന്ന് ദിവസം മാത്രമേ കേള്‍ക്കേണ്ടിവന്നുള്ളു. അതേസമയം സി.ബി.ഐയും പ്രോസിക്യൂഷനും 15 മിനിറ്റുകളോളം വാദിച്ചിട്ടുണ്ട്. അദ്ദേഹം ഡിസംബര്‍ 17-ന് വിചാരണ കേള്‍ക്കുന്നത് പൂര്‍ത്തിയാക്കുകയും ഉത്തരവ് പുറത്തുവിടാതിരിക്കുകയും ചെയ്തു.”
ലോയയുടെ മരണം കഴിഞ്ഞ് എതാണ്ട് ഒരു മാസത്തിനുശേഷം ഡിസംബര്‍ 30-ന് ഗോസാവി പ്രതിഭാഗം വാദങ്ങളെ ശരിവെയ്ക്കുകയും സി.ബി.ഐ രാഷ്ട്രീയപ്രേരിതമായി പ്രതിയ്ക്കുമേല്‍ ആരോപണം ഉന്നയിച്ചതാണെന്ന് വിധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അമിത് ഷായെ വെറുതെ വിട്ടു.
ക്രിക്കറ്റില്‍ നിന്നും എം.എസ് ധോണി വിരമിക്കുന്ന വാര്‍ത്തകളായിരുന്നു അന്നേദിവസം ടി.വിമൊത്തം. കേവലം ടിവിയിലെ അടിയിലൂടെ ഒരു ന്യൂസ് ടിക്കറായി(ശേരസലൃ) ”അമിത്് ഷാ കുറ്റക്കാരനല്ല. അമിത് ഷാ കുറ്റക്കാരനല്ല” എന്ന് എഴുതിക്കാണിച്ച് പോകുകമാത്രമേ ചെയ്തിരുന്നുള്ളു. ബിയാനി ഓര്‍ക്കുന്നു.
ലോയയുടെ മരണം കഴിഞ്ഞ് വീണ്ടും ഏതാണ്ട് രണ്ടരമാസം കഴിഞ്ഞ ശേഷം മാത്രമാണ് ജസ്റ്റിസ് മോഹിത് ഷാ ലോയയുടെ കുടംബത്തെ സന്ദര്‍ശിച്ചിട്ടുള്ളൂ. ലോയയുടെ കുടുംബത്തില്‍ നിന്നും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശന ദിവസം ലോയയുടെ മകനായ അനുജ് കുടുംബാംഗങ്ങള്‍ക്ക് എഴുതിയ കത്താണത്. അത് 2015 ഫെബ്രുവരി 18-നുള്ളതായിരുന്നു. അതായത് ലോയ മരിച്ചിട്ട് 80 ദിവസങ്ങള്‍ക്ക് ശേഷമുള്ളത്. അതില്‍ അനുജ് എഴുതി; ”ഈ രാഷ്ട്രീയക്കാര്‍ എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരാളെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയാവുന്നു. അവരോട് പോരാടാന്‍ ഞാന്‍ അത്ര ശക്തനല്ല.” മോഹിത് ഷായെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ”അച്ഛന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു എന്‍ക്വയറികമ്മീഷനെ നിയമിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നത് തടയാന്‍ വേണ്ടി ഞങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്.”
അനുജ് വീണ്ടും കത്തില്‍ എഴുതുന്നു; ”എനിക്കോ എന്റെ കുടുംബാംഗത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റുള്ളവരുമാകും അതിന് കാരണക്കാര്‍.”2016 നവംബറില്‍ ഞാന്‍ കാണുമ്പോള്‍ ലോയയുടെ അച്ഛന്‍ പറഞ്ഞു; ”എനിക്ക് 85 വയസ്സായി. എനിക്കിപ്പോള്‍ മരണഭയമൊന്നും ഇല്ല. എനിക്ക് നീതി വേണം. എന്നാല്‍ എന്റെ പെണ്‍മക്കളുടെയും പേരക്കുട്ടികളുടെയും ജീവനില്‍ എനിക്ക് നല്ല പേടിയുണ്ട്.” അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നോട്ടം ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ലോയയുടെ ചിത്രത്തിലുമായിരുന്നു, ആ കുടുംബവീട്ടില്‍.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ