Connect with us

Sports

മാജിക് ലോ

Published

on

 

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ടീം. എല്ലാ മേഖലയിലും അനുഭവസമ്പന്നര്‍ മാത്രമുള്ള ടീം. വലിയ മല്‍സരങ്ങളെന്ന് കേള്‍ക്കുമ്പോള്‍ അനാസായം സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘം. നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. പതിനെട്ട് തവണ ലോകകപ്പ് കളിച്ചപ്പോള്‍ 13 തവണയും സെമി ഫൈനല്‍ കളിച്ചവര്‍-വിശേഷണങ്ങള്‍ ധാരാളമുണ്ട് ചാമ്പ്യന്മാരായ ജര്‍മനിക്ക്. വിശേഷണങ്ങള്‍ക്കപ്പുറം സമീപകാല ലോക ഫുട്‌ബോളിനെ വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തം-റഷ്യയില്‍ കിരീട പോരാട്ടത്തില്‍ ബ്രസീലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തരാണ് ജര്‍മന്‍ സംഘം.
ആരാണ് ടീമിലെ നമ്പര്‍ വണ്‍…? എല്ലാ ടീമുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്, സൂപ്പര്‍ താരങ്ങളുണ്ട്. പക്ഷേ ജര്‍മനി എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഒരാളാണ് ഓടി വരുന്നതത്-കോച്ച് ജോക്കിം ലോ. മജീഷ്യന്‍ എന്നാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകം വിളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഒരേ ഒരു മല്‍സരം മാത്രമെടുത്താലറിയാം ആരാണ് ജോക്കിം എന്ന്. ആ മല്‍സരമിപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ബ്രസീല്‍ ഫാന്‍സ് ആഗ്രഹിക്കാത്ത മല്‍സരം. ബെലോ ഹോറിസോണ്ടെ എന്ന നഗരം. ലോകകപ്പിന്റെ സെമിഫൈനലില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുന്ന വേദി. മഞ്ഞപ്പടയുടെ ആരവങ്ങള്‍ മാത്രമായിരുന്നു അവിടെ. പരുക്ക് കാരണം നെയ്മര്‍ കളിക്കുന്നില്ല. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വയുമില്ല. പക്ഷേ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി ആത്മവിശ്വാസത്തോടെ ഞങ്ങളോട് പറഞ്ഞു-ആരില്ലെങ്കിലും തന്ത്രങ്ങളുണ്ടെന്ന്. എന്തായിരിക്കും തന്ത്രമെന്ന് ചോദിച്ചപ്പോള്‍ അത് പരസ്യമായി പറയില്ലെന്നും പറഞ്ഞു. പക്ഷേ ആ തന്ത്രത്തിന് ശക്തമായ മറുതന്ത്രം മെനഞ്ഞു ജോക്കിം ലോ. സ്‌ക്കോളാരിയുടെ തന്ത്രം വ്യക്തമായിരുന്നു-ആദ്യം ഇരുപത് മിനുട്ട് ആക്രമിക്കുക. രണ്ട് ഗോള്‍ നേടുക. ആ ഗോളുകളില്‍ പ്രതിരോധം തീര്‍ക്കുക. അദ്ദേഹം അങ്ങനെ ഒരു പ്ലാന്‍ നടത്താന്‍ കാരണം ജര്‍മനിക്കാര്‍ പ്രതിരോധാത്മകമായി കളിക്കുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു. ഈ തന്ത്രത്തിന് മറുമരുന്നായി ജോക്കിം ലോ സ്വന്തം കുട്ടികളോട് പറഞ്ഞു-പ്രത്യാക്രമണമാണ് ആയുധം. ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ പതറി നില്‍ക്കാതെ അതേ വേഗതയില്‍ ആക്രമിക്കുക. സ്വന്തം പ്രതിരോധത്തെ വിശ്വാസമുള്ളത് കൊണ്ടായിരുന്നു ലോ ഇത്തരത്തില്‍ പ്ലാന്‍ ചെയ്തത്. മൈതാനത്ത് കണ്ടത് സ്‌ക്കോളാരിയുടെ തന്ത്രങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തില്‍ തളരുന്നതും ലോയുടെ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുന്നതും. പതിനൊന്നാം മിനുട്ടില്‍ തോമസ് മുള്ളളറുടെ ഗോള്‍. 23 ല്‍ മിറോസ്ലാവ് ക്ലോസെയുടെ ഗോള്‍. രണ്ട് മിനുട്ടിന് ശേഷം അതാ വീണ്ടും ക്ലോസെ. 26-ാം മിനുട്ടില്‍ ക്ലോസെയുടെ ഹാട്രിക്ക്. ബ്രസീല്‍ കണ്ണീരണിഞ്ഞപ്പോഴും ഗിയര്‍ പിറകോട്ട് മാറ്റിയില്ല കോച്ച്. 29-ാം മിട്ടില്‍ സാമി ഖദീരയുടെ അഞ്ചാം ഗോള്‍. രണ്ടാം പകുതിയില്‍ ഷൂറെയുടെ വക രണ്ട് ഗോളുകള്‍ കൂടിയായപ്പോള്‍ ബ്രസീല്‍ തകര്‍ന്നു. ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയെ തളക്കാന്‍ ലോ എടുത്ത തന്ത്രം ഇതായിരുന്നില്ല. മെസിയെ തളര്‍ത്തുക. അദ്ദേഹത്തെ സ്വതന്ത്രമാക്കിയാല്‍ അപകടമാണ്. പന്ത് കൂടുതല്‍ സമയം കൈവശം വെക്കുക-അപ്പോള്‍ മെസി അസ്വസ്ഥനാവും. അദ്ദേഹത്തെ മാനസികമായി തളര്‍ത്താം. മല്‍സരം കൂടുതല്‍ സമയം കൊണ്ട് പോവാനാവുമ്പോള്‍ അതിന് അനുസൃതമായി അര്‍ജന്റീനക്കാര്‍ വിയര്‍ക്കുമെന്ന തന്ത്രത്തില്‍ മരക്കാനയിലെ മല്‍സരം ദീര്‍ഘിച്ചത് 120 മിനുട്ടാണ്. ഇതിനിടെ 113-ാം മിനുട്ടില്‍ മരിയോ ഗോഡ്‌സെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ പ്രതീക്ഷകല്‍ തകര്‍ത്തപ്പോള്‍ വിജയിച്ചത് ലോയായിരുന്നു. അതേ ലോയാണ് റഷ്യയിലേക്ക് വരുന്നത്. റഷ്യക്ക് മാത്രമല്ല 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും ജര്‍മന്‍ സംഘത്തെ ഒരുക്കാനുള്ള അവകാശം അദ്ദേഹത്തിന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്നു. 2006 ല്‍ തുടങ്ങിയ ദൗത്യം ഇപ്പോള്‍ 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന പരിശീലകന്റെ സഹായിയായി തുടങ്ങിയ ലോ ടീമിന് ലോകകപ്പ് സമ്മാനിച്ചു. രണ്ട് വര്‍ഷം മുമ്പ് കോണ്‍ഫെഡറേഷന്‍സ് കപ്പ് സമ്മാനിച്ചു. റഷ്യയില്‍ കപ്പ് നിലനിര്‍ത്തുക എന്ന വലിയ ജോലിയില്‍ സമ്മര്‍ദ്ദത്തിന്റെ ചെറുലാഞ്ചന പോലും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല ജര്‍മനിക്ക്. താര നിര നോക്കിയാല്‍ എല്ലാവരും യൂറോപ്യന്‍ ഫുട്‌ബോളിലെ അജയ്യന്മാര്‍. ബയേണ്‍ മ്യുണിച്ച് എന്ന ചാമ്പ്്യന്‍ ക്ലബ് മുതല്‍ ഇതാ കഴിഞ്ഞ ദിവസം യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വരെയുള്ളവരുണ്ട് ടീമില്‍. ഗോള്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍. ബയേണിന്റെ ചാമ്പ്യന്‍ ഗോള്‍ക്കീപ്പര്‍. പിന്‍നിരയില്‍ ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ്, നിക്കോളാസ് സുലെ,ജോഷ്വ കിമ്മിച്ച് തുടങ്ങിയ ബയേണുകാര്‍. മധ്യനിരയിലും മുന്‍നിരയിലുമായി പി.എസ്.ജിയുടെ ജൂലിയന്‍ ഡ്രാക്‌സലര്‍, മരിയോ ഗോമസ്, യുവന്തസിന്റെ സാമി കദീര, റയലിന്റെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂട്ട് ഓസില്‍ തുടങ്ങിയവര്‍. ഇവരെ തോല്‍പ്പിക്കുക ഗ്രൂപ്പില്‍ മെക്‌സിക്കോക്കും സ്വീഡനും ദക്ഷിണ കൊറിയക്കും എളുപ്പമല്ല. ഇവരെല്ലാം കളിക്കുന്നത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടാനാണ്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.