Connect with us

More

മുഷീറുല്‍ ഹസന്‍: ഭരണകൂട ഭീകരതയെ ചെറുത്ത ചരിത്രകാരന്‍

Published

on

 

സലീല്‍ ചെമ്പയില്‍

(ദില്ലി ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍
ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

വര്‍ഗീയ വിദ്വേഷത്തിന്റെ ആസുരകാലത്ത് ഒരു ചിരാത് കൂടിയണത്തു. ദക്ഷിണേഷ്യന്‍ ചരിത്രരചനയിലെ അതികായനായ പ്രൊഫസര്‍ മുഷീറുല്‍ ഹസന്‍ മരണമടഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ മേവാത്തില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലുമപ്പുറമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചരിത്രകാരില്‍ ഒരാള്‍, ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ദീര്‍ഘകാലം അധ്യാപകന്‍, 2004 2009 കാലയളവില്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍, നാഷണല്‍ ആര്‍കൈവ്‌സ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിതൃതുല്യനായ ഒരു അധ്യാപകനായും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തങ്ങളുടെ സ്വകാര്യ അഹങ്കാരമായും അറിയപ്പെടും.
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ ആയിരുന്നു പ്രൊഫസറുടെ പ്രവര്‍ത്തന വൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രം. അധ്യാപകനായും ഒടുവില്‍ ജാമിയയുടെ തലവനായും തന്റെ അക്കാദമിക ജീവിതത്തിലെ വലിയൊരു ഭാഗം ചിലവഴിച്ചത് അവിടെതന്നെ. പുസ്തകങ്ങളിലൂടെയും മറ്റു രചനകളിലൂടെയും അതിപ്രശസ്തനായ, താര പ്രഭാവമുള്ള പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ അതിരറ്റ് ഇഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല. വൈസ് ചാന്‍സലറായി അദ്ദേഹമിരുന്ന അഞ്ചുവര്‍ഷം (2004-2009) ജാമിയയുടെ സുവര്‍ണ്ണകാലഘട്ടമായി അക്ഷരാര്‍ത്ഥത്തില്‍, ഒട്ടും അതിശയോക്തിയില്ലാതെ തന്നെ, വിലയിരുത്താനാവും.
വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കൊണ്ടും പ്രാദേശിക ഗ്രൂപ്പ് പോരുകള്‍ കൊണ്ടും കലുഷിതവും സംഘര്‍ഷഭരിതവുമായ കാലത്താണ് പ്രൊഫസര്‍ മുഷീര്‍ വിസിയായി സ്ഥാനമേല്‍ക്കുന്നത്. ആക്രമണോത്സുകമായ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരന്തര സംഘര്‍ഷങ്ങള്‍ കാരണം അക്കാദമിക് വ്യവഹാരങ്ങള്‍ അസാധ്യമാക്കിയ ഒരു ഘട്ടത്തില്‍ ജാമിയ ദീര്‍ഘകാലം അടച്ചിടുകയും ഒടുവില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുകയും ചെയ്യേണ്ടിവന്നു. പക്ഷേ അതൊന്നും ജാമിയയുടെ അക്കാദമിക് അന്തരീക്ഷം മോശമാക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. സാമൂഹികശാസ്ത്ര പഠനങ്ങളില്‍ വിശിഷ്യാ വൈവിധ്യമാര്‍ന്ന പുതിയ കോഴ്‌സുകള്‍ ജാമിയയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്റര്‍ ഡിസിപഌനറി കോഴ്‌സുകളുടെ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചെടുത്തു. അന്ന് തുടങ്ങിയ പല കോഴ്‌സുകളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഴ്്‌സുകളാണ്. മൂന്നാംലോക പഠന അക്കാദമി, ഇന്ത്യ അറബ് സാംസ്‌കാരിക കേന്ദ്രം, നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്ട് സ്റ്റഡീസ്, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് ഗവേണന്‍സ് സെന്റര്‍, കെ ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ദളിത് ആന്‍ഡ് മൈനോറിറ്റി സ്റ്റഡീസ് തുടങ്ങി നിരവധി സെന്ററുകള്‍ ജാമിയയില്‍ അദ്ദേഹം ആരംഭിച്ചു. ജാമിയയില്‍ പുതിയൊരു അക്കാദമിക് സംസ്‌കാരത്തിന്റെ പ്രൗഢമായ ചിഹ്നങ്ങളായി ഈ മിനാരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. പ്രമുഖമായ ഈ കേന്ദ്രങ്ങളെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തത് സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ പോലെയാണ്. മറ്റു യൂനിവേഴ്‌സിറ്റികളുമായി അക്കാദമിക് പങ്കാളിത്തം സാധ്യമാകുന്ന രീതിയില്‍ സര്‍വകലാശാലയില്‍ അക്കാദമിക് അധികാര വികേന്ദ്രീകരണം എങ്ങനെ സാധ്യമാകുമെന്ന ഉദാഹരണങ്ങളുമായിരുന്നു ഇവ.
പഠനകേന്ദ്രങ്ങള്‍ തുടങ്ങിയതോടൊപ്പം തന്നെ ഏറ്റവും മികച്ച അധ്യാപകരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത് നിയമിക്കുവാനും അദ്ദേഹം അത്യുത്സാഹത്തോടെ പ്രവര്‍ത്തിച്ചു. നിരവധി മികച്ച അധ്യാപകരെ അദ്ദേഹം ജാമിയയിലേക്കെത്തിച്ചു. പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസില്‍ പ്രൊഫസര്‍ രാധ കുമാര്‍, പിന്നീട് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കാശ്മീര്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായി നിയമിതയായി. മൂന്നാംലോക പഠന അക്കാദമിയുടെ വിസിറ്റിംഗ് പ്രൊഫസര്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ എന്നീ സ്ഥാനത്തു നിന്നാണ് ഡോക്ടര്‍ ഹാമിദ് അന്‍സാരി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി പോവുന്നത്. സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലേക്ക് പ്രൊഫ. എകെ രാമകൃഷ്ണന്‍, ഇന്ത്യ അറബ് കള്‍ച്ചറല്‍ സെന്ററില്‍ പ്രൊഫ. എംഎച്ച് ഇല്യാസ്, ചിരിത്ര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസിലെ പ്രഗല്‍ഭയായ പ്രൊഫസര്‍ ലക്ഷ്മി സുബ്രഹ്മണ്യം, പ്രോ-വൈസ് ചാന്‍സലര്‍ കാലത്ത് മുകുള്‍ കേശവന്‍, യോഗീന്ദര്‍ സിക്കന്ത് തുടങ്ങിയവരും ജാമിയയില്‍ എത്തി. അദ്ദേഹത്തിന്റെ വൈസ് ചാന്‍സലര്‍ കാലഘട്ടത്തിലാണ് ഡോക്ടര്‍ തന്‍വീര്‍ ഫസല്‍, മനീഷ സേഥി തുടങ്ങിയ യുവ അക്കാദമികളുടെ നീണ്ടനിര ജാമിയയിലേ ബൗദ്ധിക സംവാദങ്ങളെ സമ്പന്നമാക്കിയത്. ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് ധന്യമായ ആ കാലഘട്ടം ഇന്ന് ജാമിയയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. മിക്ക പരിപാടികളിലും വൈസ് ചാന്‍സലര്‍ ഉണ്ടാവും, ചിലപ്പോള്‍ ഉദ്ഘാടകനായോ മറ്റ് ചിലപ്പോള്‍ മുഖ്യ പ്രഭാഷകനായിട്ടോ ആവുമത്. മിക്കവാറും ശ്രോതാക്കളുടെ ഇടയില്‍ ആണ് അദ്ദേഹത്തെ കാണാന്‍ സാധിക്കാറ്. ജാമിയയുടെ പ്രൗഡമായ ദേശീയ സമര ചരിത്രം വിസ്മരിച്ച് പോകാതിരിക്കുവാനും സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ സദാ ഉണര്‍ത്തുവാനും വേണ്ടി ജാമിയയുടെ കവാടങ്ങളേയും പൂന്തോട്ടങ്ങളേയും ചരിത്രപുരുഷന്മാരുടെയും വനിതകളുടയും പേരുചൊല്ലി വിളിച്ചു. അബുല്‍കലാം ആസാദും ഖുറത്തുല്‍ ഐന്‍ ഹൈദറും, മൗലാനാ മദനിയും ജാമിയയുടെ കവാടങ്ങളായി. ഗാന്ധിയും നെഹ്‌റുവും മൗലാനാ മുഹമ്മദലിയും നോം ചോംസ്‌ക്കിയും യാസര്‍ അറാഫത്തും എഡ്വേര്‍ഡ് സയെദും സെന്ററുകളായി. മീര്‍ തഖീ മീറും, മീര്‍ അനീസ് മീറും, ഗാലിബും, ഇഖ്ബാലും പൂന്തോട്ടങ്ങളായി ഇന്നും ജാമിയയില്‍ ജീവിക്കുന്നു.
2008ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലും ശേഷമുയര്‍ന്ന പ്രതിഷേധങ്ങളുമാണ് മുഷീറുല്‍ ഹസന്‍ എന്ന സ്ഥാപനമേധാവിയെ പിതൃതുല്യനായ ഗുരുവര്യരാക്കി വിദ്യാര്‍ത്ഥി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നല്‍കിയത്. 2008 സെപ്റ്റംബര്‍ 19ന് വെള്ളിയാഴ്ച ജുമുഅ യുടെ സമയത്തുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നു, രണ്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഭീതിതമായ അന്തരീക്ഷം മുഴുവന്‍ ജാമിയ നഗറിനേയും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധമാക്കി. കൊല്ലപ്പെട്ടവര്‍ ജാമിയ വിദ്യാര്‍ത്ഥികളാണ് എന്നകാര്യത്തില്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ കനത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു. തൊട്ടടുത്ത ദിവസംതന്നെ വൈസ് ചാന്‍സലര്‍ ക്യാംപസിലെ അന്‍സാരി ഓഡിറ്റോറിയത്തില്‍ കലാലയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം നടന്നത് വ്യാജഏറ്റുമുട്ടലാണന്ന് പ്രഖ്യാപിക്കുകയും, നിയമ സഹായ സെല്‍ രൂപീകരിക്കുകയും ചെയ്യുന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കി, ജാമിയ തന്റെ വിദ്യാര്‍ത്ഥികളുടെ മേലുള്ള ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് ഉറപ്പു പറഞ്ഞു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ സംഭവത്തെക്കുറിച്ച് നടത്തിയ പ്രസംഗം കുപ്രസിദ്ധമായിരുന്നു. ജാമിയയെ തീവ്രവാദി വളര്‍ത്തല്‍ കേന്ദ്രമായും വൈസ് ചാന്‍സലറെ അതിന്റെ പ്രധാന പരിശീലകനായും രാജ്യത്തെ സാധാരണക്കാരന്റെ നികുതിപ്പണം ഭീകരവാദികള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് ദുരുപയോഗം ചെയ്യുന്നു എന്നും പറഞ്ഞു നരേന്ദ്രമോദി അലറി പ്രസംഗിക്കുന്നത് രാജ്യം കേട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയെ കോണ്‍വൊക്കേഷന്‍ ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ജാമിയ അഡ്മിനിസ്‌ട്രേഷന്‍ ശ്രമിച്ചപ്പോള്‍, താങ്കളുടെ മുന്‍ നിലപാടില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്ന് ജാമിയ സമൂഹം മോദിയോട് തിരിച്ചു ചോദിച്ചു. പ്രതിഷേധം ഭയന്നിട്ടോ അതോ നിലപാടില്‍ മാറ്റം ഇല്ലാത്തതിനാലോ പ്രധാനമന്ത്രി ജാമിയയിലേക്ക് വന്നില്ല.
മുഷീറുല്‍ ഹസന്റെ ഉറച്ച നിലപാടും ബട്‌ല ഹൗസ് കേസില്‍ അറസ്റ്റിലായവര്‍ക്ക് നല്‍കിയ നിയമസഹായവും അദ്ദേഹത്തിന് സര്‍വ്വകലാശാലാ സമൂഹത്തിനുമപ്പുറം പൊതുസമ്മതി നേടിക്കൊടുക്കുന്നതിന് കാരണമായി. അതിന് കുറച്ചുകാലം മുമ്പ് നടന്ന സല്‍മാന്‍ റുഷ്ദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാട് മുസ്‌ലിം സമുദായത്തില്‍നിന്ന് വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. വ്യാജഏറ്റുമുട്ടല്‍ നടന്നപ്പോഴും പലരും ആശങ്കപ്പെട്ടത് വിസി അത്തരമൊരു നിലപാട് എടുത്ത് അള്‍ട്രാ മതേതരത്വം ചമയുമോ എന്നായിരുന്നു. എന്നാല്‍ അന്‍സാരി ഓഡിറ്റോറിയത്തിലെ അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുശേഷം വിദ്യാര്‍ത്ഥികളും പൊതുജനവും അദ്ദേഹത്തിനു സിന്ദാബാദ് വിളിക്കുന്നത് ഇപ്പോഴും അവിടെ അലയടിക്കുന്നുണ്ട്. അന്ന് പറഞ്ഞ പിന്തുണ വെറും വാക്കില്‍ ഒതുങ്ങിയില്ല ജാമിയ ടീച്ചേഴ്‌സ് അസോസിയേഷനും ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷനും നിയമ സഹായവുമായി മുന്നോട്ടു പോയി.
ജാമിയയുടെ കയ്യേറ്റം നടത്തപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നിരന്തരമായ നിയമ പോരാട്ടം നടത്തിയ മുഷീര്‍ ഒരുപാട് സ്ഥലം തിരിച്ചു നേടുകയും നിരവധി പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന് ജാമിയയിലുള്ള ഭൂരിഭാഗം ഹോസ്റ്റലുകളും ഒന്നുകില്‍ അദ്ദേഹത്തിന്റെ കാലത്ത് പണികഴിപ്പിച്ചതോ അല്ലെങ്കില്‍ തുടങ്ങിവെച്ചതോ ആണ്. മാനവിക സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ പുതിയ കോഴ്‌സുകളും അതിപ്രഗത്ഭരായ അധ്യാപകരുടെ സാന്നിധ്യവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ സൗകര്യവുമൊക്കെ മുഷീറുല്‍ ഹസന്റെ നിത്യസാന്നിധ്യം ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ജാമിയയിലേക്ക് ആകൃഷ്ഠരാക്കിയതിന് സ്ഥാപനം ഈ ദീര്‍ഘദര്‍ശിയോടു കടപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തേയും വിഭജനത്തെയും ദക്ഷിണേഷ്യന്‍ ഇസ്‌ലാമിക ചരിത്രത്തെയും, സംസ്‌കാരത്തെയും സമഗ്രമായി അടയാളപ്പെടുത്തിയ ചരിത്രകാരനാണദ്ധേഹം. ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക് ജീവിതത്തിന്റെ വൈവിധ്യപൂര്‍ണമായ തലങ്ങളെ വ്യത്യസ്തമായ കോണുകളിലൂടെ അദ്ദേഹം വിശകലനം ചെയ്തു. സ്വതന്ത്രാനന്തര ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തില്‍ വിശദീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള മുസ്‌ലിം ബുദ്ധിജീവികളെ കുറിച്ചുള്ള പഠനം അതീവ ശ്രദ്ധനേടി. ദേശീയതയും, കമ്മ്യൂണല്‍ പൊളിറ്റിക്‌സും, കൊളോണിയല്‍ കാലത്തെ സാമൂഹിക ഘടനയും, ജാമിയ മില്ലിയയും, സമകാലിക മുസ്‌ലിം നിര്‍മ്മിതിയും, ആധുനികതയും, ഗാന്ധിയും, നെഹ്‌റുവും, ആസാദും എല്ലാം ആ അതുല്യപ്രതിഭയുടെ ഈടുറ്റ പഠനങ്ങളായി അക്കാദമിക ലോകത്തിനും ചരിത്രാന്വേഷികള്‍ക്കും മുതല്‍ കൂട്ടായി. ഇരുപതോളം പുസ്തകങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത അക്കാദമിക് ലേഖനങ്ങള്‍, പത്രക്കോളങ്ങള്‍, പ്രഭാഷണങ്ങള്‍, ജ്ഞാന മണ്ഡലങ്ങളെ പ്രശോഭിതമായ ഒരിക്കലും മങ്ങാത്ത അര നൂറ്റാണ്ടോളം നീണ്ട വിജ്ഞാന സപര്യ.
തനത് ‘കേംബ്രിഡ്ജ് സ്‌കൂള്‍’ ചരിത്രധാരയില്‍ നിന്ന് അല്‍പം വിഭിന്നമായാണ് വിഭജനത്തെക്കുറിച്ചുള്ള ഹസന്റെ പഠനങ്ങള്‍ നിലകൊണ്ടത്. സതീര്‍ത്ഥ്യയും സുഹൃത്തുമായ ആയിഷ ജലാലിനോടും ഈ വിഷയത്തില്‍ അദ്ധേഹം വിയോജിക്കുന്നുണ്ട്. ആര്‍. എസ്. എസ് ചിന്താധാര മുന്നോട്ടു വെക്കുന്ന പുണ്യഭൂമി-പിതൃഭൂമി വാദത്തിനെതിരെ അദ്ധേഹം ദക്ഷിണേഷ്യന്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക സാമൂഹിക പൈതൃകത്തിന്റെ ശക്തമായ വേരുകള്‍ ഉയര്‍ത്തി ഫലപ്രദമായ അക്കാദമിക പ്രതിരോധം തീര്‍ത്തു. ഇസ്‌ലാമിക സംസ്‌കൃതിയുടെ വൈവിധ്യങ്ങളില്‍ അഭിമാനം കൊണ്ട അദ്ധേഹം തന്റെ കൃതികളില്‍ ഈ പ്രത്യേകതകളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.
ചരിത്രകാരനായും അദ്ധ്യാപകനായും മാര്‍ഗദര്‍ശിയായും സ്ഥാപനമേധാവി സകലമേഖലകളിലും തന്നെ കയ്യൊപ്പ് പതിപ്പിച്ചു അതീവ ലളിതമായി കടന്നുപോയ മഹാമനീഷി എന്നദ്ദേഹത്തെ ചരിത്രം ഓര്‍ത്തുവയ്ക്കും. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും കടുത്ത നിലപാടുകള്‍ എടുക്കാന്‍ പ്രാപ്തിയുള്ള ബുദ്ധിജീവികളുടെ വിയോഗം ഭീതിപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സങ്കര സംസ്‌കാര പൈതൃകത്തെക്കുറിച്ച് ഭരണകൂടങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ കെല്‍പ്പുള്ളവരുടെ അഭാവം നമ്മുടെ നിലപാടുകളെയും ചെറുത്തുനില്‍പുകളെയും കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ ഇടവരുത്താതിരിക്കട്ടെ.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.