Connect with us

Video Stories

അഴിമതിക്കെതിരെ അന്വേഷണം വേണം

Published

on

 

ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിന് മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കാന്‍ ഡിസ്റ്റലറിയും തുടങ്ങുന്നതിന് സര്‍ക്കാര്‍ തിരക്കിട്ട് അനുമതി നല്‍കിയതിന്റെ താത്പര്യം പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുകളിലോ ഇടതു മുന്നണിയുടെ മദ്യനയത്തിലോ പ്രഖ്യാപിക്കാത്ത ബ്രൂവറികളും ഡിസ്റ്റലറികളും ഈ സമയം പൊട്ടിമുളച്ചതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. ഇതിനു അവസരമൊരുക്കിയവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ചീഞ്ഞുനാറുന്ന നെറികേടിന്റെ കഥകള്‍ പുറത്തുവരുമെന്ന കാര്യം തീര്‍ച്ചയാണ്. രണ്ടു പതിറ്റാണ്ടോളമായി കേരളം കാത്തുസൂക്ഷിക്കുന്ന പൊതുനയത്തില്‍ ‘മദ്യം’ ചേര്‍ത്തവരുടെ വികൃതമുഖം നിയമ നടപടികളിലൂടെ വെളിപ്പെടേണ്ടത് അനിവാര്യമാണ്. ഇത് സംബന്ധമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്താല്‍ മുഖ്യമന്ത്രി മുതല്‍ എക്‌സൈസ് മന്ത്രി ഉള്‍പ്പെടെ ഈ കാട്ടുകൊള്ളക്ക് കൂട്ടുനിന്നവരെല്ലാം കയ്യാമം വെച്ച് കീഴടങ്ങേണ്ടി വരും.
സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കരുത് എന്ന ഉത്തരവിന് പത്തൊമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. 1999ല്‍ ഇടത് സര്‍ക്കാരാണ് ഡിസ്റ്റലറിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റായിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതിന് ശേഷം ലഭിക്കുന്ന സ്വകാര്യ മേഖലയില്‍ നിന്നുള്ള അപേക്ഷകളെല്ലാം വിനേദ് റായിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി തള്ളിക്കളയുകയായിരുന്നു മാറിമാറി വരുന്ന സര്‍ക്കാറുകളുടെ രീതി. എന്നാല്‍ ഇത്തവണ നടന്നത് വിചിത്രമായ നടപടികളാണ്. ഉത്തരവ് സ്വകാര്യ മേഖലക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും പൊതുമേഖലയില്‍ ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാന്‍ സംസ്ഥാനത്ത് വിലക്കില്ലെന്നും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുന്നത്. 1999ലെ ഉത്തരവ് മറികടക്കാന്‍ വേണ്ടി അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് പക്ഷേ, മന്ത്രിസഭയോ മുന്നണിയോ അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നും വേണ്ടെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പുതിയവ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സി.പി.ഐയും ഇത് അറിഞ്ഞില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെങ്കിലും ബജറ്റിലോ നയപ്രഖ്യാപനത്തിലോ പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് സൂചനപോലും നല്‍കിയിരുന്നില്ല. ഇത് ദുരൂഹത ഉയര്‍ത്തുന്നതാണ്. സംസ്ഥാനം പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിലും മുഴുകിയപ്പോഴാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളിറക്കിയത്. ഇതില്‍ ഒരെണ്ണത്തിന് വ്യവസായ വകുപ്പ് സമ്മാനമായി പത്തേക്കര്‍ വസ്തു കിന്‍ഫ്രയിലും നല്‍കി. ഇതോടെ വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.
പിന്‍വാതിലിലൂടെ നടത്തിയ ഈ വന്‍ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണ്. താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്വന്തക്കാര്‍ക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. സര്‍ക്കാരിനു ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുവഴി തീരുവ ഇനത്തിലും മറ്റും സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ഒട്ടേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ കിട്ടുമെന്നും എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ പറയുന്നു. സംസ്ഥാനത്തെ ഉപഭോഗത്തിന്റെ 40 ശതമാനം ബിയറും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ ബ്രൂവറിയെന്നത് ശ്രദ്ധേയമാണ്. മുമ്പ് ലഭിച്ച അപേക്ഷകള്‍ പിന്തള്ളിയാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇനി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ ക്ഷണിക്കുകയോ പത്രപ്പരസ്യം നല്‍കി നടപടി സുതാര്യമാക്കുകയോ ചെയ്യേണ്ടതായിരുന്നു. ഇത്തരത്തില്‍ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് ഈ തീവെട്ടിക്കൊള്ളക്ക് സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നത്. അപേക്ഷകരെ ഏതു മാനദണ്ഡ പ്രകാരം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു മുമ്പില്‍ എക്‌സൈസ് മന്ത്രിയും സര്‍ക്കാറും ഉത്തരംമുട്ടി പകച്ചുനില്‍ക്കുന്നത് വല്ലാത്ത ദയനീയതയും ബലഹീനതയുമാണ്. പത്രത്തില്‍ പരസ്യപ്പെടുത്തിയാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രിയുടെ വാദം. ഇഷ്ടക്കാര്‍ക്കു തന്നെയാണ് ഇവ അനുവദിച്ചിട്ടുള്ളതെന്നു പറയാതെ പറയുകയാണ് മന്ത്രി. എന്നാല്‍ പ്രതിപക്ഷത്തോട് ഈ വക ചോദ്യങ്ങള്‍ നിരത്തുന്നതിന് മുമ്പ് മന്ത്രി ഒന്നു ഗൃഹപാഠം നടത്തേണ്ടതായിരുന്നു. 1996ലെ ഇടതു സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ആദ്യം അപേക്ഷ ക്ഷണിച്ചായിരുന്നു നടപടികള്‍ ആരംഭിച്ചിരുന്നത്. അന്ന് ഇ.കെ നായനാരായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം മന്ത്രിക്ക് അറിയാത്തതോ അതോ മന്ത്രി സൗകര്യപൂര്‍വം മറന്നതോ എന്നു വ്യക്തമാക്കേണ്ടതുണ്ട്. അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ച കാര്യം ഒരുപക്ഷേ മന്ത്രിക്ക് അറിയില്ലായിരിക്കാം. അങ്ങനെയെങ്കില്‍ ഇവ്വിഷയത്തില്‍ അറിവുള്ള വല്ലവരും പാര്‍ട്ടിയിലോ മുന്നണിയിലോ ഉണ്ടെങ്കില്‍ മന്ത്രിയെ തിരുത്താന്‍ ആര്‍ജവം കാണിക്കണം. അന്ന് ഈ സെക്രട്ടറിതല കമ്മിറ്റി തന്നെയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയതും. 1999 ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാല്‍ വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്നുമുള്ള മന്ത്രിയുടെ വാദം നിരര്‍ത്ഥകമാണ്. ഇത് ഉത്തരവിലെ മര്‍മസ്ഥാനീയമായ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. മന്ത്രിയുടെ ന്യായീകരണം പോലെയാണെങ്കില്‍ എന്തുകൊണ്ട് 99ന് ശേഷം വന്ന ഇടതു മുന്നണിയുടെ ഉള്‍പെടെയുള്ള സര്‍ക്കാരുകള്‍ ഈ ഉത്തരവ് മറികടന്നില്ല? മാത്രമല്ല ഇതേ മന്ത്രി പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99ലെ ഉത്തരവിലെ വാചകങ്ങള്‍ തന്നെയാണല്ലൊ ഏറിയ പങ്കും ഉദ്ധരിച്ചിട്ടുള്ളത്. പഴയ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്ന് പറയുന്ന മന്ത്രി എന്തിനാണ് ബ്രൂവറി അനുവദിച്ച ഉത്തരവുകളില്‍ 99ലെ ഉത്തരവ് പരാമര്‍ശിക്കുന്നത്? മന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദങ്ങളുടെ അടിവേരിളക്കുന്ന മറുചോദ്യങ്ങള്‍ സമൂഹത്തില്‍ നിന്നു ഉയര്‍ന്നുവരുന്നുണ്ട്. ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന വരട്ടുതത്വവാദവുമായല്ല ഈ ചോദ്യങ്ങളെ നേരിടേണ്ടത്. രണ്ടു പതിറ്റാണ്ടു കാലത്തോളം നിലനില്‍ക്കുന്ന ഒരു നയത്തില്‍ കാതലായ മാറ്റം വരുമ്പോള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടത് ധാര്‍മികതയുള്ള ഒരു സര്‍ക്കാറിന്റെ കടമയാണ്. അതുമല്ലെങ്കില്‍ ചുരുങ്ങിയത് സര്‍ക്കാറിന്റെ ഭാഗമായ മുന്നണി പാര്‍ട്ടികളും സര്‍ക്കാറിനെ നയിക്കുന്ന മന്ത്രിസഭയുമെങ്കിലും അറിഞ്ഞിരിക്കണം. അതില്ലാത്തതാണ് അഴിമതി വിരുദ്ധത വാക്കുകളില്‍ മാത്രം അലങ്കാരം ചാര്‍ത്തുന്നവരുടെ പൊയ്മുഖം ഇപ്പോള്‍ പൊതുജനം പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.