Connect with us

Culture

പുതിയ ലക്ഷ്യങ്ങളില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

Published

on

മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം
കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും
സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും
സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാതെ, മോദി സര്‍ക്കാറിന്റെ മുന്‍ വര്‍ഷങ്ങളിലെ വാഗ്ദാനങ്ങള്‍ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ കന്നി നയപ്രഖ്യാപന പ്രസംഗത്തില്‍ ചെയ്തത്. കാര്‍ഷിക മേഖലക്കും തൊഴിലവസര സൃഷ്ടിപ്പിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം 2022ഓടെ ഇരട്ടിയായി വര്‍ധിപ്പിക്കും. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തിലും ഈ അവകാശവാദം ഇടംപിടിച്ചിരുന്നു.
ആഗോള സാമ്പത്തിക മേഖല മാന്ദ്യത്തെ നേരിടുമ്പോഴും രാജ്യം മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. വിദേശ കരുതല്‍ ശേഖരം 410 ബില്യണ്‍ ഡോളര്‍ കടന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നതിന് തെളിവാണ്. കാര്‍ഷിക വിളകള്‍ക്ക് ഓണ്‍ലൈന്‍ വഴി പുതിയ വിപണികള്‍ കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് അവസരം ഒരുക്കും. ഇത് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സഹായിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-നാം പോര്‍ട്ടലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇടനിലക്കാരുടെ കൊള്ള തടയാന്‍ സഹായിക്കുന്നുണ്ട്. ഇതുവരെ 57,000 കോടി രൂപ ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിഞ്ഞു. സീഖോ ഔര്‍ കമാവോ, ഉസ്താദ്, ഗരീബ് നവാസ് കുശാല്‍ വികാസ് യോജന, നയ് റോഷ്‌നി തുടങ്ങിയ പദ്ധതികളിലൂടെ മുസ്്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാര്‍സി യുവാക്കള്‍ക്ക് തൊഴില്‍ രംഗത്ത് പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടേയോ മറ്റോ കണക്കുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ചില്ല. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന ആരോപണങ്ങള്‍ക്ക് ശരിവെക്കുന്നതാണ്, ഇതുസംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രകടമായ മൗനം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ബേട്ടി ബച്ചാവോ പദ്ധതിക്ക് വലിയ സ്വീകരാ്യതയാണ് ലഭിച്ചതെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. 161 ജില്ലകളിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. പിന്നീട് 640 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. മുസ്്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ തന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചിലര്‍ തുരങ്കം വെക്കുകയാണെന്ന് രാഷ്ട്രപതി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ പാര്‍ലമൈന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞില്ല. ബില്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കുമെന്നും നിയമവിരുദ്ധ രീതികള്‍ തടയാന്‍ സഹായിക്കുന്ന തരത്തില്‍ നിയമ നിര്‍മാണത്തിന് മുതിരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം സാധ്യമാവില്ലെന്ന ബി.ആര്‍ അംബേദ്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവതരമായി ആലോചിക്കണമെന്ന നിര്‍ദേശവും രാഷ്ട്രപതി മുന്നോട്ടു വെച്ചു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതു ബജറ്റ്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന സൂചനയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നു. മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ജെയ്റ്റ്‌ലി വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുക. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അടുത്ത വര്‍ഷം ഇടക്കാല ബജറ്റ് മാത്രമേ ഉണ്ടാകൂ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.