Connect with us

kerala

കൊടുവള്ളിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രകടന പത്രിക

മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും നടപ്പിലാക്കും. നാടിന്റെ വളര്‍ച്ചക്കൊപ്പം ടൂറിസം രംഗത്തും വലിയ മാറ്റങ്ങളാണ് ഡോ. എം.കെ മുനീര്‍ ഉറപ്പ് നല്‍കുന്നത്.

Published

on

*വിദ്യാഭ്യാസ മേഖലക്ക് സമഗ്ര പദ്ധതി
*സുവര്‍ണ നഗരിക്ക് ഇനി വികസനത്തിന്റെ പുതുയുഗം; ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
*ആരോഗ്യ രംഗം കൂടുതല്‍ ആരോഗ്യകരമാക്കും
*കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തും
*ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും
*എല്ലാവര്‍ക്കും കുടിവെള്ളം
*വനിതാ ശാക്തീകരണം ഉറപ്പാക്കും; തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കും
*ഗതാഗത കുരിക്കിനും പാര്‍ക്കിങ്ങിനും പരിഹാരം
*ടൂറിസം മേഖലക്കും പദ്ധതികള്‍
*പ്രവാസികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്
*കൊടുവള്ളിക്കായി ഐ.ടി മിഷന്‍
*കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റും ഷോപ്പിങ് കോംപ്ലക്‌സും
*ചെറുപട്ടണങ്ങളില്‍ സന്ദര്യവത്കരണം
*കലാ-കായിക-സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കും
*മാലിന്യ സംസ്‌കരണത്തിനായി മാസ്റ്റര്‍ പ്ലാന്‍
*ഡ്രൈവേഴ്‌സിന് ഇന്‍ഷൂറന്‍സ്
*സാങ്കേതിക അറിവിലൂടെ വാണിജ്യ വികസനം
*ലോറി ഓണേഴ്‌സിനും ഡ്രൈവേഴ്‌സിനും വിശ്രമ കേന്ദ്രങ്ങള്‍
*വ്യവസായ പാര്‍ക്കിലൂടെ നാടിന്റെ വികസനം
*അംഗന്‍വാടികള്‍ സ്മാര്‍ട്ടാവും
*കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും കരുതല്‍
*ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം

കൊടുവള്ളി: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് യു.ഡി.എഫിന്റെ പ്രകടന പത്രിക. സമഗ്രവും സുസ്ഥിരവുമായ വികസനവും കരുതലും ഉറപ്പ് നല്‍കുന്ന പ്രകടന പത്രിക ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ പുറത്തിറക്കി. സുവര്‍ണ നഗരിയെയും സമീപ പഞ്ചായത്തുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ വികസന പാതയിലേക്ക് നയിക്കുന്നതാണ് പ്രകടന പത്രിക.
വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിനും കരിയര്‍ മികവിനുമായി സമഗ്ര പദ്ധതിയാണ് പ്രകടന പത്രികയെ ഏറെ ആകര്‍ഷകമാക്കുന്നത്. പദ്ധതിയുടെ പ്രാഥമിക രൂപം ഇതിനോടകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞതാണ്. കൊടുവള്ളി കേന്ദ്രമായി ആരംഭിച്ച വിദ്യാഭ്യാസ പാക്കേജായ ‘എക്‌സ് ജെന്‍ ഫോര്‍ നെക്‌സ് ജെന്‍’ ആണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഡോ. ശശി തരൂരിനെപോലെയുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായവരുടെ മേല്‍നോട്ടത്തില്‍ ഡോ. മുനീര്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. ഹയര്‍ സെക്കണ്ടറി തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ആന്റ് റിസര്‍ച്ച് തലം വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഭിന്നശേഷി, മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട, പിന്നോക്ക ദളിത് വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും കലാ-കായിക-സാംസ്‌കാരിക രംഗത്തേക്കും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സുവര്‍ണ നഗരിയുടെ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി സ്വര്‍ണ വ്യാപാര മേഖലയെ കൂടുതല്‍ തിളക്കത്തോടെ ചേര്‍ത്തു നില്‍ത്താനുള്ള വിവിധ പദ്ധതികളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ആഭരണ നിര്‍മ്മാണ രംഗത്ത് പണ്ട് മുതല്‍ക്കേ പേരുകേട്ട നാടിന്റെ പാരമ്പര്യത്തനിമ ചോരാതെ കാത്തു സൂക്ഷിക്കാന്‍ കൊടുവള്ളി കേന്ദ്രമായി ലോകോത്തര നിലവാരത്തിലുള്ള ഒരു ഫാഷന്‍ ജ്വല്ലറി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പദ്ധതിയും ആവിശ്കരിച്ച് നടപ്പിലാക്കും. ജ്വല്ലറികളുടെ കൂട്ടായ്മയില്‍ ഗോള്‍ഡ് സൂഖും പ്രാവര്‍ത്തികമാക്കും.

ആരോഗ്യ രംഗത്തെ പിന്നോക്കവാസ്ഥ പരിഹരിക്കുന്നതിന് മുഖ്യ പരിഗണന വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയില്‍ പുതിയ ആരോഗ്യ സംസ്‌കാരത്തിന് തന്നെയായിരുക്കും തുടക്കം കുറിക്കുക. വൈദ്യശാസ്ത്ര മേഖലകളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന പദ്ധതിയില്‍ ആരോഗ്യത്തെയും ആരോഗ്യപ്രവര്‍ത്തകരെയും ബഹുമാനിക്കുന്ന ആരോഗ്യ സംസ്‌കാരത്തിനാണ് ഡോ. എം.കെ മുനീര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ ബില്‍ രഹിത ആശുപത്രി സ്ഥാപിക്കും. താലൂക്ക് ആശുപത്രിയിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും കൂടുതല്‍ സൗകര്യമൊരുക്കി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കും.

പശ്ചാത്തല വികസന കാര്യത്തിലും വ്യക്തമായ വികസനം രൂപപ്പെടുത്തിയാണ് യു.ഡി.എഫ് മുന്നോട്ട് പോവുക. അതാതു പ്രദേശത്തെ വിഷയങ്ങള്‍ നിവേദനങ്ങളായും മറ്റും ശേഖരിച്ച് ആവശ്യമായ ഇടങ്ങളിലെല്ലാം റോഡ്, പാലം, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നടപ്പിലാക്കും.

കൃഷിയെ ജീവിത സംസ്‌കാരമാക്കി മാറ്റി കൃഷിയെയും കര്‍ഷകനെയും ബഹുമാനിക്കുന്ന ഒരു പുതിയ കാര്‍ഷിക സംസ്‌കാരവും ഡോ. എം.കെ മുനീര്‍ ലക്ഷ്യമിടുന്നു. മലയോര മേഖലയിലെ വന്യമൃഗശല്യം, പട്ടയപ്രശ്‌നങ്ങള്‍, കൃഷി ഓഫീസുകളുടെ ആധുനിക വത്കരണം, ബഫര്‍സോണ്‍ വിഷയം തുടങ്ങിയ എല്ലാപ്രശ്‌നങ്ങളെയും പരിഗണിച്ച് പരിഹാരം കാണുന്ന സമഗ്രപാക്കേജാണ് കാര്‍ഷിക മേഖലക്കായി ഉറപ്പ് നല്‍കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണവും പുഴ സംരക്ഷണവും പ്രധാന വിഷയമായി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യും.

മണ്ഡലത്തിലെ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പു വരുത്തി അവരുടെ അവകാശം സാധ്യമക്കുക എന്നതും പ്രകടന പത്രികയിലെ പ്രധാനപ്പെട്ട ഒന്നാണ്. വനിതാ ശാക്തീകരണ പദ്ധതികള്‍ വഴി സാമൂഹിക പുരോഗതിയിലേക്ക് നയിക്കാനായി വിവിധ പദ്ധതികളാണ് ഡോ. എം.കെ മുനീര്‍ ആസുത്രണം ചെയ്തിരിക്കുന്നത്. സ്വയം തൊഴില്‍ സംരംഭങ്ങള്‍, വനിതാ പരിശീലന കേന്ദ്രങ്ങള്‍, കുടുംബശ്രീ പൊലുള്ള സ്ത്രീ കൂട്ടായമകളുടെ പ്രോത്സാഹനം, സ്ത്രീ സൗഹൃദ ആശുപത്രികള്‍, സ്ത്രീകള്‍ക്ക് മാത്രമായുള്ള കൗണ്‍സിലിംങ് സെന്ററുകള്‍, വയോജന പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കും പ്രകടന പത്രികയില്‍ വലിയ പ്രധാന്യം നല്‍കിയിട്ടുണ്ട്.

മണ്ഡലത്തിലെ പ്രധാന ടൗണുകളിലെ ഗതാഗത കരുക്കിനും വാഹന പാര്‍ക്കിങ്ങിനും പരിഹാരം ഉറപ്പ് നല്‍കുന്ന പത്രികയില്‍, ദേശീയപാത കടന്നുപോകുന്ന കൊടുവള്ളി-താമരശ്ശേരി മേഖലയെ ബന്ധിപ്പിച്ച് മികച്ച ബൈപ്പാസ് അനുയോഗ്യമായ രീതിയില്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്. കൊടുവള്ളിയിലെ സിറാജ് ഫ്‌ളൈ ഓവര്‍ തുരങ്കപാത പദ്ധതി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ആശങ്കകള്‍ പരിഗണിച്ച് പുതിയ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. കൊടുവള്ളിക്ക് അനുയോജ്യമായ രീതിയില്‍ വ്യാപാരി സമൂഹത്തിന് ദോഷകരമല്ലാത്ത വിധത്തിലായിരിക്കും ഈ പദ്ധതിയെ സമീപിക്കുക. ഇതിനായി വിദഗ്ധ കമ്മിറ്റികളെ ചുമതലപ്പെടുത്തി വിശദമായ പഠനം നടത്തുകയും ചെയ്യും.

മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും നടപ്പിലാക്കും. നാടിന്റെ വളര്‍ച്ചക്കൊപ്പം ടൂറിസം രംഗത്തും വലിയ മാറ്റങ്ങളാണ് ഡോ. എം.കെ മുനീര്‍ ഉറപ്പ് നല്‍കുന്നത്. പ്രവാസികള്‍ നിരവധിയുള്ള മണ്ഡലമായ കൊടുവള്ളിയില്‍ അവര്‍ക്കായി പ്രത്യേക പദ്ധതികളും പ്രകടന പത്രികയില്‍ ഉണ്ട്. നാടിന്റെ നെടുംതൂണായ പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകം ഹെല്‍പ്‌ഡെസ്‌ക്ക് തന്നെ സ്ഥാപിക്കും. കൊടുവള്ളിയെ ഐ.ടി രംഗത്ത് മുന്നോട്ട് നയിക്കുന്ന പ്രത്യേക ഐ.ടി മിഷനും പത്രിക ഉറപ്പ് നല്‍കുന്നു. മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയായ താമരശ്ശേരിയില്‍ ഡിപ്പോയും ഷോപ്പിംങ് കോംപ്ലക്‌സും സ്ഥാപിക്കാനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. ചെറുപട്ടണങ്ങളുടെ നവീകരണവും സൗന്ദര്യവത്കരണവും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന നടപടികളും ഉണ്ടാകും. കലാകായിക രംഗവും സാംസ്‌കാരിക രംഗത്തെയും കൂടുതല്‍ ഉത്തേജിപ്പിക്കാനുള്ള പാക്കേജുകളും ആരംഭിക്കും. മാലിന്യസംസ്‌കരണത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് വിഭാവനം ചെയ്യുക. വിശദമായ പഠനത്തോടെ ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.